നമ്മുടെ അനാരോഗ്യകരമായ ആരോഗ്യരംഗത്തിന്റെ നേര്‍ക്കാഴ്ചയിലേക്കാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു രോഗി മരിക്കാനിടയായ സംഭവം വിരല്‍ചൂണ്ടുന്നത്. കാന്‍സര്‍ രോഗ ചികിത്സയ്ക്കു വിധേയനായിക്കൊണ്ടിരുന്ന മധ്യവയസ്കന് ദാരുണമായി അവിടെ കൊല്ലപ്പെടുകയായിരുന്നു. തികച്ചും ഞെട്ടിക്കുന്നതാണ് സംഭവം. കാന്സര്രോഗത്തിനെതിരെയുള്ള റേഡിയേഷന് ചികിത്സ നടത്തുമ്പോള്‍ മതിയായ മുന്‍കരുതല്‍ എടുക്കാഞ്ഞതിനെ തുടര്‍ന്നാണ് അത്യാഹിതമുണ്ടായത്. റേഡിയേഷന് വേണ്ടി കിടത്തുന്ന ടേബിളില്‍ രോഗി ഇളക്കം കൂടാതെയിരിക്കാനായി ഉപയോഗിക്കുന്ന ബെല്‍റ്റിന്റെ അഭാവമാണ് പ്രശ്നമുണ്ടാക്കിയത്. ചികിത്സക്കിടെ അപസ്മാര ബാധയേറ്റ കൊറ്റംകുളങ്ങരയിലെ തിലകന് മേശമേല്‍നിന്ന് പിടഞ്ഞുവീണ് തലയ്ക്ക് ക്ഷതമേറ്റ് മരണമടയുകയായിരുന്നു.
അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സ്ഥിതിഗതികള്‍ ലാഘവത്തോടെ എടുക്കുന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. കേരളത്തിലെ സകല സര്‍ക്കാര്‍ ആശുപത്രികളിലും ഇതേപോലെയുള്ള സംഭവങ്ങള്‍ ദിനംപ്രതിയുണ്ടാകുന്നുണ്ട്. നിസ്സാരമായ ചില ഉപകരണങ്ങളുടെയും മറ്റും അഭാവത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് മതിയായ ചികിത്സ കിട്ടാത്ത അനുഭവമുണ്ട്. ആലപ്പുഴയിലെ സംഭവത്തില്‍ മേശമേല്‍ പിടിപ്പിക്കേണ്ട ബെല്റ്റില്ലാത്തതായിരുന്നു പ്രശ്നം. പകരം തുണികൊണ്ടോ മറ്റോ കെട്ടുകയായിരുന്നുവത്രെ. എത്ര ക്രൂരവും നിന്ദ്യവുമായ സ്ഥിതിയാണിത്. മനുഷ്യര്‍ മനുഷ്യരോട് പെരുമാറുന്ന തരത്തിലുള്ള അനുഭവം നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ തുലോം വിരളമാണ്. നിവൃത്തികേടുകൊണ്ടാണ് പലരും ഇത്തരം ആശുപത്രികളെ ആശ്രയിക്കുന്നത്. മെച്ചപ്പെട്ട എല്ലാ സംവിധാനങ്ങളും ഉണ്ടെങ്കിലും നിസ്സാരമായ കാരണങ്ങള്‍മൂലം അതൊക്കെ അട്ടിമറിക്കപ്പെടുന്നുമുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്കാന് ബാധ്യതപ്പെട്ട ഭരണകൂടം ഇക്കാര്യങ്ങളില്‍ തികഞ്ഞ അലംഭാവത്തിലുമാണ്. പണക്കാര്‍ക്കും അത്തരം സാഹചര്യങ്ങള്‍ പല നിലയ്ക്കും ലഭിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ആതുരാലയങ്ങളെ ഒരുപക്ഷെ, ആശ്രയിക്കേണ്ടിവരില്ല. പട്ടിണിക്കാരനും ജീവിതത്തിന്റെ പുറമ്പോക്കില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്ക്കുമാണ് ഇത്തരം ആതുരാലയങ്ങള്‍ ആവശ്യമാവുന്നത്. അവരുടെ നിസ്സഹായാവസ്ഥ പക്ഷേ, പല കേന്ദ്രങ്ങളും മുതലെടുക്കുകയാണ്. സ്വകാര്യ ആശുപത്രികളടെ ഒത്താശക്കാര്‍ എന്നും സര്‍ക്കാര്‍ ആതുരാലയങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാറുണ്ട്. എത്ര നല്ല ഉപകരണങ്ങള്‍ വാങ്ങിവെച്ചാലും ആഴ്ചകള്‍ക്കുള്ളില്‍ അത് കേടാവുന്നു, അല്ലെങ്കില്‍ മതിയായ ഗുണനിലവാരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്കാനാവാതെ വരുന്നു. സ്വകാര്യ ആശുപത്രി- മരുന്നുലോബികള്‍ മെഡിക്കല്‍ കോളജുകളിലും മറ്റും സൈ്വരവിഹാരം ചെയ്യുന്നത് പുതമയൊന്നുമല്ല.
ആരോഗ്യ മേഖലയ്ക്ക് കൈയയച്ച് കോടികള്‍ അനുവദിക്കുന്ന ഭരണകൂടവും ആത്യന്തികമായ ഉത്തരവാദിത്തം മറക്കുകയാണ്. എന്തൊക്കെ ഉപകരണങ്ങളും മറ്റും അനുവദിച്ചാലും അതൊന്നും സാധാരണ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തുഗുണമാണ് ഉണ്ടാവുക? അതിലൂടെ ചിലര്‍ക്ക് കോടികള്‍ അടിച്ചുമാറ്റാനാവും എന്നല്ലാതെ. ആലപ്പുഴ മെഡിക്കല്‍ കോളജിലെ സംഭവം സകലരുടെയും മനസ്സാക്ഷിക്കു മുമ്പില്‍ ഒരു മുറിവേറ്റ ചോദ്യമാണ്. ആ ഹതഭാഗ്യന്റെ കുടുംബത്തിന് തോരാകണ്ണീര് വീഴ്ത്താന്‍ ഇടവരുത്തിയ സംഭവം അതിന്റെ ഗൗരവത്തോടെ തന്നെ കാണണം. അതിന് ഉത്തരവാദികളായവരുടെ പേരില്‍ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. ഇത്തരം ആതുരാലയങ്ങളില്‍ ഉത്തരവാദപ്പെട്ട ഒരു ഭരണ-നിര്‍വഹണ സംവിധാനം ഇല്ലെങ്കില്‍ അടിയന്തരമായി അത് നടപ്പാക്കണം. അതല്ല അതിന്റെ പോരായ്മയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തിരുത്തണം.
കേരളം ആരോഗ്യ രംഗത്തും സാക്ഷരതയിലും മുന്പന്തിയിലാണെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്നതിലേക്കാണ് ആലപ്പുഴ സംഭവം വിരല്‍ ചൂണ്ടുന്നത്. അടുത്തിടെ ഒരു കുഞ്ഞിന് എയ്ഡ്സ് രോഗിയുടെ മുലപ്പാല്‍ കൊടുത്തതുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ ഉയരുന്ന ചെറിയൊരു ആരോപണം പോലും പര്‍വതീകരിച്ച് ഭീതി പടര്‍ത്താന്‍ തല്പരകക്ഷികള് കാത്തിരിക്കുന്നുണ്ടെന്നതുകൂടി ഇതിനൊപ്പം ചേര്‍ത്തുവായിക്കണം.
സ്വകാര്യ ആശുപത്രി-മരുന്നു ലോബികളുടെ കൊള്ളയ്ക്ക് ഒരുപരിധിവരെ തടയിടുന്നത് സര്‍ക്കാര്‍ ആതുരാലയങ്ങളാണ്. സാധാരണക്കാരുടെ അഭയകേന്ദ്രങ്ങളാണവിടം. അത് തകര്‍ന്നാല്‍ സ്വകാര്യ ആശുപത്രി വ്യവസായ വ്യാളിയുടെ വായില്‍ അകപ്പെട്ട അവസ്ഥ സംജാതമാവും. അതിന് ഒരിക്കലും അവസരം കൊടുത്തുകൂട. അതുകൊണ്ടുതന്നെ ആലപ്പുഴ മെഡിക്കല്‍ കോളജിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവം അവസാനത്തെതായിരിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിക്കും പൊതു സമൂഹത്തിന്റെ പൂര്‍ണമായ പിന്തുണ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: