ഭാരത ഭരണഘടനയില്‍ പൊതുസമൂഹത്തിലെ സാധാരണ അംഗത്തിനായി വ്യവസ്ഥ ചെയ്തിട്ടുള്ള മൗലികാവകാശങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ക്കുവേണ്ടിയും ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അമേരിക്കന്‍ ഭരണഘടനയിലേതുപോലെ പ്രത്യേക ഭരണഘടനാപരിരക്ഷയും അതിനായുള്ള വകുപ്പും നമ്മുടെ ഭരണഘടന മാധ്യമങ്ങള്‍ക്കായി എഴുതിചേര്‍ത്തിട്ടില്ല.ഭരണഘടനയുടെ 19-ാം അനുഛേദം ഉദ്ഘോഷിക്കുന്ന സംഘടിക്കലിനും ആശയപ്രചാരണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള പൗരന്റെ അവകാശത്തില്‍ മാധ്യമ സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു.
ഒരു പൂര്‍ണ്ണമനുഷ്യനെ രൂപപ്പെടുത്താന്‍ ഭരണഘടന ജാഗ്രതയും പ്രതിബദ്ധതയും കാട്ടുന്ന നാടാണ് നമ്മുടേത്. മാധ്യമസ്വാതന്ത്ര്യം പരമാവധി ഉറപ്പിക്കാനും ഇന്ത്യന്‍ ജനാധിപത്യം പിശുക്കുകാട്ടുന്നില്ല. എന്നിട്ടുമെന്തേ ഡോ. അംബേദ്ക്കറും മറ്റും പ്രത്യേക പരിരക്ഷാവ്യവസ്ഥ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ടതില്ല എന്നുശഠിച്ചു എന്ന ചോദ്യം ഇന്നും ഉത്തരം തേടുകയാണ്.
മാധ്യമങ്ങള്‍ വിഗ്രഹഭഞ്ജനത്തിന് പലപ്പോഴും അത്യാര്‍ത്തി കാട്ടുന്ന ദുരവസ്ഥ ഒരു സാമൂഹ്യവിപത്തായി ഇവിടെ മാറിക്കഴിഞ്ഞിട്ടുണ്ട്. പണംവാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്ന പാപപങ്കില അന്തരീക്ഷം നിലനില്‍ക്കുന്നതായി ‘പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ’യുടെ ചെയര്മാന് തന്നെയാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
യഥേഷ്ടം വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയുമൊക്കെ സര്‍വ്വസാധാരണമായി മാറുകയാണ്. ആഡംബരഭ്രമവും ധൂര്‍ത്തും അശ്ലീലാധിഷ്ഠിത വാര്ത്താശൈലിയുമൊക്കെ വര്‍ദ്ധിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.ആവിഷ്കാര സ്വാതന്ത്ര്യം അകാരണമായ അപകീര്ത്തിവഴി അന്യനെ വേദനിപ്പിക്കാനുള്ള കുറുക്കുവഴിയായി മാറിക്കൂടാ. മാധ്യമ വേട്ടയാടലുകളുടെ ഇരകള്‍ വീണില്ലാതാകുന്ന ദുരിതക്കയങ്ങള്‍ മലയാളികള്‍ക്കിടയില്‍ ആപത്കരമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സന്മാര്ഗ്ഗാധിഷ്ടിത ശൈലിയും വിജ്ഞാനാധിഷ്ഠിത കര്‍മ്മമാര്‍ഗ്ഗവും സ്വീകരിച്ചുവന്ന ധര്‍മ്മത്തിലൂന്നിയ പഴയ മാധ്യമശൈലി പുനഃസ്ഥാപിക്കേണ്ടത് ഈ കാലഘട്ടത്തിനാവശ്യമാണ്.
ഭാരത ഭരണഘടന മനുഷ്യാവകാശങ്ങള്‍ക്കു പരമാവധി പ്രാധാന്യം നല്‍കുന്നുണ്ട്. അതുള്‍ക്കൊള്ളുന്ന മൗലികാവകാശങ്ങള്‍ ഭാരത പൗരനുവേണ്ടിയുള്ള മഹത്തായ സംഭാവന തന്നെയാണ്. ഒരു പൂര്‍ണമനുഷ്യനെ രൂപപ്പെടുത്താന്‍ ഭരണഘടനയുടെ അനുഛേദങ്ങള്‍ ജാഗ്രത കാട്ടുന്നുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ആശയപ്രചാരണത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മാന്യമായി ജീവിക്കാനുള്ള പൗരന്റെ അവകാശത്തിനും നമ്മുടെ ഭരണഘടനാവ്യവസ്ഥകള്‍ വലിയ രക്ഷാകവചങ്ങളായിത്തന്നെ നിലകൊള്ളുകയാണ്.
അമേരിക്കന്‍ ഭരണഘടന മാധ്യമ അവകാശങ്ങള്‍ക്കായി ഒരു പ്രത്യേക വകുപ്പുതന്നെ മൗലികാവകാശമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഭാരത ഭരണഘടനയില്‍ പൊതുസമൂഹത്തിനുള്ള മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ മാത്രമാണ് മാധ്യമസ്വാതന്ത്ര്യം ഉള്‍പ്പെടുത്തി നിഷ്കര്‍ഷിച്ചിട്ടുള്ളത്. മാധ്യമങ്ങള്‍ക്ക് പ്രത്യേക അവകാശം നല്കുന്ന വകുപ്പുവേണമെന്ന ആവശ്യത്തെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ചെറുത്തുതോല്‍പ്പിച്ചതു ഡോ. അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു.
ഭരണഘടനയുടെ 19, 21 അനുഛേദങ്ങള്‍ അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ മറ്റുപൗരന്മാരെപ്പോലെ മാധ്യമങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നുണ്ട്. ഇതിനായി ഭരണഘടനയില്‍ ഒരു പ്രത്യേക വകുപ്പുതന്നെ വേണമെന്ന ആവശ്യത്തെ ഡോ.അംബേദ്കര്‍ എതിര്‍ത്തതിന്റെ പൊരുള്‍ ആര്‍ക്കും അന്നു ബോധ്യപ്പെട്ടിരുന്നില്ല.
മൗലികാവകാശങ്ങള്‍ സംബന്ധിച്ചു ഭരണഘടന പൊതുപൗരന് നല്കുന്ന അവകാശം മാത്രമേ മാധ്യമങ്ങള്‍ക്ക് നല്കുന്നുള്ളൂവെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ പ്രത്യേകമായി സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ കോടതികള്‍ എപ്പോഴും തല്‍പ്പരരായിരുന്നു. ജേണലിസവും സന്മാര്ഗാധിഷ്ഠിത പ്രവര്‍ത്തന ശൈലിയും ഒന്നിച്ചുനീങ്ങിയ പൊതുചരിത്രമാണ് നമുക്കുള്ളത്. അടിയന്തരാവസ്ഥയിലെ പത്രമാരണ നിയമത്തില്‍പ്പോലും രാമനാഥ് ഗോയങ്കയെപ്പോലെയുള്ള പത്രപ്രവര്‍ത്തകര്‍ സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തി പീഡനങ്ങളേറ്റുവാങ്ങിയ ചരിത്രം നമുക്കുണ്ട്.
പ്രത്യേക ഭരണഘടനാപരമായ നിബന്ധന ഇല്ലെങ്കില്‍പ്പോലും മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള കോടതി വിധികളാല്‍ നിയമരംഗം സമൂര്‍ത്തമാണ്. ഏറ്റവും ഒടുവിലായി സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് നല്കിയ വിധിന്യായത്തില്‍പ്പോലും പത്രറിപ്പോര്ട്ടിംഗില് നിയന്ത്രണം വേണ്ടെന്നും അവര്‍ സ്വയം നിയന്ത്രിച്ചുകൊള്ളുമെന്നുമാണ് വിധിച്ചിട്ടുള്ളത്. 2005 ല്‍ ദല്‍ഹി ഹൈക്കോടതി മദര്‍ ഡയറി എതിര് സീ ടെലിഫിലിംസ് എന്ന കേസില്‍ പത്രപ്രവര്‍ത്തനവും സന്മാര്ഗനിഷ്ഠയിലൂന്നിയ പ്രവര്‍ത്തനവും വേറിട്ടുപോകുന്നതില് ആശങ്കപ്പെട്ടിരുന്നു.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിംഗില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും കൃത്യതയും ലക്ഷ്യബോധവും സന്തുലിതസമീപനവും സ്വീകരിക്കാതെ പോകുന്നതിനെയാണ് കോടതി അപലപിച്ചത്. വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കും വ്യക്തിനിഷ്ട താല്‍പ്പര്യങ്ങള്‍ക്കുംവേണ്ടി കെട്ടുകഥകളും സ്തോഭജനകമായ വാര്‍ത്തകളും സെന്‍സേഷണല്‍ വാര്‍ത്തകളും നല്കുന്നതു ജനാധിപത്യത്തിന്റെ അടിത്തറതകര്ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ അധാര്മികപ്രവണതയും അഴിമതിയും വളര്‍ന്നുവരുന്ന സാഹചര്യം ജനാധിപത്യത്തെ ആപത്കരമായ സ്ഥിതിയിലെത്തിക്കുന്നതായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്മാന് തന്നെ തുറന്നുപറയുകയുണ്ടായി. അപചയത്തിന്റെ ആഴക്കയങ്ങള്‍ മാധ്യമരംഗത്തു ദൃശ്യമാണെങ്കിലും ബഹുഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും മാന്യതയും സ്വഭാവദാര്‍ഢ്യവും സാമൂഹ്യപ്രതിബദ്ധതയും ഉള്ളവരാണെങ്കില്‍ നമുക്കാശ്വസിക്കാം. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന സ്തംഭങ്ങളിലൊന്നായ മാധ്യമരംഗത്തിന്റെ ശക്തിയും ഉറപ്പും ശോഭയും മങ്ങാതിരിക്കാന്‍ സമസ്ത മേഖലകളുടെയും കൂട്ടായ ശ്രമം അത്യന്താപേക്ഷിതമാണ്.
സത്യത്തെ ആഴത്തില്‍ കുഴിച്ചുമൂടിക്കൊണ്ട് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കുവേണ്ടി കുപ്രചാരണം നടത്താന്‍ ചില പത്രപ്രവര്‍ത്തകര്‍ ശ്രമിക്കുന്നു എന്നതും കാണാതിരുന്നുകൂടാ. കേരളത്തിലെ അറിയപ്പെടുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ തേജോവധം ചെയ്യാന്‍ വേണ്ടി കൃത്രിമവാര്‍ത്ത സൃഷ്ടിക്കുവാനുള്ള ശ്രമം നടക്കുകയുണ്ടായി.
ഇത്തരം കുത്സിത ശ്രമങ്ങള്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മതന്നെ ഉണര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ് സുപ്രീം കോടതി വിശ്വാസമര്‍പ്പിച്ച സ്വയംനിയന്ത്രണമെന്ന ആശയം ഫലപ്രദമാവുന്നത്.
1969 ല്‍ എ.കെ. ഗോപാലന് എതിര് നൂറുദ്ദീന്‍ കേസിലും 1978 ല്‍ മേനകാഗാന്ധി എതിര് യൂണിയന് ഓഫ് ഇന്ത്യ കേസിലും സുപ്രീം കോടതി നല്കിയ നിര്‍ദ്ദേശപ്രകാരം മാധ്യമ റിപ്പോര്‍ട്ടിംഗില്‍ സ്വയം നിയന്ത്രണവും സന്തുലിതാവസ്ഥയും സ്വീകരിക്കാന്‍ മാധ്യമങ്ങള്‍ ഇനി അമാന്തിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: