അരുവിക്കര മണ്ഡലത്തിലെ ഇന്നത്തെ വോട്ടെടുപ്പ് സമഗ്രമാറ്റത്തിനുള്ള കയ്യൊപ്പാകണമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇടതു-വലതു മുന്നണി സ്ഥാനാര്ത്ഥികള്ക്കാര്ക്കെങ്കിലും വോട്ടുചെയ്യുകയാണെങ്കില്‍ അസാധാരണമായതൊന്നും സംഭവിക്കില്ല. ഇതുവരെ എങ്ങനെയാണോ അരുവിക്കര നിലകൊണ്ടത് അത് ആവര്ത്തിക്കപ്പെടുകമാത്രമേ ചെയ്യൂ. ഇടതും വലതുമല്ലാതെ നേരായ ഒരു മാര്‍ഗ്ഗമുണ്ട്. ആ മാര്‍ഗ്ഗം അവലംബിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും. അതിന് നേതൃത്വം നല്കാന് കരുത്തും കര്‍മ്മകുശലതയും ആത്മാര്‍ത്ഥതയും കൈമുതലായുള്ള സ്ഥാനാര്‍ത്ഥിയാണ് ഒ.രാജഗോപാല്‍.
ആര്യനാട് പേരുമാറ്റിവന്ന അരുവിക്കരയില്‍ ഇടതുപക്ഷം ജയിച്ച് മന്ത്രിയായിട്ടുണ്ട്. കോണ്‍ഗ്രസ് ജയിച്ചും മന്ത്രിയായി. ഇരുകൂട്ടരും മണ്ഡലത്തെ മറന്നു. ജനങ്ങളെ ഓര്‍ത്തില്ല. ഫലമോ ജില്ലയിലെ ഏറ്റവും അവികസിതമണ്ലമായി അരുവിക്കര മാറി. ഇത് മാപ്പര്‍ഹിക്കാത്ത അവഗണനയാണ്. ഈ അവഗണനയ്ക്കെതിരെ വോട്ടുചെയ്യാനുള്ള അവസരമാണ് ജനങ്ങള്‍ക്ക് കൈവന്നിട്ടുള്ളത്. അത് യഥാവിധി പ്രയോജനപ്പെടാന്‍ തയ്യാറാകണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു. പ്രലോഭനങ്ങളും ഭീഷണികളുമെല്ലാം വോട്ടര്‍മാര്‍ക്കുനേരെ ഉണ്ടെന്നറിയാം.അതെല്ലാം അവഗണിച്ച് നല്ല നാളേയ്ക്കുവേണ്ടി, ഭാവിതലമുറയ്ക്കുവേണ്ടി ഭീതിയേതുമില്ലാതെ വോട്ടുചെയ്യാന്‍ സാധിക്കണം. ഒരു മാസത്തെ പ്രചാരണകോലാഹലവും രണ്ടുദിവസത്തെ നിശബ്ദ പ്രവര്ത്തനത്തിനുമൊടുവില് കൂട്ടിയും കിഴിച്ചും കണക്കെടുപ്പ് നടത്തിയപ്പോള്‍ ഇടതുവലതു മുന്നണികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. അരുവിക്കര, വെള്ളനാട്, കുറ്റിച്ചല്‍, ഉഴമലയ്ക്കല്‍, തൊളിക്കോട്, വിതുര, പൂവച്ചല്‍, ആര്യനാട് പഞ്ചായത്തുകളാണ് പോളിംഗ് ബൂത്തിലെത്തുന്നത്.പൂവച്ചല്‍,വിതുര,ഉഴമലയ്ക്കല്‍,വെള്ളനാട്, കുറ്റിച്ചല്‍ പഞ്ചായത്തുകളില്‍ പഴയ അവസ്ഥ മാറിമറിഞ്ഞു. ഒരുമാറ്റത്തിനും പുതിയൊരു താരോദയത്തിനും അവര്‍ ഒരുങ്ങിയിട്ടുണ്ട്.
തിരുവനന്തപുരത്തിന്റെ കാര്‍ഷിക മണ്ഡലമായ അരുവിക്കരയിലെ സാധാരണക്കാര്‍ അഴിമതിയും ഒത്തുതീര്‍പ്പ് രാഷ്ട്രീയവും അംഗീകരിക്കുന്നവരല്ല. നാലാള് കൂടുന്നിടത്ത് ഭരണക്കാരുടെ അഴിമതിക്കഥകളും പ്രതിപക്ഷത്തിന്റെ പോരായ്മകളുമാണ് ചൂടുള്ള ചര്‍ച്ചയായത്. കേന്ദ്ര പോലീസ്സേന അരുവിക്കരയില്‍ എത്തിയിട്ടുണ്ട്.പ്രശ്നബാധിത ബൂത്തുകളുടെ നിയന്ത്രണം അവര്‍ ഏറ്റെടുക്കും. സുരക്ഷാചുമതല കേരളാ പോലീസിനുതന്നെയാണ്. റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഒമ്പത് ഡിവൈഎസ്പിമാര്‍, 13 സിഐ, 250 എസ്ഐ ഉള്‍പ്പെടെ 2300 പോലീസുകാരെ അരുവിക്കരയില്‍ വിന്യസിച്ചിട്ടുണ്ട്.ഇതിനുപുറമേയാണ് മൂന്ന് കമ്പനി കേന്ദ്രസേനയും രംഗത്തുള്ളത്. കേന്ദ്ര സേനയെത്തിയത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ബൂത്ത് കൈയേറ്റവും ആക്രമണവും പതിവാക്കിയ അവര്‍ക്ക് കേന്ദ്രസേന തടസ്സമാകുമെന്ന് ഭയന്നാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.സംസ്ഥാനം ആവശ്യപ്പെട്ടതല്ല കേന്ദ്രസേനയെന്ന ന്യായം നിരത്തി ഒഴിഞ്ഞുമാറാനാണ് ആഭ്യന്തരമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാന ഭരണത്തിന്റെ വിധിയെഴുത്താകും ജനവിധിയെന്ന് മുഖ്യമന്ത്രി കാലേക്കൂട്ടിത്തന്നെ പറഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ദുഷിച്ചുനാറിയ ഭരണത്തിനും അഴിമതിക്കും അരുവിക്കരയിലെ ജനങ്ങള്‍ കൂട്ടില്ലെന്ന് തുറന്നുപ്രഖ്യാപിക്കുന്നതാകണം ജനവിധി.അങ്ങനെ ഒരുവിധി ഉണ്ടായാല്‍ ദുര്‍ഭരണത്തിന് കനത്ത താക്കീതാകും.കേരളത്തിന് കാലങ്ങളായി ബാധിച്ച ദുര്‍മേദസ്സ് നീക്കുന്ന പ്രക്രിയയ്ക്ക് തുടക്കവുമാകും.മുന്നണികള്‍ രണ്ടും തകരുകതന്നെ വേണം. സംസ്ഥാനത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഉപകരിക്കുന്ന രാഷ്ട്രീയമാറ്റത്തിന് അത് വഴിവയ്ക്കണം.
രാജ്യമാകെ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റത്തോടൊപ്പമെത്താന് നമുക്ക് സാധിക്കണം.കേരളത്തില്‍ വിജയിക്കാമെന്ന വ്യാമോഹം ബിജെപിക്ക് വേണ്ടെന്നും അതിനുവച്ച വെള്ളം വാങ്ങിവച്ചേക്ക് എന്ന വാദം ജനാധിപത്യവിരുദ്ധമാണ്.അടിയന്തരാവസ്ഥയുടെ ദുര്‍ഭൂതം ആള്‍രൂപം ധരിച്ച് എത്തിയവര്‍ക്കെ അങ്ങനെ പറയാന്‍ കഴിയൂ. ജനങ്ങളുടെ ചിന്താശക്തിയെ വെല്ലുവിളിക്കുന്നതാണത്.നിശബ്ദവിപ്ലവത്തിലൂടെ ദേശീയതലത്തില്‍ ഭരണംമാറിയപ്പോള്‍ കേരളം പഴയ മാമൂലുകളില്‍ പിടിച്ചുനിന്നു. മാറാന്‍ ജനങ്ങളെ അനുവദിച്ചില്ല.ഫലമോ,സല്‍ഭരണം തുടങ്ങിയ കേന്ദ്രസര്‍ക്കാരില്‍ കേരളത്തിന്റെ പ്രതിനിധി ഇല്ലാതായി.ഒന്നിനുപുറകെ മറ്റൊന്നായി ക്ഷേമപദ്ധതികള്‍ വരുന്നു. വികസന പരിപാടികള്‍ അതിവേഗം ആവിഷ്ക്കരിക്കുന്നു. അതില്‍ പങ്കാളിയാകാന്‍ ഒരു മലയാളി സാന്നിധ്യം ഇല്ലാതാക്കി.തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍നിന്നും ഒ.രാജഗോപാല്‍ നിസ്സാരവോട്ടിനാണ് പരാജയപ്പെട്ടത്.
മുന്നണികള്‍ രണ്ടുംചേര്‍ന്ന് തോല്പ്പിച്ചുവെന്നു പറയുന്നതാവും ശരി. രണ്ടാം സ്ഥാനത്തുണ്ടായ ഇടതുപക്ഷം മൂന്നാം സ്ഥാനത്തെത്തിയത് അങ്ങനെയാണല്ലോ.തങ്ങളുടെ സ്ഥാനാര്‍ത്ഥി ദയനീയമായി തോറ്റാലും ബിജെപിയുടെ സ്ഥാനാര്‍ത്ഥി വിജയിക്കരുതെന്ന ദുഷ്ടബുദ്ധിക്കാര്‍ അരുവിക്കരയിലും അവരുടെ കൃത്യം നിര്‍വ്വഹിക്കാന്‍ ഒരുമ്പെടാതിരിക്കില്ല. ജനങ്ങള്‍ അതിന് കൂട്ടുനില്ക്കില്ലെന്നാശിക്കാം.നന്മയുടെ ഭാഗം നില്ക്കാം.മേന്മയുള്ള ഭാവിക്കായി നമുക്ക് ഒത്തൊരുമിച്ച് താമരചിഹ്നത്തില്‍ വോട്ടുചെയ്യാം.തിന്മയ്ക്കെതിരായ വജ്രായുധമായ വോട്ട് നേരായ മാര്‍ഗ്ഗത്തിനായി ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: