മോഹന്‍ജി പോയി എന്ന് ജന്മഭൂമിയിലെ പി. ഷിമിത്ത് വിളിച്ചറിയിക്കുന്നത് ജൂണ്‍ 3ന് രാത്രി 10.10ന്. വല്ലാത്തൊരു വികാരത്തള്ളിച്ചയാണുണ്ടായത്. കൃത്യമായി പറഞ്ഞാല്‍ ആറു മണിക്കൂര്‍ നാല്‍പ്പതു മിനിറ്റ് മുമ്പ് എറണാകുളം സുധീന്ദ്രാ ആശുപത്രിയിലെ ശീതീകരണമുറിയില്‍ ഞാനും സഹപ്രവര്‍ത്തകരായ എം. ബാലകൃഷ്ണനും സുജിത്തും മോഹന്‍ജിയുമായി കുറച്ചുസമയം സംസാരിച്ചതാണ്. ഓഫീസ് സംബന്ധമായ ആവശ്യത്തിന് വന്ന് തിരിച്ചുപോകുമ്പോള്‍, മോഹന്‍ജി ആശുപത്രിയിലാണെന്ന് അറിഞ്ഞ് ചെന്നതായിരുന്നു.
എവിടെയാണ് താമസിച്ചത്, എപ്പോള്‍ പോകും തുടങ്ങിയവ അദ്ദേഹം ചോദിച്ചറിഞ്ഞു. ഒന്ന് തിരിഞ്ഞ് കിടക്കണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ മൂവരും അതിന് സഹായിച്ചു. കൈ കുറച്ചു നേരം ഉഴിഞ്ഞുകൊടുത്തു. അടുത്താഴ്ച വീണ്ടും വരാം എന്ന് പറഞ്ഞു തിരിച്ചുപോരുമ്പോള്‍ അദ്ദേഹം യാത്രാമൊഴിയുടെ ഇറമ്പിലാണെന്ന് അറിഞ്ഞില്ല. എല്ലാം ദൈവേച്ഛയാണെന്ന് കരുതി സമാധാനിക്കാം.
1977 ജൂണ്‍ മധ്യവാരത്തിലെ ഒരു നനഞ്ഞ മധ്യാഹ്നത്തില്‍ എറണാകുളം മാധവനിവാസിലേക്ക് അച്ഛന്റെ കൂടെ ചെന്നത് ഇന്നും ഓര്‍മ്മയില്‍ മിഴി തുറന്നിരിക്കുന്നു. അന്നത്തെ പ്രാന്ത പ്രചാരക് ഭാസ്കര്‍ റാവു നേരെ കൈപിടിച്ച് ഏല്‍പ്പിച്ചുകൊടുത്തത് മോഹന്‍ജിയുടെ കൈകളിലേക്കാണ്. പിന്നീട് പിതൃവാത്സല്യത്തിന്റെ പച്ചപ്പിലൂടെ ഗുണദോഷിച്ചും ശാസിച്ചും തോളില്‍ തട്ടിയും സാന്ത്വനിപ്പിച്ചും സ്നേഹിച്ചും എത്രയെത്ര വര്‍ഷങ്ങള്‍. ജീവിതത്തിലെ അടുക്കും ചിട്ടയും എന്തെന്ന് അനുഭവിപ്പിച്ചു തന്നു മോഹന്‍ജി. പുറമേക്ക് പരുക്കനെങ്കിലും ഉള്ളില്‍ സ്നേഹത്തിന്റെ ഉറവ വറ്റാത്ത അമ്മമനസ്സായിരുന്നു അദ്ദേഹത്തിന്റേത്. അത് അറിഞ്ഞവര്‍ അതില്‍ മുങ്ങിനിവര്‍ന്നു. അറിയാത്തവര്‍ അകന്നുനിന്നു. പ്രാന്തകാര്യാലയം മുഴുവന്‍ കണ്ടുകഴിഞ്ഞാലും മോഹന്‍ജിയെ കണ്ടില്ലെങ്കില്‍ അപൂര്‍ണമാവുന്നു ആ കാഴ്ച, അനുഭവം.
ഓര്‍മകളില്‍ വസന്തത്തിന്റെയും മഞ്ഞുകാലത്തിന്റെയും മഴക്കാലത്തിന്റെയും എത്രയെത്ര സംഭവങ്ങള്‍. പനിപിടിച്ചു കിടക്കുമ്പോള്‍ നെറ്റിയില്‍ നനഞ്ഞ തുണിയിട്ടു തന്നത്, കാപ്പിയെടുത്ത് കുടിക്കാന്‍ സഹായിച്ചത്, മരുന്ന് തന്നത്… അങ്ങനെയങ്ങനെ കുടുംബത്തിന്റെ സുതാര്യമായ സങ്കല്പങ്ങളില് മോഹന്‍ജി ഒരു ചിത്രശലഭമായി പറന്നു നടക്കുന്നു. 1991 കാലത്ത് എറണാകുളം ലിസി ആശുപത്രിയില്‍ ഒരു ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ടു. ഒപ്പിട്ടുകൊടുക്കാന്‍ നഴ്സ് വന്ന് പറഞ്ഞപ്പോള്‍ ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞ് മോഹന്‍ജി തോളില്‍തട്ടി ആശ്വസിപ്പിച്ച് ഒപ്പിട്ടുകൊടുത്തു. അപ്പോഴും പക്ഷേ, ആ കണ്ണില്‍ വാത്സല്യത്തിന്റെ ഉത്കണ്ഠ നേരിയ തോതില്‍ നീരുപടര്ത്തുന്നത് അനുഭവിച്ചറിഞ്ഞു.
സംഘത്തിന്റെ ദിശാബോധം ആത്മാവില്‍ ഏറ്റുവാങ്ങിയ ആ മഹദ്വ്യക്തിത്വത്തെക്കുറിച്ച് എഴുത്തിലൂടെ വിശദീകരിക്കാനാവില്ല എന്ന പരിമിതി മുന്നിട്ടുനില്‍ക്കുന്നു. പാല്‍പ്പായസമാണെങ്കിലും അത് രുചിച്ചുനോക്കിയെങ്കില് മാത്രമേ അറിയാനാവൂ. മോഹന്‍ജി എന്ന മനുഷ്യനും അങ്ങനെ തന്നെ. അദ്ദേഹത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. പക്ഷേ, അനുഭവങ്ങള്‍ ധാരാളം.
എന്റെ ജീവിതത്തിന്റെ നിര്‍ണായകമായ വഴിത്തിരിവില്‍ ദിശതെറ്റാതിരിക്കാന് കൈപിടിച്ച് നടത്തിയ ആ വലിയ മനുഷ്യന്റെ ശരീരത്തില്‍നിന്ന് ശിവം യാത്രപറയാന്‍ തുടങ്ങുന്നതിന്റെ അവസാനനിമിഷത്തില്‍ കാണാനും സ്പര്‍ശിക്കാനും സാധിച്ചത് ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന അനുഭവമാണ്. ഒരുപക്ഷേ, കറകളഞ്ഞ വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും തിരയടി അവസാനംവരെ ആ ഹൃദയത്തില്‍ ഉണ്ടായിരിക്കാം. സ്വര്‍ഗസ്ഥനായ മോഹന്‍ജിക്ക് സാഷ്ടാംഗപ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: