മോഹന്‍ജിയെ ഞാന്‍ പരിചയപ്പെടുമ്പോള്‍ എനിക്ക് 12 വയസ്സ്. അന്ന് സംഘത്തിന്റെ പ്രാന്തകാര്യാലയം ടി.ഡി. റോഡിലായിരുന്നു. അദ്ദേഹം അവിടെ കാര്യാലയപ്രമുഖ് ആയിരുന്നു. എന്റെ വിദ്യാഭ്യാസം കാരണക്കോടത്തുനിന്നും എറണാകുളത്തെ മുസ്ലിം സ്ക്കൂളിലേയ്ക്ക് മാറ്റിയ സമയമായിരുന്നു. എന്റെ അച്ഛന്റെ പണിസ്ഥലം ടി.ഡി അമ്പലത്തിനു മുന്‍വശത്തായിരുന്നു. എല്ലാ വെള്ളിയാഴ്ചയും ഊണിനുശേഷം കാര്യാലയം സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു.
അവിടെയുണ്ടായിരുന്ന അമര്‍ചിത്രകഥ വായിക്കുകയായിരുന്നു പ്രധാന ഉദ്ദേശം. അതാണെങ്കില്‍ മോഹന്‍ജിയുടെ കസ്റ്റഡിയിലുമായിരുന്നു. കെ.സി. ബാലേട്ടന് അവിടെയുള്ളപ്പോള്‍ പ്രശ്നമില്ല. അദ്ദേഹം അതെടുത്തു തരുമായിരുന്നു. അദ്ദേഹമില്ലെങ്കില്‍ മോഹന്‍ജിയോട് ചോദിക്കണമായിരുന്നു. വളരെ ഗൗരവത്തോടെയേ അദ്ദേഹം അത് തരുമായിരുന്നുള്ളൂ. കൃത്യമായി വായിച്ചുകഴിഞ്ഞ് തിരിച്ചേല്‍പ്പിക്കണമെന്ന നിര്‍ദ്ദേശവുമുണ്ടാകും.
എനിക്ക് അന്നൊരു സംഘചുമതലയുണ്ടായിരുന്നു. കാരണക്കോടം വിവേകാനന്ദ ശാഖയുടെ ശിശുപ്രമുഖ്. ഒരിക്കല്‍ പുതിയ ഗണഗീതം എഴുതിയെടുക്കാനായി കാര്യാലയത്തില്‍ ചെന്നു. പേപ്പര്‍ ഉണ്ടായിരുന്നില്ല. മോഹന്‍ജിയോട് ഒരു പേപ്പര്‍ ചോദിച്ചു. ഗണഗീതം എഴുതിയെടുക്കാന്‍ പേപ്പര്‍ നിങ്ങള്‍ തന്നെ കൊണ്ടുവരണമെന്നായിരുന്നു മറുപടി. ഒരു കാര്യത്തിനും മറ്റൊരാളെ ആശ്രയിക്കരുതെന്നുള്ള പാഠമായിരുന്നു അത്. ആദ്യം സങ്കടം തോന്നിയെങ്കിലും അതാണ് ശരിയെന്ന് തോന്നി.
അത്രയ്ക്ക് കണിശക്കാരനായിരുന്നു അദ്ദേഹം. കാര്യാലയത്തിലെ ഒരു ചെറിയ അനക്കംപോലും മോഹന്‍ജി അറിയാതെ നടക്കില്ല. അത്രയ്ക്ക് ശ്രദ്ധയായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് ഞങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് അവിടെ പെരുമാറിയിരുന്നത്. ഒരു ലൈറ്റോ ഫാനോ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സമ്മതിക്കില്ലായിരുന്നു.
അടയന്തരാവസ്ഥയ്ക്കുശേഷം, എളമക്കരയിലെ കാര്യാലയം സജീവമായപ്പോള്‍ മോഹന്‍ജി അതേ കാര്‍ക്കശ്യത്തോടെ തന്നെയായിരുന്നു അവിടെയും. പക്ഷെ, ആ കാര്‍ക്കശ്യമനസ്സില്‍ സ്നേഹത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു. അന്ന് പരീക്ഷയുടെ സമയം പഠിക്കുന്നതിനായി ഞാന്‍, കലൂരിലെ ഷാജി മുതലായവര്‍ അവിടെ രാത്രി താമസിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ പഠിക്കുന്നുണ്ടോ എന്ന് മോഹന്‍ജി ഇടയ്ക്ക് വന്നുനോക്കും. മാത്രമല്ല സംസാരിച്ചിരുന്നാല്‍ ശകാരിക്കുകയും ചെയ്യും. അതിരാവിലെ നാലു മണിക്ക് ഞങ്ങളെ വിളിച്ചുണര്‍ത്തി പഠിയ്ക്കാന്‍ പറയുകയും ചെയ്യുമായിരുന്നു. ഒരു കാരണവരുടെ കാര്‍ക്കശ്യവും സ്നേഹവും അദ്ദേഹത്തില്‍ നിറഞ്ഞുനിന്നു.
ഞാന്‍ അച്ഛന്റെ പണിക്കടയില്‍ പണിചെയ്യുന്ന കാലത്ത് എന്നോട് ഒരു ചെവിതോണ്ടി പണിതുകൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ചെമ്പുകമ്പികൊണ്ട് മനോഹരമായ ഒരെണ്ണം ഞാന്‍ പണിതുകൊടുത്തു. കുറച്ചുനാളുകള്‍ക്കു മുമ്പും അദ്ദേഹം വീണ്ടും എന്നോട് അത് ആവശ്യപ്പെട്ടു. ഇപ്പോള്‍ ഞാന്‍ പണിചെയ്യാത്തതിനാല്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. പക്ഷെ, എന്റെ പക്കല്‍ ഉണ്ടായിരുന്ന ഒരെണ്ണം അദ്ദേഹത്തിന് ഞാന്‍ കൊടുത്തു.
കാര്യാലയത്തിലെ ഡോക്ടര്‍ജിയുടെ പ്രതിമയുടെ കളര്‍ മങ്ങുമ്പോള്‍ എന്നെ വിളിച്ചു കാണിക്കുമായിരുന്നു. മോഹന്‍ജിയുടെ ആവശ്യപ്രകാരമായിരുന്നു ഞാന്‍ അത് കളര്‍ ചെയ്യാറുണ്ടായിരുന്നത്. എന്റെ വിദേശയാത്രയ്ക്കുശേഷം കാര്യാലയത്തില്‍ ചെന്നപ്പോഴും മോഹന്ജിയ്ക്ക് പറയാന്‍ അതേ ഉണ്ടായിരുന്നുള്ളൂ; കഴിഞ്ഞ ദീപാവലിക്ക് മുന്‍പ് കളര്‍ ചെയ്തതുകൊണ്ടാണ് അത് ഇപ്പോഴും തിളങ്ങിയിരിക്കുന്നത്.
തന്നെ ഏല്‍പ്പിച്ച കാര്യം ചിട്ടയോടെ, കൃത്യതയോടെ ചെയ്ത ഒരാള്‍. അതായിരുന്നു മോഹന്‍ജി. സ്ഥാനമാനങ്ങളില്‍ ശ്രദ്ധിക്കാതെ, പ്രശസ്തിയൊന്നും ആഗ്രഹിക്കാതെ സംഘകാര്യത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു വ്യക്തിത്വം. ആ മഹാനുഭാവനുമുന്നില്‍ സാഷ്ടാംഗ പ്രണാമം.
(ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
പ്രചാര്‍പ്രമുഖാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: