പുതിയ ഡിജിപിയായി സെന്‍കുമാര്‍ ചാര്‍ജ് ഏറ്റെടുത്തതോടെ കാര്യപ്രാപ്തിയുള്ള ഒരു സംവിധാനമായി പോലീസ് സേന മാറുമെന്ന് പരക്കെ ഒരു വിശ്വാസമുണ്ടായിരുന്നു. അതിന് അനുസൃതമായാണ് അദ്ദേഹം പെട്ടെന്നുതന്നെ ചില നിലപാടുകള്‍ വ്യക്തമാക്കുകയും വിശദീകരണങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്തത്. ആകെ താറുമാറായിക്കിടന്ന സംവിധാനമാണ് പോലീസ് സേന എന്നു പറഞ്ഞുകൂടെങ്കിലും ഒരുവിഭാഗം ശരിയായവിധത്തിലല്ല പെരുമാറുന്നതെന്ന് സ്ഥിതിഗതികള്‍ തെളിയിക്കുന്നു. എന്നാല്‍ അതിനൊക്കെ പരിഹാരമാവും എന്നു കരുതിയിരുന്നവരുടെ തലയിലേക്ക് ഇടിത്തീവീഴും പോലെയുള്ള അനുഭവങ്ങളാണ് ഉണ്ടാവുന്നത്.
യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും അപകടമുണ്ടാക്കുന്ന തരത്തില്‍ ഹെല്‍മറ്റ് പരിശോധനയും ചോദ്യംചെയ്യലും പാടില്ലെന്നും ഡിജിപി കര്‍ശനനിര്‍ദ്ദേശം കൊടുത്തിട്ടും പിന്നെയും ചങ്ങരന് തെങ്ങില്‍ തന്നെ ശൈലിയില്‍ പോലീസുദ്യോഗസ്ഥര്‍ വിലസുകയാണ്. ഏത് ഡിജിപി പറഞ്ഞാലും തങ്ങളുടെ സ്വഭാവത്തിന് മാറ്റമൊന്നും വരില്ലെന്ന് ദൃഢനിശ്ചയമെടുത്ത മേലുദ്യോഗസ്ഥര്‍ സേനയെ നയിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ജനപ്രതിനിധിയെവരെ നഗരമധ്യത്തില്‍ കുത്തിനുപിടിച്ചു നിര്‍ത്തി തങ്ങളുടെ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നതരത്തിലേക്ക് കാര്യങ്ങള്‍ വഴുതിപ്പോവുമ്പോള്‍ എങ്ങനെയാണ് ജനങ്ങള്‍ സമാധാനത്തോടും സ്വാതന്ത്ര്യത്തോടും സമൂഹത്തില്‍ ഇടപഴകുക?
മരങ്ങാട്ടുപള്ളിയില്‍ കസ്റ്റഡിയിലെടുത്ത ചെറുപ്പക്കാരന് മരണമടഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കുടിച്ചു ലക്കുകെട്ട സിബിയെന്ന ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുത്ത പോലീസ് നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു മാത്രമല്ല, അയാളുടെ രക്ഷിതാക്കളെകൊണ്ട് അരുതാത്തകാര്യങ്ങളും ചെയ്യിച്ചു. പീഡനംകൊണ്ടോ മറ്റോ സ്റ്റേഷനില്‍ സിബി വിസര്‍ജിച്ചത് രക്ഷിതാക്കളെക്കൊണ്ട് കോരിച്ച് അവിടം വൃത്തിയാക്കിക്കുകയും ചെയ്തു. തികഞ്ഞ മനുഷ്യാവകാശലംഘനം തന്നെയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രസ്തുത സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി നിയമസഭയില്‍ സമ്മതിക്കുകയും ചെയ്തു.
എത്ര നല്ല പോലീസുദ്യോഗസ്ഥന് തലപ്പത്തുവന്നാലും സേന മാറാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നില്ല. കാലാകാലങ്ങളില്‍ കസ്റ്റഡിമരണവും മറ്റുമായി ബന്ധപ്പെട്ട് ഒട്ടുവളരെ ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അതൊക്കെ കുറെ മാസങ്ങള്‍ കഴിയുമ്പോഴേക്കും എങ്ങുമെത്താതെ പോകുന്നു. സമൂഹത്തിന്റെ ഓര്‍മയില്‍ നിന്ന് അതൊക്കെ മറഞ്ഞുപോവുന്നു. കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നോ, മേലില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാവരുതെന്നോ കരുതുന്ന ഒരു ഭരണസംവിധാനമല്ല ഇവിടെയുള്ളത് എന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.
സമൂഹത്തിന്റെ മുകളില്‍ അശനിപാതംപോലെ ഇടിഞ്ഞുവീഴുന്ന അന്യഗ്രഹവാസികളാണ് പോലീസ് എന്നതരത്തിലുള്ള ഒരു ഭാവവും വികാരവും ഈ സേനയ്ക്കുള്ളിലുണ്ട് എന്നത് സ്പഷ്ടമാണ്. അതിനൊരുപക്ഷേ, ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം, സമൂഹത്തില്‍ നിന്നുതന്നെയല്ലേ പോലീസുകാരും പരുവപ്പെടുന്നത് എന്നായിരിക്കും. എന്നാല്‍ സമൂഹത്തിന് നേര്‍വഴി കാട്ടേണ്ട, പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട, നീതിയും നിയമവും ഉറപ്പുവരുത്തേണ്ട ഒരു സേന സമൂഹത്തിന് മാതൃകയാകുന്ന തരത്തില്‍ പെരുമാറേണ്ടതുണ്ട് എന്ന തിരിച്ചറിവ് ഉണ്ടാകുന്നില്ല.മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ മനുഷ്യത്വവും കാരുണ്യവും ആര്‍ദ്രതയും കൈമുതലായുള്ള ചില ഓഫീസര്‍മാര്‍ ഉണ്ടെന്ന വസ്തുത മറുക്കുന്നില്ല. എന്നാല്‍ അവരെപോലും സംശയ ദൃഷ്ടിയില് നിര്‍ത്തുന്ന പെരുമാറ്റം ബഹുഭൂരിപക്ഷം സേനാംഗങ്ങള്ക്കുമുണ്ട് എന്നതാണ് വസ്തുത.
സമൂഹത്തിനു മുമ്പില്‍ ഭീകരരൂപികളായി സൈ്വരവിഹാരം ചെയ്ത് മനുഷ്യരെ പേടിപ്പിക്കുന്ന ഒരു സേനയായി പോലീസ് അധപ്പതിക്കുമ്പോള്‍ പ്രബുദ്ധവും സാംസ്കാരികപ്പെരുമയുമുള്ള ഒരു സംസ്ഥാനത്തിന്റെ ചാരിത്ര്യമാണ് പിച്ചിച്ചീന്തപ്പെടുന്നത്. ഏതു നിറപാതിരക്കും പോലീസ്സ്റ്റേഷനില്‍ ധൈര്യത്തോടെ കേറിച്ചെന്ന് തങ്ങളുടെ ആവലാതികള്‍ ബോധിപ്പിച്ചാല്‍ പരിഹാരമുണ്ടാകുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടാകണം. അതിന് ഇന്നത്തെ പരിശീലനം പോലീസുകാര്‍ക്ക് ഉപകാരപ്പെടുന്നില്ലെങ്കില്‍ അതിനുള്ള വഴി കണ്ടെത്തണം. എല്ലാരംഗത്തും ആധുനിക സംവിധാനങ്ങളും മറ്റും വന്നിട്ടുണ്ട്; അത് കൈകാര്യം ചെയ്യാന്‍ അറിയുന്നവരും. പോലീസ് സേനയ്ക്കുള്ളിലും അതൊക്കെയുണ്ടാവുമെന്ന് തന്നെയാണ് സമൂഹം കരുതുന്നത്.
അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഈ സേന എന്നും ആരോപണങ്ങള്‍ക്ക് ശരവ്യമായിത്തീരുന്നു എന്നന്വേഷിക്കണ്ടേ? ഓരോ കാലത്തെയും ഭരണസംവിധാനങ്ങള്‍ക്ക് അരുനില്‍ക്കുന്ന രീതി ഒഴിവാക്കുകയും മൊത്തം സമൂഹത്തിന്റെ കാവലാളായി അവര്‍ മാറുകയും ചെയ്യേണ്ടതല്ലേ?
ഓരോ കസ്റ്റഡിമരണം ഉണ്ടാവുമ്പോഴും ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് കേള്‍ക്കാറുണ്ട്. എന്നാല്‍ ഫലത്തില്‍ അങ്ങനെ വരുന്നില്ല. മരങ്ങാട്ടുപള്ളി സംഭവത്തിലും കര്‍ശന നടപടിയെക്കുറിച്ച് കേള്‍ക്കുന്നുണ്ട്.എന്നാല്‍ ഇതൊന്നും അധികകാലത്തേക്ക് ഉണ്ടാവാറില്ല.
ഒരു കസ്റ്റഡിമരണത്തില്‍ നിന്ന് അടുത്ത കസ്റ്റഡിമരണത്തിലേക്കുള്ള ഇടവേള കുറഞ്ഞുവരികയാണോ എന്ന ആശങ്കയിലാണ് സമൂഹം. പോലീസ് എന്നത് ഭയത്തിന്റെ അടയാളമായി മാറണോ സ്നേഹത്തിന്റെയും കരുതലിന്റെയും സാന്ത്വനമാവണോ എന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്.സെന്‍കുമാറിനെ പോലെയുള്ള ഒരു ഓഫീസര്‍ക്ക് ഇക്കാര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് തന്നെ സമൂഹം വിശ്വസിക്കുന്നു. വേണ്ടസമയത്ത് വേണ്ടരീതിയില്‍ വേണ്ടത് ചെയ്തില്ലെങ്കില്‍ എല്ലാ അനിഷ്ടങ്ങളുടെയും ശാപംപേറി ജീവിക്കേണ്ടി വരുന്ന അവസ്ഥ സ്വാഭാവികമായും വന്നുചേരാം. അതിന് അവസരം കൊടുക്കരുതെന്നാണ് ഞങ്ങള്‍ക്ക് ഇത്തരുണത്തില്‍ പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: