നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചരിത്രപ്രധാനമായ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ അവസാനപാദത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ഒരു വരിയുടെ വ്യാകരണപിശകിലാണ് ദോഷൈക ദൃക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ധാക്ക സര്‍വകലാശാലയില്‍ അദ്ദേഹം പ്രസംഗിച്ചപ്പോള്‍ ”സ്ത്രീയായിട്ടുപോലും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി എടുക്കുന്നു” എന്ന വാചകമാണ് വിമര്‍ശനത്തിനിടയാക്കിയത്.
ഈ വാചകം നിന്ദാസ്തുതിയാണെന്നാണ് വിദൂഷകരുടെ ഭാഷ്യം. പ്രധാനമന്ത്രി ഹസീനയാകട്ടെ വളരെ വളരെ സന്തോഷത്തിലുമാണ്. ലോകമംഗീകരിച്ച ഭാരതപ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് പാത്രീഭൂതയാവുകയെന്നത് നാട്ടില്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിമര്‍ശനത്തിനയവുവരുത്തും എന്നവര്‍ക്കറിയാം. ബംഗ്ലാദേശ് മാധ്യമങ്ങള്‍ മോദിയുടെ സന്ദര്‍ശനം തകര്‍ത്താഘോഷിച്ചുവെന്നാണ് വാര്‍ത്തകള്‍.
നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്ന് മോദി വിമര്‍ശകരായ മാധ്യമങ്ങള്‍വരെ സമ്മതിച്ചിരിക്കുന്നു. സന്ദര്‍ശനം തുടങ്ങിയത് ജൂണ്‍ ആറിനായിരുന്നു. അന്നുതന്നെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിത്തര്‍ക്കത്തിനന്ത്യം കുറിക്കുന്ന ഭൂമി കൈമാറ്റക്കരാറടക്കം 22 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പ് വച്ചത്. നാല്‍പ്പത്തൊന്ന് വര്‍ഷം പഴക്കമുള്ള ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിതര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞത് വന്‍നേട്ടമായാണ് വിലയിരുത്തുന്നത്.
68വര്‍ഷങ്ങളായി പൗരത്വമില്ലാതിരുന്ന അരലക്ഷത്തോളം ജനങ്ങള്‍ക്ക് പുതിയൊരു ജന്മമാണിതുവഴി സാധ്യമായത്. മോദി അധികാരത്തില്‍ വന്നതുമുതല്‍ ശത്രുതയിലായിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ ഒപ്പംകൂട്ടാനായെന്നത് മോദിക്കിരട്ട വിജയമാണ്. ബംഗ്ലാദേശുമായുള്ള ബന്ധം ദൃഢമാക്കാനായതും മമതാ ബാനര്‍ജിയുമായുള്ള ഭിന്നതയവസാനിപ്പിക്കാനായതും ബിജെപിയുടെ ശത്രുക്കളായ മതേതരലോബിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്.മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശുമായി മോദി സൃഷ്ടിച്ച ബന്ധം മോദിയെ ന്യൂനപക്ഷവിരുദ്ധനായി അവതരിപ്പിച്ച് ഭാരതത്തിലെ മുസ്ലിംവോട്ടിനെ കയ്യടക്കാന്‍ കച്ചകെട്ടിയിറങ്ങിയ മതേതര ലോബിയെ കഷ്ടത്തിലാക്കിയിരിക്കുന്നു.
നരേന്ദ്രമോദിയുടെ ധാക്കാ സര്‍വകലാശാലയിലെ പ്രസംഗത്തിലെ മേല്‍കൊടുത്ത വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് മോദിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസടക്കമുള്ള ചിലരുടെ ശ്രമം. താന്‍ രാജ്യത്തെ 125 കോടി ജനങ്ങളുടെയും സേവകനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന മോദി സ്ത്രീകളടക്കമുള്ളവര്‍ക്ക് പ്രത്യേക പരിരക്ഷയും ഉറപ്പാക്കാനുള്ള ബദ്ധപ്പാടിലാണ്. 2014 ലെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യത്തെ അമ്മമാരോടാവശ്യപ്പെട്ടത് തങ്ങളുടെ പെണ്മക്കളോട് മാത്രമല്ല ആണ്മക്കളോടും സമൂഹത്തില്‍ അച്ചടക്കത്തോടെ ജീവിക്കണമെന്നഭ്യര്‍ത്ഥിക്കാനാണ്.
ആണ്മക്കളെ നല്ല നിലയ്ക്ക് വളര്‍ത്തിയാല്‍ അവര്‍ സ്ത്രീകളോട് മാന്യമായി പെരുമാറും എന്നാണ് നരേന്ദ്രമോദി ചിന്തിച്ചത്. പെണ്‍കുട്ടികള്‍ക്കായി സുകന്യപദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പെണ്‍കുട്ടികളെ സാമ്പത്തിക സ്വാശ്രയത്വം നേടാന്‍ പ്രാപ്തമാക്കാനും മോദി സര്‍ക്കാര്‍ തയ്യാറായി. വിദ്യാലയങ്ങളില്‍ നല്ല ശൗചാലയങ്ങള്‍ നിര്‍മിച്ചുകൊണ്ട് പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളുടെ ആരോഗ്യപ്രശ്നം പരിഹരിക്കാനും സര്‍ക്കാര്‍ സന്നദ്ധമായി. സൈന്യത്തിലും അര്‍ദ്ധസൈനിക വിഭാഗത്തിലും പോലീസ് സേനയിലും സ്ത്രീപ്രാതിനിധ്യമുറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്കി. ഈവിധം സ്ത്രീശാക്തീകരണത്തില്‍ താല്‍പ്പര്യമെടുക്കുന്ന ഒരു പ്രധാനമന്ത്രിയെ നാടാദ്യമായി കാണുകയാണ്.
നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനവേളയില്‍ രാഷ്ട്രം നേടിയ ഖ്യാതി കണ്ടപ്പോള്‍ പ്രതിപക്ഷം അക്ഷരാര്‍ത്ഥത്തില്‍ നിരായുധരായിപ്പോയി. വിമര്‍ശനത്തിന് വഴി കാണാതെ വന്നപ്പോള്‍ മോദിയുടെ പ്രസംഗത്തിലെ വരികള്‍ക്ക് പിന്നാലെ പോവാന്‍ പ്രതിപക്ഷം തയ്യാറായി.
ഐക്യരാഷ്ട്രസഭയില്‍വെച്ച് പാക് പ്രധാനമന്ത്രി അലിസര്‍ദാരി നമ്മുടെ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പ്രസംഗത്തെ ഒരു ഗ്രാമീണ സ്ത്രീയുടെ ജല്‍പ്പനത്തോടുപമിച്ച സമയം രാജ്യത്തെ മുഴുവന്‍ ജനതയും അവഹേളിക്കകപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ മറുപടി പറയാനില്ലായിരുന്നു.
സത്യത്തില്‍ ഇതായിരുന്നു നിന്ദാസ്തുതി. ഈ പ്രസംഗം മന്മോഹന് സിംഗിനേയും സ്ത്രീവര്‍ഗത്തേയും പരിഹസിക്കും വിധമായിരുന്നു. ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കി പ്രതികരിക്കാന്‍ കോണ്‍ഗ്രസിനോ മറ്റുള്ളവര്‍ക്കോ കഴിഞ്ഞില്ല. ഇവിടെയും മന്മോഹന് സിംഗിന് പ്രതിരോധം നല്കാന് നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെ തയ്യാറായി.
മോദിയുടെ ധാക്കാ പ്രസംഗം ലോകത്ത് ജീവിക്കുന്ന ആര്‍ക്കും സ്ത്രീവിരുദ്ധമാണെന്ന് തോന്നാന്‍ വഴിയില്ല. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാദിനം കൊണ്ടാടാന്‍ നിര്‍ദ്ദേശിക്കുന്നത് വഴി സ്ത്രീയെ അവഹേളിക്കുന്നുവെന്ന് പറയാമോ?സ്ത്രീകള്‍ക്ക് നമ്മുടെനാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ 33 ശതമാനം സീറ്റ് സംവരണം ചെയ്തതുവഴി സ്ത്രീയെ അനാദരിക്കുകയാണോ? 2015 ലെ വനിതാദിനത്തില്‍ സ്ത്രീകള്‍മാത്രം പൈലറ്റും മറ്റു ജോലിക്കാരുമായി എയര്‍ ഇന്ത്യ വിമാനം പറത്തിയപ്പോള്‍ മാധ്യമങ്ങള്‍ അത് വന്‍ വാര്‍ത്തയാക്കി.
ഇവിടെയും സ്ത്രീജനത്തെ താഴ്ത്തിക്കെട്ടാനായിരുന്നോ മാധ്യമങ്ങള്‍ ഇത് ചെയ്തത്? ഭാരതത്തിലെ അടിയന്തരാവസ്ഥാ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു പുരുഷന് മാത്രമേ ഉള്ളൂവെന്നും അത് ഇന്ദിരാഗാന്ധിയാണെന്നും മാധ്യമങ്ങള്‍ എഴുതുകയുണ്ടായി. ഇവിടെ ഇന്ദിരാഗാന്ധിയെ അവഹേളിക്കാന്‍ ആണ് ശ്രമിച്ചതെന്ന് പറയാമോ? ഇല്ല ഒരിക്കലുമില്ല. ലോകയാഥാര്‍ത്ഥ്യമിതാണ്.
സ്ത്രീയെയും പുരുഷനെയും തുല്യരായല്ല കാണുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ കഠിനങ്ങളായ പ്രവൃത്തി ചെയ്യുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ പ്രശംസ കിട്ടുക സ്വാഭാവികമാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന നടത്തിക്കൊണ്ടിരിക്കുന്ന ഭീകരവിരുദ്ധ പോരാട്ടം ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അടക്കം പലരും ചെയ്യാന്‍ മടികാണിച്ചതാണ്. ഇവിടെയാണ് ഷെയ്ക്ക് ഹസീനയെ നരേന്ദ്രമോദി ഇരട്ടപ്രശംസകൊണ്ട് മൂടാന്‍ തയ്യാറായത്. സ്ത്രീയെന്ന വിശേഷണം നല്‍കിയതിലൂടെ ഷെയ്ക്ക് ഹസീനയെ നരേന്ദ്രമോദി ഉയര്‍ത്തിക്കാണിക്കുകയാണ് ചെയ്തത്. താഴ്ത്തിക്കെട്ടുകയല്ല.
മോദിയെ വിമര്‍ശിക്കാന്‍ വ്യാകരണം നോക്കുമ്പോള്‍ വിമര്‍ശകര്‍ വ്യാകരണം ശരിക്കും പഠിച്ചുവരേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: