വയസ്സന്മാരുടെ എണ്ണം കൂടിവരുന്ന കാലമാണിത്. കമ്പ്യൂട്ടര്‍ യുഗം വരുത്തിവെച്ച സുഖസൗകര്യങ്ങളുടെ നടുവില്‍ ഒരു നിസ്സഹായാവസ്ഥ അവര്‍ അനുഭവിക്കുന്നു എന്നുപറഞ്ഞാല്‍ അതു തെറ്റാവുമെന്ന് തോന്നുന്നില്ല. മിക്കവരുടേയും മക്കള്‍ അന്യനാട്ടില്‍ അല്ലെങ്കില്‍ വിദേശത്ത്. അവര്‍ അയക്കുന്ന പണംകൊണ്ട് സുഖം വാങ്ങാന്‍ സാധിക്കയില്ലല്ലോ? വല്ലപ്പോഴും അവര്‍ അവര്‍ക്ക് യാത്രക്കേ സമയം കിട്ടൂ. അച്ഛനമ്മമാരുടെ കൂടെയുള്ള ദിവസങ്ങള്‍ നന്നേകുറയും. അവര്‍ വന്നാല്‍ നിര്‍ബന്ധിച്ചു കൂടെ വിദേശത്തുപോയാലോ അവിടെയും സ്വസ്ഥതയില്ല. തികച്ചും അന്യമായ അന്തരീക്ഷം. സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ബന്ധമില്ലാത്ത ഒരുതരം ഏകാന്തജീവിതം. പകല്‍ മുഴുവന്‍ മക്കള്‍ ഓഫീസിലായിരിക്കും.
ഭക്ഷണമാണെങ്കില്‍ റെഡിമെയ്ഡ് അല്ലെങ്കില്‍ പഴയത് ഫ്രിഡ്ജില്‍നിന്നും എടുത്ത് ചൂടാക്കിക്കഴിക്കാം. മടുത്ത് സഹിച്ച് ജീവിക്കുക, അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങുക. ഏതു വേണമെങ്കിലും സ്വീകരിക്കാം.
നാട്ടിലുള്ള വയസ്സായവരുടെ സ്ഥിതിയും പരിതാപകരം. സ്ഥിരമായതും മാറാത്തതുമായ രോഗങ്ങള്‍ക്ക് പുറമെ ഇടക്കിടക്കു ഉപദ്രവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍, പുറത്തിറങ്ങി നടക്കാനുള്ള ശേഷിക്കുറവ്, പണത്തിന്റെ പ്രശ്നം, മക്കളുടെയും മരുമക്കളുടെയും അവഗണന അങ്ങനെ പോകുന്നു അവരുടെ ദുരിതങ്ങള്‍. എല്ലാംകൊണ്ടും അവര്‍ ദുഃഖിതരാണ്. മുതിര്‍ന്ന പൗരന്മാരല്ലാത്തവരും അസംതൃപ്തരും ദുഃഖിതരുമാണ്. ഏതു കുടുംബത്തിലാണ് സുഖവും സന്തോഷവുമുള്ളത്. ഓരോ കുടുംബത്തില്‍ ഓരോ പ്രശ്നങ്ങള്‍. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള പിരിമുറുക്കവും അസ്വസ്ഥതയുമാണ് പ്രശ്നമെങ്കില്‍ മറ്റു ചില വീടുകളില്‍ അമ്മായിയമ്മപ്പോരാണ് പ്രശ്നം. അച്ഛനമ്മമാരും മക്കളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലാത്ത കുടുംബങ്ങളാണ് നിരവധി. മക്കളോരോരുത്തരും സ്വന്തം വീട് പണിത് അച്ഛനമ്മമാര്‍ തനിയെ താമസിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്.
ബിടെകും എംടെക്കും എംബിഎയ്ക്കും പഠിച്ച് ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന യുവതികളും യുവാക്കളും സംതൃപ്തരാണോ? സന്തോഷമുള്ളവരാണോ? അവര്‍ ജീവിക്കാന്‍ മറക്കുന്നു. അതിന് അവര്‍ക്ക് സമയം കിട്ടുന്നില്ല. കൂടുതല്‍ ശമ്പളം കിട്ടാനുള്ള നെട്ടോട്ടത്തിലാണ് മിക്കവരും. കാഴ്ചപ്രശ്നം, പുറംവേദന, കഴുത്തുവേദന (സ്പോണ്ഡലിറ്റിസ്) മുതലായ ആരോഗ്യപ്രശ്നങ്ങള്‍ അവരെ നേരത്തെതന്നെ വിഷമിപ്പിക്കുന്നു. ജോലിയില്‍നിന്നും പിരിയുന്നതുവരെ കമ്പ്യൂട്ടറിന്റെ മുമ്പിലുള്ള ഒരു ജീവിതമാണവര്‍ക്കുള്ളത്. ഒരുതരം യാന്ത്രികജീവിതം.
ഇതിന്റെയെല്ലാം പരിണിതഫലം മാനസികാസ്വാസ്ഥ്യം തന്നെയാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ നമ്മളെല്ലാവരും മാനസികരോഗികളാണ്. ഭൗതികമായ ജീവിതത്തിന്റെ മായാവലയത്തില്‍ കുടുങ്ങിയിരിക്കുകയാണ് മിക്കവരും.തല്‍ഫലമായി സ്നേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടു. ധാര്‍മികമൂല്യങ്ങള്‍ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കു വഴിമാറുന്നു. ബന്ധുക്കള്‍ തമ്മിലും സുഹൃദ്ബന്ധങ്ങളിലും ഔപചാരികതയുടെ സ്വാധീനം ഗണ്യമായി കൂടിയിട്ടുണ്ടെന്നതിന് സംശയമില്ല.
പെട്രോള്‍, ഡീസല്‍ വില പലപ്രാവശ്യം കുറച്ചിട്ടും ബസ് ചാര്‍ജ്ജും ഓട്ടോ ചാര്‍ജ്ജും കുറയുന്നില്ല. സാധാരണക്കാര്‍ക്കും പ്രത്യേകിച്ച് വയസ്സായവര്‍ക്കും ഇതുകൊണ്ട് ഉണ്ടാകുന്ന ദുരിതം വളരെ കൂടുതലാണ്. ബസ് യാത്ര ചെയ്യാന്‍ കഴിയാത്തവരുടെ ഏകമാര്‍ഗം ഓട്ടോ അല്ലെങ്കില്‍ ടാക്സി മാത്രമാണ്. കൊച്ചി മഹാനഗരത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മീറ്റര്‍ ഇടില്ല.തോന്നിയ ചാര്‍ജാണ് മേടിക്കുക. പറഞ്ഞ ചാര്‍ജ് ഒന്നും പറയാതെ കൊടുക്കുകയേ നിവര്‍ത്തിയുള്ളൂ. എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ അവരുടെ ഭാഷ സഭ്യമായിരിക്കുകയില്ല.
ഒരനുഭവം എഴുതാം. ഇടപ്പള്ളിയില്‍ ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ യാത്ര ചെയ്തശേഷം മിനിമം ചാര്‍ജ് 20 രൂപ കൊടുത്തപ്പോള്‍ 25 രൂപ തരണമെന്ന് പറഞ്ഞു. ഒരു കിലോമീറ്റര്‍ പോലുമില്ലല്ലോ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ 20 രൂപ തിരിച്ചുതന്ന് പറഞ്ഞതിപ്രകാരമാണ്. ”സാറ് ഒരു 25 രൂപ താ. 5 രൂപ സാറിന് ഞാന്‍ ഭിക്ഷ തരാം.” ഒന്നുംപറയാതെ 25 രൂപ കൊടുത്ത് ഞാന്‍ പോന്നു. ഒരു കി.മീ. ദൂരത്തിന് 30 രൂപ കൊടുക്കേണ്ടിവന്ന അവസരങ്ങളുമുണ്ടായിട്ടുണ്ട്. ഇവിടെ 20 രൂപ കഴിഞ്ഞാല്‍ 25 രൂപ. 25 കഴിഞ്ഞാല്‍ 30 ഉം. തൃശൂര്‍, കോഴിക്കോട് നഗരങ്ങളില്‍ ഓട്ടോ കയറിയാലുടന്‍ മീറ്ററിടും. മീറ്ററില്‍ കാണുന്ന തുക മാത്രമേ മേടിക്കൂ. മീറ്ററില്‍ 20 കഴിഞ്ഞാല്‍ 25 അല്ല. ഓടുന്ന ദൂരമനുസരിച്ച് 50 പൈസയാണ് കൂടുക.
കൊച്ചി മഹാനഗരത്തില്‍ എനിക്കുണ്ടായ ഇത്തരം അനുഭവം എന്റെ സുഹൃത്തുക്കള്‍ക്കും ഉണ്ടായിട്ടുണ്ട്. ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. ട്രാഫിക് അധികാരികള്‍ ഈ പിടിച്ചുപറിയും അസഭ്യഭാഷയിലുള്ള സംസാരവും നടത്തുന്നത് അറിയുന്നില്ലേ. അതോ അറിയാത്ത ഭാവം നടിക്കുകയാണോ? തൃശൂരും കോഴിക്കോട്ടുമുള്ള മീറ്റര്‍ പ്രകാരം ചാര്‍ജു മേടിക്കുന്ന നിയമം കൊച്ചി മഹാനഗരത്തില്‍ നടപ്പാക്കാന്‍ എന്താണ് ബുദ്ധിമുട്ട്? ആര്‍ക്കാണ് അതിനൊക്കെ സമയം അല്ലേ?
ചൂഷണവും തട്ടിപ്പും അഴിമതിയും സഹിച്ച് സാധാരണ ജനത്തിന് ജീവിക്കാന്‍ സാധിക്കാത്ത ഒരു സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ഭാവിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് തീര്‍ച്ചയാണ്, കേരളത്തില്‍ പ്രത്യേകിച്ചും. കാരണം ആളുകള്‍ക്ക് ഒരുതരം നിസ്സംഗ മനോഭാവമാണുള്ളത്. പ്രതികരണംകൊണ്ട് വലിയ ഫലമൊന്നുമില്ലാത്ത സ്ഥിതിവിശേഷം. പിന്നെ എങ്ങനെ നേരെയാകാനാണ്?
ചുമട്ടുതൊഴിലാളികള്‍, പ്ലംബര്‍, ആശാരി, ഇലക്ട്രീഷ്യന്, മേസണ്‍ എന്നീ തൊഴില്‍ ചെയ്യുന്നവരുടെ സഹായമില്ലാതെ സാധാരണ ജനത്തിന് ജീവിക്കാന്‍ സാധ്യമല്ല. ഇവരെയെല്ലാം സംരക്ഷിക്കാന്‍ ട്രേഡ് യൂണിയനുകള്‍. നോക്കുകൂലി ഈടാക്കാന്‍ തുടങ്ങിയിട്ട് ഒരു 25 കൊല്ലമായിക്കാണും. ഇത്തരം ഒരു കൂലി ലോകത്തെവിടെയാണുള്ളത്? വോട്ട് ബാങ്കായ മേല്‍പ്പറഞ്ഞ തൊഴില്‍ ജനവിഭാഗത്തിന് രാഷ്ട്രീയ നേതാക്കന്മാരുടെ സഹായവും ചൂഷണംചെയ്യാനുള്ള മൗനാനുവാദവും ഉള്ളിടത്തോളം കാലം സാധാരണജനം വലയുകയല്ലാതെ വേറെ എന്താണ് വഴി?
മുകളില്‍ എഴുതിയ തൊഴിലാളികള്‍ക്ക് അവര്‍ പറയുന്ന കൂലി കൊടുക്കാന്‍ മുതലാളിമാര്‍ക്കു സാധിക്കും. അവരല്ലല്ലോ ഭൂരിപക്ഷം.
ഒരു ഡിഗ്രിയുള്ള ആള്‍ക്ക് കേരളത്തില്‍ ഏറ്റവും വലിയ സിറ്റിയായ കൊച്ചിയില്‍ കിട്ടുന്ന ശമ്പളം 8000/9000 രൂപയാണ്. ബിടെക്കും എംബിഎയും പാസ്സായവര്‍ക്കും ആദ്യം കിട്ടുന്ന ശമ്പളവും ഈ തുകതന്നെ.അതുതന്നെ കിട്ടാതെ ജോലി കിട്ടാന്‍ അലയുന്ന ബിടെക്കുകാരെ ഇതെഴുതുന്ന ആള്‍ക്കറിയാം.എന്തുജോലിയും ചെയ്യാന്‍ തയ്യാറായ രണ്ടു എംഎസ്സിക്കാരെയും രണ്ട് ബിടെക്കുകാരെയും ഈയിടെ കാണാനിടയായി. 8000 ഉം 9000 ഉം കിട്ടുന്ന ബിടെക് ഉദ്യോഗസ്ഥര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും പുറമെ ജോലിയില്‍നിന്നും വിരമിച്ചവര്‍, കൃഷിക്കാര്‍, ചെറിയ വരുമാനമുള്ളവര്‍ മുതലായവര്‍ക്ക് പലപ്പോഴും പ്ലംബര്‍, ആശാരി മുതലായവരുടെ സഹായമാവശ്യം വരുമ്പോള്‍ ഇക്കൂട്ടര്‍ വരാന്‍ തന്നെ തയ്യാറല്ലെ. വരണമെങ്കില്‍ അവരുടെ കാലുപിടിക്കണം. വന്നാലോ ശരിക്കുള്ള ചൂഷണം തന്നെ. ഒരു ന്യായവുമില്ലാത്ത കൂലിയാണ് മേടിക്കുക.
ഈയിടെ ഉണ്ടായ ഒരു അനുഭവം പറയാം. അടുക്കളയില്‍ ഒരു പൈപ്പ് ലീക്കായി ചരടുകൊണ്ടും മറ്റും കെട്ടി ലീക്ക് കുറക്കാന്‍ ശ്രമിച്ചു. വലിയ ഫലമൊന്നുമുണ്ടായില്ല. സഹധര്‍മിണിയുടെ ആവലാതിയും സമ്മര്‍ദ്ദവും സഹിക്കവയ്യാതെ ഒരു പ്ലംബറെ വിളിച്ചു. വൈകുന്നേരം വരാമെന്ന് പറഞ്ഞു. വന്നില്ല. രാത്രി വിളിച്ചു. രാവിലെ വരാമെന്നു പറഞ്ഞു. വന്നില്ല. അങ്ങനെ രണ്ടുദിവസം രാവിലെയും വൈകുന്നേരവും കാത്തു. അയാള്‍ വരില്ലെന്നു തീരുമാനമായി വേറൊരു പ്ലംബറെ വിളിച്ചു. അയാളും രണ്ടുദിവസം കളിപ്പിച്ചു. മൂന്നാമതൊരാളെ വിളിച്ചു. അയാളും അതേ കളികളിച്ച് ആകെ ഏഴെട്ട് ദിവസം കഴിഞ്ഞ് മൂന്നാമത്തെ ആള് മൂന്നാം ദിവസം വന്നു. വീടിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു.
നേരെ ബെല്ലൊന്നും അടിക്കാതെ അകത്ത് കയറിവന്ന് ഒരു താക്കീതു തന്നു. ”സാറെ ഇനി മേലില്‍ മെയന്റനന്‍സ് വര്‍ക്കിനൊന്നും വിളിക്കരുത്. അതിനൊന്നും എനിക്ക് സമയമില്ല. സൈ്വരക്കേട് സഹിക്കുവാന്‍ വയ്യാതെ വന്നതാണ്.” ശരി എന്നുപറഞ്ഞ് കല്‍പ്പന ശിരസാ വഹിച്ചു. പൈപ്പു നോക്കു. ”വാഷര്‍ മാറ്റണം. സാറിന്റെ കയ്യിലുണ്ടോ വാഷര്‍” എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ വാഷര്‍ വാങ്ങാന്‍ പോയി. ആശാരി ഉളിയില്ലാതെ പണിക്കു പോകുമോ? ഞാനാലോചിച്ചു. പത്തുമിനിട്ടു കഴിഞ്ഞുവന്നു. വാഷര്‍ മാറ്റി. വന്നു കയറിയപ്പോള്‍ തന്ന താക്കീത് ആവര്‍ത്തിച്ചു. ”എന്താ തരേണ്ടത്” ഞാന്‍ ചോദിച്ചു. ”ഒരു 200 രൂപ തന്നേക്ക്.” അയാള്‍ പറഞ്ഞു. കൊടുത്തു. ഇവരുടെ മുമ്പില്‍ എത്ര നിസ്സഹായരാണ് നമ്മള്. അദ്ധ്വാനിക്കുന്ന ജനവിഭാഗമല്ലേ! പോയി കള്ളുകുടിക്കട്ടെ.
ഒരനുഭവംകൂടി എഴുതി നിര്‍ത്താം. സണ്‍ഷേഡില്‍ വെള്ളം കെട്ടിനിന്നതിനാല്‍ പായല്‍ പിടിച്ച് ചുമരെല്ലാം നനഞ്ഞിരിക്കുകയാണ്. അതിനാല്‍ ചുമരില്‍ അവിടവിടെ വിള്ളിച്ചയുമുണ്ട്. മഴ കനക്കുന്നതിനു മുമ്പ് പായല്‍ മാറ്റാന്‍ ഒരാളെ വിളിച്ചു. ഒരു ബന്ധുവിന് പരിചയമുള്ള ആള്. തമിഴനാണ്. ഒരു നിബന്ധന ആദ്യം തന്നെ വെച്ചു.വാരിവൃത്തിയാക്കിയ പായല്‍ പുറത്തുകൊണ്ടുകളയാന്‍ സാധ്യമല്ലെന്നതാണ് നിബന്ധന. ഞാന്‍ സമ്മതിച്ചു. ഗതികേട്. അല്ലാതെന്താ? കോണിയുടെ ചുവട്ടിലിട്ടോളാന് പറഞ്ഞു. ഒരു രണ്ടു മണിക്കൂര്‍കൊണ്ട് പണി എല്ലാം തീര്‍ത്തു. ആവശ്യപ്പെട്ട കൂലി 700 രൂപ കൊടുത്തു. അദ്ധ്വാനിക്കുന്ന ജനവിഭാഗമല്ലേ? ഇനി പായല്‍ പുറത്തുകൊണ്ടുപോയി കളയണ്ടേ എന്ന ടെന്‍ഷനായി എനിക്ക്.അതിന് സര്‍ക്കാര്‍ ജോലിയുള്ള ഒരു കൂലിവേല ചെയ്യുന്ന ഒരാളെ കിട്ടി. അയാള്‍ അരമണിക്കൂര്‍ കൊണ്ട് അതെല്ലാം ചാക്കിലാക്കി. കൂലി 500 രൂപ മേടിച്ച് കൊണ്ടുപോകയും ചെയ്തു. ഞാനോര്‍ത്തു;നോക്കുകൂലി കൊടുക്കേണ്ട ദൈവത്തിന്റെ സ്വന്തം നാടല്ലേ!
വായനക്കാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകുമെന്നുറപ്പാണ്. ഈ സ്ഥിതിവിശേഷങ്ങള്‍ മാറാനെന്താവഴി? ഒന്നുംതോന്നുന്നില്ല. ഇനിയും വഷളാകാനാണ് സാധ്യത.പണത്തിനുള്ള പരക്കംപാച്ചില്‍ ഇല്ലാതാകണം. അതും നടക്കുന്ന കാര്യമല്ല. അപ്പോള്‍ പോംവഴി ഒന്നേയുള്ളൂ. സന്തോഷത്തോടെ അനുഭവിക്കുക. മറക്കുക. കാലം മാറി, കമ്പ്യൂട്ടര്‍ യുഗമല്ലേ എന്ന് സമാധാനിച്ച് പൊരുത്തപ്പെടാന്‍ ശ്രമിക്കുക.
ഒരുകാര്യം കൂടി എഴുതി നിര്‍ത്താം. ഈ പിടിച്ചുപറിക്കാരായ അദ്ധ്വാനിക്കുന്ന ജനവിഭാഗം സന്തോഷമായി ജീവിക്കുന്നുണ്ടോ?അതുമില്ല. ഒരു ദിവസത്തെ കൂലികൊണ്ട് ഒരു മാസത്തിനുവേണ്ട അരി വാങ്ങാം. എന്നാല്‍ സ്ഥിതി ഒരുനേരം വെക്കാനുള്ള അരിപോലും ഉണ്ടാകാത്ത കുടുംബങ്ങള്‍ നിരവധി. ഇവറ്റകളോട് എന്തു സഹതാപമാണുണ്ടാവുക. എനിക്ക് ഒരു സഹതാപവുമില്ല. ഒരുതരം അവജ്ഞയാണ് തോന്നുന്നത്. വോട്ടിനുവേണ്ടി സഹതപിക്കാനും സഹായിക്കാനും രാഷ്ട്രീയ യജമാനന്മാരുണ്ടല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: