സ്വാമി വിവേകാനന്ദന് പറഞ്ഞത് സ്ത്രീകള്‍ക്ക് സീതയുടെ പരിശുദ്ധിയും സാവിത്രിയുടെ ബുദ്ധിയും ദമയന്തിയുടെ കൗശലവും ഝാന്‍സിറാണിയുടെ ധൈര്യവും വേണമെന്നാണ്. ഇന്ന് ചില സ്ത്രീകള്‍ക്കുള്ളത് വാസവദത്തയുടെ പരിശുദ്ധിയും സരിതാനായരുടെ ബുദ്ധിയും ഫൂലന്‍ദേവിയുടെ ധൈര്യവും ഓമന (കാമുകനെ കൊന്ന്, പല കഷണങ്ങളായി മുറിച്ച് വിതറിയ ഡോക്ടര്‍)യുടെ കൗശലവുമാണ്.
ഇന്ന് സ്ത്രീ ക്രിമിനലുകളില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. എന്‍സിആര്‍ബി പറയുന്നത് കേരളം ഭാരതത്തിലെ ഏറ്റവും ക്രിമിനലൈസ്ഡായ സംസ്ഥാനമാണെന്നാണ്. അതില്‍ തങ്ങളുടെ പ്രാതിനിധ്യത്തിന് കുറവുവരാതെ വനിതാക്രിമിനലുകള് തങ്ങളുടെ ഷെയര്‍ ഉറപ്പുവരുത്തുന്നുമുണ്ട്.
സ്ത്രീകള്‍ കുടുംബത്തിന്റെ ആധാരശില എന്നാണ് പൗരാണിക സങ്കല്‍പ്പം. അവരാണ് സാമൂഹ്യവ്യവസ്ഥിതിയെ സംരക്ഷിക്കുന്നത്, സദാചാരത്തെ ഉറപ്പിക്കുന്നത്, കുടുംബത്തിന്റെ യോജിപ്പ് നിലനിര്‍ത്തുന്നത് എന്നെല്ലാമാണ്. അത് പുരാണകഥ. എന്‍സിആര്‍ബി കണക്കുപ്രകാരം 6.3 ശതമാന വനിതാക്രിമിനലുകള് ഭാരതത്തിലുണ്ട്. 2003 ല്‍ 1,51,675 വനിതാ കുറ്റവാളികളെയാണ് അറസ്റ്റ് ചെയ്തത്. 2007 ല്‍ ഇത് 1,54,635 ആയി ഉയര്‍ന്നു. ഇന്ന് ഇതിലും എത്രയോ അധികമായിരിക്കും വനിതാക്രിമിനലുകളുടെ എണ്ണം.
ഭരണഘടനയില്‍ തുല്യതയുണ്ടായിട്ടും സ്ത്രീകള്‍ക്ക് തുല്യത സമൂഹത്തില്‍ ലഭിക്കുന്നില്ലെന്ന് വിലപിക്കുന്നവര്‍ക്ക് സ്ത്രീപ്രാതിനിധ്യം കുറ്റവല്ക്കരണത്തില് ഉറപ്പിക്കാന്‍ സാധ്യമായി എന്നാശ്വസിക്കാം! ഇന്ന് സ്ത്രീകള്‍ മയക്കുമരുന്ന് വില്‍പ്പനക്കും വ്യഭിചാരത്തിനുപുറമെ കൊടും ക്രൂരകൃത്യമായ കൊലപാതകം ചെയ്യാന്‍പോലും മടിക്കുന്നില്ല.സദാചാരം എന്നത് മഹാഭാരതത്തിലും രാമായണത്തിലും മറ്റുമായി ഒതുങ്ങുകയാണോ?
ഇതിന് കാരണമായി പറയപ്പെടുന്നത് പിതൃദായക്രമമാണ്. വനിതാക്രിമിനലുകള്ക്ക് ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവത്രേ. ഇന്നും ലിംഗഭേദമില്ലാതെ വിവേചനം അനുഭവപ്പെടുന്ന വിഭാഗമാണല്ലോ സ്ത്രീകള്‍. ഫൂലന് ദേവി ലൈംഗികചൂഷണത്തനിരയായി, ക്രിമിനലായി ഒടുവില്‍ കൊല്ലപ്പെടുകയായിരുന്നല്ലോ.
അവകാശത്തിനുവേണ്ടിയുള്ള സമരം പരാജയപ്പെടുമ്പോള്‍ ചില സ്ത്രീകളെങ്കിലും കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നു. സ്ത്രീകള്‍ ക്രിമിനലുകളായാല്‍ അവര്‍ പുരുഷന്മാരെക്കാള് ക്രൂരകളുമാകുന്നു. ക്രൈംറേറ്റില്‍ പുരുഷ-സ്ത്രീ അനുപാതം 201 ആണ്. കൊലപാതകികള്‍ 6.3 ശതമാനമാണ്. ഇതിനുപുറമെയാണ് സ്ത്രീകള്‍ ഇന്ന് മോഷണത്തിലും തട്ടിപ്പിലും കള്ളനോട്ട് വിതരണത്തിലും മയക്കുമരുന്ന് വിപണനത്തിലും സജീവമായിരിക്കുന്നത്.
സ്ത്രീകളുടെ ക്രൂരത പൈശാചികമാകുകയും ചെയ്യുന്നു. അല്ലെങ്കില്‍ സ്വന്തം കുഞ്ഞിനെ ഒരമ്മക്ക് കൊല്ലാന്‍ സാധിക്കുമോ എന്ന സംശയം അസ്ഥാനത്താക്കി ഏറെ അമ്മമാര്‍ അവിഹിതമായി പ്രസവിച്ച കുഞ്ഞിനെ കൊല്ലുന്നു. കാമുകനുമായിചേര്ന്ന് സ്ത്രീ സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ നശിപ്പിക്കാന്‍ തയ്യാറാകുന്നു. ഇത് ഒരു ചെറിയ വിഭാഗം മാത്രമാണ് എന്ന വാദമുയരുമ്പോഴും അത് സ്ത്രീസമൂഹത്തെ കളങ്കപ്പെടുത്തുന്നില്ലേ?
ഇന്ന് കേരളത്തില്‍ പല രാഷ്ട്രീയക്കാരെയും ധനികന്മാരെയും വിറപ്പിക്കുന്ന സരിതാനായര്‍ എത്ര കിടക്കകള്‍ പങ്കിട്ടുവെന്ന് അവര്‍ക്കുപോലും നിശ്ചയമില്ല. സ്വന്തം ശരീരസൗന്ദര്യംകൊണ്ട് വിലപേശി മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ സരിതാനായര്‍ കയറിയിറങ്ങിയത് തന്റെ സോളാര്‍ എനര്‍ജി സ്വപ്നം സാക്ഷാല്‍ക്കരിക്കാനാണ്. അവര്‍ സ്വന്തം നഗ്നഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്തു. ജോസ് തെറ്റയിലിനെ കുടുക്കാന്‍ അങ്കമാലിയിലെ ഒരു സ്ത്രീ ഒളിക്യാമറ ഉപയോഗിച്ചത് ഇന്നും പഴയവാര്ത്തയല്ല. രുക്സാന-ബിന്ദ്യാസ് ദ്വയവും ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. സരിത തന്റെ പോലീസ് ബന്ധവും ദുരുപയോഗം ചെയ്തു. ശാലുമേനോനെ മന്ത്രി തിരുവഞ്ചൂര്‍ സന്ദര്‍ശിച്ച് കരിക്ക് കുടിക്കുകയും ചെയ്തല്ലോ.
സ്ത്രീകള്‍ കൊലപാതകം, അക്രമം, ബ്ലാക്മെയില്‍ മുതലായ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത് അവര്‍ക്ക് ജീവിതനൈരാശ്യം അനുഭവപ്പെടുന്നതിനാലാണ്. സമൂഹത്തിന് സാംസ്കാരിക അധഃപതനം സംഭവിച്ചത് അത്യാഗ്രഹം, ഉപഭോഗസംസ്കാരം, അമിത ലൈംഗികാവേശം മുതലായവ കാരണമാണ്. കേരളം ഏറ്റവും ക്രിമിനല്വല്കൃതമായ സംസ്ഥാനവും (സാക്ഷരതയുണ്ടായിട്ടെന്തുകാര്യം!) കൊച്ചി കുറ്റകൃത്യങ്ങളുടെ തലസ്ഥാനവുമാണ്. നാഷണല്‍ ക്രൈം ആവറേജ് 187.6 ആണെങ്കില്‍ കേരളത്തിലിത് 424.11 ആണ്. കുറഞ്ഞ കൂലി, തൊഴിലില്ലായ്മ മുതലായവ സ്ത്രീകളെ കുറ്റവാളികളാക്കുന്നു.
ഈയിടെയായി വരുന്ന വാര്‍ത്തകള്‍ ഇതെല്ലാം സ്ഥിരീകരിക്കുന്നതാണ്. തന്റെ കാമുകനൊപ്പംചേര്‍ന്ന് മകനെ കൊലപ്പെടുത്തുക, പ്രസവിച്ച കുഞ്ഞിനെ പുഴയിലും റോഡരികിലും ആശുപത്രി വരാന്തയിലും അമ്മതൊട്ടിലിലും മറ്റും ഉപേക്ഷിക്കുക മുതലായവ സ്ത്രീകള്‍ ചെയ്യുന്ന കുറ്റങ്ങളാണ്. ഭര്‍ത്താവുമായി പിണങ്ങിനിന്ന ഭാര്യയല്ലേ തന്റെ മകന് ഷഫീക്കിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും പൊള്ളിക്കുന്നതും എല്ലാംകണ്ട് ആസ്വദിച്ച് മാറിനിന്നത്? ഒടുവില്‍ മരണത്തോടടുത്ത കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ച് കുട്ടിയെ ആശുപത്രിയിലാക്കിയത്.ആ കുട്ടി ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. അവിഹിതബന്ധത്തില്‍ പ്രസവിച്ച കുഞ്ഞിനെ മാത്രമല്ല, നിയമപരമായ വിവാഹത്തിലുണ്ടായ കുഞ്ഞിനെപ്പോലും കളയുന്ന അമ്മമാരുണ്ട്. കുഞ്ഞിനെ കൊല്ലുന്നതിലും ഭേദമായിരുന്നില്ലേ, ഗര്‍ഭിണിയായ ഉടനെ ഗര്‍ഭഛിദ്രം നടത്തുന്നത്, അതും ക്രൂരതതന്നെയെങ്കിലും.
സ്ത്രീകള്‍ മാതൃഹൃദയമുള്ളവള്, കനിവിന്റെ ഉറവ എന്നെല്ലാം ഉപമിക്കപ്പെടുമ്പോള് ഇതെല്ലാം നാം എങ്ങനെ ന്യായീകരിക്കും? എന്റെ അമ്മ മാവിലെ മാങ്ങ പറിക്കാന്‍ വരുന്നവരെക്കൂടി വിളിച്ച് ചോറുകൊടുക്കുമായിരുന്നു. ചാത്തന്റെ വീട്ടില്‍ ആര്‍ക്കെങ്കിലും സുഖമില്ലെങ്കില്‍ മാടത്തില്‍ കൊണ്ടുപോയി ഭക്ഷണവും കൊടുത്തിരുന്നു. അമ്മ എല്ലാ ജീവികളോടും (പാമ്പിനോടൊഴികെ) ദയ കാണിച്ചു. പാമ്പിനോടെന്താണിത്ര ദേഷ്യം എന്നു ഞാന്‍ ചോദിച്ചപ്പോള്‍ കുട്ടിയായിരുന്ന അമ്മ കൂട്ടിയിട്ടിരുന്ന ഉണക്കച്ചകിരി വാരാന്‍ പോയപ്പോള്‍ ഒരു പാമ്പുകൊത്തിയെന്നും അന്ന് അമ്മയുടെ വിഷവൈദ്യനായിരുന്ന വലിയമ്മാവനാണ് രക്ഷിച്ചതെന്നും അതുകൊണ്ടാണ് പാമ്പിനോട് ദേഷ്യമെന്നും പറഞ്ഞു.
സ്ത്രീകള്‍ തന്നെയാണല്ലോ ഗര്‍ഭസ്ഥശിശുക്കളെ പെണ്ണാണെന്നറിയുമ്പോള്‍ സ്ത്രീധനം കൊടുക്കേണ്ടിവരുമെന്ന പേരില്‍ കൊല്ലുന്നത്. കേരളത്തിലെ സ്ത്രീക്രിമിനലുകളില് എണ്ണപ്പെട്ടയാളാണല്ലോ ശോഭാ ജോണ്‍. ബാലവേശ്യകളെ പോപ്പുലറാക്കിയത് ശോഭാജോണാണ്. നിഷ്കളങ്കരായ പെണ്‍കുട്ടികള്‍ക്ക് ജോലി നല്‍കാമെന്നുപറഞ്ഞ് തന്റെ ഫഌറ്റില്‍ എത്തിച്ച് ഒരു ക്ഷേത്രം തന്ത്രിയെ കുടുക്കിയതെന്നും ഇന്നും ജനങ്ങള്‍ മറന്നിട്ടില്ല. വരാപ്പുഴ സ്ത്രീപീഡനവും സ്ത്രീകള്‍തന്നെ ആസൂത്രണം ചെയ്തതാണ്. അന്ന് ഒരമ്മ തന്റെ കൗമാരക്കാരിയായ മകളെ ശോഭാജോണിന് 100 രൂപ വാങ്ങി വിറ്റു. പത്താംക്ലാസില്‍ റാങ്കോടെ പാസായ കുട്ടിയായിരുന്നു അവള്. മറ്റൊരമ്മ തന്റെ മകളെ 100 രൂപക്കാണ് ഒരാള്‍ക്ക് വിറ്റത്. റേറ്റ് പിന്നെ ആയിരങ്ങളിലെത്തി. ധനാര്‍ത്തി ചില സ്ത്രീകളെ ഏത് വൃത്തികെട്ട പ്രവൃത്തിയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.
ഇന്ന് മയക്കുമരുന്ന് കച്ചവടത്തിലും സ്ത്രീകള്‍ക്ക് പ്രധാന റോളാണ്. പെണ്‍കുട്ടികളുടെ കോളേജിലും മറ്റും കഞ്ചാവും മറ്റും എത്തിക്കുന്നത് സ്ത്രീകളാണ്. ഇടുക്കിയില്‍നിന്ന് കഞ്ചാവ് കടത്തുന്ന സംഘത്തിലും സ്ത്രീകളെ കാണാം. ഇന്ന് വളരെ പോപ്പുലറായ ഡി.ജെ പാര്‍ട്ടികളിലും സ്ത്രീകള്‍ മയക്കുമരുന്ന് വാഹകരാണ്.
ഇപ്പോഴും അറബ്രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനംചെയ്ത് പെണ്‍കുട്ടികളെ ഗള്‍ഫിലെത്തിച്ച് ഷേക്കിന്റെ അന്തഃപുരത്തിലെത്തിക്കുന്നതും സ്ത്രീകളാണ്. ഉതുപ്പ് നഴ്സുമാരെ റിക്രൂട്ട് ചെയ്തത് ഒരുകോടി വാങ്ങിച്ചായിരുന്നെങ്കില് ചിലസ്ത്രീകള്‍ കുട്ടികളെ സെക്സ്മാര്ക്കറ്റിലെത്തിക്കുന്നത് തുടര്‍ച്ചയായി ലാഭംകൊയ്യാനാണ്.
കേരളത്തില്‍ അഭ്യസ്തവിദ്യര്‍ ജോലികിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് ശോഭാ ജോണും മറ്റുലൈംഗികവാണിഭക്കാരും അവരെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകുന്നത്. കേരളം ഇരകളുടെ സമൂഹമായി മാറുന്നതിന്റെ കാരണം സ്ത്രീകളാണ് എന്നുപറയുമ്പോഴും അതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് സര്‍ക്കാര്‍തന്നെയാണ്. സ്വയം തൊഴില്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ വിപുലീകരിക്കുന്നില്ല. അഭ്യസ്തവിദ്യരായ പെണ്‍കുട്ടികളും സോഷ്യല്‍ ക്യാപിറ്റലാണെന്ന തിരിച്ചറിവും സര്‍ക്കാരിനില്ല. രാഷ്ട്രീയക്കാര്‍ക്കാകട്ടെ സ്ത്രീകള്‍ എന്നും പ്രലോഭനമാണ്.
ആ പ്രലോഭനമാണ് സരിതാനായര്‍ മുതലെടുത്ത് ഹരിതകേരളത്തെ സരിതകേരളമാക്കിയത്. ഏത് കുറ്റത്തിന്റെ പിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്നാണ് പറയാറുള്ളത്. ഞാന്‍ വിയ്യൂര്‍ ജയിലും തിരുവനന്തപുരത്തെ വനിതാജയിലും സന്ദര്‍ശിച്ചിട്ടുണ്ട്. വിയ്യൂരില്‍ 100 ശതമാനം പെണ്തടവുകാരും കേരളത്തില്‍നിന്നുള്ളവരും കൊലക്കുറ്റവാളികളുമാണ്. കേരളത്തില്‍ ഒരു ലക്ഷത്തില്‍ 458.8 കുറ്റവാളികളാണുള്ളത്. ഇത് ഭാരതത്തിലെ ഏറ്റവും വലിയ ശതമാനമാണ്. പിആര്‍എസ് ലെജിസ്ലേറ്റീവ് പഠനം പറയുന്നത് 83 ശതമാനം വനിതാ ജനപ്രതിനിധികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ്.
പല സ്ത്രീകളും ഇന്ന് ആര്‍ഭാടജീവിതം കാംക്ഷിക്കുന്നവരും ഉപഭോഗസംസ്കാരത്തിനടിമകളുമാണ്. ലിന മറിയാ പോള്‍ എന്ന ‘റെഡ് ചില്ലീസി’ലെ നടി വഞ്ചനാകേസില്‍ ചെന്നൈയില്‍ പിടിയിലായല്ലോ. സ്ത്രീകള്‍ ഇന്ന് മദ്യോപയോഗം മാത്രമല്ല കൊക്കെയിന്പോലുള്ള മയക്കുമരുന്നുകളും ഉപയോഗിക്കുന്നു. അവര്‍ക്ക് വേണ്ടത് പണമാണ്. Money is the root of all evil.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: