തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീം രാജ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം.
50,000 രൂപ വീതമുള്ള രണ്ടു ആള് ജാമ്യം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന ഉത്തരവും പ്രതികള്‍ക്ക് കോടതി നല്‍കിയിട്ടുണ്ട്, പ്രതികള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുത്. എല്ലാ ശനിയാഴ്ചയും കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ ഹാജരാവണം എന്നി കര്‍ശന ഉപാധികളാണ് തിരുവനന്തപുരം സി.ബി.ഐ കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്.
ഒന്നാംപ്രതി സി.കെ.ജയറാം, രണ്ടാം പ്രതിയും സലീംരാജിന്റെ സഹോദരീ ഭര്‍ത്താവുമായ സി.എച്ച്. അബ്ദുള്‍ മജീദ്, മൂന്നാം പ്രതി എ.നിസാര്‍, പത്താം പ്രതി എ.എം.അബ്ദുള്‍ അഷറഫ് എന്നിവരും 24 ആം പ്രതിയും ഡെപ്യൂട്ടി തഹസീല്‍ദാറുമായ വിദ്യോദയ കുമാര്‍, 28ആം പ്രതി എസ്.എം.സലീം എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവര്‍.
ഉന്നത ബന്ധമുള്ള സലിം രാജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാകുമെന്നും സിബിഐ വാദിച്ചിരുന്നു. എന്നാല്‍ സിബിഐയുടെ വാദം കോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: