ആത്മസ്വരൂപമായി ജീവിതം നയിക്കുവാന്‍ ചിട്ടയായ യോഗ പരിശീലനവും വളരെ ആഴത്തിലും തടസ്സരഹിതവുമായ ധ്യാനവും നിങ്ങളെ സഹായിക്കും. ധ്യാനത്തിന്റെ ആദ്യഘട്ടം കടന്നു നിങ്ങള്‍ ആഴത്തിലേക്കുപോകുമ്പോള്‍ പെട്ടെന്ന് ഒരു ചിന്തയോ മനസിലെ മുദ്രണങ്ങളോ ഉയര്‍ന്നുവന്നാല്‍ മനസ് ധ്യാനത്തില്‍നിന്നു പുറത്താവുന്നു. അപ്പോള്‍ ധ്യാനത്തിന്റെ ആഴവും സുഖവും നഷ്ടപ്പെട്ടുപോകുന്നു. വീണ്ടും വീണ്ടും നിങ്ങള്‍ ധ്യാനം ശീലിക്കുമ്പോള്‍ നിങ്ങളുടെ സ്വഭാവംപോലും മാറിപ്പോകുന്നത് കാണാന്‍ കഴിയും. നിങ്ങളില്‍ ധ്യാനം ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നവരുണ്ടെങ്കില്‍ മുന്നോട്ടുപോകുന്തോറും നിങ്ങളില്‍ അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു ശരിയായി മനസ്സിലാകും.
ധ്യാനത്തിന് അതിന്റേതായ വളവും തിരിവും ആഴവുമുണ്ട്. ധ്യാനം ഒരു പ്രക്രിയയാണ്. ലക്ഷ്യത്തിലെത്തും വരെ അത് നിര്‍ത്തരുത്. എന്താണ് ലക്ഷ്യം? അകവും പുറവും തമ്മില്‍ ഒരു വ്യത്യാസവും അനുഭവപ്പെടാത്ത അവസ്ഥയാണ് ലക്ഷ്യം. അപ്പോള്‍ നിങ്ങള്‍ സ്നേഹത്തിന്റെയും അവബോധത്തിന്റെയും ഉത്സാഹത്തിന്റെയും ആനന്ദത്തിന്റെയും ധാരയായി മാറിയിരിക്കും. ദ്വൈതഭാവം ഉണ്ടാവുകയില്ല. ഉള്ളിലും പുറത്തും ഒരേ ‘നിങ്ങള്‍’ തന്നെ ആയിരിക്കും. ചിന്തകളോ വികാരങ്ങളോ ശരീരമോ അല്ല, ശാന്തിയും ആനന്ദവുമാണ് ‘നിങ്ങള്‍’ എന്ന് തിരിച്ചറിയും.
മനോവൃത്തികള്‍ അജ്ഞാനത്തില്‍ ഉറച്ച് സുഷുപ്തിയിലായിരിക്കുമ്പോള്‍ ഭൂതോദയമൊന്നും സംഭവിക്കില്ല. നിര്വികല്പസമാധിയില്, അദ്വൈത ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനം ലഭിക്കുന്നു. ബ്രഹ്മാകാരവൃത്തി ബ്രഹ്മത്തില്‍ ലയിക്കുന്നു. ഉറക്കം ധ്യാനത്തിനു സമമായ സ്ഥിതിയാണ്. ഉറക്കത്തിലും ദ്വൈതഭാവമില്ല. പക്ഷെ അവബോധം ഉണ്ടായിരിക്കില്ല. ഉറക്കത്തില്‍ നാം ഒന്നുമറിയുന്നില്ല. എങ്കിലും ഉണരുമ്പോള്‍ സുഖം തോന്നുന്നു. ബോധപൂര്‍വം ധ്യാനം ചെയ്തു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ പുതുമയും ശാന്തിയും സന്തോഷവും വിശ്രാന്തിയും ലഭിക്കും. സമാധിയില്‍ ലഭ്യമാകുന്ന അവസ്ഥയുടെ സ്വാസ്ഥ്യത്തിന്റെ കുറെ അംശമെങ്കിലും ഉറക്കത്തില്‍ ലഭ്യമാകുന്നുണ്ട്. എന്നാല്‍ ഉറക്കത്തിനു നല്കാന് കഴിയുന്നതിനും മേലെയാണ് ധ്യാനവും സമാധിയും നല്‍കുന്നത്.
കുറച്ചുനിമിഷങ്ങളിലെ നിര്വികല്പ സമാധിയെന്നാല്‍ ചിന്തകളില്ലാത്ത, ദ്വൈതഭാവമില്ലാത്ത അസ്തിത്വത്തിന്റെ മധു പ്രദാനം ചെയ്യുന്ന അവസ്ഥയാണ്. ജീവിതത്തിന്റെ ആനന്ദവും മധുരവും അതു പകരുന്നു. ആനന്ദം, മധു എന്നൊക്കെ കേള്‍ക്കുമ്പോള്‍ ‘ഓ, അതെനിക്കു വേണം. എങ്ങനെയാണതുലഭിക്കുക?’ എന്നാണ് ആദ്യം ചിന്തിക്കുക. മനസിന്റെ ഈ പ്രവണതക്കു കടിഞ്ഞാണ്‍ ഇടൂ.
ഇന്ദ്രിയവിഷയങ്ങളില്‍നിന്നും മനസിനെ പിന്‍വലിക്കുക. ഏകീകൃതമായ മനസിനെ ആത്മാവില്‍ കേന്ദ്രീകരിക്കുക. അങ്ങനെ ദിവ്യബോധത്തിലെത്തുമ്പോള്‍ നിങ്ങള്‍ നിര്‍ഭയരായിത്തീരുന്നു. ഈശ്വരീയ ജീവിതത്തിലുറച്ചു നില്ക്കുമ്പോള് ആത്മാവ് ഇന്ദ്രിയങ്ങള്‍ക്കു വിഷയീഭവിക്കുന്നില്ല. അത് എല്ലാം അറിയുകയും, സാക്ഷിയായിരിക്കുകയും ചെയ്യുന്നു. എന്തോ കാണാനും കേള്‍ക്കാനും അറിയാനുമായി ഓടിപ്പായുന്ന മനസ്സിനെ തിരിച്ചുകൊണ്ടു വരികയാണ് വേണ്ടത്. അറിയേണ്ടതും കേള്‍ക്കേണ്ടതുമെന്ന് ആഗ്രഹിക്കുന്നതൊക്കെയും നിങ്ങളെക്കുറിച്ചുള്ള നല്ലതു മാത്രമാണ്. സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതും ഇതുപോലെയാണ്. ഗന്ധം, രുചി, സ്പര്‍ശം, കാഴ്ച, കേള്‍വി എല്ലാം നിങ്ങളെ മോഹിപ്പിക്കുന്നു. വലയ്ക്കുന്നു.
‘ഈ നിമിഷം എനിക്ക് ഒന്നിലും താല്പര്യമില്ല. ഒന്നും കാണാന്‍ ഞാനാഗ്രഹിക്കുന്നില്ല. കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഗന്ധമോ രുചിയോ സ്പര്‍ശമോ ഒന്നുമറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’. എന്നു തോന്നിത്തുടങ്ങുമ്പോള്‍ അറിയൂ നിങ്ങള്‍ ‘ഉണ്മ’യിലേക്കു തിരിച്ചുപോവുകയാണ്. എല്ലായിടവും അലഞ്ഞുതിരിയുന്ന മനസ്സിനെ പ്രഭവകേന്ദ്രത്തിലേക്കു കൊണ്ടുവരൂ. അതിന് നൈപുണ്യം ആവശ്യമാണ്. ഒരു പുതിയ ഭാഷ പഠിക്കുമ്പോലെ, കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അഭ്യസിക്കുന്നതുപോലെ, കാറോ വിമാനമോ ഓടിക്കാന്‍ പഠിക്കുന്നതുപോലെ മനസ്സിനെ മടക്കി കൊണ്ടുവരാനും പഠിക്കുക, പരിശീലിക്കുക. ആദ്യം ഇതു സ്വാഭാവികമായി സംഭവിക്കില്ല, ശ്രമിക്കേണ്ടി വരും. അതു പതിയെ പതിയെ സ്വാഭാവികമായി മാറും. ഇതാണ് സാധന.
ഭയം ഉപേക്ഷിക്കൂ, അറിയാന്‍ പാടില്ലാത്തവയെ നാം ഭയക്കുന്നു. ഒട്ടും അറിയാന്‍ പാടില്ലാത്തത് ‘നിങ്ങളെ’ തന്നെയാണ്. പലപ്പോഴും ‘എനിക്കെന്തു സംഭവിക്കും’ എന്നോര്‍ത്തു ഭയപ്പെടുന്നു. ‘ഈശ്വരീയത’ എന്ന ഘടകം തീര്‍ച്ചയായും നിങ്ങളിലെ ഭയം ദുരീകരിക്കും. ഈശ്വരചിന്തയില്ലാതെയും ധ്യാനിക്കാന്‍ കഴിയും.യാന്ത്രികമായിരുന്ന് ഒരു വിദ്യ പ്രാവര്‍ത്തികമാക്കുന്നപോലെ ധ്യാനിച്ചാലും മനസ്സ് ശാന്തമാകും. പക്ഷെ, ഭയം പൂര്‍ണ്ണമായും ഒഴിയുകയില്ല. മാത്രമല്ല, ധ്യാനത്തിന് ആഴം കുറഞ്ഞിരിക്കുകയും ചെയ്യും. ഈശ്വരചിന്തയോടെ ധ്യാനിക്കുമ്പോള്‍ അതിന്റെ ആഴവും സുഖവും ഏറും.
പ്രപഞ്ചത്തിന്റെ രഹസ്യം ദിവ്യമാണ്. ദിവ്യതയുടെ ഗര്‍ഭത്തില്‍ സൃഷ്ടിസംഭവിക്കുന്നു. ബോധം പവിത്രമാണ്. പ്രകൃതിയുടെ പരമോന്നത സ്ഥാനം അംഗീകരിക്കുകയാണ് ദിവ്യത്വം. അസ്തിത്വത്തിനോടുള്ള കൃതജ്ഞതയാണത്. ബുദ്ധിയുടെ അതിരുകളില്ലാത്ത അപാരതയുടെ അനന്തസാധ്യതയാണ് ദിവ്യത. അതിനെ നാം ആദരിക്കണം. ആദരവില്ലാതെ അസ്തിത്വത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു സഞ്ചരിക്കാന്‍ സാദ്ധ്യമല്ല.
സൂര്യകിരണങ്ങളേറ്റ് മൂടല്‍മഞ്ഞുരുകുന്നതുപോലെ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും രശ്മികളേറ്റ് അജ്ഞാനം അപ്രത്യക്ഷമാകുന്നു. ഉള്ളില്‍ നിന്നുമൊരു കൊള്ളിയാന്‍ പോലെ ഊര്‍ജ്ജം ഉറവപൊട്ടുന്നു. ചിന്തകളും കലപിലകളും ഒടുങ്ങി, മനസ്സ് മാഞ്ഞുപോകുന്നു. നിങ്ങള്‍ തുടിക്കുന്ന, തുളുമ്പുന്ന ഊര്‍ജ്ജം മാത്രമാകുന്നു. ഇതുതന്നെയാണ്, സൂര്യരശ്മികളേല്ക്കുമ്പോള് മഞ്ഞുമറ നീങ്ങുന്നതുപോലെ ജ്ഞാനശലാകയേറ്റ് അജ്ഞാനം അപ്രത്യക്ഷമാകുന്നതും.
വൈകാരിക സുഖം പ്രദാനം ചെയ്യുന്നവയോടുള്ള ഇഷ്ടം ഒരു പ്രതിബദ്ധമാണ്. അവയെ വിത്തോടെ നശിപ്പിക്കുക. അദ്വൈതവും ആനന്ദവും നിറയുന്ന ബ്രഹ്മവിത്തിനെ സ്വീകരിക്കൂ. പലപ്പോഴായി സുഖം പകര്‍ന്നവര്‍ക്കു വേണ്ടി വീണ്ടും ആശിക്കുക വഴി എത്തിച്ചേരുന്നത് വേദനയിലായിരിക്കും. ഭൗതികതയുടെ ഒരു പ്രശ്നമാണിത്. സുഖം വാഗ്ദാനം ചെയ്യുന്ന ഇവ താല്‍ക്കാലിക സന്തോഷം പ്രദാനം ചെയ്യുന്നു. പിന്നെ വരുന്നത് ദുഃഖം മാത്രമാണ്. ഇവയില്‍ ഉടക്കികിടക്കണോ? ഉപേക്ഷിക്കണോ? സ്വന്തമാക്കിവയ്ക്കലും ഉപേക്ഷിക്കലും വേദനയാണ്. ഭൗതികതയിലും ഇന്ദ്രിയങ്ങളിലും അധികമായി ഒട്ടിച്ചേരുന്നതും മോഹം സൂക്ഷിക്കുന്നതും ‘ബന്ധന’മാണ്. എല്ലാത്തിനും ജീവിതംതന്നെ ഒരു പാഠമാണ്. എന്താണ് സ്വാതന്ത്ര്യം? വിരക്തി – മോഹങ്ങളുടെ തീവ്രതയില്ലാതെ ഇന്ദ്രിയവിഷയങ്ങളില്‍ നിന്ന് വിമുക്തമാകുന്ന അവസ്ഥ. അത് സ്വാതന്ത്ര്യം.
ഒരു കൊച്ചുകുട്ടിക്ക് ഐസ്ക്രീം, ചോക്ലേറ്റ്, മിഠായികള്‍ ഒക്കെ ജീവനുതുല്യം പ്രാധാന്യമുള്ളതാണ്. ആഗ്രഹിക്കുന്ന മിഠായി കിട്ടിയില്ലെങ്കില്‍ അലറിക്കരഞ്ഞും, നിലത്തുരുണ്ടും, തലചുമരിലിടിച്ചും അവര്‍ വാശി പിടിക്കും. എന്നാല്‍ മുതിര്‍ന്നുകഴിയുമ്പോള്‍ ഒരു നേരം ഭക്ഷണം കിട്ടിയില്ലെങ്കില്‍ പോലും വിഷമിക്കാറില്ല. ചിലപ്പോള്‍ കുറച്ചു ഭാരം കുറയാനിതു നല്ലതായിരിക്കും എന്നു കരുതി ആശ്വസിക്കുന്നു. എന്നാലൊരു കുട്ടി അതൊരു വലിയ വിഷമമായി എടുക്കുന്നു. ഇതു വിരക്തിയുടെ ഉദാഹരണമാണ്. മുതിര്‍ന്നയാള്‍ക്ക് അതിലൂടെ ലഭിക്കുന്ന സന്തോഷത്തെ അവഗണിക്കാന്‍ കഴിയുന്നു. നിങ്ങളെ ബന്ധനസ്ഥനാക്കുന്നത് വേദനകളല്ല. സന്തോഷങ്ങളാണ്. കേവലാനന്ദങ്ങളുടെ പിടിയില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: