അവിവാഹിതരായ അമ്മമാര്‍ക്ക് പിതൃത്വം വെളിപ്പെടുത്താതെ സ്വന്തം കുട്ടികളുടെ രക്ഷകര്‍തൃത്വം ഏറ്റെടുക്കാം എന്നുള്ള സുപ്രീംകോടതി വിധി അപൂര്‍വം ചിലര്‍ക്കൊക്കെ ആശ്വാസപ്രദമായെന്ന് വരികിലും നിലനില്‍ക്കുന്ന സാമൂഹ്യ സദാചാര ബോധത്തിനെതിരെയുള്ള ഒരു വെല്ലുവിളിയായി അതുമാറാന്‍ സാധ്യത ഏറെയാണ്. അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. സെന്‍സസ് ബ്യൂറോയും നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സും പറയുന്നത് അവിവാഹിതരായ അമ്മമാരുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനയുണ്ട് എന്നാണ്.
പണ്ട് കൗമാരക്കാരിലും ചെറുപ്പക്കാരായ യുവതികളിലുമാണ് അവിവാഹിത അമ്മമാര്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 35 വയസ്സിനുമേലുള്ള സ്ത്രീകളാണ് അവിവാഹിത മാതാക്കള്‍. അവര്‍ക്ക് വിവാഹേതര ബന്ധത്തിലാണ് കുട്ടികള്‍ ജനിക്കുന്നത്. സാധാരണ അഭ്യസ്തവിദ്യരായവരാണ് ഈ 35 വയസ്സിനുമേലുള്ള അമ്മമാര്‍. എന്നാല്‍ ഇവര്‍ ഇന്നും ഒരു ന്യൂനപക്ഷം തന്നെയാണ്. ഇത് സ്വാഭാവികവും സാധാരണയുമായാല്, നിലനില്‍ക്കുന്ന സാമൂഹിക സദാചാര വ്യവസ്ഥ തകിടംമറിയുവാന് ഇടവരുത്തും. ഈ പ്രതിഭാസത്തിലൂടെ സ്ത്രീകള്‍ പുതിയ ഒരുതരം സാമൂഹ്യവ്യവസ്ഥതിക്ക് രൂപംകൊടുക്കുകയാണ്. മധ്യവയസ്കകളായ സ്ത്രീകള്‍ അവിവാഹിതരായ അമ്മമാരാകുന്നത് സ്വയം തിരഞ്ഞെടുക്കുന്ന തീരുമാനപ്രകാരമാണ്.
അമേരിക്കയില്‍ 58 ശതമാനം സ്ത്രീകള്‍ അവിവാഹിത അമ്മമാരാണത്രെ. അവിടെ വിവാഹം കഴിയ്ക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് ഒരു കളങ്കമോ കുറ്റമോ അല്ല. 41 ശതമാനം പേര് ഒരുമിച്ചു താമസിക്കുന്ന ഇണകളാണ്.40 ശതമാനം പേര് അവിവാഹിത അമ്മമാര്‍ പ്രസവിക്കുന്ന കുട്ടികളുമാണ്. ഈ പ്രവണത ദാരിദ്ര്യത്തിന്റെ അനന്തരഫലമാകാമെന്നും പഠനങ്ങള്‍ പറയുന്നു.ചെറിയ വരുമാനവും പരിമിതമായ വിദ്യാഭ്യാസവും മറ്റുമുള്ളവരാണ് അധികവും വിവാഹിതരാകാതെ അമ്മമാരാകുന്നത്. എന്തുകൊണ്ട് ആര്‍ഷഭാരതം ഈ മാതൃകകളെ അനുകരിക്കുന്നു എന്നത് നമ്മുടെ മുന്പില് ഉയരുന്ന ചോദ്യമാണ്. ഇന്ന് യുവാക്കള്‍ പാശ്ചാത്യരെ അനുകരിച്ച്, വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കാനും തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ അവിവാഹിതരായ അമ്മമാര്‍ കുട്ടിയുടെ പിതാവ് ആരെന്ന് വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് പരമോന്നത നീതിപീഠംതന്നെ പറയുമ്പോള്‍ അതിന്റെ പ്രത്യാഘാതം എത്ര ഗുരുതരമായിരിക്കുമെന്ന് ആര്‍ക്കും
ഊഹിക്കാവുന്നതല്ലേയുള്ളൂ.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ അവിവാഹിത അമ്മമാരാകുമ്പോള്‍ അവരുടെ വരുമാനക്കുറവിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം അപ്രാപ്യമാകാന്‍ സാധ്യതയുണ്ട്. ഇന്ന് ഒരാളെ ‘തന്തയില്ലാത്തവനെ’ എന്ന് വിളിക്കുന്നത് അത്യന്തം അപമാനകരമാണ്. കുടുംബവ്യവസ്ഥിതിയാണ് കുട്ടികളില്‍ സദാചാരബോധവും നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവും ഉണ്ടാക്കുന്നതും സഹജീവികളോട് പരിഗണന കാണിക്കാനും മറ്റും പഠിപ്പിക്കുന്നതും.കേരളത്തില്‍ വ്യാപകമായിട്ടില്ലെങ്കിലും ചുരുക്കം ചില സ്ഥലങ്ങളില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ധിക്കുന്ന പ്രവണതയുണ്ട്.അങ്ങനെയുള്ള കുടുംബങ്ങളില്‍ ഒരാളുടെ വരുമാനം മാത്രം ലഭ്യമായിരിക്കെ ആണ്‍കുട്ടികള്‍ക്ക് ഉപരിപഠനം അപ്രാപ്യമാകുകയും പെണ്‍കുട്ടികള്‍ക്ക് നല്ല വിവാഹം അസാധ്യമാകുകയും ചെയ്യും.
സൈബര്‍ ലോകത്തെ ചതിക്കുഴികളില്‍ വീണ് കുടുംബബന്ധങ്ങള്‍ ഉലയുന്ന സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്. സ്ത്രീകളുടെ മൊബൈലിലേക്ക് ‘ചുമ്മാ’ ഒന്ന് വിളിക്കുന്നത് ദേശീയ വിനോദം പോലെയായിമാറിയിട്ടുണ്ട്.സ്വന്തം ജീവിതത്തില്‍ (വീട്ടിലോ സമൂഹത്തിലോ) കടുത്ത അവഗണനയോ പീഡനമോ മറ്റു ലൈംഗിക അതിക്രമങ്ങളോ അനുഭവിക്കുന്നവരാണ് സദാചാരരേഖ മറികടക്കുന്നവരില്‍ ഭൂരിഭാഗവും. ഇന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുമ്പോള്‍, അതുമൂലം അവര്‍ ഗര്‍ഭിണികളാകുമ്പോള്‍ അതിന് കാരണക്കാരനായവന്റെപേര് പറയേണ്ട എന്ന കോടതിവിധി അവരെ നിശ്ശബ്ദത പാലിക്കാന്‍ പ്രേരിപ്പിക്കും.
ഒളിക്യാമറയില്‍ കുടുങ്ങി നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭിണിയാവുമ്പോഴും കുറ്റവാളിയെ നിയമത്തിന് മുന്പില് കൊണ്ടുവരാതെ ഇരിക്കാനും ഈ വിധി പ്രോത്സാഹനമായേക്കാം.ഭാരതത്തിലെ കുടുംബ വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്ന കുറെ മൂല്യങ്ങളാണ് ഭാവിതലമുറയെ മൂല്യബോധമുള്ളവരാക്കി വളര്‍ത്തുന്നത്. ഭാവി തലമുറകള്‍ സദാചാരബോധമില്ലാത്തവരായി,മൂല്യബോധമില്ലാത്തവരായി വളരാന്‍ സാഹചര്യം ഉണ്ടാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: