തികച്ചും ഭാരതീയമായ ചികിത്സാരീതിയാണ് ആയുര്‍വേദം.ആയുര്‍വേദം സമ്പൂര്‍ണ്ണ വൈദ്യശാസ്ത്രമാണെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞു. ആയുര്‍വേദത്തെതേടി ഇവിടെ എത്തുന്നവരില്‍ ജാതിയില്ല, മതമില്ല, ഭാഷയില്ല, ദേശമില്ല. ദൈവദത്തമെന്ന് വിശ്വസിക്കപ്പെടുന്ന ആയുര്‍വേദത്തെ ആശ്രയിക്കുന്നതിന് മതം ഒരു തടസ്സമായില്ല. ആയുര്‍വേദ വൈദ്യന്മാരില് ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിങ്ങള്‍ മാത്രമല്ല, ക്രിസ്ത്യാനികളുമുണ്ട്. സമൂഹം അത് അംഗീകരിച്ചിട്ടുമുണ്ട്. മുസ്ലിങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലാണല്ലോ ഏറെ പ്രസിദ്ധമായ ആയുര്‍വേദ ചികിത്സാ കേന്ദ്രം.
ആയുര്‍വേദംപോലെ തന്നെ ഏതാണ്ട് 5000 വര്‍ഷത്തിലധികം പഴക്കമാണ് യോഗയ്ക്ക് കണക്കാക്കുന്നത്. ലോകം ഇന്ന് യോഗ അംഗീകരിച്ചു. ഐക്യരാഷ്ട്രസഭ തന്നെ ആഗോളയോഗ ദിനം ആചരിക്കാന്‍ നിശ്ചയിച്ചു. പ്രണയിക്കുന്നവര്‍ക്കുപോലും ഒരു ദിനാചരണം നിശ്ചയിച്ചിട്ടുണ്ട്. പ്രാണന് നിലനിര്‍ത്താന്‍ അതിപ്രധാന പങ്കുവഹിക്കുന്ന യോഗയ്ക്ക് ഒരു ദിനം കണ്ടെത്തിയാല്‍ കുഴപ്പമുണ്ടോ? ഉണ്ട്, കുഴപ്പമുണ്ട് എന്നാണ് ചിലര്‍ ആവര്‍ത്തിക്കുന്നത്. എന്തുകൊണ്ടാണത് എന്ന് ചോദിച്ചാല്‍ യോഗ ചെയ്യുമ്പോള്‍ മന്ത്രം ചൊല്ലണം! സൂര്യനെ നമസ്ക്കരിക്കണം! പടച്ചോനെയല്ലാതെ മറ്റൊന്നിനെയും നമസ്ക്കരിക്കാന്‍ മതവിശ്വാസം അനുവദിക്കുന്നില്ലത്രേ. മതി, പടച്ചോനെ നമസ്ക്കരിച്ചാല്‍ മതി. കേന്ദ്രസര്‍ക്കാരും അത് സമ്മതിച്ചിരിക്കുന്നു. എന്താ പോരെ!
നമസ്കാരം, നമസ്കാരം എന്നു പറഞ്ഞാല്‍ അത് നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘നിസ്കാരമാ’കൂട്ടരെ. അതും ഒരുതരം യോഗതന്നെയല്ലേ. കൈ നിവര്‍ത്തി, ഇടത്തോട്ടും വലത്തോട്ടും നോക്കി, മുട്ടിന്മേല്നിന്ന് പിന്നെ കാലുകള്‍ പിന്നോട്ടിട്ട്, നെറ്റി ഭൂമിയില്‍ തൊടുവിച്ച്….’ അങ്ങനെയങ്ങനെ…
യോഗചെയ്യുമ്പോള്‍ സൂര്യനമസ്കാരം നിര്ബന്ധമേ അല്ല. എന്നിട്ടും മതത്തിന്റെ മേലുള്ള കടന്നുകയറ്റമെന്ന് വിളിച്ചുപറയാന്‍ തോന്നിയത് ഉള്ളിലുള്ള വൈകൃത ചിന്തകൊണ്ടാണ്. അത് ഒരു വിഭാഗം ഭാരത മുസ്ലിങ്ങളില്‍ മാത്രം കാണുന്ന വൈകൃതമനോഭാവമാണെന്ന് പറയുന്നത് സന്തോഷത്തോടെയല്ല. കഷ്ടം! ലോകമാസകലം 47 ഇസ്ലാമിക രാഷ്ട്രങ്ങള്‍ യോഗദിനം ആചരിക്കാന്‍ തീരുമാനിച്ചു. സൗദി അറേബ്യയിലടക്കം യോഗയില്‍ ആശ്വാസം കാണുന്നവരുണ്ട്. ആരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും യോഗ ഒന്നാന്തരമാണെന്ന് വൈദികശാസ്ത്രം കണ്ടെത്തിയിരുന്നു. ഇത് സാര്‍വ്വലൗകിക സത്യമായി ഇന്നും നിലകൊള്ളുന്നു. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ് നമ്മുടെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്.
അദ്ദേഹത്തിന്റെ ദിനചര്യയില്‍ മുഖ്യമാണ് യോഗ. നവതി കഴിഞ്ഞിട്ടും അച്യുതാനന്ദന് കിതയ്ക്കുന്നില്ല. കുതിക്കുക തന്നെയാണ്. അച്യുതാനന്ദന് യോഗ ചെയ്യുമ്പോള്‍ ഏത് മന്ത്രമാണ് ഉച്ചരിക്കുന്നത്! ഏത് ദൈവത്തെയാണ് നമസ്ക്കരിക്കുന്നത്! ഇല്ല സര്, അങ്ങനെയൊന്നുമില്ല. ഏതെങ്കിലും നാമം നിര്‍ബന്ധമാണെങ്കില്‍ മാര്‍ക്സായ നമഃ, ഏംഗല്‍സായ നമഃ, ലെനിനായ നമഃ,കൃഷ്ണപിള്ളയായ നമഃ എന്നുമാത്രമായേക്കും. ഇങ്ങനെയൊന്നും പറയാന്‍ കഴിയാത്തവര്‍ക്ക് സര്‍വ്വശക്തനായ തമ്പുരാനേ നമഃ എന്നു പറഞ്ഞാലും മതിയല്ലോ. എന്തിനാണീ വെല്ലുവിളി.
ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല ഒരു പഠനം നടത്തി. യോഗയുടെ ഗുണദോഷമായിരുന്നു വിഷയം.
ഇംഗ്ലണ്ടിലെ ജയിലുകളില്‍ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷണവും നടത്തി. ആഴ്ചയിലൊരിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായി പുള്ളികളെകൊണ്ട് യോഗാസനം ചെയ്യിച്ചു. പത്ത് ആഴ്ചയേ ഇതുണ്ടായുള്ളൂ. തടവുപുള്ളികളില്‍ ഇതുണ്ടാക്കിയമാറ്റം അത്ഭുതാവഹമായിരുന്നത്രേ. തടവുകാരുടെ അക്രമവാസന നിശ്ശേഷം മാറി. തടവറയില്‍ കിടക്കുന്നതുകൊണ്ടുള്ള ആകാംക്ഷയും നിരാശയും നീങ്ങി. വരുംവരായ്കകള്‍ നോക്കാതെയുള്ള എടുത്തുചാട്ടം ഇല്ലാതായി. യോഗ അനുഷ്ഠിച്ചവര്‍ക്ക് ജോലിയില്‍ ഉത്സാഹം കൂടി. ഒരു ജയിലില്‍ നിരന്തരം ദ്രോഹികളായിരുന്ന രണ്ടു സ്ത്രീകളും 43 പരുഷന്മാരും വളരെ മാന്യന്മാരായി. സമാധാനമാണവരുടെ പിന്നത്തെ മനോഭാവം. യോഗ ചെയ്യുന്നവരെയും ചെയ്യാത്തവരെയും വിലയിരുത്തിയപ്പോള്‍ അതിശയിപ്പിക്കുന്ന പരിവര്‍ത്തനം. അവിടെ ഒരു മന്ത്രവുമുണ്ടായിരുന്നില്ല. മന്ത്രവാദവും നടത്തിയില്ല. ഇവിടെ യോഗക്കെതിരെ പുലഭ്യം പറയുന്നവര്‍ ഇമ്മാതിരി കാര്യങ്ങള്‍കൂടി അറിയണ്ടേ?
സംസ്കൃതം പഠിച്ചുകൂടാ; ഭഗവദ്ഗീതയും രാമായണവും വായിച്ചുകൂടാ. സരസ്വതീക്ഷേത്രങ്ങളെന്നാണ് വിദ്യാലയങ്ങളെക്കുറിച്ചുള്ള സങ്കല്പം. പക്ഷെ വിദ്യാലയങ്ങളില്‍ സരസ്വതീ വന്ദനത്തിന് വിലക്ക്! അകത്തും പുറത്തുമുള്ള ഇരുട്ടിനെ അകറ്റുന്നതാണ് പ്രകാശം. പ്രകാശം പരത്താന്‍ നിലവിളക്ക് ങ്ങേഹെ! എന്തൊരു നാടാണപ്പാ ഇത്!! ഭാരതീയമായതെല്ലാം ഹറാമാണെന്ന് വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന മനോഭാവമുള്ളവരെ സമനില തെറ്റിയവരെന്നേ പറയാനൊക്കൂ.
ശരീരത്തിനും മനസ്സിനും ബുദ്ധിക്കും കരുത്തുനല്കുന്ന യോഗ വികൃതമനസ്സുമായി നടക്കുന്നവര്‍ക്ക് സിദ്ധൗഷധമാണ്, ആയുര്‍വേദം പോലെ. ഋഷിമാരാണ് ആയുര്‍വേദത്തിന്റെ സൃഷ്ടാക്കളെങ്കില്‍ യോഗയും അങ്ങനെ സംഭവിച്ചതാണ്.’ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന തത്വം മുറുകെപിടിക്കുന്ന ആര്‍ഷ സംസ്കാരത്തിന്റെ ഭാഗമാണ് യോഗ. അത് പഠിക്കാനും പരിശീലിക്കാനും ആര് തയ്യാറാവുന്നുവോ അത് നല്‍കുക എന്നത് ഭാരതത്തിന്റെ കടമയാണ്. ആ കടമയെക്കുറിച്ചുള്ള ബോധം ഇപ്പോഴത്തെ ഭാരത സര്‍ക്കാരിനേ ഉണ്ടായുള്ളൂ എന്നുമാത്രം.
‘ഭാരതം അതിന് തയ്യാര്‍’ എന്ന് പ്രഖ്യാപിച്ചപ്പോള്‍ ലോകം അത് രണ്ട് കയ്യുംനീട്ടി സ്വീകരിച്ചു.
അങ്ങനെയാണ് ജൂണ്‍ 21 ലോക യോഗദിനമായി മാറിയത്. കൂപമണ്ഡൂകങ്ങള്‍ക്ക് മാത്രമേ അതിനെ എതിര്‍ക്കാന്‍ കഴിയൂ. അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല. അവര്‍ക്കും തിരിച്ചറിവിന്റെ കാലംവരും. യോഗയുടെ ഉത്ഭവം എന്നാണെന്ന് ആര്‍ക്കും പറയാനാകില്ല. അന്നും എതിര്‍പ്പുയര്‍ന്നുകാണുമോ? പില്ക്കാലത്ത് എതിര്‍ത്തവര്‍പോലും യോഗയോടൊപ്പം നീങ്ങുന്നതാണ് തങ്ങളുടെ യോഗമെന്ന് തിരിച്ചറിഞ്ഞു കാണണം.
യോഗദര്‍ശനചിന്തകള്‍ ആദ്യമായി ഉടലെടുത്തത് വേദങ്ങള്‍ക്ക് മുന്‍പാണെന്നും ആദിമനിവാസികളിലാണ് വൈദികകാലത്തെ യോഗസാധനകളുടെ ഉത്ഭവമെന്നും ചില പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും ചില സവിശേഷങ്ങളായ അഭ്യാസങ്ങളും നിയന്ത്രണങ്ങളുമാണ് യോഗത്തിന്റെ ആദ്യരൂപം. പ്രാകൃതമായ വിശ്വാസങ്ങള്‍ കാലക്രമേണ പരിഷ്കരിച്ച രൂപം ധരിച്ചിട്ടുണ്ട്.
സാംഖ്യവും യോഗവും ലക്ഷ്യത്തിന്റെ കാര്യത്തില്‍ ഒന്നുതന്നെയാണ് പ്രതിപാദിക്കുന്നത്. എന്നാല്‍ കപിലന് താത്വികമായി അവതരിപ്പിക്കുന്നത് പ്രായോഗികമായി നേടാനാണ് പതഞ്ജലി ശ്രമിക്കുന്നത്. സത്യം കണ്ടെത്തിയാല്‍ മാത്രം പോര, അത് പ്രാപ്തമാക്കുകയും വേണമെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. അതിനാല്‍ താത്വികമായ പഠനവും അതിനൊപ്പം പ്രായോഗികമായ പരിശീലനവും ആവശ്യമാണെന്ന് അദ്ദേഹം കണ്ടെത്തി. ഈ പരിശീലനങ്ങള്‍ക്ക് എട്ട് ഘടകങ്ങള്‍ അഥവാ ഭാവങ്ങള്‍ ഉണ്ട്. ഇത് അഷ്ടാംഗങ്ങള്‍ എന്നറിയപ്പെടുന്നു
യമം, നിയമം. ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് യോഗത്തിന്റെ അഷ്ടാംഗങ്ങള്‍. ഈ എട്ടു പരിശീലനങ്ങള്‍ വഴിയായി ജീവിതത്തെ നിയന്ത്രിക്കുന്നതിലൂടെ മനുഷ്യന് താഴ്ന്നഘട്ടത്തില്‍നിന്ന് ഉയര്‍ന്നഘട്ടത്തിലേക്ക് വളരുന്നതെന്ന് സാംഖ്യം സിദ്ധാന്തിക്കുന്നു. യോഗസൂത്രത്തിന്റെ രണ്ടും മൂന്നും പാദങ്ങളിലായി ഈ എട്ടംഗങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു.
യമം = ആത്മ നിയന്ത്രണമാണ് യമം. മനഃശക്തിയെ ശരിയായ വഴികളിലേക്ക് ചരിപ്പിക്കുകയാണ് ഇത്. ഇത് സാധിക്കണമെങ്കില്‍ അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാവശ്യമാണ്.
നിയമം = ശൗചം (ശരീരശുദ്ധി), സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരഭക്തി എന്നിവയടങ്ങിയിരിക്കുന്നു.
ആസനം = ശരീരത്തിന്റെ ആരോഗ്യത്തിനായി അനുഷ്ഠിക്കേണ്ട അഭ്യാസങ്ങളാണ് ആസനങ്ങള്‍. മനസ്സിനെ നിയന്ത്രിക്കാനായി ശരീരത്തെ നിയന്ത്രിക്കുകയാണിവിടെ ചെയ്യുന്നത്. വിവിധതരം കായികാഭ്യാസങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. യോഗാസനങ്ങള്‍ എന്നാണിവ അറിയപ്പെടുന്നത്.
പ്രാണായാമം = ശ്വാസോച്ഛാസഗതികളെ നിയന്ത്രിക്കുന്നതിനെയാണ് പ്രാണായാമം എന്ന് പറയുന്നത്.
പ്രത്യാഹാരം = ഇന്ദ്രിയങ്ങളെ സ്വവിഷയങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനെ പ്രത്യാഹാരം എന്ന് വിളിക്കുന്നു.
ധാരണ = മനസ്സിനെ ഏകാഗ്രമാക്കുന്നത് ധാരണ എന്ന് അറിയപ്പെടുന്നു
ധ്യാനം = ഈ ഏകാഗ്രമായ മനസ്സിനെ ഏകോപിപ്പിക്കുന്നതിനെ ധ്യാനം എന്ന് പറയുന്നു.
സമാധി = ധ്യാനത്തിലൂടെയുള്ള പരിപൂര്‍ണ്ണ ജ്ഞാനാഗമനമാണ് സമാധി.
ഇതിലെവിടെയാണ് മതപരം, വര്‍ഗീയം, കാവിവല്‍ക്കരണം? എന്തുചെയ്യുന്നു എന്നല്ല ആര് ചെയ്യുന്നു എന്നാണ് ചിലരുടെ നോട്ടം.
കോണ്‍ഗ്രസ്സുകാരുടെ കാലത്ത് ഇതൊന്നുമില്ലല്ലോ എന്നാണൊരു ചോദ്യം. കോണ്ഗ്രസ്സുകാര് ഇതൊന്നും ചെയ്യാന്‍ കൂട്ടാക്കാത്തതുകൊണ്ടാണല്ലോ ലോകഗുരുവായിരുന്ന ഭാരതം കുചേലനായി മാറിയത്. ഈ കുചേലാവസ്ഥ മാറ്റുന്നതിനുള്ള ഭഗവാന്റെ അവതാരമായി കാണാം കേന്ദ്രത്തിലെ ഭരണമാറ്റം. ഭാരതത്തിന്റെ പൈതൃകവും നന്മയും മേന്മയും വീണ്ടെടുക്കുകതന്നെ വേണം. അതുചെയ്യാനാണ് മഹാഭൂരിപക്ഷം നല്കി മോദിസര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത്. പൂര്‍ണചന്ദ്രനെ കാണുമ്പോള്‍ ബഹളംവയ്ക്കുന്ന നാല്‍ക്കാലികളുണ്ട്. അവയുടെ പുനരവതാരങ്ങളാണ് യോഗക്കെതിരെയും വരുന്നത്. അതാണ് നമ്മുടെ ദുര്യോഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: