ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് വകുപ്പ് ചുമതല ഏറ്റെടുത്ത നാള്‍മുതല്‍ സ്വതവേ വിവാദവിഷയമായ വിദ്യാഭ്യാസ വകുപ്പ് ആരോപണങ്ങളില്‍ ഉലയുകയാണ്. ഇപ്രാവശ്യത്തെ എസ്എസ്എല്‍സി പരീക്ഷാഫലപ്രഖ്യാപനം തന്നെ വകുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും മന്ത്രിയുടെ കഴിവില്ലായ്മയ്ക്ക് അടിവരയിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിബിഎസ്ഇ ഫലവും വിമര്‍ശനവിധേയമായിരിക്കുന്നു. വളരെ ആഘോഷത്തോടെ,വാദ്യമേളങ്ങളോടെയാണ് ഇപ്രാവശ്യം അധ്യയനവര്‍ഷം തുടങ്ങിയത്. പക്ഷേ ആ ആഹ്ലാദം ക്ഷിപ്രായുസ്സായിരുന്നു.
ആഘോഷതിമിര്‍പ്പില്‍ തുടങ്ങിയ പഠനം പാഠപുസ്തകങ്ങളുടെ അഭാവത്തില്‍ ഇപ്പോള്‍ ഇരുളിലാണ്. പാഠപുസ്തകങ്ങള്‍ വിദ്യാഭ്യാസവകുപ്പ് വിതരണം ചെയ്തിട്ടില്ല.നാലുകോടി പാഠപുസ്തകങ്ങള്‍ വേണ്ടിടത്ത് സ്കൂള്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ലഭിച്ചത് ഒരു കോടി മാത്രമാണ്. ബാക്കി സ്കൂള്‍ അവസാനിക്കാറാകുന്ന ഫെബ്രുവരിയിലെ ലഭ്യമാകുകയുള്ളൂവത്രെ! പാഠപുസ്തകങ്ങളുടെ അഭാവം അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കും.
എറണാകുളത്തുള്ള പല സ്കൂളുകള്‍ക്കും തിരുവനന്തപുരത്തുനിന്നാണ് പാഠപുസ്തകങ്ങള്‍ വരുത്തുന്നത്. ആദ്യടേം അവസാനിക്കുമ്പോഴും പുസ്തകങ്ങള്‍ എത്താത്തത് ഓപ്പണ്‍ സ്കൂള്‍ കുട്ടികളെയും ബാധിക്കും. അപൂര്‍വം ചില പാഠപുസ്തകങ്ങളില്‍ മാത്രമാണ് മാറ്റമുള്ളത്. എന്നിട്ടും കൃത്യസമയത്ത് അവ ലഭ്യമാക്കാന്‍ സാധ്യമാകാത്തത് വിദ്യാഭ്യാസവകുപ്പിന്റെയും മന്ത്രിയുടെയും വീഴ്ചതന്നെയാണ്.
നാലുലക്ഷത്തിലധികം കുട്ടികളാണ് ഈ വര്‍ഷം ഒന്നാംക്ലാസിലെത്തിയത്.65 ലക്ഷം പുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിപ്പിക്കണം എന്നായിരുന്നു ധാരണ. പക്ഷെ കെബിപിഎസില്‍ ആവശ്യത്തിന് പേപ്പര്‍ പോലുമില്ലായിരുന്നുവത്രെ. ഇപ്പോള്‍ അച്ചടിനടന്നത് വിദ്യാഭ്യാസവകുപ്പിന്റെ പ്രസ്സുകളിലല്ല. പുസ്തകങ്ങളുടെ അച്ചടി കാര്യക്ഷമമാകാന്‍ വിദ്യാഭ്യാസവകുപ്പ് സ്വയം പ്രിന്റിംഗ് ഏറ്റെടുക്കേണ്ടതാണ്.കേരളത്തില്‍ 41 ജില്ലകളും 171 ഉപജില്ലകളുമുണ്ട്. ഇപ്പോള്‍ 3319 സ്കൂളുകളില്‍ പുസ്തകങ്ങള്‍ വരുന്നത് പോസ്റ്റ് ഓഫീസ് വഴിയാണ്. പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് അച്ചടിക്കാനായില്ല എന്നത് വിദ്യാഭ്യാസവകുപ്പിന്റെ കാര്യക്ഷമതയില്ലായ്മയിലേയ്ക്കും വിദ്യാഭ്യസമന്ത്രിയുടെ കഴിവുകേടിലേക്കുമാണ് കൃത്യമായി വിരല്‍ചൂണ്ടുന്നത്.
എസ്എസ്എല്‍സി പരീക്ഷാഫലം വിവാദമായപ്പോള്‍ പരീക്ഷയില്‍ 100 ശതമാനം ജയിച്ചാല്‍ വിദ്യാഭ്യാസം തകരുമോ എന്ന് ഒരു മാധ്യമം ചോദ്യമുയര്‍ത്തിയിരുന്നു. പക്ഷേ പരീക്ഷ എഴുതാത്ത കുട്ടിയും പാസ്സായി എന്നത് പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുകതന്നെ ചെയ്തു. വിദ്യാഭ്യാസമന്ത്രിയുടെ അജ്ഞതയും കഴിവില്ലായ്മയും സ്വജനപക്ഷപാതവും വര്‍ഗീയമനോഭാവവും പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിച്ചതിലും മലപ്പുറം ജില്ലയ്ക്ക് കൂടുതല്‍ പരിഗണന ലഭിക്കാന്‍ കാണിച്ച താല്പ്പര്യത്തിലുമെല്ലാം വ്യക്തമാണ്.തന്റെ സമുദായത്തിന്റെ മാത്രം പുരോഗതി എന്ന മനഃസ്ഥിതി ഒരു മന്ത്രിയ്ക്കും ചേര്‍ന്നതല്ല. കാരണം അവരെ തെരഞ്ഞെടുത്തുവിടുന്നത് ഒരു മതസ്ഥര്‍ മാത്രമല്ല, കേരളത്തിലെ എല്ലാ മതസമൂഹങ്ങളിലുംപെടുന്നവരാണ്. അവരുടെ പ്രതിബദ്ധത ജനങ്ങളോടാകണം, ഒരു പ്രത്യേക മതസ്ഥരോടാകരുത്.
കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍പ് ഭരിച്ചിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനും മറ്റും വിദ്യാഭ്യാസ വിചക്ഷണരായിരുന്നു. എന്നാല്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി യുള്ള യുഡിഎഫിന്റെ നിലനില്‍പ്പ് മുസ്ലിംലീഗിനെ ആശ്രയിച്ചായതിനാല്‍ ആ വിഭാഗത്തിന് നല്കുന്ന അനര്‍ഹമായ ആനുകൂല്യങ്ങളുടെനേര്ക്ക് മുഖ്യമന്ത്രിയും കണ്ണടക്കുന്നു. ഇപ്പോഴത്തെ ഭരണം കേള്‍വികേട്ടത് കോഴയ്ക്കാണല്ലോ. ധനമന്ത്രിയും ബാര്‍ മന്ത്രിയും എല്ലാം അഴിമതി ആരോപിതരാണ്. കേരളാ കോണ്‍ഗ്രസിനാകട്ടെ പിസി ബാധയേറ്റിരിക്കുകയാണ്.
അഴിമതിയാരോപണങ്ങളും ഗ്രൂപ്പുപോരുംകൊണ്ട് കുത്തഴിഞ്ഞുകിടക്കുന്ന ഒരു മന്ത്രിസഭയില്‍ വിദ്യാഭ്യാസ പരിഷ്കാരം എന്തെന്നറിയാത്ത മന്ത്രിവര്യന് എന്താണ് ഇനി കാട്ടിക്കൂട്ടാന്‍ പോകുന്നത് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.എന്തുസംഭവിച്ചാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ അതൊന്നും. അഴിമതിയൊതുക്കല് വകുപ്പിന് നേതൃത്വം നല്കുന്ന മുഖ്യമന്ത്രിക്ക് വിദ്യാഭ്യാസ വകുപ്പില്‍ എന്തു സംഭവിച്ചാല്‍ എന്ത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: