സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്ത് കയറി ചെല്ലാന്‍ അയോഗ്യനായിപ്പോയി. പ്രസിദ്ധനായ സിനിമാനടന് എന്ന തലത്തിലല്ല, കേരളമൊട്ടാകെ ധാരളം അനാധാലയങ്ങള്‍ക്ക് തന്നാല്‍ കഴിയുന്നതിനപ്പുറം സഹായങ്ങള്‍ ചെയ്യുന്ന ഒരാളായ സുരേഷ് ഗോപിക്ക് എന്‍എസ്എസ് ആസ്ഥാനത്ത് കയറി ചെല്ലാന്‍ യോഗ്യതയില്ല. കാരണം ഒ. രാജഗോപാല്‍ തെരഞ്ഞെടുപ്പിന് നിന്ന മണ്ഡലത്തില്‍ രണ്ട് ദിവസം അദ്ദേഹത്തിനുവേണ്ടി പ്രചാരണം നടത്തി. അതിന് അദ്ദേഹത്തെ ആക്ഷേപിച്ചുവിട്ടത് ഇരുത്തിചിന്തിക്കേണ്ടുന്ന വസ്തുതയാണ്.
1914 ഒക്ടോബര്‍ 31 (1090 തുലാം 15) മന്നത്ത് ഭവനത്തിന്റെ പൂമുഖത്ത് സ്വന്തം മാതാവിനാല്‍ കൊളുത്തിവെച്ച നിലവിളക്കിന്റെ മുന്നില്‍ സമാനചിന്താഗതിക്കാരായ പതിനാല് പേര് ചേര്‍ന്നെടുത്ത പ്രതിജ്ഞയില്‍ തുടങ്ങി, നായര്‍ ഭൃത്യജനസംഘം, നായര്‍ സര്‍വ്വീസ് സൊസൈറ്റിയായി വളര്‍ന്ന്, വട്ടപ്പൂജ്യത്തില്‍ നിന്നും ആരംഭിച്ച ആ പ്രസ്ഥാനത്തെ ഇന്ന് 101 കോടി രൂപ വാര്‍ഷിക ബജറ്റിന് പ്രാപ്തമാക്കിയെടുത്തത് ഏത് തരത്തിലാണെന്ന് ഇന്നത്തെ ഭരണസാരഥികള്‍ക്ക് ഓര്‍മ്മയുണ്ടോ?
വൈക്കം ഗുരുവായുര്‍ സത്യാഗ്രഹങ്ങളും, ഹിന്ദു മഹാമണ്ഡലവും വിമോചന സമരവും നയിച്ച്, പത്മഭൂഷണ്‍ നേടി ഭരത കേസരിയായി പര്യവസാനിച്ച് മുക്കാല്‍ നൂറ്റാണ്ടോളം രാഷ്ട്രീയമായും സാമൂഹികമായും കേരളമെമ്പാടും നിറഞ്ഞുനിന്ന ആ അന്യാദൃശ ഇച്ഛാശക്തിയുടേയും കര്‍മ്മകുശലതയുടേയും ഉടമ, ജീവിതത്തിലെ ഓരോനിമിഷവും സഫലവും സ്വാര്ത്ഥകവുമായി ചെലവഴിച്ച് അവിശ്വസനീയമായ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിനകത്തും പുറത്തും ലോകമൊട്ടാകയും ആദരവിനും ആരാധനയ്ക്കും പാത്രമായി തീരുകയുംചെയ്ത ആ മഹാപുരുഷന്റെ കസേരയില്‍ കയറിയിരുന്ന് നടത്തുന്ന കോമാളിത്തത്തിന് അവസാനമില്ലെന്ന് സമാധാനിക്കയോ? ഏത് തരത്തിലാണ് ഇന്നാട്ടിലെ സമുദായ സ്നേഹികള്‍ കാണേണ്ടുന്നത്?
കെട്ടുതെങ്ങ്, പിടിയരി, ജന്മനക്ഷത്ര പിരിവ്, ഉല്‍പ്പന്ന പിരിവ് അങ്ങനെ എന്തെല്ലാം തന്ത്രങ്ങള്‍ വഴി സമാഹരിച്ചതാണ് എന്‍എസ്എസിന് ഇന്നുകാണുന്ന സമ്പത്ത് നേടാനായത്. അടുക്കളയില്‍ അമ്മമാര്‍ അടുപ്പത്ത് അരിയിടുമ്പോള്‍ പട്ടിണി കിടക്കുന്ന നായര്‍ സമുദായത്തെയോര്ത്ത് മാറ്റിവെയ്ക്കുന്ന പിടിയരി, അന്നത്തെ ഉത്സവപ്പറമ്പിലും ബസ്സ്റ്റാന്‍ഡിലും നായരുകുട്ടികളെക്കൊണ്ട് നടത്തിയ തെണ്ടിപ്പിരിവിന്റെ പാട്ട് ഓര്‍മ്മയുണ്ടോ?
വല്ലതും നല്‍കണേ വല്ലതും നല്‍കണേ
വല്ലതും നല്കേണ്ടതിപ്പോഴാണേ
വിദ്യാലയത്തിന് ധര്‍മ്മം കൊടുക്കണേ
വിദ്യാവിശാരദന്മാരെ നിങ്ങള്‍
രണ്ട് ജന്മത്തിലും രണ്ടുവിധത്തിലും
ഉണ്ടാകും പുണ്യമീധര്മ്മം മൂലം ’
പകല്‍മുഴുവന്‍ പണമുണ്ടാക്കാന്‍ അലഞ്ഞുനടന്ന് പട്ടിണിക്കാരായ ജോലിക്കാരെ എങ്ങനെ അഭിമുഖീകരിക്കും എന്ന ആശങ്കയോടും നിരാശയോടും രാത്രി എട്ടുമണിക്ക് കയറിച്ചെന്ന വീടും, അവിടെ കിട്ടിയ പുഴുക്കും കഞ്ഞിവെള്ളവും കുടിച്ച് ആശ്വാസമടഞ്ഞ് ക്ഷീണം തീര്‍ത്ത ആ മനുഷ്യനെക്കുറിച്ച് വല്ലതും അറിയുമോ ഭരണാധികാരികളെ? വര്‍ഷത്തിലൊരിക്കല്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനപ്പുറം എന്താണ് വേണ്ടത് അല്ലേ? ഇന്നാട്ടിലെ ഏതൊരു വ്യക്തിക്കും ഏതൊരു നായര്‍ക്കും അര്‍ഹതയും അവകാശവും ഉള്ളതാണ് സുരേഷ്ഗോപിക്ക് തടയപ്പെട്ടത്.
സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ച് അന്തസ്സും അഭിമാനവും കണക്കാക്കാതെ മന്നത്ത് പത്മനാഭന് നടത്തിയ യാചനകളും അനുഭവിച്ച യാതനകളും ചരിത്രത്തിലിടംപിടിച്ച് കഴിഞ്ഞതാണ്.
ഹിന്ദു കോളേജ് പെരുന്നയില്‍ സ്ഥാപിക്കാന്‍ മുതിര്‍ന്നപ്പോള്‍ ചങ്ങനാശേരി ബിഷപ്പും കത്തോലിക്ക സഭയും നടത്തിയ പ്രതിഷേധ പ്രകടനവും നല്കിയ ആഹ്വാനവും (വാളും മടിശീലയും എടുത്ത് തയ്യാറാവുക) ഓര്‍മ്മയുണ്ടോ? അവര്‍ക്കുവേണ്ടിയാണ് പില്ക്കാല നേതൃത്വം മെഡിക്കല്‍ കോളേജ് സറണ്ടര്‍ ചെയ്തുകൊടുത്ത് സന്തോഷം പങ്കുപറ്റി പങ്കുവെച്ചത്.
1948 ല്‍ എം.ജി. കോളേജ് ശിലാസ്ഥാപനം നിര്‍വ്വഹിച്ച സര്.സി. രാജഗോപാലാചാരി അതിശയിച്ച് മന്നത്തിനോട് ചോദിച്ചു, ഇത്ര ബ്രഹത്തായ കെട്ടിടം കെട്ടിപ്പെടുക്കുവാനുള്ള പണം എവിടെനിന്നുണ്ടാകും? മറുപടി ഓര്‍മ്മയുണ്ടോ?
പെരുന്ന, കേശവദാസപുരം (കറ്റച്ചക്കോണം) കോളേജുകള്‍ ഒരേ കാലഘട്ടത്തില്‍ എടുത്ത തീരുമാനം എത്ര സാഹസികമായിരുന്നു. എം. ജി. കോളേജ് പണിക്ക് മുപ്പത്ലക്ഷം രൂപ ചെലവ് വരുമെന്ന് പറഞ്ഞപ്പോള്‍ മന്നം പറഞ്ഞ വാക്കുകള്‍ അറിയാമോ? ഒരു കാശും കൈവശമില്ല. തെണ്ടിപ്പിരിച്ച് പണമുണ്ടാക്കുകയാണ് ലക്ഷ്യം. എങ്കിലും ഒരുഭാഗവും കുറയ്ക്കുകയോ ചുരുക്കുകയോ വേണ്ട. കുറേക്കൂടി നീട്ടി തെണ്ടിക്കളയാം.
ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ അവസരമുണ്ടായപ്പോള്‍ എന്താണ് നമ്മുടെ അന്നത്തെ ജനറല്‍ സെക്രട്ടറി പറഞ്ഞത്? മന്നത്ത് പത്മനാഭന്റെ തീവ്രമായ ഒരാഗ്രഹമായിരുന്നു എന്‍എസ്എസ് വക ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്നത്. 1962 ല്‍ കേന്ദ്ര ആരോഗ്യമന്ത്രി സുശീല നയ്യാര്‍ പന്തളം ആശുപത്രി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി. അവര്‍ക്ക് മുമ്പാകെ ഈ ആവശ്യം ഉന്നയിക്കുകയും അനുഭാവപൂര്‍വ്വം മുറുപടി ലഭിക്കുകയും ചെയ്തു. അതിനുവേണ്ട ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കളത്തില്‍ വേലായുധന് നായരെ ചുമതലപ്പെടുത്തുകയും ചെയ്തു. അതാണ് അവസരം വന്നപ്പോള്‍ മന്നത്തിന്റെ പിന്‍ഗാമികള്‍ ക്രിസ്ത്യാനിക്ക് അടിയറവെച്ചത്. പിന്നീട് എത്ര മെഡിക്കല്‍ കോളേജ് കേരളത്തില്‍ ഉയര്‍ന്നുവന്നു.
നുണപ്രചാരണത്തിലൂടെയും പൊള്ളയായ അവകാശവാദങ്ങളില്ക്കൂടെയും ക്രിസ്തുമതം വളര്‍ത്തുന്നതിന്റെ ഒരു ദൃഷ്ടാന്തമായിരുന്നല്ലോ കന്യാകുമാരി, കന്യാമേരിയായതും, വിവേകാനന്ദപ്പാറ സെന്റ് സേവ്യര്‍ റോക്കായതും. കന്യാകുമാരിയിലെ വിവേകാനന്ദന്റെ സ്മാരകം സ്ഥാപിക്കുന്നതിന് ഗുരുജി ഗോള്‍വല്‍ക്കര്‍, സ്വാമി ചിന്മായാനന്ദ, ഏകനാഥ് റാനഡേ, സി. പി. രാമസ്വാമി അയ്യര്‍, പി.വി. രാജമന്നാര്‍, കെ.പി. കേശവമോനോന്, യു.കെ.ആര്.വി. റാവു, ഹരേകൃഷ്ണ മെഹതാബ് എന്നിവര്‍ചേര്‍ന്ന് ഒരു അഖിലേന്ത്യാ സമിതിയുണ്ടായപ്പോള്‍ ഇവര്‍ക്കെല്ലാം സര്‍വ്വസമ്മതനായ തികഞ്ഞ ഹിന്ദു അഭിമാനിയായ മന്നത്ത് പത്മനാഭനെയാണല്ലോ അതിന്റെ പ്രസിഡന്റായി നിശ്ചയിച്ചത്. നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും അതിന്റെ അമരക്കാരനേയും ഏതുതരത്തില്‍ ഭാരതമൊട്ടാകെ പരിഗണിച്ചിരുന്നു എന്നതിനുള്ള ദൃഷ്ടാന്തം.
സമ്പന്നതയില്‍ എത്തിച്ചേര്‍ന്ന എന്‍എസ്എസിന്റെ ഇന്നത്തെ അവസ്ഥയോ? മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് ഒരുപിടി ആളുകളുടെ കുടുംബസ്വത്തായി പരിണമിച്ചിരിക്കുകയാണ്. എന്നാല്‍ ചങ്ങനാശേരിക്കാരുടെ മാത്രം സൃഷ്ടിയല്ല ഇത്. ഈ പ്രസ്ഥാനത്തെ ഇത്ര മഹത്വത്തിലും ഔന്നത്യത്തിലും എത്തിച്ചത് അനേകായിരം സമുദായ സ്നേഹികളുടേയും മനുഷ്യസ്നേഹികളുടേയും ചോരയും നീരുമാണ്. കേവലം മൈക്കാട് ജോലി മുതല്‍ പ്രിന്‍സിപ്പാള്‍ വരെ. ഈ പ്രസ്ഥാനത്തിനുവേണ്ടി തിരുവിതാംകൂറില്‍ മന്നത്തിന്റെ ഭിക്ഷാപാത്രം ചെന്നെത്താത്ത ഹിന്ദു ഭവനങ്ങളില്ല. അന്യമതസ്ഥരില്‍ നിന്നും സംഭാവന സ്വീകരിച്ചിട്ടുണ്ട്. മന്നം ശതാഭിഷേകത്തിന് ലഭിച്ച 5,51,885 രൂപയും 169 പവന് സ്വര്‍ണ്ണവും ഒരു പ്രത്യേക നിധിയായി സൂക്ഷിച്ച് ഇതിന്റെ പലിശ ജാതിമതഭേദമെന്യേ പൊതുനന്മയ്ക്ക് ചെലവഴിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വായനക്കാര്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ അതിന്റെ ചെലവഴിക്കല്‍ സംബന്ധിച്ച്?
നിസ്വാര്‍ത്ഥനായ മന്നത്ത് പത്മനാഭന് കോടിക്കണക്കിന് രൂപയും വസ്തുവകകളും പൊതുജനങ്ങളില്‍ നിന്ന് സംഭാവന പിരിച്ചിട്ട് അതില്‍ ഒരു രൂപയോ ഒരു സെന്റ് ഭൂമിയോ അരിഷ്ടിച്ച് കഴിയുന്ന തന്റെ കുടുംബത്തിന് ചെലവഴിക്കാന്‍ ചിന്തിച്ചിട്ടുപോലുമില്ല. നിരന്തരം യാത്രചെയ്യുന്ന മന്നത്തിന് ഒരു കാര്‍ വാങ്ങാന്‍ സമ്മര്‍ദ്ദം സഹിക്കാതായപ്പോള്‍ എന്നാല്‍ ജീപ്പായിക്കൊള്ളട്ടെ എന്ന തീരുമാനവും ഓര്‍മ്മയുണ്ടല്ലോ. ഇന്നത്തെ ജനറല്‍ സെക്രട്ടറിക്ക് എത്ര മുന്തിയതരം കാറുകളാണ് ഉള്ളത് എന്ന് ആര്‍ക്കും നിശ്ചയം പോലുമില്ല.
എന്‍എസ്എസ് ഭരണാധികാരിക്ക് അച്ചായന് മന്ത്രിമാരെ സന്തോഷിപ്പിക്കേണ്ടത് അത്യന്താപേക്ഷിതം. എത്ര കരിപുരണ്ട മന്ത്രിമാരായിരുന്നാലും. അതുകൊണ്ട് സുരേഷ്ഗോപി എന്ന സമുദായ സ്നേഹിയെ എന്‍എസ്എസ് ആസ്ഥാനത്ത് കയറ്റാന്‍ പാടില്ല,എത്ര അന്തസ്സുകുറഞ്ഞ നടപടിയാണെങ്കിലും!.
പ്രതികരിക്കാൻ ഇവിടെ എഴുതുക: