സിഎഫ്എല്‍ (കോംബാക്ട് ഫഌറസെന്റ് ലൈറ്റ്) ബള്‍ബുകള്‍ അപകടകാരികളാണെന്ന തിരിച്ചറിവിലാണിന്ന് ലോകം. സാധാരണ ബള്‍ബിനേക്കാള്‍ ഒട്ടനവധി പ്രത്യേകതകളുള്ള സിഎഫ്എല്‍ ബള്‍ബുകള്‍ പ്രകാശലോകം പിടിച്ചടക്കിയതിന് രണ്ടര പതിറ്റാണ്ടില്‍ കൂടുതല്‍ ചരിത്രമില്ല. എന്നാല്‍ സിഎഫ്എല്‍ ബള്‍ബില്‍നിന്നും ത്വക് കാന്‍സറിന് കാരണമാകുന്ന അള്‍ട്രാവൈലറ്റ് റേഡിയേഷന് (യുവി റേഡിയേഷന്) ചോരുന്നുണ്ടെന്നും മെര്‍ക്കുറി അടങ്ങിയ സിഎഫ്എല്‍ ബള്‍ബുകള്‍ മനുഷ്യനില്‍ തളര്‍വാതം ഉള്‍പ്പെടെ നാഡീവ്യവസ്ഥയെ നിശ്ചലമാക്കുന്നതിന് കാരണമാകുന്നുണ്ടെന്നും ശാസ്ത്രലോകം കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (യുഎസ്എഫ്ഡിഎ), സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍, കനേഡിയന്‍ സര്‍ക്കാര്‍ എന്നീ സ്ഥാപനങ്ങള്‍ സിഎഫ്എല്‍ ബള്‍ബുകള്‍ അപകടകാരികളാണെന്ന് ഗവേഷണങ്ങള്‍വഴി തെളിയിച്ചുകഴിഞ്ഞു.
സിഎഫ്എല്‍ ബള്‍ബില്‍നിന്നും യു.വി.റേഡിയേഷന് പുറത്തുവരുന്നുണ്ടെന്ന് സ്റ്റോണി ബ്രൂക്ക് സര്‍വകലാശാല 2012 ല്‍ കണ്ടെത്തി. യൂറോപ്യന്‍ കമ്മീഷന്റെ ശാസ്ത്രവിഭാഗം സിഎഫ്എല്ലില്നിന്നും ചോരുന്ന യു.വി. റേഡിയേഷന് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് 2008 ല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ത്വക് റേഡിയേഷന് സെന്‍സിറ്റീവ് ആണെങ്കില്‍ ത്വക് കാന്‍സറിന് സാധ്യത ഏറെയാണെന്നും സ്ഥിരീകരിച്ചിരുന്നു. സിഎഫ്എല്‍ ബള്‍ബില്‍നിന്നും വെറും 20 സെന്റീമീറ്റര്‍ അകലെ പ്രവര്‍ത്തിക്കുന്നവരുടെ കണ്ണിന്റെ റെറ്റിനയ്ക്കും ത്വക്കിനും തകരാര്‍ ഉണ്ടാകുവാന്‍ വലിയ സാധ്യതയാണ്. ബള്‍ബില്‍നിന്നും ഒന്നര മീറ്റര്‍ അകലെയാണ് ജോലിചെയ്യുന്നതെങ്കില്‍ റേഡിയേഷന് പ്രശ്നങ്ങള്‍ തുലോം കുറവാണുതാനും. സാധാരണ ബള്‍ബിനേക്കാള്‍ യു.വി റേഡിയേഷന് സിഎഫ്എല്‍ ബള്‍ബുകളില്‍നിന്നും പുറത്തുവരുന്നുണ്ടെന്നത്രെ!
യു.വി.റേഡിയേഷന് ത്വക്കിന്റെ വിവിധപടലങ്ങളെ നശിപ്പിക്കുന്നുവെന്നതാണ് ആപല്ക്കരമായിട്ടുള്ളത്.പരീക്ഷണശാലയിലെ പഠനത്തില്‍ 2012 ല്‍ കോശങ്ങളുടെ ആരോഗ്യത്തിന് സിഎഫ്എല്‍ ബള്‍ബിന്റെ പ്രകാശം ഹാനികരമാണെന് തെളിഞ്ഞിട്ടുണ്ട്. തീനാളങ്ങളെ ചെറുക്കുവാനുള്ള പ്രതിരോധ കവചം കൊടുക്കാത്ത സിഎഫ്എല്‍ ബള്‍ബുകള്‍ തീപിടുത്തത്തിന് കാരണമാകുന്നുണ്ടത്രെ! സിഎഫ്എല്‍ ബള്‍ബിന്റെ ഗ്ലാസിനകത്ത് മാരക ഘനലോഹമായ മെര്‍ക്കുറി വാതകരൂപത്തില്‍ നിറച്ചിട്ടുണ്ട്. ഓരോ സിഎഫ്എല്‍ ബള്‍ബിലും മൂന്നുമുതല്‍ അഞ്ച് മില്ലി ഗ്രാംവരെ മെര്‍ക്കുറിയുണ്ട്. പരിസ്ഥിതി സൗഹൃദമെന്ന് എഴുതിയ സിഎഫ്എല്‍ ബള്ബുകളിലാണതെന്ന് ഓര്‍ക്കണം. ഈ ബള്‍ബുകളില്‍നിന്നും ബള്‍ബ് പൊട്ടുമ്പോള്‍ മെര്‍ക്കുറി മുറിയ്ക്കകത്തും, ബള്‍ബ് ഖരമാലിന്യത്തില്പ്പെട്ട് ഭൂമി നികത്തുവാനും കുഴിമൂടുവാനും ഉപയോഗിക്കുമ്പോള്‍ മണ്ണിലും എത്തിച്ചേരുന്നു.
മണ്ണിലെത്തുന്ന മെര്‍ക്കുറി വായുമലിനീകരണത്തിനും ജലമലിനീകരണത്തിനും ഇടവരുത്തുന്നു. ഒരു സിഎഫ്എല്‍ ബള്‍ബ് പൊട്ടുമ്പോള്‍ 0.7 മില്ലി ഗ്രാം വരെ മെര്‍ക്കുറി വാതകം വായുവിലെത്തുന്നുണ്ട്. കുട്ടികളില്‍ ആപല്‍ക്കരമായ തോതില്‍ നാഡീവ്യവസ്ഥയ്ക്ക് കേടുപാടു സംഭവിക്കുവാന്‍ ഇതുമതി. അമേരിക്കയുടെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (യുഎസ്ഇപി) 2007 ല്‍ നടത്തിയ പഠനപ്രകാരം ആ വര്‍ഷം അമേരിക്കയില്‍ മൊത്തം വിറ്റഴിച്ച 270 ദശലക്ഷം സിഎഫ്എല്‍ ബള്‍ബുകളും ഭൂമിനികത്തുവാന് ഉപയോഗിക്കുകയാണെങ്കില്‍ അതില്‍നിന്നും 0.13 മെട്രിക് ടണ്‍ മെര്‍ക്കുറി പുറത്തുവരുമായിരുന്നുവെന്നാണ് അനുമാനിക്കുന്നത്. ഇത് അമേരിക്കയുടെ പ്രതിവര്‍ഷ മെര്‍ക്കുറി മലിനീകരണത്തിന്റെ (104 മെട്രിക് ടണ്‍) 0.1 ശതമാനം വരുമെന്നാണ് കണക്കാക്കിയിരുന്നത്.
കണക്കുകള്‍ കാണിക്കുന്നതനുസരിച്ച് ഒരു സിഎഫ്എല്‍ ബള്‍ബ് ഉല്‍പ്പാദനത്തിനുശേഷം അറിയാതെ പൊട്ടുന്നതുവരെ 8000 മണിക്കൂറുകള്‍ എടുക്കുന്നുണ്ടെന്നാണ്. ഈ സാഹചര്യത്തില്‍ വായു, ജലം, ഭക്ഷ്യവസ്തുക്കള്‍ എന്നിവവഴി മെര്‍ക്കുറി മനുഷ്യശരീരത്തിലെത്തുവാന് സാധ്യത ഏറെയാണ്.
ജീവികളില്‍ ബയോമാഗ്നിഫിക്കേഷന്‍ എന്ന പ്രതിപ്രവര്‍ത്തനം വഴി മെര്‍ക്കുറിയുടെ തോത് വര്ധിക്കുവാന് ഏറെ സാധ്യതകളാണുള്ളത്. നാഡീവ്യവസ്ഥയെ തകര്‍ത്ത് തളര്‍വാതത്തിനും അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനും മനുഷ്യശരീരത്തിലെത്തുന്ന മെര്‍ക്കുറിയ്ക്കാകും. രാസാഗ്നികളുടെ രാസഘടനതന്നെ മാറ്റിമറിക്കുന്നതിനും ശരീരത്തിലെ മെറ്റാബോളിസമെന്ന രാസപ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നതിനും മെര്‍ക്കുറിയ്ക്കാകും. ഇതെല്ലാം വളരെ കുറഞ്ഞ അളവില്‍ നടക്കുന്നുവെന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.
സിഎഫ്എല്‍ ബള്‍ബുകള്‍ പൊട്ടുമ്പോള്‍ വാതകരൂപത്തില്‍ കണ്ണിലൂടെയും വായുവിലൂടെയും മൂക്കിലൂടെയും ത്വക്കിലൂടെയും മെര്‍ക്കുറി വാതകത്തിന് ശരീരത്തിലെത്താനാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെ ഉല്‍പ്പാദിപ്പിക്കപ്പെട്ട സിഎഫ്എല്‍ ബള്‍ബുകളുടെ അപകടരഹിതമായ സംസ്കരണം തന്നെ വലിയ പ്രശ്നമാണെന്നാണ് യുഎസ്ഇപിഎ മുന്നറിയിപ്പ് നല്‍കുന്നത്. ഈ ബള്‍ബുകള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് വഴി തീപിടുത്തം സൃഷ്ടിക്കുന്നുണ്ടത്രെ! സിഎഫ്എല്‍ ബള്‍ബുകളിലെ ഗ്ലാസ് ട്യൂബിനകത്ത് ആര്‍ഗോണ്‍, മെര്‍ക്കുറി എന്നിവ വാതകരൂപത്തില്‍ നിറച്ചിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ പ്രകാശം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.പ്രകാശത്തോടൊപ്പം നമ്മുടെ കണ്ണുകള്‍ക്ക് ഗോചരമല്ലാത്ത യു.വി രശ്മികളും ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്.
യു.വി. രശ്മികള്‍ ഗ്ലാസ്ട്യൂബില്നിന്നു പുറത്തുവരാതിരിക്കുവാന്‍ ഫോസ്ഫോര്‍ എന്ന ഒരു രാസപദാര്‍ത്ഥം ഗ്ലാസില്‍ കോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ബള്‍ബുകളില്‍നിന്നും യു.വി.റേഡിയേഷന് ചോരുന്നുണ്ടെന്നതാണ് ത്വക് കാന്‍സറിനും കണ്ണിന്റെ റെറ്റിന തകരാറിനും കാരണമാകുന്നത്.
സിഎഫ്എല്‍ ബള്‍ബിലെ മെര്‍ക്കുറി ഘടകം പ്രകാശം പരത്തുവാന്‍ ഒരു അവിഭാജ്യഘടകമാണ്.100 സിഎഫ്എല്‍ ബല്‍ബുകളില്‍ ആകെ 500 മില്ലിഗ്രാം മെര്‍ക്കുറി കാണപ്പെടുന്നുണ്ട്. ഇത് തെര്‍മോ മീറ്ററിലെ മെര്‍ക്കുറിയ്ക്ക് തുല്യമാണ്. മനുഷ്യനില്‍ മെര്‍ക്കുറി ന്യൂറോ ടോക്സിനായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതൊക്കെയാണെങ്കിലും സാധാരണ ബള്‍ബിനേക്കാള്‍ ആറിരട്ടി ആയുസ്സു കൂടുതല്‍ സിഎഫ്എല്‍ ബള്‍ബുകള്‍ക്കുണ്ട്. സാധാരണ ബള്‍ബിനേക്കാള്‍ 70 ശതമാനമെങ്കിലും ഊര്‍ജ്ജക്ഷമത സിഎഫ്എല്‍ ബള്‍ബുകള്‍ക്കുണ്ട്.
സിഎഫ്എല്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധാരണ ബള്‍ബുകള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ മൂന്നില്‍ ഒരുഭാഗംപോലും വേണ്ട. സാധാരണ ബള്‍ബ് ഉപയോഗിക്കുന്നതിനേക്കാള്‍ വളരെകുറഞ്ഞ വൈദ്യുതി ബില്ല് മാത്രമേ നമുക്ക് സിഎഫ്എല്‍ ബള്‍ബുകള്‍ ഉപയോഗിക്കുമ്പോള്‍ അടയ്ക്കേണ്ടിവരികയുള്ളൂ. സാധാരണ ബള്‍ബ് കത്തുമ്പോള്‍ പുറത്തുവിടുന്ന ചൂടിനേക്കാള്‍ 70 ശതമാനം കുറവ് ചൂടുമാത്രമാണ് സിഎഫ്എല്‍ ബള്‍ബുകള്‍ ഉപയോഗിക്കുമ്പോള്‍ പുറത്തുവരുന്നുള്ളൂ. ഇത്രയൊക്കെ ഗുണപ്രദമാണ് സിഎഫ്എല്‍ ബള്‍ബുകള്‍ എങ്കിലും മെര്‍ക്കുറി വാതകം പുറത്തുവരുന്നതും അള്‍ട്രാ വയലറ്റ് രശ്മികളുടെ ചോര്‍ച്ചയും ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. യുവിയിലെ എ, സി രശ്മികള്‍ തൊലിയില്‍ പൊള്ളല്‍ ഏല്‍പ്പിക്കുന്നതിനും കാന്‍സര്‍ വരുത്തുന്നതിനും വഴിവയ്ക്കുന്നു. ഈ റേഡിയേഷന് കോശങ്ങളുടെ നിരന്തര നാശത്തിന് കാരണമാകുന്നുണ്ടത്രെ!
തൊലിയിലെ കോശങ്ങളുടെ വിഭജനത്തെ പ്രതികൂലമായി സിഎഫ്എല്ലിലെ യു.വി. രശ്മികളുടെ ചോര്‍ച്ച ഇടയാക്കുന്നുണ്ട്. സിഎഫ്എല്‍ ബള്‍ബ് മുറികളില്‍ പൊട്ടുമ്പോള്‍ അവയിലെ മെര്‍ക്കുറി വാതകം കുഞ്ഞുങ്ങള്‍ ശ്വസിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് വലിയ ദുരന്തങ്ങളിലാണ് കലാശിക്കുന്നത്. സിഎഫ്എല്‍ പൊട്ടുമ്പോള്‍ 30 ശതമാനം ബള്‍ബിലെ മെര്‍ക്കുറി മാത്രമാണ് വാതകമായി പുറത്തുവരുന്നത് ബാക്കി എഴുപതുശതമാനവും ഖരമാലിന്യ നിക്ഷേപ സ്ഥലങ്ങളിലാണെത്തുന്നത്. ഇത് പലപ്പോഴും മഴവെള്ളത്തിലൂടെ കുടിവെള്ള സ്രോതസ്സുകളിലാണ് എത്തിച്ചേരുന്നത്. ഇക്കാരണങ്ങളാല്‍ പല രാജ്യങ്ങളും സിഎഫ്എല്‍ ബള്‍ബുകളുടെ ഉല്‍പ്പാദനവും വിപണനവും കുറച്ചുകൊണ്ടുവരികയാണ്. പല രാജ്യങ്ങളും സിഎഫ്എല്‍ ബള്‍ബുകളുടെ സംസ്കരണത്തിന് പ്രത്യേക നിയമങ്ങള്‍ നിഷ്കര്‍ഷിച്ചു കഴിഞ്ഞു. സിഎഫ്എല്‍ ബള്‍ബുകള്‍ മാരകമാലിന്യഗണത്തിലാണ് ഉള്‍പ്പെടുന്നത്.
സിഎഫ്എല്‍ ബള്‍ബുകള്‍ക്ക് പകരക്കാരനായി എല്‍ഇഡി ലൈറ്റുകള്‍ പ്രചാരത്തിലെത്തിക്കഴിഞ്ഞു. ലൈറ്റ് എമിറ്റിംഗ് ഡയോഡ് ബള്‍ബുകളില്‍ മെര്ക്കുറിയില്ലെന്നതും 50000 മണിക്കൂറുകള്‍ പ്രവര്ത്തനക്ഷമമാണെന്നതും സാധാരണ ബള്‍ബുകളേക്കാള്‍ 85 ശതമാനം ഊര്ജക്ഷമമാണെന്നതും അവയെ പരിസ്ഥിതി സൗഹൃദമാക്കിയിരിക്കയാണ്.
എല്‍ഇഡി, ബള്‍ബുകളില്‍ അലുമിനീയം ഉള്ളതിനാല്‍ അവ ചൂടാകുന്നില്ലെന്നത് വലിയ ഗുണമേന്മയായി കണക്കാക്കപ്പെടുന്നു. എല്‍ഇഡി ബള്‍ബുകള്‍ക്ക് പത്ത് വര്‍ഷത്തോളമെങ്കിലും ആയുസ്സുണ്ട്. ഇക്കാരണങ്ങളാല്‍ ലോകത്തിലെ വന്‍ വൈദ്യുതി ഉപകരണങ്ങളുടെ നിര്‍മാതാക്കളായ ഫിലിപ്സിന് 2014 ല്‍ മാത്രം എല്‍ഇഡി ബള്‍ബു വില്‍പ്പനയില്‍ 38 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. എല്‍ഇഡി ബള്‍ബുകള്‍ യു.വി. രശ്മികള്‍ ഉണ്ടാക്കുന്നില്ലെന്നത് ത്വക് കാന്‍സറിന്റെ സാധ്യത ഒഴിവാക്കപ്പെടുന്നു. എല്‍ഇഡി ബള്‍ബുകളില്‍നിന്നും മിന്നാതെ തുടര്‍ച്ചയായ പ്രകാശം ലഭിക്കുന്നു. അവയുടെ പ്രകാശം കൂട്ടുവാനും കുറയ്ക്കുവാനും കഴിയും.
മെര്‍ക്കുറി എല്‍ഇഡിയില്‍ ഇല്ലാത്തതിനാല്‍ ബള്‍ബുകള്‍ കൈകാര്യം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും പ്രത്യേക സംരക്ഷണം ആവശ്യമില്ല. മുറികളിലെ ചൂട് വര്‍ധിപ്പിക്കാതെ തന്നെ എല്‍ഇഡി ബള്‍ബുകള്‍ കൂടുതല്‍ പ്രകാശം തരുന്നു. വില അല്‍പ്പം കൂടുതലാണെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കുവാനും കറന്റ് ബില്ല് കുറയ്ക്കുന്നതിനും ഊര്‍ജ്ജ ഉപയോഗം ലഘൂകരിക്കുന്നതിനും കൂടുതല്‍ കാലം ഉപയോഗിക്കുന്നതിനും എല്‍ഇഡി ബള്‍ബുകള്‍ വഴി സാധിക്കുന്നു. എല്‍ഇഡി ബള്‍ബ് കത്തുമ്പോള്‍ പ്രാണികളെ ആകര്‍ഷിക്കുന്നില്ല. യു.വി. രശ്മികള്‍ ഇല്ലാത്തതുകൊണ്ടാണിത്. തണുപ്പുള്ള സ്ഥലങ്ങളില്‍ സിഎഫ്എല്‍ ബള്‍ബുകള്‍ക്ക് പ്രകാശം കുറയുന്നതുപോലെ എല്‍ഇഡി ബള്‍ബുകള്‍ക്ക് പ്രകാശം കുറയുന്നില്ല. സിഎഫ്എല്‍ ബള്‍ബുകളേക്കാള്‍ കൂടുതല്‍ പ്രകാശം കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് എല്‍ഇഡി ബള്‍ബുകള്‍ തരുന്നുണ്ട്.
സിഎഫ്എല്‍ ബള്‍ബുകളും സാധാരണ ബള്‍ബുകളും ഉപയോഗിക്കുന്ന വൈദ്യുതിയുടെ 50 ശതമാനം കുറച്ചുമാത്രം ഉപയോഗിച്ച് എല്‍ഇഡി ബള്‍ബുകള്‍ തരുന്ന അത്രതന്നെ പ്രകാശം പ്രദാനം ചെയ്യുന്നു. ട്യൂബ് ലൈറ്റുകളും സിഎഫ്എല്‍ ബള്‍ബുകളും ഉപയോഗിക്കുംതോറും (പഴക്കമാകുന്നതനുസരിച്ച്) പ്രകാശം കുറഞ്ഞു കുറഞ്ഞുവരുന്നതായി പരാതിയുണ്ട്. എന്നാല്‍ എല്‍ഇഡി ബള്‍ബുകള്‍ക്ക് ഈ പരാതിയില്ല. എല്‍ഇഡി ബള്‍ബുകള്‍ക്ക് മുടക്കുന്ന കൂടുതല്‍ തുക രണ്ടുവര്‍ഷംകൊണ്ട് മുതലാക്കാനാകുന്നു. പത്ത് വര്‍ഷം വരെ എല്‍ഇഡി ബള്‍ബുകള്‍ക്ക് അറ്റകുറ്റപ്പണികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് പറയപ്പെടുന്നത്. എല്‍ഇഡി ബള്‍ബുകളുടെ ഗുണമേന്മ കണക്കിലെടുത്ത് ലോകരാഷ്ട്രങ്ങള്‍ സിഎഫ്എല്‍ ബള്‍ബുകളില്‍നിന്ന് എല്‍ഇഡിയിലേയ്ക്ക് മാറിക്കൊണ്ടിരിക്കയാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എല്‍ഇഡി ബള്‍ബുകള്‍ക്ക് ചുരുക്കം ചില പ്രശ്നങ്ങളും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്‍ഇഡി ലൈറ്റുകള്‍ നീലപ്രകാശവലയം സൃഷ്ടിക്കുന്നുണ്ടെന്നും കണ്ണിന്റെ റെറ്റിനയ്ക്കിത് ലൈറ്റ് സ്ട്രസ് ഉണ്ടാക്കുന്നുണ്ടെന്നും പറയുന്നു. എല്‍ഇഡി ലൈറ്റുകളില്‍ സിഎഫ്എല്‍ ബള്‍ബുകളെപ്പോലെ ആന്റിമണി, ചെമ്പ്, ഈയം, ഗാലിയം, ബേരിയം, ക്രോമിയം, വെള്ളി തുടങ്ങിയ ലോഹങ്ങള്‍ ഉണ്ടെന്നത് ഒരു ദോഷമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍ മിക്കവാറും രാഷ്ട്രങ്ങള്‍ സിഎഫ്എല്‍ ബള്‍ബിനെപ്പോലെ എല്‍ഇഡി ബള്‍ബുകളെ അത്ര മാരകവിഷ രാസമാലിന്യമായി കണക്കാക്കുന്നില്ല. അതുകൊണ്ട് എല്‍ഇഡി, സിഎഫ്എല്‍ പോലെ കൂടുതല്‍ പ്രശ്നക്കാരനല്ലെന്ന് മാത്രം.
സാധാരണ ബള്‍ബും സിഎഫ്എല്‍ ലൈറ്റുകളും ട്യൂബ് ലൈറ്റുകളും 360 ഡിഗ്രി പ്രകാശം തരുമ്പോള്‍ ചില എല്‍ഇഡി ലൈറ്റുകള്‍ അതിന്റെ റിഫ്ളെക്ടറുകളുടെ ചരിവനുസരിച്ചുള്ള സ്ഥലങ്ങളിലാണ് പ്രകാശം തരുന്നത്. ബള്‍ബുകള്‍ പ്രശ്നങ്ങളായതിനാല്‍ അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും 2014 മുതല്‍ സാധാരണ ബള്‍ബുകളുടെ ഗുണനിലവാരവും, മാനദണ്ഡങ്ങലും മെച്ചപ്പെടുത്തി സിഎഫ്എല്‍ ബള്‍ബുകള്‍ക്ക് പകരമായി ഉപയോഗിക്കണമെന്ന് നിയമം മൂലം നിഷ്കര്‍ഷിച്ചിരിക്കയാണ്.
എല്‍ഇഡി ബള്‍ബുകള്‍ കുറ്റമറ്റതാക്കുവാനും ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അമേരിക്കയില്‍ വന്‍ ഊര്‍ജ ഉപയോഗം കണക്കിലെടുത്ത് സാധാരണ ബള്‍ബുകള്‍ നിരോധിച്ചിട്ടുള്ള സംസ്ഥാനങ്ങളാണ് അധികവും. ഇപ്പോള്‍ സിഎഫ്എല്ലും പിന്‍വലിക്കുന്നു. സാധാരണ ബള്‍ബുകളുടെയും സിഎഫ്എല്‍ ബള്‍ബുകളുടെയും എല്‍ഇഡി ലൈറ്റുകളുടെ ഗുണനിലവാരവും അവ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും യൂറോപ്പിലും അമേരിക്കയിലും ചര്‍ച്ചചെയ്യുമ്പോള്‍ നമ്മുടെ സര്‍ക്കാരുകള്‍ ഇതൊന്നും അറിഞ്ഞമട്ടില്ല.
ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സിഎഫ്എല്‍ നിരോധിക്കുവാനുള്ള നടപടിപോലും ഇതുവരെയും എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഊര്‍ജക്ഷമതയുള്ള താരതമ്യേന പ്രശ്നങ്ങള്‍ കുറഞ്ഞ എല്‍ഇഡി ലൈറ്റുകളുടെ പ്രചാരത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കെഎസ്ഇബി തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: