ന്യൂദല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയ്ക്കെതിരെ പ്രചരിപ്പിക്കുന്നത് വെറും ഊഹാപോഹങ്ങള്‍ മാത്രമെന്ന് ബിജെപി. ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന രേഖകള്‍ക്ക് യാതൊരുവിധ ആധികാരികതയും തെളിയിക്കാനായിട്ടില്ലെന്ന് ദേശീയ വക്താവ് സുധാംശു ത്രിവേദി. ലളിത് മോദിയുടെ അഴിമതി കേസുകള്‍ പുറത്തുവന്നത് ഏതു മന്ത്രിസഭയുടെ കാലത്താണെന്നു ചോദിച്ച ത്രിവേദി, ലളിത് മോദിയുമായുള്ള അടുത്ത കുടുംബബന്ധം വസുന്ധര രാെജ സിന്ധ്യ നിഷേധിച്ചിട്ടില്ലെന്നും പറഞ്ഞു.
ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട് 16 കേസുകളില്‍ 15 എണ്ണത്തിലും ലളിത് മോദിക്ക് നോട്ടീസുകള്‍ നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലളിത് മോദി വിഷയത്തില്‍ സുഷമ സ്വരാജും വസുന്ധര രാജെ സിന്ധ്യയും എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാനാവില്ല. പാര്‍ട്ടി ഇരുവര്‍ക്കും പിന്നില്‍ ഒറ്റക്കെട്ട്. സുഷമ സ്വരാജ് വിവാദത്തില്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വം തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പായി അതിലെന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കാന്‍ അവര്‍ തയാറാകണം. യാതൊരുവിധ അടിസ്ഥാനവുമില്ലാതെ പറയുന്ന ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് – ത്രിവേദി പറഞ്ഞു.
രാജസ്ഥാന് ബിജെപി പ്രസിഡന്റ് അശോക് പര്നമിയും മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ പിന്തുണച്ച് രംഗത്തെത്തി. വസുന്ധര രാജ സിന്ധ്യ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും ദുഷ്യന്ത് സിങ്ങിന്റെ കാര്യത്തില്‍ ഉയരുന്ന വാദങ്ങള്‍ അസത്യമെന്നും അദ്ദേഹം പറഞ്ഞു. ഝാന്‍സിയിലെ റാണിയായ വസുന്ധര രാജെ തനിക്കെതിരായി ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ള നേതാവാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യംസ്വാമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: