കൊച്ചി: കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ പിടികൂടുന്നതിന് സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി. അന്താരാഷ്ട്ര ലുക്കൗട്ട് നോട്ടീസ് ആയ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനാണ് സിബിഐ കൊച്ചി യൂണിറ്റ് ഇന്റര്‍പോളിനെ സമീപിച്ചത്. ഇതിനായി ദല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇന്റര്‍പോളിന് ഉതുപ്പിനെതിരായ അറസ്റ്റ് വാറണ്ട് അടക്കമുള്ള രേഖകള്‍ അയച്ചുകൊടുത്തു.
ഇന്റര്‍പോള്‍ വെബ്സൈറ്റില്‍ റെഡ്കോര്‍ണര്‍ നോട്ടീസ് ഇറക്കുന്നതോടെ ലോകത്തെ ഏത് രാജ്യത്തും വര്‍ഗീസ് ഉതുപ്പ് അയാളുടെ ശരിയായ പാസ്പോര്‍ട്ടും വിസയും ഉപയോഗിച്ച് ചെന്നിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയും. എന്നാല്‍ വ്യാജ പേരിലാണ് ഏതെങ്കിലും രാജ്യത്ത് ഇയാള്‍ കഴിയുന്നതെങ്കില്‍ ഇന്റര്‍പോളിനും ഇയാളെ കണ്ടെത്തുക പ്രയാസമാകും. കുറ്റവാളികളെ കൈമാറുന്നതിനുള്ള വ്യവസ്ഥ പ്രകാരം കുവൈറ്റ് അധികാരികള്‍ക്ക് ഉതുപ്പിനെതിരെയുള്ള വാറണ്ട് അടക്കമുള്ള രേഖകള്‍ സിബിഐ അയച്ചു കൊടുത്തതായും അറിയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുവൈറ്റ് അധികൃതര്‍ക്ക് ഉതുപ്പിനെ അറസ്റ്റ് ചെയ്ത് കൈമാറാന്‍ കഴിയും.
എന്നാല്‍ ഉതുപ്പ് കുവൈറ്റില്‍ നിന്ന് ഏതെങ്കിലും അജ്ഞാതകേന്ദ്രത്തിലേക്ക് മുങ്ങിയിരിക്കാമെന്നാണ് സിബിഐ കരുതുന്നത്. ഉതുപ്പ് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള അല്‍സറഫ ഏജന്‍സി നടത്തിയ റിക്രൂട്ട്മെന്റ് തട്ടിപ്പ് പിടിക്കപ്പെട്ട ഉടനെ കുവൈറ്റിലേക്ക് കടന്ന ഇയാള്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സിബിഐ ഇയാള്‍ക്കെതിരെ രണ്ടാഴ്ച മുമ്പ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നഴ്സിംഗ് റിക്രൂട്ട്മെന്റിലൂടെ സമാഹരിച്ച പണം ഹവാലയായി വിദേശത്തേക്ക് കടത്തിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഉതുപ്പിനെതിരെ കേസെടുത്തിട്ടുണ്ട്. ഹവാലയായി കൊണ്ടു പോയ പണം കണ്ടെത്താന്‍ ഉതുപ്പിനെ പിടികിട്ടിയാല്‍ മാത്രമേ കഴിയൂവെന്ന് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്തതിലൂടെ അല്‍സറഫ 234 കോടി രൂപ തട്ടിയെടുത്തതായാണ് എന്‍ഫോഴ്സ്മെന്റ് കണക്കാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: