എന്തൊരു ആവേശമായിരുന്നു അന്ന്! അടിയന്തരാവസ്ഥാ പ്രഖ്യാപനം സര്‍വ്വവിധ സ്വാതന്ത്ര്യത്തെയും എടുത്തുകളഞ്ഞിരിക്കുന്നുവെന്നറിയുമ്പോഴും, പ്രതിഷേധിയ്ക്കാന്‍, ചെറുക്കാന്‍, എന്തൊരാവേശമായിരുന്നു! അതുവരെയുള്ള സംഘടനാപ്രവര്‍ത്തനരീതികള്‍ തത്ക്കാലം അവസാനിച്ചിരിക്കുന്നു.ഇനിയുള്ളത് ത്യാഗസമ്പന്നമായ, യാതനകള്‍ സ്വയം ഏറ്റുവാങ്ങുന്ന പരീക്ഷണകാലഘട്ടമെന്നറിഞ്ഞപ്പോള് ഉള്ളില്‍ ഉന്മാദമാണുണ്ടായത്. ഇതാ ഒരു ഉരകല്ല് ഭഗവാന് സൃഷ്ടിച്ചിരിയ്ക്കുന്നു.
സ്വയം സ്വീകരിച്ച പ്രതിജ്ഞയുടെ മാറ്റുരച്ചുനോക്കാന്‍! ഇന്നലെകളില്‍ മനസ്സില്‍ നിറച്ചുവെച്ച സംശുദ്ധമായ ആദര്‍ശങ്ങള്‍ കര്മ്മപഥത്തിലെത്തിക്കാന് മറ്റൊരു കുരുക്ഷേത്രഭൂമി ഒരുക്കിത്തന്ന് കൂടുതല്‍ ശക്തമായ അവസരം ഭഗവാന് സൃഷ്ടിച്ചിരിക്കുന്നു. ഇതില്‍ ജയിച്ചുകേറണം, അല്ലെങ്കില്‍ മരിച്ചു മാതൃയാകണം! ഒരുക്കൂട്ടിവച്ച മുഴുവന്‍ കര്‍മ്മശേഷിയും ഉപയോഗിയ്ക്കണം. ഇതുമാത്രമായിരുന്നു മനസ്സില്‍ തിളച്ചുപൊന്തിയ വികാരം. ആ തിരത്തള്ളലില്‍ മറ്റെല്ലാം മറന്നു. കുടുംബം, വ്യക്തിഗത ബന്ധങ്ങള്‍, ഉദ്യോഗം, ഭാവിയിലെ സുരക്ഷിത ജീവിതം…. എല്ലാമെല്ലാം മറന്ന് ഒരു ധ്യേയം മാത്രം. സ്വേച്ഛാധിപത്യത്തിന്റെ, അഴിമതിയുടെ, സ്വജനപക്ഷപാതത്തിന്റെ, ഭരണകൗടില്യങ്ങളുടെ, അടിമത്ത ശാസനങ്ങളുടെയെല്ലാം പിടിയില്‍നിന്ന് ഭാരതാംബയെ മോചിപ്പിയ്ക്കുക! 60 ശതമാനത്തിലേറെ വരുന്ന പട്ടിണിപ്പാവങ്ങളെ ചൂഷണം ചെയ്ത് കൊഴുത്തുവളരുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളെ ഒരു പാഠം പഠിപ്പിയ്ക്കുക!
നേതൃനിര്ദ്ദേശമനുസരിച്ച് സത്യഗ്രഹസമരനായകന് മഹാത്മാഗാന്ധിയുടെ ചിത്രം നെഞ്ചില്‍ ധരിച്ച് അനേകം പേര് പോലീസ് ബൂട്ടിന്റെ ചവിട്ടേല്‍ക്കാനും തലങ്ങും വിലങ്ങും അടിയേറ്റുവീഴാനും സന്നദ്ധരായി സമരാങ്കണത്തിലിറങ്ങി. അടിച്ചോടിക്കപ്പെട്ടവര്‍ മുറിവുകള്‍ വച്ചുകെട്ടി, വേദനകള്‍ കടിച്ചമര്‍ത്തി ‘ഭാരതമാതാ കീ ജയ്’ എന്ന രണഭേരി മുഴക്കി വീണ്ടുമെത്തി, സമരവീര്യവുമായി! വലിയ ആള്‍ക്കൂട്ടത്തെ നേരിടുന്ന പോലീസ് ഈ ചെറുസംഘങ്ങളെ കണ്ട് പകച്ചുനിന്നു. ഇങ്ങനെയും ഓരാവേശമോ? ഇങ്ങനെയും ഒരു ആദര്‍ശശുദ്ധിയോ? ഇങ്ങനെയും ഒരു ത്യാഗസമ്പന്നതയോ? ഗത്യന്തരമില്ലാതെ അടിച്ചോടിയ്ക്കല് നിര്‍ത്തി കിട്ടാവുന്നവരെയെല്ലാം അറസ്റ്റുചെയ്ത് മിസ, ഡിഐആര്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയിലിലടയ്ക്കേണ്ടിവന്നു.
അടിയന്തരാവസ്ഥയുടെ മറവില്‍ സ്വാര്‍ത്ഥത നിറഞ്ഞ കഴുകന്മാര് സ്വന്തം പദവിയും കുടുംബവും സുരക്ഷിതമാക്കി തലമുറകള്‍ക്കുവേണ്ട സമ്പത്ത് കൊള്ളയിടിച്ചുകൊണ്ടിരുന്നപ്പോള് ഇവിടെയിതാ ഉള്ളതുംകൂടി നഷ്ടപ്പെടുത്തി, ആരോഗ്യവും നശിച്ച് ഒരു കൂട്ടര് കാട്ടുനീതിക്കെതിരെ സര്‍വ്വശക്തിയും സമാഹരിച്ച് അടരാടുന്നു. അതെ, അവിശ്വസനീയമെന്ന് തോന്നിച്ച ഒരു സത്യഗ്രഹത്തിന്റെ ചരിത്രമായിരുന്നു അത്. കൈകുഞ്ഞുങ്ങളുമായി സമരവേദിയില്‍ പ്രത്യക്ഷപ്പെട്ട അമ്മമാര്‍, വാര്‍ദ്ധക്യ ക്ലേശമനുഭവിക്കുന്നവര്‍, ശാരീരികമായി രോഗാതുരരെങ്കിലും ആരോഗ്യമുള്ള മനസ്സ് കാത്തുസൂക്ഷിയ്ക്കുന്നവര്‍. എല്ലാവരും പടയണിചേര്‍ന്നു, അതുല്യരംഗങ്ങള്ക്ക് ജനങ്ങള്‍ സാക്ഷ്യം വഹിച്ചു.
ജയിലറകളില്‍ കിടന്ന പ്രവര്‍ത്തകര്‍ പുറത്തുള്ളവര്‍ നടത്തുന്ന ചെറുത്തുനില്പുകളില് വീണ്ടും പങ്കാളികളാകാന്‍ കഴിയാത്തതില്‍ മനംനൊന്തു കഴിഞ്ഞു. ”നിനക്കൊന്നും ഇനി ജീവിതത്തിന്റെ വെളിച്ചം കാണാന്‍ കഴിയില്ലെടാ” എന്ന പോലീസിന്റെയും ജയില്വാര്ഡന്മാരുടെയും കുത്തുവാക്കുകള്ക്കെതിരെ കാര്‍ക്കിച്ചുതുപ്പാന്‍ തോന്നിയ നിമിഷങ്ങള്‍! കേസുകളില്‍ കുടുക്കി അറസ്റ്റുചെയ്യപ്പെട്ടവര് പോലീസ് സ്റ്റേഷനുകളിലെ അശ്ലീലതയും ലോക്കപ്പുമുറിയിലെ പൊടിയും നാറ്റവും നിത്യേന നേടിക്കൊണ്ടിരുന്ന മര്ദ്ദനങ്ങളുമെല്ലാം സഹിയ്ക്കുമ്പോള്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നത് നാടിന്റെ മോചനത്തിനായുള്ള മന്ത്രമായിരുന്നു. പുതുതലമുറയ്ക്ക്, ഒരു പക്ഷേ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു മനോവികാരമാണത്!
”നല്ലൊരു സര്‍ക്കാരുദ്യോഗം ഉപ്പിട്ട് കാച്ചി അവന് വന്നിരിക്കുന്നു അവന്റെ….” എന്നാക്രോശിച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മര്‍ദ്ദിക്കുമ്പോള്‍ സ്വതന്ത്രഭാരതത്തിലെ പോലീസ് സേനയുടെ പാപ്പരത്തവും ഗതികേടും ഓര്‍ത്തുള്ള ദുഃഖം സ്വന്തം ശരീരവേദനയെക്കാള്‍ വലുതായി തോന്നിയെന്നാണ് ഒരു പ്രവര്ത്തകന് സ്വാനുഭവം വിവരിച്ചത്. ജീവിതത്തിലാദ്യമായി ചെവിപൊള്ളുന്ന, ഹൃദയം നോവുന്ന അസഭ്യങ്ങള്‍ നീതിനിര്‍വ്വഹണ സേനയില്‍നിന്നു കേള്‍ക്കേണ്ടിവന്ന നാളുകള്‍! അതും, രാഷ്ട്രത്തെ സ്നേഹിച്ചുവെന്ന കുറ്റത്തിന്!
വയറ്റില്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസംപോലും കഴിയാതിരുന്ന ഒരു രോഗി രണ്ട് മണിക്കൂര്‍ ഇടവിട്ട് ഭക്ഷണവും മരുന്നും കഴിക്കണമെന്ന് ഡോക്ടറുടെ നിര്‍ദ്ദേശമുള്ളപ്പോഴാണ് ജയിലിലടയ്ക്കപ്പെട്ടത്.
ജയിലില്‍ ലഭിച്ചത് കാലത്ത് ‘കമ്പോസ്റ്റ്’ എന്ന് ഓമനപ്പേരുള്ള ചേനയും കായും ചേര്‍ന്ന അല്പം പുഴുക്ക്. ഉച്ചയ്ക്ക് വയര്‍ തീരെ നിറയാത്തയളവില് നാറ്റമുള്ള റേഷനരിച്ചോറും അല്പം കറിവെള്ളവും. സന്ധ്യമയങ്ങുന്നതിനുമുമ്പുള്ള അത്താഴമായി നാലോ അഞ്ചോ ചെറിയ ഗോതമ്പുണ്ടകള്‍. പട്ടിണി സഹിയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ രാമനാമം ജപിച്ച് ഉറക്കത്തിനായി പ്രാര്ത്ഥിയ്ക്കയല്ലാതെ മറ്റൊന്നും കഴിയുമായിരുന്നില്ല.
ഒരു സത്യഗ്രഹി ആദ്യദിവസം വിരട്ടിയോടിക്കപ്പെട്ടു. രണ്ടാംദിവസം അയാള്‍ വീണ്ടും സമരമുഖത്ത്
പ്രത്യക്ഷപ്പെട്ടപ്പോള്‍ തൃശ്ശൂരിലെ പോലീസുദ്യോഗസ്ഥന് സഹിച്ചില്ല. ചെകിട്ടത്ത് നിരന്തരമായി അടികൊണ്ടതിനാല്‍ അയാളുടെ ചെവിയിലൂടെ രക്തം ഒഴുകി. നാഭിയിലും മറ്റു ശരീരഭാഗങ്ങളിലും മര്‍ദ്ദനമേറ്റു. അയാള്‍ക്ക് കേള്വിനഷ്ടപ്പെട്ടുവെന്നുമാത്രമല്ല, ഹോര്‍മോണുകള്‍ തകരാറായതുമൂലം ശരീരം ചീര്‍ത്തു ചീര്‍ത്തു വന്ന് മരണതുല്യമായി ശിഷ്ടജീവിതം തള്ളിനീക്കേണ്ടിവന്നു.’മിസ’ പ്രകാരം ജയില്വാസമനുഭവിക്കേണ്ടിവന്നവര് നിസ്സഹായരായിരുന്നെങ്കിലും പുറത്തുപ്രവര്ത്തിച്ചുകൊണ്ടിരുന്നവര്ക്ക് മാര്‍ഗ്ഗദര്‍ശകരായി. ജയില്‍ വാസമനുഭവിക്കുന്നവരുടെ കുടുംബങ്ങളില്‍ പലതും നിത്യവൃത്തിക്ക് വകയില്ലാത്തവരായി. അവരുടെ അച്ഛനമ്മമാരും ഭാര്യയും മക്കളും യാതനകള്‍ പേറി ജീവിച്ചു. മകനോ കുടുംബനാഥനോ എന്ന് മടങ്ങിവന്ന് തങ്ങളെ കരകയറ്റുമെന്നറിയാതെ ജീവിതം തള്ളിനീക്കി. അറസ്റ്റുചെയ്യപ്പെട്ട ചിലരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. പോലീസ് ഉരുട്ടിെക്കാന്ന രാജന്റേതുപോലുള്ള ഗതിയായിരിക്കും തങ്ങളുടെ
ഉറ്റവര്ക്കെന്നുകരുതിയിരുന്നവരുമുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ ഇരുണ്ട രാത്രികളില്‍ എന്താണ് നടക്കാതിരിയ്ക്കുക!
‘മിസ’ തടവുകാര്‍ക്ക് അല്പം സൗകര്യങ്ങളെല്ലാം ജയിലില്‍ ലഭിച്ചിരുന്നെങ്കിലും ‘ഡിഐആര്‍’ പ്രകാരം കേസെടുത്ത് ജയിലിലടയ്ക്കപ്പെട്ടവര്‍ കളളനും കൊലയാളിയും മറ്റു ദുര്നടപ്പുകാരനുമൊപ്പം ജയിലറകളില്‍ കഴിഞ്ഞുകൂടേണ്ടിവന്നു. വെറും പായില്‍ കിടക്കണം. നേരത്തേസൂചിപ്പിച്ച ഭക്ഷണരീതികള്‍. ഇടയ്ക്കൊക്കെ ക്രിമിനല്‍ സ്വഭാവമുള്ള ജയില്‍ വാര്ഡന്മാരുടെ വായില്‍നിന്നും വിഷംതുപ്പുന്നത് സഹിയ്ക്കണം. അടുക്കളയിലെ നാറുന്ന റേഷനരിയിലെ പുഴുവും കീടങ്ങളും വേര്‍തിരിച്ചു കൊടുക്കണം, പച്ചക്കറി നുറുക്കികൊടുക്കണം. രാത്രിയില്‍ കൊതുകു കടികൊണ്ട് ഉറങ്ങാതെ ഉറങ്ങും. ഇതെല്ലാം അനുഭവിക്കാന്‍ മാത്രം ചെയ്ത തെറ്റെന്താണ്? ജനാധിപത്യത്തെ തുറുങ്കിലടച്ച കരിനിയമത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ചു! അധരവ്യായാമം ചെയ്യുന്ന ചില ജനസേവകരെപ്പോലെയല്ലാ, ദൈവം തന്ന ശരീരവും മനസ്സും ബുദ്ധിയും ദേവഹിതത്തിനായി പതിച്ചുകൊള്ളട്ടെയെന്ന ഭാവത്തോടെ.
എല്ലാം കഴിഞ്ഞ് ഒരുനാള്‍ ഭാരതനഭസ്സില് സുവര്‍ണ്ണസൂര്യന്‍ ഉദിച്ചുയരുമെന്നും അന്ധകാരമെല്ലാം തുടച്ചുനീക്കപ്പെടുമെന്നുമുള്ള ഉത്തമവിശ്വാസത്തോടെ. പൊരുതിയതൊന്നും വെറുതെയായില്ല. 1977 മാര്‍ച്ചില്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍നിന്ന് ബാലറ്റ് പേപ്പറിലൂടെ നിഷ്ക്കാസിതയായി. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ പൊന്കിരണങ്ങള് വീണ്ടും അന്ധകാരത്തെ തുടച്ചുനീക്കി. മര്‍ദ്ദനം സഹിച്ചവരും ജയിലറപൂകിയവരും തങ്ങളുടെ ത്യാഗത്തിന്റെ മഹത്വത്തില്‍ ഉള്‍ക്കുളിരണിഞ്ഞു. തനിയ്ക്കും തന്റെ കുടുംബത്തിനും നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിയ്ക്കാനായില്ലെങ്കിലും മറ്റൊരു അടിയന്തരാവസ്ഥയെക്കുറിച്ച് ഇനി ഒരു ഭരണകൂടവും ചിന്തിയ്ക്കാന്‍ ഇടവരരുതേയെന്ന പ്രാര്‍ത്ഥനയോടെ അവര്‍ തങ്ങളുടെ ജീവിത ദൗത്യവുമായി മുന്നോട്ടുപോയി. മാറിയ സാഹചര്യത്തില്‍ കാപട്യം നിറഞ്ഞ, മൂല്യബോധമില്ലാത്ത, അവസരവാദപരമായ നേതൃത്വങ്ങള്‍ സാധാരണ മനുഷ്യന്റെ ആദര്‍ശത്തോടുള്ള വിധേയഭാവത്തെ ചൂഷണംചെയ്ത് തങ്ങളുടെ അധമഭാവങ്ങള്ക്കെതിരെ വരുന്ന പ്രതിഷേധങ്ങളെ കൂച്ചുവിലങ്ങിടാന്‍ നടത്തുന്ന കസര്‍ത്തുകള്‍ കണ്ട് പ്രായാധിക്യത്തിനു വഴങ്ങേണ്ടിവന്ന അടിയന്തരാവസ്ഥ പടനായകന്മാര് ശുഭാപ്തിവിശ്വാസത്തോടെ തന്നെയാകും കഴിഞ്ഞുകൂടുന്നുണ്ടാവുക.
(അടിയന്തരാവസ്ഥയില്‍ തവടനുഭവിച്ച
ആര്‍എസ്എസ് പ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: