നരേന്ദ്രമോദി വാഗ്ദാനം ചെയ്ത നല്ല നാളുകള്‍ എവിടെ എന്ന ചോദ്യം ചില കോണുകളില്‍ നിന്ന് ഉയരുകയുണ്ടായി. അധികാരത്തിലേറി ദിവസങ്ങള്‍ക്കകം നല്ല നാളെകള്‍ ഉണ്ടാക്കാന്‍ ദൈവം തമ്പുരാന് പ്രധാനമന്ത്രിയായാലും കഴിയില്ലെന്നറിയാത്തവരല്ല ഈ ചോദ്യകര്‍ത്താക്കള്‍. അഴിമതിയും ദുര്‍ഭരണവും കണ്ടുമടുത്ത ജനങ്ങളുടെ പുറംകാലുകൊണ്ടുള്ള തൊഴിയേറ്റവര് ജനങ്ങളെ കബളിപ്പിക്കാനും ആശയക്കുഴപ്പമുണ്ടാക്കാനുമാണ് അത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചത്. നരേന്ദ്രമോദിയെന്ന കഠിനാദ്ധ്വാനിയും അര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള ആളല്ല പ്രധാനമന്ത്രിയെങ്കില്‍ അഞ്ചുവര്‍ഷം ഭരിച്ചാലും ഒന്നും ചെയ്യാന്‍ പറ്റുന്ന കോലത്തിലായിരുന്നില്ല രാജ്യത്തിന്റെ അവസ്ഥ.
പത്തുവര്‍ഷത്തെ കോണ്‍ഗ്രസ് നയിച്ച യുപിഎ ഭരണം സാമ്പത്തിക മേഖലയെ കാലിത്തൊഴുത്താക്കി. പൊതുഖജനാവ് കൊള്ളയടിച്ച് കാലിയാക്കി. പണവും ഭൂമിയും സ്വന്തക്കാര്‍ക്ക് വീതംവച്ച് നല്കാന് കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രധാനമന്ത്രി തന്നെയും സൗകര്യം ചെയ്തുകൊടുത്തു.തകര്‍ന്ന സാമ്പത്തിക നിലയും ഉയര്‍ന്ന വിലക്കയറ്റവും മാത്രം സമ്പാദ്യമായ കസേരയാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്.
തൊഴുത്തും മാലിന്യവും നീക്കി സുഗന്ധപൂരിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഒരു വര്‍ഷം വേണ്ടിവന്നു. ‘സ്വച്ഛഭാരത’ പദ്ധതി കോണ്‍ഗ്രസ്സുണ്ടാക്കിയ അഴുക്ക് നീക്കം ചെയ്യാനായിരുന്നു എന്നുതന്നെ പറയാം. ഇന്ന് സാമ്പത്തിക മേഖല തകര്ച്ചയിലല്ലെന്ന് മാത്രമല്ല ഉയര്ച്ചയിലാവുകയുമാണ്.
നല്ല നാളെകള്‍ സൃഷ്ടിക്കാനുള്ള പ്രയത്നങ്ങള്‍ ഇനി ആരംഭിക്കുകയായി. ജന്‍ധന്‍ പദ്ധതിയിലൂടെ 15 കോടിയോളം സധാരണക്കാരെ ബാങ്കില്‍ അക്കൗണ്ടുള്ളവരാക്കിയത് ചരിത്രസംഭവമാണ്. ഒരു നയാപൈസപോലും ജനങ്ങള്‍ മുടക്കേണ്ട. ആ അക്കൗണ്ടിലൂടെ 5000 രൂപവരെ വായ്പ എടുക്കാനും സാധിക്കും.പാവപ്പെട്ട ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പത്ത് മാസത്തിനകം ഫലം കാണുകയാണ്. ചിലത് തുടങ്ങി. മറ്റ് ചിലത് ആരംഭഘട്ടത്തിലാണ്. എല്ലാവര്ക്കും പെന്‍ഷനും ഇന്‍ഷുറന്‍സ് പരിരക്ഷയും അതിവേഗം ലക്ഷ്യത്തിലേക്കെത്തുന്നു. സര്‍ക്കാരിന്റെ പരിരക്ഷയോ ആനുകൂല്യമോ ലഭിക്കാത്ത ഒരു ജനവിഭാഗവും ഉണ്ടാകില്ലെന്നുറപ്പുവരുത്തുകയാണ് മോദിയുടെ ലക്ഷ്യം. ഏഴുവര്‍ഷത്തിനകം വീടില്ലാത്ത ഒരാള്‍പോലും രാജ്യത്തുണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധത്തോടെയാണ് ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം.
വന്‍ ആനുകൂല്യങ്ങളും സഹായവുമാണ് ഇതിനായി രൂപം നല്കിയ പദ്ധതിയില്‍ പറയുന്നത്. പലതരം ഭവനപദ്ധതികള്‍ക്കായി 2,30,000 രൂപവരെ സബ്സിഡി ലഭ്യമാക്കുന്നതാണ് അതിലൊന്ന്. ഭൂമിവിലയുടെ അടിസ്ഥാനത്തില്‍ സ്വകാര്യമേഖലയെക്കൂടി സഹകരിപ്പിച്ച് സഹായം ഉറപ്പാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. നഗരങ്ങളില്‍ ചേരികള്‍ വികസിക്കുന്നത് വലിയ തലവേദനയായി മാറിയിട്ട് കാലമേറെയായി. പലതരം പ്രശ്നങ്ങള്‍ ഇതുവഴി സംജാതമാകുന്നു. സാമൂഹ്യ- ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയാണ്. ചേരിനിവാസികളെ തുടച്ചുനീക്കിക്കൊണ്ടല്ല ഈ പ്രശ്നം പരിഹരിക്കാന്‍ രൂപംനല്കിയ മാര്‍ഗ്ഗം.
ചേരി നിവാസികള്‍ക്ക് പുതിയ വാസസ്ഥലവും സൗകര്യങ്ങളും ഒരുക്കുന്ന ബൃഹത്തായ പദ്ധതിയാണ് കേന്ദ്രത്തിന്റെ മുന്നിലുള്ളത്. ഒരു വീടിന് ഒരുലക്ഷം വീതം കേന്ദ്രസര്‍ക്കാര്‍ നല്കുമ്പോള് സംസ്ഥാന സര്‍ക്കാരും ഭവനനിര്‍മ്മാണ ബോര്‍ഡുകളും കൈകോര്‍ത്ത് ലക്ഷ്യം കാണേണ്ടതുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഭവനവായ്പയുടെ 6.5 ശതമാനം കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയായി നല്‍കും.ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ഈ പദ്ധതി നിശ്ചിത സമയത്ത് ലക്ഷ്യം കാണുമെന്നുതന്നെയാണ് കരുതുന്നത്.
കേന്ദ്രസര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തി തെറ്റിദ്ധരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ പുരോഗതിയെയാണ് തടസ്സപ്പെടുത്തുന്നത്. കേരളത്തിനുള്ള റബര്‍ സബ്സിഡി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചു എന്ന കള്ളക്കഥ സംഘടിതമായി പ്രചരിപ്പിച്ചത് അതിലൊരു ഉദാഹരണമാണ്. കേരളത്തെ അവഗണിച്ചേ എന്ന മുറവിളി ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് ഇത് പച്ചക്കള്ളമാണെന്ന് കാര്യകാരണ സഹിതം വിശദീകരിക്കുകയുണ്ടായി. എന്തിനാണ് ഈ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നതെന്ന് ഇതിന്റെ ഉപജ്ഞാതാക്കള്‍ സ്വയം ചിന്തിക്കണം.
വര്‍ഷങ്ങളായി ഭാരതത്തില്‍ അഭയം തേടിയവര്‍ക്ക് പൗരത്വം നല്‍കാനുള്ള ധീരമായ നടപടിക്ക് ഏതാനും ദിവസം മുമ്പാണ് തീരുമാനിച്ചത്. ദ്രുതഗതിയില്‍തന്നെ അതും തുടങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ കാര്‍ഷികമേഖലയെ അവഗണിക്കുന്നു എന്നൊരു പ്രചാരണം പെരുംനുണയാണെന്ന് സര്‍ക്കാരിന്റെ നടപടികളും നീക്കിവച്ച ഫണ്ടും അനുവദിച്ച ആനുകൂല്യങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകും. നെല്ല്സംഭരണവിലയില് 50രൂപ വര്‍ദ്ധനവ് നല്കാന് തീരുമാനിച്ചിരിക്കുകയാണ്. ക്വിന്റലിന് 1450 രൂപ കര്ഷകന് ലഭിക്കും.
കാര്‍ഷിക ചെലവും വരവും ഒത്തുനോക്കിയ കമ്മീഷന് ശുപാര്‍ശ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി അംഗീകരിക്കുകയായിരുന്നു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാരനും പ്രയോജനകരമായ ഇത്തരം പദ്ധതികള്‍ പൂര്‍ണതയിലെത്തുമ്പോള്‍ എല്ലാവര്ക്കും നല്ലകാലം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: