ന്യൂദല്‍ഹി: ഐപിഎല്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിയെ നിയമ നടപടികളില്‍ നിന്നു സംരക്ഷിച്ചത് കോണ്‍ഗ്രസ്. ലണ്ടനില്‍ അഭയം പ്രാപിച്ച മോദിയെ തിരികെ എത്തിക്കുന്നതിന് ആരംഭിച്ച കുറ്റവാളിക്കൈമാറ്റ നടപടികള്‍ യുപിഎ സര്‍ക്കാര്‍ തടഞ്ഞെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍.
2010ലാണ് ലളിത് മോദി ലണ്ടനിലേക്ക് കടക്കുന്നത്. തുടര്‍ന്ന് തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതോടെയാണ് മുന്‍ യുപിഎ സര്‍ക്കാര്‍ നടപടികള്‍ തടഞ്ഞത്. എന്‍ഫോഴ്സമെന്റ് ഡയറക്റ്ററേറ്റിന്റെ തീരുമാന പ്രകാരം മാത്രമാണ് ലളിത് മോദിയുടെ പാസ്പോര്‍ട്ട് വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തത്. ലളിത് മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതും പാസ്പോര്‍ട്ട് റദ്ദാക്കിയ നടപടി ദല്‍ഹി ഹൈക്കോടതി 2014 ആഗസ്തില്‍ പിന്‍വലിച്ചതിനെതിരെ അപ്പീല്‍ പോകേണ്ടെന്നു തീരുമാനിച്ചതും എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. ലളിത് മോദിയെ തിരികെ എത്തിക്കുന്നതിനുള്ള വഴിയൊരുക്കുന്ന തീരുമാനമായിരുന്നു അതെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്.
ലളിത് മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതു മൂലം ലണ്ടനില്‍ നിന്നു തിരികെ ഭാരതത്തിലേക്ക് എത്തുന്നത് ഒഴിവാക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. ഇതോടെ എന്‍ഫോഴ്സമെന്റ് ഡയറക്റ്ററേറ്റ് നല്കിയ നോട്ടീസുകളില്നിന്നും ബ്ലൂ കോര്‍ണര്‍ നോട്ടീസില്‍ നിന്നും ലളിത് മോദിക്ക് സംരക്ഷണം നല്‍കാനായി. പാസ്പോര്‍ട്ട് ഇല്ലാത്ത ആളെ തിരികെ എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയും യുപിഎ സര്‍ക്കാര്‍ മനപ്പൂര്‍വ്വം ഒരുക്കി. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ശുക്ല, എന്‍സിപി നേതാവും മുന്‍ കൃഷിമന്ത്രിയുമായ ശരദ് പവാര്‍ എന്നിവരടക്കം ലളിത് മോദിക്ക് സംരക്ഷണം നല്കി. കഴിഞ്ഞ മാസം ലണ്ടനിലെത്തി ലളിത് മോദിയെ സന്ദര്‍ശിച്ചെന്ന് ശരദ്പവാര്‍ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു.
അതിനിടെ ലളിത് മോദിയുടെ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ എന്തുകൊണ്ടാണ് അപ്പീല്‍ പോകാത്തതെന്ന ചോദ്യവുമായി മുന്‍ ധനമന്ത്രി പി. ചിദംബരം ഇന്നലെ രംഗത്തെത്തിയത് ലളിത് മോദിയെ സംരക്ഷിക്കുന്നതാരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമായി. സുനന്ദ പുഷ്ക്കറിന്റെ കൊച്ചിന് ഐപിഎല്‍ ടീമിലെ വിയര്‍പ്പോഹരി വിവരം പുറത്തുവിട്ടതോടെയാണ് ലളിത് മോദിയും കോണ്‍ഗ്രസ് മന്ത്രിമാരും തമ്മിലുള്ള ഭിന്നത ആരംഭിച്ചത്.
സുഷമാ സ്വരാജും ലളിത് മോദിയും തമ്മില്‍ ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥയും പുറത്തുവന്നു. 2014 ഒക്ടോബര്‍ 17ന് പ്രവാസി പരിപാടിയുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ സുഷമാ സ്വരാജ് ബെന്റ്ലി ഹോട്ടലുടമ നടത്തിയ അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു. വിരുന്നില്‍ ലളിത് മോദിക്കും ക്ഷണമുണ്ടായിരുന്നു. വിരുന്നിനിടെ മാത്രമാണ് ഇരുവരും കണ്ടതെന്നും യാതൊരു ചര്‍ച്ചകളും നടന്നില്ലെന്നുമാണ് വിദേശകാര്യവകുപ്പ് പറയുന്നത്.
അതിനിടെ വാസ്തവവിരുദ്ധമായിട്ട ട്വിറ്റര്‍ പോസ്റ്റിന് ശക്തമായ മറുപടി നല്കി സുഷമാ സ്വരാജ് രംഗത്തെത്തിയതും ശ്രദ്ധേയമായി. മകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ക്വാട്ടയിലാണ് മെഡിക്കല്‍ കോളേജ് പ്രവേശനം നേടിയതെന്ന് ഒരാള്‍ ട്വിറ്റര്‍ പോസ്റ്റിട്ടതാണ് വിദേശകാര്യമന്ത്രിയുടെ രോഷത്തിന് കാരണമായത്. തന്റെ മകള്‍ അഭിഭാഷകയാണെന്നും ഓക്സ്ഫോര്‍ഡ് ബിരുദധാരിയാണെന്നും നിങ്ങള്‍ പറയുന്നത് മുഴുവന്‍ പച്ചക്കള്ളമാണെന്നുമാണ് സുഷമ മറുപടി നല്‍കിയത്. മന്ത്രിയുടെ മറുപടി ലഭിച്ചതോടെ പോസ്റ്റിട്ടയാള്‍ പോസ്റ്റ് പിന്‍വലിച്ച് രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: