ഇന്ന് ദേശീയ വിദ്യാര്‍ത്ഥിദിനം, എബിവിപി സ്ഥാപനദിനം
ജ്ഞാനം, ശീലം, ഏകത- അര്‍ത്ഥസമ്പുഷ്ടമായ മുദ്രാവാക്യംകൊണ്ട് മൂല്യാധിഷ്ഠിതമായ ദിശാബോധവും സാമൂഹിക പരിവര്‍ത്തനവും സൃഷ്ടിച്ചുകൊണ്ട് എബിവിപി പ്രവര്‍ത്തനം ആരംഭിച്ചിട്ട് 66 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1949 ജലൈ ഒമ്പതിന് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയ എബിവിപി ഇന്നത്തെ വിദ്യാര്‍ത്ഥി- ഇന്നത്തെ പൗരന്, വിദ്യാര്‍ത്ഥി ശക്തി രാഷ്ട്രശക്തി എന്നീ ആശയങ്ങളിലൂടെ രാഷ്ട്രപുനര്‍നിര്‍മാണം എന്ന മഹത്തായ ലക്ഷ്യത്തിനായി സാംസ്കാരിക ദേശീയതയുടെ വക്താക്കളായ തലമുറകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് യൂണിറ്റുകളും ലക്ഷക്കണക്കിന് പ്രവര്‍ത്തകരുമായി സംഘടനാ വ്യാപ്തിയും വൈവിധ്യവുംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ദേശീയ വിദ്യാര്‍ത്ഥിപ്രസ്ഥാനമായി എബിവിപി മാറിക്കഴിഞ്ഞു.
രാഷ്ട്രവിഭജനാനന്തരം കലാപമേഖലയില്‍ അഭയാര്ത്ഥിസംരക്ഷണത്തിനും രാജ്യസുരക്ഷക്കും സമാധാനശ്രമങ്ങള്ക്കുംവേണ്ടി ആര്‍എസ്എസ് നടത്തിയ പരിശ്രമങ്ങള്‍ക്കു കിട്ടുന്ന ജനസ്വീകാര്യതയില്‍ വിറളിപൂണ്ട പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഗാന്ധി വധാരോപണമുന്നയിച്ച് ആര്‍എസ്എസിനെ നിരോധിച്ച കാലഘട്ടത്തിലാണ് എബിവിപി ആരംഭിച്ചത്. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് പൂജനിയ ഗുരുജിയുടെ അനുഗ്രഹാശിസ്സുകളോടെ പ്രൊഫ. ബാല്‍രാജ് മധോക്, അന്നത്തെ പ്രചാരകനായിരുന്ന മാനനീയ ദത്തോപാന്ത് ഠേംഗ്ഡി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങള്‍.
1948-49 കാലഘട്ടത്തില്‍നിന്നും തനതായ ശൈലിയും ശക്തമായ ആശയ-ആദര്‍ശ തത്വശാസ്ത്രവുമായി എബിവിപി ജനഹൃദയങ്ങളിലേക്ക് കുതിച്ചുകയറുകയായിരുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ ദേശീയ നവോത്ഥാനത്തിന്റെ പുതിയ യുഗം ആരംഭിക്കുകയായിരുന്നു.
സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി പ്രാതിനിധ്യം, തലവരി പഠനത്തിനെതിരെ നിയമനിര്‍മാണം, ഫീസ് നിയന്ത്രണ കമ്മറ്റി, ഉത്തരകടലാസുകളുടെ തിരികെ ലഭ്യത, ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥിപരിഷത്തിന്റെ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് നടപ്പിലാക്കിയവയായിരുന്നു. വിദ്യാഭ്യാസത്തിലെ ഭാരതീയവല്‍ക്കരണം, കേന്ദ്രീയ വിദ്യാഭ്യാസപീഠം സ്ഥാപിക്കുക, തൊഴിലധിഷ്ഠിത സമ്പ്രദായം എന്നിവക്കുവേണ്ടി എബിവിപി നടത്തിയ കാതലായ സമരങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി.
ദേശീയ വിജ്ഞാന കമ്മീഷന്, നാക്, രാഘവന് സമിതി, ലിഗ്ദോ കമ്മറ്റി, യശ്പാല്‍ സമിതി തുടങ്ങിയവയിലെല്ലാം ശക്തമായ നയങ്ങളും നിലപാടുകളും എബിവിപി മുന്നോട്ടുവെച്ചു. ഉന്നതവിദ്യാഭ്യാസം, എസ്സി-എസ്ടി വിദ്യാഭ്യാസം, ഹോസ്റ്റല്‍ നടത്തിപ്പ് എന്നിവകളില്‍ എബിവിപി നടത്തിയ നിയമയുദ്ധം നീതിയുടെ സ്ഥാപനത്തിനുവേണ്ടിയായിരുന്നു. കേരളത്തിലെ പ്രീഡിഗ്രി ബോര്‍ഡ് സമരം, സംസ്കൃത സര്‍വകലാശാല സമരം, എസ്സി-എസ്ടി പ്രക്ഷോഭം, സ്വാശ്രയപ്രശ്നം, മാര്‍ക്ക് ദാനത്തിനെതിരായ സമരം, സര്‍വ്വകലാശാല അഴിമതിക്കെതിരായ സമരം, കച്ചവടവല്‍ക്കരണം, വര്‍ഗീയവല്‍ക്കരണം എന്നിവക്കെതിരായ സമരങ്ങളും ക്യാമ്പെയിനുകളും അധികാരിവര്‍ഗ്ഗത്തിന്റെ കണ്ണുതുറപ്പിക്കുന്നതിന് കാരണമായി.
ഭാരതമെന്ന പേര് സ്വീകരിക്കുക, ഹിന്ദി ദേശീയഭാഷയാക്കുക, വന്ദേമാതരം ദേശീയഗീതമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദേശീയതക്കുവേണ്ടി 1949 ല്‍ എബിവിപി നടത്തിയ സമരങ്ങള്‍ മുഴുവന്‍ ജനതക്കും ദിശാബോധം പകരുന്നതായിരുന്നു.
1983 ലെ ആസാം പ്രക്ഷോഭം, 1990 ലെ ശ്രീനഗര്‍-ജമ്മുകശ്മീര്‍ പ്രക്ഷോഭം, 1961 ലെ ഗോവ വിമോചനസമരം, 1992 ലെ നക്സല്‍ വിരുദ്ധ പ്രക്ഷോഭം, 2008 ലെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റ പ്രക്ഷോഭം, അഴിമതിക്കെതിരെയുള്ള 2011-12 ലെ പ്രക്ഷോഭം തുടങ്ങിയവ സമാനതകളില്ലാത്ത സാമൂഹിക മുന്നേറ്റങ്ങളായിരുന്നു.
ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ അടിയന്തരാവസ്ഥക്കെതിരെ എബിവിപി നടത്തിയ പ്രക്ഷോഭങ്ങള്‍ സമരചരിത്രത്തിലെ ഇതിഹാസമായാണ് ഭാരത ജനത വിലയിരുത്തുന്നത്. ലോകനായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിപരിഷത്ത് നടത്തിയ ഛാത്രസംഘര്ഷസമിതി പ്രക്ഷോഭം വിദ്യാര്‍ത്ഥിസംഘടനകളുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു.
സാമൂഹിക അസമത്വം, ലിംഗഭേദം, ദാരിദ്ര്യം, ലൈംഗികാതിക്രമം, ബാലവേല, ഭ്രൂണഹത്യ എന്നിവയ്ക്കും സ്ത്രീധനത്തിനും സുന്ദരീമത്സരത്തിനും, അയിത്തം-ജാതീയത, സാമ്പത്തിക അസമത്വം, വര്‍ഗീയത എന്നീ സാമൂഹ്യവിപത്തുകള്‍ക്കുമെതിരെ സമരങ്ങളും ബോധവല്‍ക്കരണവും സംഘടിപ്പിച്ച് സാമൂഹിക അവബോധം സൃഷ്ടിക്കാന്‍ എബിവിപിക്ക് കഴിഞ്ഞു.
ഡിസംബര്‍ ആറ് അംബേദ്ക്കര്‍ സ്മൃതിദിനം സാമൂഹ്യസമത്വദിനമായും ജനുവരി 12 വിവേകാനന്ദജയന്തി യുവജനദിനമായും ആചരിച്ച് സാമൂഹ്യ നവോത്ഥാനത്തിന്റെ നാന്ദികുറിച്ചത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. വടക്കുകിഴക്കന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി ഗോഹട്ടിയില്‍ ആരംഭിച്ച എസ്ഇഐഎല്‍ പദ്ധതിയും യുവവികാസ് കേന്ദ്രവും വികസനത്തിനുവേണ്ടി എസ്എഫ്ഡി ഫോറം, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തിങ്ക് ഇന്ത്യാ, എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ സൃഷ്ടി എന്‍ജിനീയേഴ്സ്, ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് ജിജ്ഞാസ തുടങ്ങിയ ഫോറങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയബോധത്തിന്റെ, സേവനത്തിന്റെ ഉദാത്ത മാതൃകകള്‍ സൃഷ്ടിച്ചു.
സാംസ്കാരിക പരിപാടികള്‍, അനുമോദനങ്ങള്‍, രക്തദാന-മെഡിക്കല്‍ ക്യാമ്പ്, ശ്രമദാനം, കരിയര്‍ ഡവലപ്മെന്റ് തുടങ്ങിയ പരിപാടികളിലൂടെ വിദ്യാര്‍ത്ഥികളുടെ വഴികാട്ടിയാകാന്‍ കഴിഞ്ഞ പ്രസ്ഥാനമാണ് എബിവിപി.
സമൂഹം ഇന്ന് നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. യൂണിവേഴ്സിറ്റി സെന്ററുകളില്‍ നുഴഞ്ഞുകയറുന്ന ഇസ്ലാമിക-നക്സല്‍ ഭീകരത, ജനാധിപത്യവിരുദ്ധമായ അരാഷ്ട്രീയവാദം, ഭാരതീയപൈതൃകം, തത്വശാസ്ത്രം, ദേശീയ മൂല്യങ്ങള്‍, സാമൂഹിക-സാംസ്കാരിക ചിന്തകള്‍ തുടങ്ങിയവയില്‍ ഊന്നിയുള്ള വിദ്യാഭ്യാസത്തിന്റെ അഭാവം, രാജ്യസുരക്ഷയെപോലും വെല്ലുവിളിക്കുന്ന മതതീവ്രവാദത്തിന്റെ കലാലയ കടന്നുകയറ്റങ്ങള്‍, മനുഷ്യാവകാശത്തിന്റെ മറവിലെ നക്സല്‍-തീവ്രവാദ അനുകൂല നിലപാടുകള്‍, ന്യൂനപക്ഷപ്രീണനവും എസ്സി-എസ്ടി സംവരണ-സാമ്പത്തികാനുകൂല്യ അട്ടിമറികളും തുടങ്ങി നിരവധി വിഷയങ്ങളിലൂടെയാണ് സമൂഹം ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ദേശീയതാല്പര്യങ്ങള്ക്ക് വിരുദ്ധമായി ചേരികള്‍ ഉണ്ടാകുന്നത് രാജ്യത്തിന്റെ വികസനത്തിലും അഖണ്ഡതയും ചോദ്യചിഹ്നമായിമാറും. ദേശീയ ഉത്സവങ്ങള്‍ക്ക് പകരം വാലന്റൈനും ബീഫ് ഫെസ്റ്റിവലും ചുംബനസമരങ്ങളും കലാലയങ്ങളുടെ ഇടനാഴികളിലേക്ക് ചേക്കേറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കേരളത്തിലെ വിദ്യാഭ്യാസമേഖലയിലും സംസ്ഥാന ഭരണത്തിലും അഴിമതി നിറയുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കും.
സമൂഹത്തിന്റെ നന്മകളെ നിലനിര്‍ത്തി സംസ്കാരത്തെ സംരക്ഷിച്ച് നാടിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. അതിനുള്ള ആഹ്വാനമാണ് വിദ്യാര്‍ത്ഥിപരിഷത്ത് നല്‍കുന്നത്. സമൂഹതിന്മകള്‍ക്കെതിരെ ശരിയായ ബദല്‍ രൂപപ്പെടുത്താന്‍ വിദ്യാര്‍ത്ഥിസമൂഹം തയ്യാറാകണം. കക്ഷിരാഷ്ട്രീയത്തിനതീതമായി വിദ്യാഭ്യാസ സമൂഹത്തെ സൃഷ്ടിച്ചുകൊണ്ട് സാംസ്കാരിക ദേശീയതയില്‍ അധിഷ്ഠിതമായ സമൂഹരചന നടത്തുവാന്‍ ഓരോ വിദ്യാര്‍ത്ഥിയും സന്നദ്ധരാകണം. രാജ്യം നേരിടുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കുവാനുള്ള കരുത്ത് സമാഹരിച്ചുകൊണ്ട് നിസ്വാര്‍ത്ഥ സേവകരായി രാഷ്ട്രവൈഭവത്തിനുവേണ്ടി ഈ മുന്നേറ്റത്തില്‍ അണിചേരാം. ദേശീയ വിദ്യാര്‍ത്ഥി ദിനത്തില്‍ ഇതായിരിക്കട്ടെ നമ്മുടെ സന്ദേശവും ദൗത്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: