കോണ്‍ഗ്രസ് ഒരു ജനക്കൂട്ടമാണെന്ന് പറയാറുണ്ടെങ്കിലും ഒരു അടിമവംശമാണ് അതിന്റെ നേതൃത്വം. പാര്‍ട്ടിയെ നയിക്കുന്ന നെഹ്റു കുടുംബത്തിനെതിരെ അത്യപൂര്‍വമായി മാത്രമേ നേതാക്കളിലാരെങ്കിലും എന്തെങ്കിലും പറയാറുള്ളൂ. മുന്‍ കേന്ദ്രനിയമമന്ത്രിയും കര്‍ണാടക ഗവര്‍ണറുമായിരുന്ന എച്ച്.ആര്.ഭരദ്വാജ് നടത്തിയിരിക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ചെവികൊടുക്കാന്‍ ഇടയില്ല.
ബിജെപിയെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്നും നരേന്ദ്രമോദി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനുള്ള കരുത്ത് ഇപ്പോഴത്തെ അവസ്ഥയില്‍ കോണ്‍ഗ്രസിനില്ലെന്നുമാണ് ഭരദ്വാജ് തുറന്നടിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ വാഴ്ത്തിപ്പാടുന്ന പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ഭരദ്വാജ് വെറുതെവിടുന്നില്ല. യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ രാഹുലിനാവുന്നില്ലെന്നും മുതിര്‍ന്ന നേതാക്കളോട് അകലം പാലിക്കുകയാണെന്നും അതിനാല്‍ ശക്തമായ സംഘടനയുടെ പിന്തുണയോടെ മുന്നേറുന്ന മോദിയെ ചെറുക്കാന്‍ ഇപ്പോഴത്തെ നിലയില്‍ കോണ്‍ഗ്രസിനാവില്ലെന്നും ഭരദ്വാജ് ചൂണ്ടിക്കാട്ടുന്നു.
ലളിത് മോദി വിവാദത്തിന്റെ പേരില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ ഭരദ്വാജ് വിമര്‍ശിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയം. പാര്‍ലമെന്റ് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വേദിയാണെന്നും അവിടെ അതിനുള്ള ചര്‍ച്ചകള്‍ നടക്കണമെന്നും മറ്റ് വിഷയങ്ങള്‍ക്ക് നിയമപരമായ പരിഹാരം കാണണമെന്നുമാണ് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ഭരദ്വാജ് കോണ്‍ഗ്രസ് നേതൃത്വത്തെ ഉപദേശിച്ചിരിക്കുന്നത്.
ജൂലായ് 21 ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ കോണ്‍ഗ്രസിന്റെ അടുക്കള രഹസ്യങ്ങളറിയാവുന്ന ഭരദ്വാജ് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരിക്കുന്ന ഈ ഉപദേശം ഉചിതമാണ്.
ലളിത് മോദി വിവാദം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റ് സ്തംഭിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ചില ചാനലുകള്‍ ഉയര്‍ത്തിയ ഇതുസംബന്ധിച്ച വിവാദത്തെ അവഗണിച്ച് വികസനപദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ധീരമായി മുന്നോട്ടുപോകുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ കുറച്ചൊന്നുമല്ല അരിശംകൊള്ളിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചാരണം നടത്തിയും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ എവിടെയുമെത്താത്തതില്‍ കോണ്‍ഗ്രസ് നേതൃത്വം നിരാശരാണ്.
പത്ത് വര്‍ഷക്കാലം അധികാരത്തിലിരുന്നിട്ടും തങ്ങള്‍ക്ക് ചെയ്യാനാവാത്ത കാര്യങ്ങള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി മോദിയോട് കടുത്ത അസഹിഷ്ണുതയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കാതെ ലോക്സഭയിലെ പ്രതിപക്ഷനേതൃത്വ പദവി അനുവദിക്കണമെന്ന അനര്‍ഹമായ ആവശ്യത്തിനും സമ്മര്‍ദ്ദത്തിനും കീഴടങ്ങില്ല എന്നുവന്നതോടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതറ്റംവരെ പോകാനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
നിസ്സാരപ്രശ്നങ്ങള്‍ പോലും കുത്തിപ്പൊക്കി പാര്‍ലമെന്റ് നടപടികളെ തടസ്സപ്പെടുത്തിയ പ്രതിപക്ഷം രാജ്യത്തിന്റെ അന്തസ്സുയര്‍ത്തുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിക്ഷേപം ക്ഷണിച്ചുവരുത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനങ്ങളെപ്പോലും പരിഹസിക്കുന്ന തലത്തിലേക്ക് തരംതാണു. ഇപ്പോള്‍ രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ ഭൂമിയേറ്റെടുക്കല്‍ ബില്‍ ഭേദഗതികളോടെ അവതരിപ്പിക്കാനിരിക്കെ പാര്‍ലമെന്റ് തടസ്സപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിമുഴക്കുന്നത്.
ഭാരതത്തിലെ എക്കാലത്തെയും ഭരണവര്‍ഗം തങ്ങളാണെന്നും മറ്റാര്‍ക്കും അതിനുള്ള അര്‍ഹതയില്ലെന്നുമുള്ള നെഹ്റു കുടുംബത്തിന്റെ ധാര്‍ഷ്ട്യമാണ് ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്തവിധത്തില്‍ പെരുമാറാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. വിദേശവംശജയായ സോണിയാഗാന്ധി കോണ്‍ഗ്രസിനെ ഹൈജാക്കു ചെയ്തതോടെ ഈ പ്രവണത കൂടുതല്‍ ശക്തിപ്രാപിച്ചു. 1999 ല്‍ അധികാരമേറ്റെടുത്ത വാജ്പേയി സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതെ അപവാദങ്ങള്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസിനെ അന്നേ നിലയ്ക്ക് നിര്‍ത്തേണ്ടതായിരുന്നു.
അന്നത് ചെയ്തിരുന്നെങ്കില്‍ 2004 മുതലുള്ള പത്ത് വര്‍ഷക്കാലം ഭാരതത്തിന്റെ ഭരണം രാജ്യസ്നേഹം തൊട്ടുതീണ്ടാത്ത ഒരുപറ്റം അധികാരമോഹികള്‍ക്കും അഴിമതിക്കാര്‍ക്കും തീറെഴുതിക്കൊടുക്കേണ്ടിവരില്ലായിരുന്നു. വര്‍ഗീയപ്രീണനത്തിലും സ്വജനപക്ഷപാതത്തിലും ആണ്ടുമുങ്ങി, രാജ്യരക്ഷപോലും വിദേശശക്തികള്‍ക്ക് അടിയറവച്ച സോണിയാവാഴ്ച അവസാനിപ്പിക്കാന്‍ ഒടുവില്‍ നരേന്ദ്രമോദിതന്നെ വേണ്ടിവന്നു. അധികാരം നഷ്ടപ്പെട്ടതു മാത്രമല്ല, അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതപോലും ഇല്ലാതാക്കുന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അരിശംകൊള്ളിക്കുന്നത്. ഇതാണ് സര്‍ക്കാര്‍ വിരോധമായി പുറത്തുവരുന്നത്. ഭരദ്വാജിനെപ്പോലുള്ളവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് അന്ധമായ ബിജെപി-മോദി വിരോധം കയ്യൊഴികയുകയാണ് കോണ്‍ഗ്രസിനു നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: