ഉദ്വേഗവും ഉത്കണ്ഠയും നിറഞ്ഞ നാളുകള്‍ പിന്നിട്ട് അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും ജയിച്ചവര്‍ക്കും രണ്ടാം സ്ഥാനത്തെത്തിയവര്‍ക്കും ആശങ്ക നീങ്ങിയില്ല. ബിജെപിയുടെ തിളക്കമാര്‍ന്ന മുന്നേറ്റമാണ് രണ്ടുമുന്നണികളെയും അമ്പരപ്പിലാക്കിയത്.34,145 വോട്ടുനേടിയ ഒ.രാജഗോപാല്‍ ബിജെപിയുടെ വരുംകാല സാധ്യതാ പ്രതീക്ഷയെ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.
പോള്‍ ചെയ്ത വോട്ടിന്റെ 24 ശതമാനം നേടാന്‍ ബിജെപിക്ക് സാധിച്ചുവെന്നത് നിസ്സാര കാര്യമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6.6 ശതമാനം വോട്ട് നേടിയ സ്ഥാനത്താണിത്. ബിജെപിയുടെ മത്സരം വോട്ടെണ്ണിനോക്കാന് ഒരു പരിശ്രമം എന്നുപറഞ്ഞ് ലളിതവല്‍ക്കരിക്കാനായിരുന്നു ഇരുമുന്നണികളും ശ്രമിച്ചിരുന്നത്. പിന്നീടത് ശക്തമായ ത്രികോണ മത്സരമായി മാറി. ഒപ്പത്തിനൊപ്പം എന്ന അവസ്ഥ സംജാതമായി. നിശ്ചയമായും ജയിച്ചിരിക്കും എന്ന് അഹങ്കരിച്ചിരുന്ന മുന്നണി സ്ഥാനാര്‍ത്ഥികള്‍, ജയിക്കുമോ എന്ന ചോദ്യത്തിന് മുന്നില്‍ പരുങ്ങി. കനത്ത പോരാട്ടമാണെന്നായി ഉത്തരം.ഫലം വന്നപ്പോള്‍ മത്സരം കനത്തതുതന്നെ എന്ന് ബോധ്യമായി.കേരളത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി തങ്ങളാണെന്ന വ്യക്തമായ ധാരണ സൃഷ്ടിക്കാന്‍ ബിജെപിക്കായി.യഥാര്‍ത്ഥ പ്രതിപക്ഷ പാര്‍ട്ടി എന്ന വസ്തുതയും വ്യക്തമായി. ഒന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ത്ഥിയും രണ്ടാമതെത്തിയ ഇടതുസ്ഥാനാര്‍ത്ഥിയും തമ്മില്‍ പതിനായിരം വോട്ടിന്റെ വ്യത്യാസമാണ്. രണ്ടാം സ്ഥാനത്തെത്തിയ ഇടതുമുന്നണിയും ബിജെപിയും തമ്മില്‍ പന്തീരായിരം വോട്ടിന്റെ വ്യത്യാസമേയുള്ളൂ. യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ ഒന്‍പത് ശതമാനം വോട്ട് നഷ്ടമായപ്പോള്‍ ഇടതുമുന്നണിക്ക് ഏഴുശതമാനം കുറഞ്ഞു. ബിജെപി 17.5 ശതമാനം വോട്ട് കൂടുതല്‍ നേടുകയും ചെയ്തിരിക്കുന്നു.
ഇരുമുന്നണികളും ബഹുവിധ പാര്‍ട്ടികളുടെ കൂട്ടായ്മയാണ്. ഐക്യമുന്നണിയെ കോണ്‍ഗ്രസ് നയിക്കുന്നുണ്ടെങ്കിലും മുസ്ലിംലീഗും കേരളാകോണ്‍ഗ്രസ്സും ആര്‍എസ്പിയും സിഎംപിയും ജനതാദളും ആ മുന്നണിയിലുണ്ട്. പിന്നെ അധികാരവും. എട്ടു പഞ്ചായത്തുകളില്‍ രണ്ടു മന്ത്രിമാര്‍വീതം വീടുവീടാന്തരം കയറിയിറങ്ങി. മുഖ്യമന്ത്രി 130 കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. 25000 വോട്ടര്‍മാരെ നേരിട്ടുകണ്ടു എന്നു പറയുന്നു. നിവേദനങ്ങള്‍ സ്വീകരിച്ചും ഉറപ്പുകള്‍ നല്‍കിയും സ്വാധീനിച്ചു. എന്നിട്ടും അതുവഴിയെല്ലാം എത്ര വോട്ടുസമാഹരിക്കാന്‍ കഴിഞ്ഞുവെന്ന ചോദ്യം പ്രസക്തമാണ്.
അരുവിക്കരയില്‍ 24 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ജി.കാര്‍ത്തികേയന്റെ സ്മരണ വോട്ടാക്കി മാറ്റാനാണ് യുഡിഎഫ് ശ്രമിച്ചത്.പോളിംഗ് ദിവസം കാര്‍ത്തികേയന്റെ ചിത്രം പ്രദര്‍ശിപ്പിച്ച് അതില്‍ മാലചാര്‍ത്തി, നിലവിളക്ക് കൊളുത്തിവച്ച് പുഷ്പാര്‍ച്ചന നടത്തിയാണ് വോട്ടര്‍മാരെ സ്വാധീനിച്ചത്.അതുകൊണ്ടുതന്നെ അരുവിക്കരയിലെ വിജയം രാഷ്ട്രീയവിജയമാണെന്ന് പറയാന്‍ കഴിയില്ല. അച്ഛന്റെ സ്മരണയ്ക്ക് കിട്ടിയ അംഗീകാരമാണ് ഈ വിജയമെന്ന ശബരീനാഥിന്റെ പ്രതികരണമാണ് ശരി. അതോടൊപ്പം ബിജെപി വരുന്നേ എന്ന് തലയില്‍ കയ്യുംവച്ചുള്ള ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ നടത്തിയ നിലവിളിയും.ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കാനുള്ള ആസൂത്രിതമായ ശ്രമമായിരുന്നു അത്.’ഒഴുകുന്ന തോണിക്ക് ഒരുതള്ള്’ എന്നപോലെ ബിജെപി ഉമ്മാക്കികാട്ടിയുള്ള ഇടതുപക്ഷത്തിന്റെ പ്രചാരണവും കോണ്‍ഗ്രസ് മുന്നണിക്കാണ് സഹായകമായത്.
തെരഞ്ഞെടുപ്പില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിചിത്രമായ പ്രവര്‍ത്തനരീതി അവലംബിച്ച ഇടതുപക്ഷത്തിന് പരമ്പരാഗത വോട്ടിനെപ്പോലും പിടിച്ചുനിര്‍ത്താനായില്ല. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയുള്ള പ്രതികരണം ബിജെപിക്കാണ് വോട്ടായി ലഭിച്ചത്. കോണ്‍ഗ്രസ് മുന്നണിക്കെതിരെ വിധിയെഴുതാനൊരുങ്ങിയവര് സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ തയ്യാറായില്ല.കോണ്‍ഗ്രസ്സിന് ബദലല്ല സിപിഎം എന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.സിപിഎം പ്രബലപാര്‍ട്ടിയാണ് അരുവിക്കരയിലെന്ന് പറയുന്നു.
സിപിഐ, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ജനതാദള്‍ എന്നിവയ്ക്ക് പുറമെ ഗൗരിയമ്മയുടെ പിന്തുണ,പി.സി.ജോര്‍ജ്ജിന്റെ പരോക്ഷ പിന്തുണ എന്നിവയൊക്കെ ഉണ്ടായിട്ടും 36000 പേര് മാത്രമാണ് വോട്ടുചെയ്തത്.ആര്.ബാലകൃഷ്ണപിള്ളയും മകന് എംഎല്‍എയും നടത്തിയ പ്രവര്‍ത്തനവും ഫലം കണ്ടില്ല.
വി.എസ്.അച്യുതാനന്ദന് പ്രകമ്പനം സൃഷ്ടിച്ച പൊതുസമ്മേളനങ്ങളും റോഡ്ഷോയും നടത്തി. അതൊന്നും ബഹുഭൂരിപക്ഷം ജനങ്ങളും മുഖവിലയ്ക്കെടുത്തില്ല.പിണറായി വിജയനും അറുപതിലധികം എംഎല്‍എമാരും മുന്മന്ത്രിമാരും എംപിമാരുമടക്കം വന്‍ജനാവലി ഇടതുമുന്നണിക്കായി രാപകല്‍ അധ്വാനിച്ചു. അതും ഫലംകണ്ടില്ല.അരുവിക്കരയിലെ ഫലം യുഡിഎഫ് സര്‍ക്കാരിനെ കുറ്റവിമുക്തമാക്കി എന്ന വാദവും തെറ്റാണ്.140 മണ്ഡലങ്ങളില്‍ ഒന്നുമാത്രമാണ് അരുവിക്കര.അഴിമതിക്കേസുകള്‍ അട്ടിമറിച്ചപോലെ ജനവികാരവും ഉമ്മന്‍ചാണ്ടി അട്ടിമറിച്ചു.പറയത്തക്ക ഘടകകക്ഷികളൊന്നുമില്ലാതെ ബിജെപി മത്സരത്തിനിറങ്ങിയപ്പോള്‍ 34000-ലേറെ വോട്ട് നേടാനായത് ഒരു കാര്യം വ്യക്തമാവുകയാണ്. ബിജെപിയാണ് കേരളത്തിലെ ഏറ്റവും വലിയ ദേശീയ രാഷ്ട്രീയ കക്ഷി.പാര്‍ട്ടികളെല്ലാം ഒറ്റയ്ക്കൊറ്റയ്ക്ക് നിന്നാല്‍ ബിജെപി പല സ്ഥലത്തം വിജയം ഉറപ്പിക്കും. അരുവിക്കര അതിന്റെ ചൂണ്ടുപലക തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: