സ്കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിടുന്നു. നമ്മുടെ വിദ്യാഭ്യാസവകുപ്പ് അവസാനം പാഠപുസ്തകം അച്ചടിക്കേണ്ട പ്രസ്സ് കണ്ടെത്തിയിരിക്കുന്നു.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് അച്ചടി യന്ത്രം കണ്ടുപിടിച്ചതിനുശേഷമുളള ഒരു മഹാസംഭവമാണെന്നു തെറ്റിദ്ധരിക്കരുത്.ഇതും മറ്റൊരു കേരളമോഡലാണ്. എസ്എസ്എല്‍സി പരീക്ഷാഫലം വളരെ നേരത്തെ പ്രഖ്യാപിച്ച് ഏറ്റവും വൈകി പഌസ് വണ്‍ കഌസ്സ് ആരംഭിക്കുന്ന നൂതനരീതിയും കേരളമാണല്ലോ കണ്ടുപിടിച്ചത്.
മെയ് മാസത്തില്‍ കേരളമങ്ങോളമിങ്ങോളം അധ്യാപക ക്ലസ്റ്ററുകളില്‍ അച്ചടിക്കാത്ത പാഠപുസ്തകങ്ങളുടെ പേരില്‍ ഫോട്ടോസ്റ്റാറ്റ് പാഠപുസ്തക ചര്‍ച്ചകള്‍ നടത്തി അധ്യാപകര്‍ തകര്‍ത്താടി.സ്കൂള്‍ തുറന്നാലെങ്കിലും പുതിയ പാഠപുസ്തകങ്ങള്‍ കാണാമെല്ലോ എന്നുവിചാരിച്ചവര്ക്ക് തെറ്റി.പുതിയ പാഠപുസ്തകങ്ങളുടെ നറുമണമാണ് ഒരു വിദ്യാര്‍ഥിയെ പഠിക്കാന്‍ ആവേശം കൊള്ളിക്കുന്നത്.ഏതായാലും മലയാളിക്ക് എല്ലാം പുറത്തുനിന്ന് കൊണ്ടുവരുന്നതുപോലെ ഇനി പാഠപുസ്കങ്ങളും പുറത്തുനിന്ന് അച്ചടിച്ചുകൊണ്ടുവരും.വിഴിഞ്ഞം തുറമുഖം അദാനിക്കു നല്കിയാല് സഹകരിക്കില്ല എന്ന് ഭീഷണിപ്പെടുത്തുന്ന പ്രതിപക്ഷ ഇടതുപക്ഷം പാഠപുസ്തക അച്ചടിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.
പാഠപുസ്തകങ്ങളുടെ അച്ചടി കര്‍ണാടകയിലെ മണിപ്പാല്‍ ടെക്നോളജി പ്രസ്സിന് ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ നല്‍കിയിരിക്കുകയാണെന്ന വാര്‍ത്ത അരുവിക്കരയില്‍ മുങ്ങിപ്പോയിരിക്കുകയാണ്.43,39,700 പാഠപുസ്തകങ്ങളാണ് മലയാളമറിയാത്ത മണിപ്പാലുകാര് അച്ചടിച്ച് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കുന്നത്.പത്തുദിവസംകൊണ്ട് അത്രേയും പാഠപുസ്തകങ്ങള്‍ അച്ചടിച്ച് കേരളത്തിലെ പതിനാലില്‍പ്പരം ജില്ലാ പാഠപുസ്തകവിതരണകേന്ദ്രത്തിലെത്തിക്കണമെന്നാണ് വ്യവസ്ഥ.
അച്ചടിക്കാനുള്ള കടലാസ് സര്‍ക്കാര്‍ നല്‍കാമെന്ന് ആദ്യം പറഞ്ഞെങ്കിലും അതിനും ചില സാങ്കേതിക തടസ്സങ്ങള്‍ വന്നതിനാല്‍ മണിപ്പാല്‍ ടെക്നോളജി പ്രസ്സുതന്നെ കടലാസും മഷിയും ഉപയോഗിച്ച് പുതിയ പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വൈകിയെത്തിയ ഇടവപ്പാതിപോലെ വരുമെന്ന് പ്രതീക്ഷിക്കാം.
ഇനി പാഠപുസ്തകങ്ങള്‍ വന്നില്ലെങ്കില്‍ എന്താ?സ്കൂള്‍ പ്രവേശനോത്സവം അടിച്ചുപൊളിച്ചില്ലേ…. പാട്ടും കൂത്തും.. ചെണ്ടയും വാദ്യവും പിന്നെ പ്രവേശനോത്സവ ഗാനവും.കാണാപാഠം കടലിലെറിയാമത്രെ.പിന്നെ ജനപ്രതിനിധികളുടെ സ്ഥിരം പ്രസംഗവാദ്യങ്ങള്….ആഹോയ്…അങ്കം ജയിച്ചേ.. പൊതുവിദ്യാഭ്യാസം കിടിലന്‍…
എ പ്ലസുകളുടെ പെരുമഴക്കാലം…തോറ്റ ചരിത്രം കേട്ടിട്ടില്ല.ചുരുക്കത്തില്‍ ജൂണ്‍ മാസം പാഠപുസ്തകം ഒരു ഭാരപുസ്തകമാണ്.നമ്മുടെ പുതിയ വിദ്യാഭ്യാസ വിചക്ഷണന്മാര്ക്കറിയാം പാഠപുസ്തകം ജൂണില്‍ വേണ്ട.
ഇപ്രാവശ്യത്തെ ജൂണ്‍ ഒന്നാണെങ്കില് തിങ്കളാഴ്ച തന്നെ വന്നു.തിങ്കളാഴ്ച നല്ല ദിവസമാണല്ലോ.ദീര്‍ഘദിവസം. പോരാത്തതിന് തിങ്കള്‍ എന്നാല്‍ ചന്ദ്രന്.ചന്ദ്രന് എന്നാല്‍ ലീഗിന്റെ ചന്ദ്രക്കല.ചന്ദ്രക്കലയില്തന്നെ സ്കൂള്‍ തുടങ്ങിയ ഇപ്രാവശ്യം പാഠപുസ്തകമുണ്ടായാല് പഠനം നേരത്തേയാകും.ജൂണിലാണെങ്കില്‍ എല്ലാ ദിനങ്ങള്‍ക്കും ആചരണമുണ്ട്.പരിസ്ഥിതി ദിനം,ബാലവേല വിരുദ്ധ ദിനം തുടങ്ങി വായനാവാരാചരണം മുതല്‍ എല്ലാമെല്ലാം സുദിനങ്ങള്‍ തന്നെ.
സ്കൂളില്‍ ഇപ്പോള്‍ ഒരു കലണ്ടറുണ്ട്.അതിന്റെ പേര് പഠനകലണ്ടര് എന്നല്ല.പ്രവര്‍ത്തന കലണ്ടര്‍ എന്നാണ്.എന്നുവെച്ചാല്‍ സ്കൂളില്‍ വന്ന് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ പാടില്ല.ദിനാചരണങ്ങള്‍ നടത്തിയാല്‍ മതി.അതിന് പോസ്റ്റര്‍ ഒട്ടിക്കുക.ജാഥ നടത്തുക പിന്നെ പാട്ടുംപാടി നടക്കുക.ഇപ്പോള്‍ പഠനമെന്നാല്‍ ബഹളം വെക്കുക എന്നാണര്‍ഥം.എല്ലാ ദിവസവും വിദ്യാര്‍ഥികള്‍ വലതുകൈപൊക്കി പ്രതിജ്ഞ എടുത്തുകൊണ്ടേയിരിക്കും.ശുചിത്വ പ്രതിജ്ഞ,വായനാ പ്രതിജ്ഞ,മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ,ആരോഗ്യ പ്രതിജ്ഞ.നമ്മുടെ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തെടുത്ത് പ്രജ്ഞയില്ലാത്തവരായിപ്പോയി എന്ന് ഒരു സംസ്കൃതാധ്യാപകന് പറഞ്ഞ സ്റ്റാഫ്റൂം തമാശ ശരിയാണെന്ന് തോന്നുന്നു.
പാഠപുസ്തകം നേരത്തേ അച്ചടിച്ചാലെന്താ എന്ന് ഇതുവരെ ആരെങ്കിലും ചോദിച്ചോ?കേരളമല്ലേ ചോദിക്കില്ല.മാധ്യമങ്ങളാണെങ്കില്‍ ഇപ്പോള്‍ അരുവിക്കരയില്‍ ചുറ്റിപറ്റി ക്യാമറയും പേനയുമായി സുഖിച്ചു നടക്കുന്നു.അത് തീരുമ്പോള്‍ മോദിയുടെ വസ്ത്രത്തിന്റെ തിളക്കത്തെക്കുറിച്ച് വേവലാതിപ്പെടും.ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആഡംബര വസ്ത്രത്തെക്കുറിച്ചും റോസാപ്പൂവിനെക്കുറിച്ചും ഇന്ദിരാജിയുടെ ഹെയര്‍സ്റ്റൈലിനെക്കുറിച്ചും രാജീവ് പ്രധാനമന്ത്രിയായപ്പോഴുള്ള വിശേഷ ഉത്തരീയത്തക്കുറിച്ചും സോണിയയുടെ പുതപ്പിനെക്കുറിച്ചും രാഹുലിന്റെ ടീഷര്ട്ടിനെകുറിച്ചും വൃന്ദാ കാരാട്ടിന്റെ മതേതരപൊട്ടിനെക്കുറിച്ചും ഒന്നും എഴുതാനറിയാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മോദിയുടെ വസ്ത്രത്തെക്കുറിച്ചും താടിയെക്കുറിച്ചും ധാരാളം എഴുതാനുണ്ടല്ലോ. അതിനിടയിലാണ് പാഠപുസ്തകങ്ങളെക്കുറിച്ച് എഴുതേണ്ടത്.
പണ്ട് അമേരിക്കയില്‍ പാഠപുസ്തകങ്ങളില്ലാതെ പഠിപ്പിച്ചിട്ടുണ്ടായിരുന്നുപോലും. അപ്പോള്‍ പാഠപുസ്തകവാദികള് ചുമരില്ലാതെ ചിത്രമെഴുതാന്‍ പറ്റുമോ എന്ന് മറുചോദ്യമുന്നയിച്ച് പാഠപുസ്തകം തിരിച്ചുകൊണ്ടുവന്നുവത്രെ.
49 വര്‍ഷങ്ങള്‍ക്കു മുമ്പ് അതായത് ഇതേ ജൂണില്‍ 1966 ജൂണ്‍ 29 നാണ് ഡി.എസ്.കോത്താരി എന്ന വിദ്യാഭ്യാസ വിചക്ഷണന്‍ കോത്താരി കമ്മീഷന് റിപ്പോര്‍ട്ടിന് അവതാരിക എഴുതി രാജ്യത്തിന് സമര്‍പ്പിച്ചത്.ഇന്ത്യയിലെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കംകുറിച്ച അടിസ്ഥാനരേഖയായ കോത്താരി കമ്മീഷന് റിപ്പോര്‍ട്ടില്‍ പാഠപുസ്തകങ്ങള്‍ വിദ്യാഭ്യാസപുരോഗതിക്കുള്ള അടിസ്ഥാന ഉപാധിയാണെന്ന് സൂചിപ്പിക്കുന്നു.ഇതൊക്കെ ആരോടു പറയാന്‍.കോത്താരി കമ്മീഷനെക്കുറിച്ച് ആരു പഠിക്കാന്‍. കോത്താരി കമ്മീഷന്റെ 50-ാം വാര്‍ഷികാഘോഷം സ്കൂള്‍ പ്രവര്‍ത്തന കലണ്ടറില്‍ ആര് ഉള്‍പ്പെടുത്തും.
ബഷീര്ദിനംതൊട്ട് ഇ.എം.എസ് ദിനം വരെയുള്ള പ്രവര്‍ത്തന കലണ്ടറില്‍ പാവം കോത്താരി ദിനംമാത്രം നാം കണ്ടില്ല. അത് കണ്ടിരുന്നുവെങ്കില്‍ പാഠപുസ്തകം മാറിയാലും ഇല്ലെങ്കിലും മെയ് 2നു തന്നെ സ്കൂളില്‍ എത്തുമായിരുന്നു.സര്‍ക്കാറിന്റെ നേട്ടകളെന്നു പറഞ്ഞ് വിലകൂടിയ കടലാസുകളില്‍ ലക്ഷകണക്കിന് ലഘുലേഖകള്‍ അച്ചടിച്ച് സര്‍ക്കാരാഫീസിന്റെ മൂലകളില്‍ കുമിഞ്ഞുകൂടികിടക്കുന്നത് കണ്ടു മടുത്ത ജനങ്ങള്‍ക്ക് പാഠപുസ്തകള്‍ സമയബന്ധിതമായി അച്ചടിക്കാത്തത് നിരുത്തരവാദപരംതന്നെയെന്ന് തിരിച്ചറിയാനുള്ള ശേഷിയുണ്ട്. കേരള പൊതുവിദ്യാഭ്യാസ രംഗത്ത് പാഠപുസ്തകങ്ങള്‍ എത്തുന്നതുവരെ നമുക്ക് പാഠപുസ്തകബന്ദ് എന്ന പേരു മാറ്റി വിളിക്കാം.അല്ലെങ്കില്‍ ഇനി പ്രവേശനോത്സവഗാനത്തിന്റെ ഈരടികള്‍ ഇതാക്കാം’അപ്പം ചുടു ചുടു പാത്തുമ്മ… എപ്പം വരും പാഠപുസ്തകം…’
പ്രതികരിക്കാൻ ഇവിടെ എഴുതുക: