സീതാറാം യച്ചൂരി കഴിഞ്ഞ ദിവസം കേരളത്തിലെത്തി നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ദേശവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നാണറിയിച്ചത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെയാണത്രേ പ്രക്ഷോഭം. സിപിഎം അടക്കം ആറ് ഇടതുപക്ഷ പാര്‍ട്ടികള്‍ പുറത്തും മറ്റ് ബിജെപിവിരുദ്ധരോടൊപ്പം പാര്‍ലമെന്റിനകത്തും പ്രക്ഷോഭം നടത്താനാണ് പോകുന്നത്.
ഇന്നും നാളെയും ചേരുന്ന സിപിഎം പൊളിറ്റ്ബ്യൂറോ യോഗം പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും യച്ചൂരി പ്രസ്താവിച്ചിരിക്കുകയാണ്. പ്രക്ഷോഭം നയിക്കാനും സമരം നടത്താനുമുള്ള അവകാശം ഇവിടെ ആരും നിഷേധിക്കുന്നില്ല. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. ശക്തമായത് എന്ന് മാത്രമല്ല ശരിയായ പ്രതിപക്ഷംപോലും ഇല്ലാത്ത രാജ്യമായി നമ്മുടെ നാട് മാറിയിരിക്കുകയാണ്.
നശീകരണ വാദവും നാണംകെട്ട പ്രവര്‍ത്തനവും നടത്തുന്നവര്‍ക്ക് പ്രതിപക്ഷത്തിരിക്കാനുള്ള ജനാംഗീകാരംപോലും ലഭിക്കാതെ പോകുന്നത് സ്വാഭാവികമാണ്. എന്താണാവോ നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനദ്രോഹകരവും രാജ്യദ്രോഹകരവുമായ നടപടികള്‍? സ്വതന്ത്രഭാരതത്തില്‍ കുറഞ്ഞ കാലംകൊണ്ട് രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഇത്രത്തോളം ഉയര്‍ത്തിയ കാലഘട്ടമുണ്ടായിട്ടുണ്ടോ? ഭാരതീയനായതില്‍ ലജ്ജിക്കുന്നുവെന്ന് പ്രാവാസി ഭാരതീയര്‍ കരുതിയിരുന്ന കാലഘട്ടങ്ങളുണ്ടായിരുന്നു. ഇന്നതാണോ സ്ഥിതി? ഭാരത പൗരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള പ്രവാസികള്‍ പറയുന്നത്. കോണ്‍ഗ്രസ് ഭരണത്തില്‍ ഭിക്ഷാംദേഹികളായ പ്രധാനമന്ത്രിമാരെയാണ് ലോകം കണ്ടത്. ഇന്ന് വിദേശത്തുപോകുന്ന പ്രധാനമന്ത്രിക്ക് വീരാരാധനയോടെയുള്ള സ്വീകരണമാണ് ലഭിക്കുന്നത്. നരേന്ദ്രമോദിയുടെ വാക്കുകളെ ലോകം ശ്രദ്ധയോടെ കേള്‍ക്കുകയാണ്. ഇതാണോ യച്ചൂരി ആക്ഷേപിക്കുന്ന രാജ്യദ്രോഹം?
പാവപ്പെട്ടവരെ മുന്നില്‍കണ്ട് പദ്ധതികള്‍ പ്രഖ്യാപിക്കുകയും നിശ്ചിത സമയത്തിനുമുമ്പേ അതാരംഭിക്കുകയും ചെയ്യുന്നത് പുതുമയുള്ളതല്ലേ? 15 കോടി ആളുകളെ ബാങ്ക് അക്കൗണ്ട് ഹോള്‍ഡറാക്കിയതിലൂടെ അവരുടെ ജീവിതംതന്നെ മാറ്റിമറിക്കാന്‍ പോവുകയാണ്. ഒരു പൈസപോലും മുതല്‍മുടക്കില്ലാതെ പാസ്ബുക്ക് ലഭിക്കുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് 5000 രൂപ ലോണെടുക്കാന്‍ അവസരം നല്കുന്നു.
ചെറുകിട- വഴിയോര കച്ചവടക്കാര്‍, പെട്ടിക്കടക്കാര്‍, ഉന്തുവണ്ടി കച്ചവടക്കാര്‍ എന്നിവര്‍ക്ക് ഇത് ഏറെ സഹായമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. നേരത്തെ വട്ടിപ്പലിശ നല്‍കിപോന്നവര്‍ക്ക് ലഭിച്ച ഏറ്റവും നല്ല സഹായമാണിത്. മാസം ഒരുരൂപ മുടക്കി വര്‍ഷം 12 രൂപ മാത്രം നല്കി ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ രണ്ടു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് കുത്തക പണക്കാരെ സഹായിക്കാനാണോ എന്ന് യച്ചൂരി വിശദീകരിക്കണം. 210 രൂപ വര്‍ഷം നല്കിയാല് 5000രൂപവരെ പ്രതിമാസപെന്‍ഷന്‍ പദ്ധതി ആവിഷ്ക്കരിച്ചത് അടിസ്ഥാന വര്‍ഗ്ഗത്തിനല്ലേ ഉപകരിക്കുക. ഏറ്റവും ഒടുവില്‍ ഡിജിറ്റല്‍ ഇന്ത്യ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു.
28ലക്ഷം പേര്‍ക്ക് ജോലി ലഭിക്കുന്നത് തടയാനാണോ ഇടതുപക്ഷത്തിന്റെ പ്രക്ഷോഭം? 500 ഓളം നഗരങ്ങള്‍ക്ക് ദ്രുതഗതിയില്‍ വളരാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുകയാണ്. 18 നഗരങ്ങള്‍ കേരളത്തിലാണ്. അതും വേണ്ടെന്നാണോ ഇടതുപക്ഷം പറയുന്നത്? ഗംഗാശുദ്ധീകരണം പോലുള്ള ബൃഹത്തായ പദ്ധതികള്‍ ആരംഭിച്ച നരേന്ദ്രമോദിസര്‍ക്കാര്‍ ചെയ്യുന്നത് ജനദ്രോഹമാണോ? സമരം ചെയ്യുന്നതിന് വിരോധമില്ല. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന കാരണങ്ങളില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുംവരെ ക്ലിഫ് ഹൗസ് ഉപരോധിക്കാന്‍ ഇറങ്ങിയവര്‍ ഒരു വീട്ടമ്മയുടെ ചൂലുകണ്ടപ്പോള്‍ വാലുംപൊക്കി ഓടിയതുപോലെയാകും.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവയ്ക്കുംവരെ സെക്രട്ടേറിയററ് ഉപരോധിക്കാന്‍ ഇറങ്ങിയവര്‍ 12 മണിക്കൂര്‍ തികയുംമുമ്പ് ഓടിയ വഴിയില്‍ പുല്ലുപോലും മുളച്ചിട്ടില്ലെന്നോര്‍ക്കണം. തുരുമ്പിച്ചതൊന്നും ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതാണ് സിപിഎമ്മിന്റെ കുഴപ്പം. മാത്രമല്ല പുതുതായി ഒന്നും പഠിക്കുകയുമില്ല. അതിന്റെ ദുരന്തമാണ് അരുവിക്കരയില്‍ കണ്ടത്.
ബിജെപി കേരളത്തില്‍ വളരുന്നതിലാണ് യച്ചൂരിക്കും സിപിഎം, കോണ്‍ഗ്രസ് കക്ഷികള്‍ക്കും അസൂയ. കഷണ്ടിക്കും അസൂയയ്ക്കും മരുന്നില്ലെന്ന് പണ്ടേ പറയുന്നതാണ്. ബിജെപിയുടെ പെട്ടിയില്‍ നിറഞ്ഞ വോട്ട് മണലൂറ്റും പോലെ ഊറ്റിനിറച്ചതല്ല. എല്ലാം കണ്ടും ശരിയേത് എന്നറിഞ്ഞ് മനസ്സറിഞ്ഞ് നല്കിയ വോട്ടാണത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും കണ്കെട്ട് വിദ്യ ഇനി വിലപ്പോവുകയില്ല. കാലത്തിനൊത്ത് മാറാന്‍ കേരളത്തിലെ വോട്ടര്‍മാരും തയ്യാറായിരിക്കുകയാണ്. സിപിഎമ്മിന്റെ വോട്ട് ബിജെപിയിലേക്ക് ഒഴുകിയിട്ടില്ലെന്നാണ് മുന്‍ സംസ്ഥാന സെക്രട്ടറിയും അരുവിക്കരയിലെ ഓരോ വോട്ടും തൊട്ടുതലോടുകയും ചെയ്ത പിണറായി വിജയന് പറയുന്നത്.
ശരിയാണ് സിപിഎമ്മിന്റെ വോട്ട് ബിജെപിക്ക് കിട്ടാന്‍ തരമില്ല. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ചെയ്യുന്നില്ലെങ്കില്‍ കൈ ചിഹ്നത്തില്‍ എന്ന നിര്‍ദ്ദേശം അവര്‍ പാലിച്ചിരിക്കും. പക്ഷെ അണികളും അനുഭാവികളും രണ്ടുമുന്നണിയോടുമുള്ള അതൃപ്തി പ്രകടിപ്പിച്ചപ്പോഴാണ് ബിജെപിക്ക് സഹായകമായത്. അതിനിയും തുടരുക തന്നെ ചെയ്യും. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കേരളവും ബംഗാളിന്റെ പാതയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കാരണം യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തതുതന്നെ.
വര്‍ഗീയാടിസ്ഥാനത്തില്‍ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നവര്‍ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ആനുകൂല്യം പറ്റുന്നവരാണെന്ന സത്യം ആര്‍ക്കാണറിഞ്ഞുകൂടാത്തത്? മുസ്ലിംലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നാണ് കഴിഞ്ഞ ദിവസം മറ്റൊരു പിബി മെമ്പര്‍ പറഞ്ഞത്. ആ മുസ്ലിംലീഗുമായി ഭരണം പങ്കിടാനും മലപ്പുറം ജില്ല എന്ന ലീഗിന്റെ ആവശ്യം അംഗീകരിച്ചുനല്‍കാനും കമ്മ്യൂണിസ്റ്റുകാര്‍ക്ക് മടിയുണ്ടായോ?
വര്‍ഗ്ഗീയ കക്ഷിയായ ലീഗ് അംഗം കേന്ദ്രമന്ത്രിയാകുന്നതിന് പിന്തുണ നല്കിയ പാര്‍ട്ടിയല്ലേ സിപിഎം? കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗുമായി അടവ് സഖ്യം ചെയ്ത സിപിഎം, ജമാഅത്തെ ഇസ്ലാമിയുമായും മദനിയുടെ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കിയ ചരിത്രം വിസ്മരിക്കാമോ? പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് പറയാറുണ്ട്. യച്ചൂരി ചെയ്യുന്നത് അതാണ്. കോണ്‍ഗ്രസ്സുമായി സഖ്യത്തിന് സാഹചര്യമൊരുക്കാന്‍ ആരംഭിക്കുന്ന സമരം ജനങ്ങള്‍ക്കു വേണ്ടിയല്ല. രാജ്യത്തിനു വേണ്ടിയുമല്ല. നരേന്ദ്രമോദി സര്‍ക്കാരിനല്ല കുഴപ്പം. കാഴ്ച്ചപ്പിശക്. അതിന് യച്ചൂരിക്ക് സ്വയം ചികിത്സ തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: