വിഴിഞ്ഞം തുറമുഖം കരാര്‍ അദാനി ഗ്രൂപ്പിന് നല്കാന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനമെടുത്തത് നിര്‍മാണക്കരാറില്‍ അദാനി ഏക ലേലക്കാരന് ആയിരുന്നതിനാലും അദാനി ഗ്രൂപ്പിന് ഈ പദ്ധതി നന്നായി നടപ്പാക്കാന്‍ സാധിക്കും എന്ന ഉറച്ചവിശ്വാസത്തിലുമാണ്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അദാനിക്കെതിരെ രംഗത്തുവന്നു എന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തുറമുഖ മന്ത്രി കെ. ബാബുവും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വവും തള്ളിയിരിക്കുകയാണ്.
കേരള സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയും പദ്ധതിയ്ക്ക് പച്ചക്കൊടി കാട്ടിയതോടെ അദാനിയ്ക്ക് നിര്‍മാണക്കരാര്‍ 4000 കോടിയ്ക്ക് നല്കാന് തീരുമാനിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ അത് മേജര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ ആകുമെന്ന് മാത്രമല്ല ഭാരതത്തിലെ ആദ്യത്തെ മദര്‍ പോര്‍ട്ടും ആകും. ഓള് വെതര്‍, മള്‍ട്ടിപര്‍പ്പസ് ഡീപ്പ് വാട്ടര്‍ യന്ത്രവല്‍കൃത ഗ്രീന്‍ഫീല്‍ഡ് തുറമുഖവും വിഴിഞ്ഞമായിരിക്കും.നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറുക എന്ന അടിസ്ഥാനത്തിലാണ് അദാനിയ്ക്ക് നിര്‍മാണക്കരാര്‍ നല്കാന് പോകുന്നത്.
20 അടി കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് (എഫ്ഇവി) അടുക്കാനാകുന്ന വിഴിഞ്ഞം തുറമുഖം വിദേശകപ്പലുകള്‍ക്കും വരാന്‍ സാധ്യത ഒരുക്കുന്നു. വിഴിഞ്ഞത്തിന് കബോട്ടാഷ് റെഗുലേഷന് ലഘൂകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.ഇപ്പോള്‍ 28 ശതമാനം കണ്ടെയ്നര്‍ ട്രാന്സ്ഷിപ്പുമെന്റും കൊളംബൊ തുറമുഖത്തുകൂടിയാണ് നടക്കുന്നത്. വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമായാല്‍ ഈ കപ്പലുകള്‍ വിഴിഞ്ഞത്തായിരിക്കും അടുക്കുക. അതിന് കാരണം വിഴിഞ്ഞം ട്രജ് റൂട്ടിനടുത്തായതിനാലാണ്. ഇത് കേരളത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കും എന്നുമാത്രമല്ല കേരളത്തിന് സാമ്പത്തികലാഭവും ലഭിക്കും.
വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമാകാതിരിക്കാന്‍ തമിഴ്നാടിന് താല്‍പ്പര്യമുണ്ട്. വിഴിഞ്ഞത്തിന് പകരം കൊളച്ചല്‍ വികസിപ്പിച്ചാല്‍ തമിഴ്നാട് അതിലൂടെ വന്‍ സാമ്പത്തികനേട്ടം കൊയ്യും എന്നുമാത്രമല്ല, അത് ആ സംസ്ഥാനത്തിന്റെ പ്രാമുഖ്യം വര്‍ധിപ്പിക്കുകയും കേരളം കൂടുതല്‍ അപ്രസക്തമാകുകയും ചെയ്യും. അദാനി ഗ്രൂപ്പ് നീതിപൂര്‍വവും സുതാര്യവുമായ ടെണ്ടര്‍ ആണ് സമര്‍പ്പിച്ചിരുന്നത്. വിഴിഞ്ഞത്ത് കപ്പലുകള്‍ അടുക്കാത്തത് അത് ഇപ്പോള്‍ ഒരു പോര്‍ട്ട് അല്ലാത്തതിനാലാണ്. ഇവിടെ ബ്രേക്ക് വാട്ടര്‍ ഹാര്‍ബര്‍ ബേസിന് നിര്മിക്കണമെങ്കില് തുറമുഖത്തിനടുത്ത് 25 മീറ്ററോളം ആഴം കൂട്ടേണ്ടിവരും. ഇതിന് 1000 കോടി രൂപവേണ്ടിവരും എന്ന് കണക്കാക്കപ്പെടുന്നു.
വിഴിഞ്ഞം യാഥാര്‍ത്ഥ്യമായാല്‍ അത് കൊച്ചിയുടെ പ്രാധാന്യം കുറയ്ക്കുകയും കാര്‍ഗോ കടത്തിനെ ബാധിക്കുകയും ചെയ്യുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വിഴിഞ്ഞത്തിന് പകരം വല്ലാര്‍പാടം ടെര്‍മിനല്‍ വികസിപ്പിക്കുകയാണ് വേണ്ടതെന്ന വാദവും ഉയരുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എതിര്‍ക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കുന്നത്. തുറമുഖ മന്ത്രി കെ. ബാബുവും കോണ്‍ഗ്രസ് ഹൈക്കമാന്റ് വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിക്കുകയുണ്ടായി.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സഹായം നല്കുന്ന ആളാണ് അദാനി എന്നും അതിനാല്‍ അദാനിയ്ക്ക് തന്ത്രപ്രധാന പദ്ധതി കൈമാറുന്നത് ഉചിതമല്ലെന്നുമായിരുന്നുവത്രേ രാഹുല്‍-സോണിയാ നിലപാട്. ഇടതുപക്ഷമാകട്ടെ തുറമുഖം പൊതുമേഖലയില്‍ സ്ഥാപിച്ച് നടത്തിപ്പില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കണം എന്നാണ് പറയുന്നത്. അദാനിയ്ക്ക് പോര്‍ട്ട് കൈമാറുന്നത് എങ്ങനെ സ്വകാര്യ പങ്കാളിത്തമാകാതിരിക്കും?
ഇടതു മുന്നണിയുടെ മറ്റൊരു വാദം 7500 കോടി രൂപ ചെലവുവരുന്ന പദ്ധതിയ്ക്ക് അദാനി ഗ്രൂപ്പ് മുടക്കുന്നത് 2000 കോടി രൂപയാണെന്നും അദാനിയുടെ ലാഭം 6000 കോടിയാണെന്നുമാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്തിട്ടും മുഖ്യമന്ത്രി പദ്ധതിയുമായി മുന്നോട്ട് പോകുന്നു എന്നും ഇടതുമുന്നണി ആരോപിക്കുന്നു. സിപിഎമ്മിന്റെ സോണിയാ വിധേയത്വമാണ് ഇതിലൂടെ പ്രകടമാകുന്നത്. കൊച്ചി ഇപ്പോള്‍ അറബിക്കടലിന്റെ റാണിയാണ്.
വിഴിഞ്ഞംകൂടി യാഥാര്‍ത്ഥ്യമായാല്‍ ചരക്ക് കയറ്റിറക്ക് കൂടുതല്‍ സുഗമമാവുകയും കേരളത്തിന്റെ വരുമാനം കൂടുകയും ചെയ്യും. പക്ഷെ തമിഴ്നാടിന് എങ്ങനെയെങ്കിലും വിഴിഞ്ഞം പദ്ധതിയെ അട്ടിമറിച്ച് വിഴിഞ്ഞത്തിനടുത്തുതന്നെയുള്ള കുളച്ചല്‍ തുറമുഖം വികസിപ്പിക്കണമെന്നാണ് ആഗ്രഹം. അത് തമിഴ്നാടിന് വന്‍ സാമ്പത്തികലാഭം നല്‍കുകയും ചെയ്യും. വിഴിഞ്ഞം പദ്ധതിയുടെ ഗുണഫലങ്ങള്‍ തിരസ്കരിച്ച് അദാനിയ്ക്ക് നിര്‍മാണക്കരാര്‍ നല്‍കുന്നതിനെ എതിര്‍ക്കുന്നവര്‍ കേരളത്തിന്റെ ഗുണകാംക്ഷികളല്ല എന്ന് പറയേണ്ടിവരും.
വികസനകാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നവരെ കേരളത്തിലെ ജനങ്ങള്‍ ഇനിയുള്ള കാലം വെറുതെ വിടുമെന്ന് തോന്നുന്നില്ല. സ്വകാര്യസംരംഭങ്ങള്‍ നിയമവിധേയമായ രാജ്യമാണ് ഭാരതം. സ്വകാര്യവ്യക്തികളും കമ്പനികളും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതും പുതുമയുള്ള കാര്യമല്ല. അപ്പോള്‍പിന്നെ അദാനി മാത്രം അനഭിമതനാകുന്നതെങ്ങനെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: