ജീവികളുടെ നിലനില്‍പ്പിനെയും വികാസത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളുടെസമാഹാരത്തെയാണ് പരിസ്ഥിതി എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ന് സമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാണ് പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങള്‍. പ്രകൃതിസംരക്ഷണം ഭാരതീയ ജീവിതത്തിന്റെതന്നെ ഭാഗമായിരുന്നു. മരത്തിനെയും മണ്ണിനെയും മലയെയും കല്ലിനെയും ജലത്തെയും സൂര്യനെയുമെക്കെ ആരാധിച്ചവരായിരുന്നു നമ്മുടെ പൂര്‍വ്വീകര്‍. ഈശാവാസ്യമിധം സര്‍വ്വം എന്ന സങ്കല്‍പ്പം നമുക്കതിന് പ്രേരണയും പ്രചോദനവും നല്കി. സര്‍വ്വേ ഭവന്തുസുഖിന: എന്ന ഋഷിവചനം സര്‍വ്വജീവജാലങ്ങള്‍ക്കും ജീവിക്കുവാന്‍ അവകാശമുണ്ടെന്നും അതിന് അവസരം നല്‍കേണ്ടത് വിശേഷബുദ്ധിയുള്ള മനുഷ്യന്റെ കടമയാണെന്നും നമ്മെ ഉദ്ബോധിപ്പിച്ചു. പക്ഷെ പിന്നീടുണ്ടായ അഭാരതീയമായ ജീവിതശൈലിയുടെ സ്വാധീനം മനുഷ്യനെ സ്വര്ത്ഥനാക്കി മാറ്റി.
കഴിഞ്ഞ നൂറ്റാണ്ടില്‍ ഇക്കോവ്യൂഹങ്ങള്‍ മനുഷ്യ ഇടപെടല്‍ അടക്കമുള്ള ആഘാതങ്ങള്ക്കുവിധേയമായത് സ്ഫോടനാത്മകമായ വേഗത്തിലാണ്. ഭൂമിയെന്ന ഗ്രഹത്തിന്റെ ജൈവീയവും ഭൗതീകവും രാസപരവുമായ അവസ്ഥയ്ക്ക് മാറ്റംവന്നത് അഭൂതപൂര്‍വ്വമായ അളവിലും ഗതിവേഗത്തിലും ആയിരുന്നു. പ്രസ്തുതമാറ്റങ്ങളില് വര്‍ദ്ധിച്ച കാര്‍ഷിക ഉല്‍പ്പാദനം മനുഷ്യക്ഷേമത്തിന് സഹായകരമായിട്ടുണ്ടെങ്കിലും, മത്സ്യവിഭവശോഷണം, ജലവിഭവ ദൂഷണം, വര്‍ധിച്ച മണ്ണൊലിപ്പ്, എന്നിവയെല്ലാം വിപരീതഫലങ്ങളാണുണ്ടാക്കിയത്. ഇക്കോവ്യൂഹങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വ്യത്യസ്തവും, ബുദ്ധിപൂര്‍വ്വവുമായ സമീപനങ്ങള്‍ വേണെമന്ന് ഇതില്‍നിന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാല്‍ മാത്രമേ ഭാവിതലമുറയുടെ ആവശ്യങ്ങള്‍ കണ്ടുകൊണ്ട് മുന്നോട്ടുപോകുവാന്‍ കഴിയൂ. അതുകൊണ്ട് ഭൂമിയിലെ ഇക്കോവ്യൂഹങ്ങളെ ഫലപ്രദമായി പരിപാലിക്കുക എന്ന ദൗത്യം ഏറ്റെടുത്തേ മതിയാകൂ.
മനുഷ്യന്റെ കടന്നാക്രമണംമൂലം ഇക്കോവ്യൂഹങ്ങളിലെ ജീവികള്‍ തമ്മില്‍തമ്മിലും, അജൈവഘടകങ്ങളുമായും സ്വഭാവികമായുള്ള സന്തുലിതാവസ്ഥയ്ക്ക് ഭംഗമേല്ക്കുന്നു. ഇത് ജീവികളുടെതന്നെ വംശനാശത്തിനും തന്മൂലം ഇക്കോവ്യൂഹത്തിന്റെ തന്നെ നിലനില്‍പ്പിനെയും ബാധിക്കുന്നു. അതുകൊണ്ട് തണ്ണീര്‍തടങ്ങളും,വനങ്ങളും,കാവുകളും,പുല്‍മേടുകളും,കുന്നുകളും മനപ്പൂര്‍വ്വം നശിപ്പിക്കുമ്പോള്‍ മാത്രമല്ല വേണ്ടത്ര സംരക്ഷിക്കപ്പെടാതിരിക്കുന്നതും ഇക്കോവ്യൂഹത്തിന്റെ നശീകരണത്തിന് കാരണമാകുന്നു.
മനുഷ്യവര്‍ഗ്ഗത്തിന്റെ ജീവിതം നിലനിര്‍ത്തുന്നതിനാവശ്യമായ വായു, വെള്ളം, ഭക്ഷണം, ഇന്ധനം, മണ്ണ്, ഖനിജങ്ങള്‍ തുടങ്ങിയ വിഭവങ്ങള്‍ ലഭ്യമാകുന്നത് പ്രകൃതിയില്‍ നിന്നാണ്. ഭൂമിയില്‍ മനുഷ്യവാസത്തിന് സഹായകമായ അന്തരീക്ഷസ്ഥിതിയും പ്രകൃതിവിഭവങ്ങളുടെ സ്രോതസ്സുകളും നിലനിര്‍ത്തുന്നതിനും ആവശ്യങ്ങള്‍ക്ക് തുടര്‍ച്ചയായി ലഭ്യമാകുന്ന രീതിയില്‍ കാര്യക്ഷമതയോടെ പരിപാലിക്കുന്നതിനും അവയെ പഠിക്കുകയും അറിവുനേടുകയും വേണം. പ്രകൃതിയില്‍നിന്നും ഭക്ഷണം നേരിട്ടും, വേട്ടയാടിയും ശേഖരിച്ചുജീവിച്ചിരുന്ന മനുഷ്യന് ഭക്ഷണത്തിന്റെ ഉല്‍പ്പാദകരായി മാറിയതോടെ കാടുകളും പുല്‍മേടുകളും കൃഷിയിടങ്ങളായി മാറ്റി.
കൃഷിക്കും മറ്റാവശ്യങ്ങള്ക്കുംവേണ്ടി കിണറുകള്‍ കുഴിക്കാനും ഭൂഗര്‍ഭജലം ഊറ്റാനും തുടങ്ങി. അരുവികളും പുഴകളും തടഞ്ഞുനിര്‍ത്തി ജലപ്രവാഹഗതി മാറ്റി. കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ആദ്യമാദ്യം ജൈവവളങ്ങളും ക്രമേണ രാസവളങ്ങളും ഉപയോഗിക്കാന്‍ തുടങ്ങി. വിളകള്‍ക്ക് വിനയാകുന്ന കീടങ്ങളെ നശിപ്പിക്കുവാന്‍ കീടനാശിനികള്‍ ഉപയോഗിച്ചു. കൃഷിക്കുവേണ്ടി നിലമൊരുക്കുന്നതിലൂടെ മേല്‍മണ്ണ് നഷ്ടപ്പെടാന്‍ തുടങ്ങി. പരിസ്ഥിതിയില്‍ വരുത്തിയ ഈ മാറ്റങ്ങള്‍ മൂലം വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യക്ക് ആവശ്യമായ വിഭവങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രകൃതിയുടെ സ്വാഭാവികമായ കഴിവ് കുറഞ്ഞുവന്നു. വ്യവസായവല്‍ക്കരണം, ജനസംഖ്യ വിസ്ഫോടനം തുടങ്ങിയവ ഉപഭോഗവസ്തുക്കള്‍ക്കുള്ള ആവശ്യം അമിതമായി വര്‍ദ്ധിപ്പിച്ചു. അമിത ഉപയോഗം വായു, ജലം, മണ്ണ് എന്നിവയുടെ അനിയന്ത്രിതമായ മലിനീകരണത്തിലേക്ക് നയിച്ചു. ഈ മാറ്റങ്ങളെല്ലാം മനുഷ്യരാശിയുടെ മാത്രമല്ല, മറ്റു ജീവജാലങ്ങളുടെയും തുടര്‍ന്നുള്ള നിലനില്‍പ്പിനെതന്നെ അപകടകരമായ വിധത്തില്‍ ബാധിക്കുന്നു. പല ജീവിവര്‍ഗ്ഗങ്ങളും ഈ മാറ്റങ്ങള്‍ക്കനുകൂലമായി പ്രതികരിക്കാന്‍ കഴിയാതെ എന്നെന്നേക്കുമായി നശിച്ചുകഴിഞ്ഞു. പല വര്‍ഗ്ഗങ്ങളും അന്യംവരാനുള്ള ഘട്ടത്തില്‍ എത്തിയിരിക്കുന്നു. ഭയാനകമായ ഈ ദുരവസ്ഥയ്ക്ക് കാരണമായ മനുഷ്യരാശിതന്നെ വേണം ഈ പ്രവണത പ്രതിരോധിച്ച് നിയന്ത്രിക്കുവാന്‍.
ഭൂമിയിലെ ജീവജാലങ്ങളുടെ ആവാസവൈവിധ്യം,സസ്യ-ജന്തു സ്പീഷിസുകളുടെ വൈവിധ്യം,ഓരോ സ്പീഷിസുകളിലുമുള്ള ജനിതക വൈവിധ്യം എന്നിവയെല്ലാം ചേര്‍ന്ന സാകല്യമാണ് ജൈവ വൈവിധ്യം. 2010 ജൈവവൈവിധ്യ വര്‍ഷമായി ആചരിച്ചപ്പോള്‍ ”ജൈവവൈവിധ്യമാണ് ജീവന്, ജൈവ വൈവിധ്യമാണ് നമ്മുടെ ജീവിതം” എന്നതായിരുന്നു മുദ്രാവാക്യം. മനുഷ്യന് പ്രകൃതിയിലെ സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ ഭാഗമാണ്. അതിനെ സംരക്ഷിക്കുവാനും നശിപ്പിക്കുവാനും മനുഷ്യനു കഴിയും എന്ന് ഐക്യരാഷ്ട്രപരിസ്ഥിതി പ്രോഗ്രാമിന്റെ സന്ദേശത്തില്‍ എടുത്തുപറയുകയുണ്ടായി. ഭൂമിയിലെ സമ്പന്നമായ ജൈവവൈവിധ്യം മനുഷ്യരാശിയുടെ ആവശ്യങ്ങള്ക്കുവേണ്ടതെല്ലാം നല്കിവരുന്നു. എല്ലാ പ്രാക്തന സംസ്കാരങ്ങളും നിലനില്‍പ്പിനും വികസനത്തിനും ജൈവവൈവിധ്യത്തെ ആധാരമാക്കി. പ്രകൃതിയുടെ ഈ അനുഗ്രഹം ശ്രദ്ധയോടെ ഉപയോഗിച്ച സംസ്കാരങ്ങള്‍ നിലനിന്നു. അധികപ്രയോഗവും ദുരുപയോഗവും നടത്തിയവ ശിഥിലമായി.
പരിസ്ഥിതി നേരിടുന്ന മറ്റൊരു ഭീഷണിയാണ് മലിനീകരണം. അനാശാസ്യമായ പദാര്‍ത്ഥങ്ങള്‍, ചൂട്, ശബ്ദം, വൈദ്യുത കാന്തിക വികിരണം, റേഡിയോ ആക്ടീവത എന്നിവ ജൈവപരിസ്ഥിതിക്ക് ദോഷകരമായ വിധത്തില്‍ പരിസ്ഥിതിയില്‍ ചേരുന്നതുകൊണ്ട് വായു,വെള്ളം,മണ്ണ് എന്നീ പാരിസ്ഥിതിക ഘടകങ്ങളുടെ ഭൗമ-രാസ-ജൈവ സ്വഭാവവിശേഷങ്ങളില്‍ വരുന്ന ദോഷകരമായ മാറ്റങ്ങളെയാണ് പരിസ്ഥിതിമലിനീകരണമെന്ന് വിശേഷിപ്പിക്കുന്നത്.പരിസ്ഥിതിയിലെ ഏതുഘടകത്തെ മലിനീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി വായുമലിനീകരണം അഥവാ അന്തരീക്ഷമലിനീകരണം, ജലമലിനീകരണം, കര അഥവാ മണ്ണ് മലിനീകരണം എന്നിങ്ങനെ മലിനീകരണത്തെ മൂന്നായി വര്‍ഗ്ഗീകരിച്ചിരിക്കുന്നു. പരിസ്ഥിതി മലിനീകരണം എല്ലാതരത്തിലും മനുഷ്യരാശിയുടെ നാശത്തിന് കാരണമാകുന്നു. മാറാരോഗങ്ങള്‍ക്ക് അടിമപ്പെട്ട് ജീവന് നഷ്ടപ്പെട്ടവരും ആജീവനാന്തം രോഗശയ്യയില്‍ ആയവരും നിരവധി സംഭവങ്ങളിലായി കണക്കാക്കാന്‍ പറ്റാത്തത്രയാണ്. രോഗങ്ങളുടെ പട്ടികയും നൂറുകണക്കിനാണ്. പരിസ്ഥിതി മലിനീകരണത്തിനുള്ള പ്രധാനകാരണം മനുഷ്യപ്രവര്‍ത്തനങ്ങളാണ്. നാം ഓരോരുത്തരും നാം ജീവിക്കുന്ന പരിസ്ഥിതി സംരക്ഷിക്കുവാന്‍ ബാധ്യതപ്പെട്ടവരാണ്.
മനുഷ്യ പുരോഗതിയുടെ ഒരേയൊരു സൂചകം സാമ്പത്തിക വളര്‍ച്ചയാണെന്ന സങ്കല്‍പ്പം പാടെ മാറ്റേണ്ടിയിരിക്കുന്നു. ജീവജാലങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിനും വികാസത്തിനും അനുകൂലസാഹചര്യം സൃഷ്ടിക്കുന്ന പരിസ്ഥിതിയാണ് നമുക്ക് വേണ്ടത്. നാം ജീവിക്കുന്ന ചുറ്റുപാട് നമുക്കുതന്നെ ഭീഷണിയാകാതിരിക്കണമെങ്കില് പരിസ്ഥിതി തകര്‍ച്ചയുടെ ഭവിഷ്യത്തിനെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതാണ്. നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഇത്തരം മഹാവിപത്തിലേക്കുള്ള പ്രയാണം തടയാനാകൂ.
പരിസ്ഥിതി ദിനാചരണം കേവലം വൃക്ഷതൈ നടുന്നതിലും, സെമിനാറുകളിലും ഒതുക്കിനിര്‍ത്താതെ ശക്തമായ ജനകീയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ദിവസമായി തീരട്ടെ. ഇന്ന് കേരളീയ സമൂഹം മത-രാഷ്ട്രീയ ഭിന്നഭാവങ്ങള്ക്ക് അതീതമായി പ്രകൃതി സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ മാതൃകയാണ് ആറന്മുള വിമാനത്താവള വിരുദ്ധ സമരം.
സുസ്ഥിര വികസനം എന്ന സങ്കല്‍പ്പം ലോകമെമ്പാടും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. അത് നടപ്പിലാക്കുന്നതിനുവേണ്ട ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാരുകളില്‍നിന്നും ഉണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കില്‍ സര്‍ക്കാരിനെ അതിന് പ്രേരിപ്പിക്കേണ്ടത് ജനങ്ങളാണ്. അവിടെയാണ് പരിസ്ഥിതി ബോധവല്‍ക്കരണത്തിന്റെയും അത്തരത്തിലുള്ളവരുടെ സംഘാടനത്തിന്റെയും ആവശ്യം. അല്ലെങ്കില്‍ പുതിയ ആറന്മുളകള്‍ ഇനിയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: