അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാത്രമാണ് സിപിഎമ്മിന് ആശങ്ക.ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ സാധ്യതയുണ്ടെന്ന് ഫലപ്രഖ്യാപനത്തിന്റെ തലേദിവസം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രവചിച്ചതുമുതല്‍ തുടങ്ങുന്ന ഈ ആശങ്ക ഫലപ്രഖ്യാപനത്തിനുശേഷം പതിന്മടങ്ങ് ശക്തിപ്രാപിക്കുകയുണ്ടായി.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെത്തിയതിനു പിന്നാലെ ദല്‍ഹിയില്‍ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന പൊളിറ്റ് ബ്യൂറോയും അരുവിക്കരയിലെ ആശങ്ക പങ്കുവച്ചിരിക്കുകയാണ്.
അനായാസ വിജയം നേടാനാവുമെന്ന് പ്രതീക്ഷിച്ച അരുവിക്കരയില്‍ യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരീനാഥന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.വിജയകുമാറിനെ തോല്‍പ്പിച്ചതല്ല സിപിഎം നേതൃത്വത്തെ ആശങ്കാകുലരാക്കുന്നത്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ.രാജഗോപാല്‍ അഞ്ചിരട്ടി വോട്ട് കൂടുതല്‍ നേടിയതാണ് ആശങ്കാജനകമായി സിപിഎം കാണുന്നത്. ഇക്കാര്യം വിലയിരുത്തി കേരളത്തിലെ ബിജെപി മുന്നേറ്റം ഏതുവിധേനയും തടയുമെന്ന് പൊളിറ്റ് ബ്യൂറോ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനായി കോണ്‍ഗ്രസിന്റെ പോലും സഹകരണം തേടുന്നതില്‍ തെറ്റില്ലെന്ന മാനസികാവസ്ഥയില്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം എത്തിച്ചേര്‍ന്നിരിക്കുകയാണ്.
കേരളത്തില്‍ മാത്രമല്ല, രാജ്യമെമ്പാടും ബിജെപിയുടെ മുന്നേറ്റം തടയാന്‍ കിണഞ്ഞു ശ്രമിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. ഇതിനായി അക്രമരാഷ്ട്രീയം, അപവാദ പ്രചാരണം, വര്‍ഗീയ പ്രീണനം, ജാതീയമായ ധ്രുവീകരണം, തെരഞ്ഞെടുപ്പിലെ വോട്ടുമറിക്കല്‍ എന്നിവയൊക്കെ യാതൊരു മറയുമില്ലാതെ സിപിഎം ചെയ്തുപോന്നിട്ടുണ്ട്. മരണംകൊണ്ടുപോലും ബിജെപിയെ ചെറുക്കാന്‍ ശ്രമിച്ചയാളാണല്ലോ ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട്.
1998ല്‍ വാജ്പേയി നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ദിവസമാണ് ഇഎംഎസ് അന്തരിച്ചത്.2004 ലെ പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഒന്നാം യുപിഎ സര്‍ക്കാരില്‍ പങ്കാളിയായും (മന്മോഹന് സര്‍ക്കാരിന് നല്കിയ പിന്തുണ പങ്കാളിത്തമല്ലെന്ന് വ്യാഖ്യാനിക്കുന്ന സിപിഎമ്മുകാരുണ്ട്) 2009 ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് തന്ത്രപരമായും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ സിപിഎം പിന്തുണച്ചത് ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനായിരുന്നല്ലോ.
അവസരവാദവും വഞ്ചനാത്മകവുമായ ഈ രാഷ്ട്രീയത്തെ പച്ചതൊടാന്‍ അനുവദിക്കാതെ ഭാരതത്തിലെ ജനങ്ങള്‍ ബിജെപിയെയും നരേന്ദ്രമോദിയെയും ചരിത്രപരമായ ഭൂരിപക്ഷം നല്കി അധികാരത്തിലേറ്റിയിരിക്കുകയാണ്. സിപിഎമ്മിന്റെ ബിജെപി വിരോധം അപ്രസക്തമാണെന്ന്
2014ലെ പൊതുതെരഞ്ഞെടുപ്പ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിക്കുകയും ചെയ്തു. അപ്പോള്‍പിന്നെ കേരളത്തില്‍ ബിജെപി മുന്നേറുന്നതില്‍ സിപിഎം ആശങ്ക പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
ബിജെപി മുന്നേറ്റമാണ് പ്രശ്നമെങ്കില്‍ കേരളത്തിലെപ്പോലെ ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും സിപിഎം നേതൃത്വത്തെ ആശങ്കപ്പെടുത്തേണ്ടതല്ലേ?അരുവിക്കരക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലെ പ്രതാപ്ഗഢ്, സുര്‍മ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവച്ചത്.രണ്ടിടത്തും ജയിച്ചത് സിപിഎമ്മാണെങ്കിലും കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനം നേടുകയുണ്ടായി. അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് കേരളത്തില്‍ സിപിഎം അധികാരത്തിലെത്താറുള്ളത്. എന്നാല്‍ മണിക് സര്‍ക്കാരിന്റെ ത്രിപുര 1993 മുതല്‍ തുടര്‍ച്ചയായി ഭരിക്കുന്നത് സിപിഎമ്മാണ്.പാര്‍ട്ടി ആചാര്യനായിരുന്ന നൃപന് ചക്രവര്‍ത്തി 1978-88 കാലയളവിലെ ഒരു പതിറ്റാണ്ട് ത്രിപുര ഭരിച്ച പാരമ്പര്യവുമുണ്ട്. ഇത്തരമൊരു സംസ്ഥാനത്തെ ബിജെപി മുന്നേറ്റത്തെക്കുറിച്ച് എന്താണ് സിപിഎം നേതൃത്വം നിശ്ശബ്ദത പാലിക്കുന്നത്?
സിപിഎം സ്ഥാനാര്‍ത്ഥി രാമു ദാസ് വിജയിച്ച പ്രതാപ്ഗഢ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി സ്ഥാനാര്‍ത്ഥി മൗസുമി ദാസ് നേടിയത് 10,229 വോട്ടാണ്. കോണ്‍ഗ്രസിന് ലഭിച്ചത് 5,187 വോട്ട്.സിപിഎംതന്നെ ജയിച്ച 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു രണ്ടാമതെത്തിയത്. ബിജെപി മത്സരിച്ചിരുന്നില്ല.സുര്‍മ മണ്ഡലത്തില്‍ ഇത്തവണ സിപിഎമ്മിന്റെ അഞ്ജന് ദാസ് വിജയിച്ചപ്പോള്‍ 15,309 വോട്ടുനേടി ബിജെപി സ്ഥാനാര്‍ത്ഥി ആശിഷ് ദാസാണ് രണ്ടാമതെത്തിയത്.കോണ്‍ഗ്രസിന്റെ നാഗേന്ദ്ര വിശ്വാസിന് ലഭിച്ചത് വെറും 2,528 വോട്ട്. 2013 ല്‍ സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് ഇവിടെ കോണ്‍ഗ്രസായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ രണ്ട് മണ്ഡലങ്ങളിലുമായി ആകെ പോള്‍ചെയ്തതിന്റെ 23.36 ശതമാനം വോട്ട് ബിജെപി നേടിയത് രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നു.
ത്രിപുര ഉപതെരഞ്ഞെടുപ്പുകളിലെ ബിജെപി മുന്നേറ്റം ഒറ്റപ്പെട്ടതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഗോത്രമേഖലയിലെ 30 സീറ്റുള്ള സ്വയംഭരണ ജില്ലാ കൗണ്‍സിലിലേക്ക് മെയ് മൂന്നിന് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി അപ്രതീക്ഷിത മുന്നേറ്റം നടത്തിയിരുന്നു.7.87 ശതമാനം വോട്ടാണ് ബിജെപി നേടിയത്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.54 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപി 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് 5.7 ശതമാനമായി ഉയര്‍ത്തി.ആകെ രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് ത്രിപുരയില്‍ ഉള്ളത്. 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍നിന്ന് 59,457 വോട്ട് നേടാനായ ബിജെപി മോദി തരംഗം ആഞ്ഞടിച്ച 2014 ല്‍ 115,319 വോട്ടുകള്‍ കരസ്ഥമാക്കി. 2014 ജൂലായ് മാസത്തില്‍ ത്രിപുരയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഭരണം പിടിക്കുകയും മറ്റ് പഞ്ചായത്തുകളിലായി 142 സീറ്റുകള്‍ നേടുകയും ചെയ്ത ബിജെപി എതിരാളികളായ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരേപോലെ ഞെട്ടിച്ചു.
മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റത്തോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് ത്രിപുരയിലെ പാര്‍ട്ടിയുടെ വിജയങ്ങളും.എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഞ്ചും ഭരിക്കുന്നത് കോണ്‍ഗ്രസായിരിക്കെ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയമാണ് ഇവിടങ്ങളില്‍ നേടിയത്. ആകെയുള്ള 25 ലോക്സഭാ മണ്ഡലങ്ങളില്‍ 10 എണ്ണവും ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് നേടി. 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 14 സീറ്റില്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക് ആറ് സീറ്റാണ് നേടാനായത്.
ആസ്സാമിലെ ആറില്‍ ആറ് ലോക്സഭാ സീറ്റും ഒറ്റയ്ക്ക് പിടിച്ചടക്കിയ ബിജെപി അരുണാചല്‍പ്രദേശിലും ഒരു സീറ്റുനേടി. സഖ്യകക്ഷികളായ നാഗാലാന്റിലെ നാഗാ പീപ്പിള്‍സ് ഫ്രണ്ടും (എന്‍പിഎഫ്),മേഘാലയയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും(എന്‍പിപി) ഓരോ സീറ്റുനേടി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ സീറ്റൊന്നും നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും വന്‍തോതില്‍ വോട്ടുകള്‍ വാരിക്കൂട്ടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു.
സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകരുകയും മാവോസേതൂങ്ങിന്റെ ചൈന മാര്‍ക്കറ്റ് സോഷ്യലിസത്തിലേക്ക് മറുകണ്ടം ചാടുകയും ചെയ്തതോടെ ഫിദല്‍ കാസ്ട്രോയുടെ ക്യൂബയിലേക്കാണ് ഇന്ത്യന്‍ സഖാക്കള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്നത്. ഫിദലിന്റെ മനോഹരമായ താടിപോലും അമേരിക്കന്‍ സാമ്രാജ്യത്വത്തെ ചെറുക്കുകയാണെന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു.സാര്‍വദേശീയ രംഗത്ത് കൊച്ചു ക്യൂബ പോലെയായിരുന്നു ഇന്ത്യന്‍ സാഹചര്യത്തില്‍ സഖാക്കള്‍ക്ക് ത്രിപുര. പശ്ചിമബംഗാളിലെ 34 വര്‍ഷം നീണ്ട ഇടതുഭരണം 2011 ല്‍ അപ്രത്യക്ഷമായപ്പോഴും ത്രിപുരയുടെ ചുവപ്പ് മാഞ്ഞില്ല.എന്നുമാത്രമല്ല, നരേന്ദ്രമോദിയുടെ ഗുജറാത്തിനെക്കാള്‍ മണിക് സര്‍ക്കാരിന്റെ ത്രിപുരയെയാണ് വികസനകാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കേണ്ടതെന്ന വാദംപോലും ചില കോണുകളില്‍നിന്ന് ഉയരുകയുണ്ടായി. ഈ ത്രിപുരയിലാണ് ഇപ്പോള്‍ ദേശീയതലത്തില്‍ ഒരേ തൂവല്‍പക്ഷികളായി മാറിക്കൊണ്ടിരിക്കുന്ന സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വെല്ലുവിളിച്ച് ബിജെപി മുന്നേറ്റം നടത്തുന്നത്.
ക്യൂബയ്ക്കും ഇന്ത്യന്‍ സഖാക്കളെ വഞ്ചിക്കാതിരിക്കാനായില്ല. ഫിദലിന്റെ അനുജന് റൗള്‍ കാസ്ട്രോ അധികാരമേറ്റതോടെ അമേരിക്കന്‍ വിരോധത്തിന്റെ മഞ്ഞുരുക്കം ശക്തമായി.”പണിയെടുക്കാതെ ജീവിക്കാന്‍ കഴിയുന്ന ലോകത്തെ ഒരേയൊരു രാജ്യമാണ് ക്യൂബ എന്ന ധാരണ നാം ശാശ്വതമായി തുടച്ചുനീക്കണം”എന്ന റൗള്‍ കാസ്ട്രോയുടെ ആഹ്വാനം കമ്മ്യൂണിസ്റ്റ് ക്യൂബയുടെ മാറ്റത്തെക്കുറിക്കുന്നതായിരുന്നു. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടി ആയിരക്കണക്കിന് യുവാക്കള്‍ വര്‍ഷംതോറും നിയമപരമായും അല്ലാതെയും ‘ശത്രുരാജ്യമായ’ അമേരിക്കയിലേക്ക് കുടിയേറാന്‍ തുടങ്ങിയതാണ് ക്യൂബയുടെ കണ്ണുതുറപ്പിച്ചത്. രണ്ട് ദശലക്ഷം ക്യൂബക്കാരാണത്രെ ഇപ്പോള്‍ അമേരിക്കയിലുള്ളത്. അതായത് ക്യൂബന്‍ ജനസംഖ്യയുടെ 16 ശതമാനം. എങ്ങനെ മാറാതിരിക്കും ക്യൂബ.
‘ഇന്ത്യയിലെ ക്യൂബ’ എന്ന് വിശേഷിപ്പിക്കാവുന്ന ത്രിപുരയും മാറുന്നു എന്നതിന് തെളിവാണ് ഇടതുഭരണത്തിന്‍കീഴിലും ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം. ബിജെപി കരുത്ത് തെളിയിച്ച പ്രതാപ്ഗഢ്, സുര്‍മ മണ്ഡലങ്ങള്‍ പട്ടികജാതി സംവരണമണ്ഡലങ്ങള്‍ കൂടിയാണ്. അധഃസ്ഥിത/അദ്ധ്വാനവര്‍ഗ ജനവിഭാഗങ്ങള്‍ ബിജെപിയെ പ്രതീക്ഷയോടെ കാണുന്നു എന്ന സന്ദേശമാണ് ഈ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. വെറുതെയല്ല അരുവിക്കരയെച്ചൊല്ലി വാവിട്ടുകരയുന്ന സഖാക്കള്‍ ത്രിപുരയിലെ ബിജെപി മുന്നേറ്റത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമാവുന്നുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: