കേരളത്തിലെ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ മോഹന്‍ജി എന്ന മോഹന്‍ കുക്കിലിയയുടെ വേര്‍പാടോടെ ആദ്യകാല സംഘടനാപ്രവര്ത്തകനിരയിലെ ഒരു കരുത്തുറ്റ കണ്ണിയാണ് അറ്റുപോയിരിക്കുന്നത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് കേരളത്തിലേക്ക് കുടിയേറിയ തുളു ബ്രാഹ്മണ കുടുംബത്തിലെ അംഗമായ മോഹന്‍ജി കൊച്ചിയില്‍ വിദ്യാഭ്യാസകാലത്താണ് ആര്‍എസ്എസ് പ്രവര്‍ത്തകനാവുന്നത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോര്പ്പറേഷന് ബാങ്കില്‍ ജോലി നേടി തലശ്ശേരി ശാഖയിലേയ്ക്ക് സ്ഥലംമാറിപ്പോയ മോഹന്‍ജി സജീവമായത് പക്ഷെ ആര്‍എസ്എസ് ശാഖയിലാണെന്നുമാത്രം. ഇതിനകം അദ്ദേഹം സംഘടനാ പ്രവര്ത്തനപരിശീലനത്തിനുള്ള സംഘശിക്ഷാവര്‍ഗുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
തലശ്ശേരിയിലായിരിക്കെ സ്വര്‍ഗീയ ഭാസ്കര്‍ റാവു, ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്.ഹരി, അഖിലഭാരതീയ പ്രചാരക് പ്രമുഖായിരുന്ന ആപ്തേ എന്നിവരുടെ പ്രേരണയിലാണ് മോഹന്‍ജി പ്രചാരകനാവുന്നത്. സുദീര്‍ഘമായൊരു കര്‍മകാണ്ഡത്തിന്റെ തുടക്കമായിരുന്നു ഇത്. പ്രചാരകനായിത്തീര്‍ന്ന മോഹന്‍ജി പ്രാന്തകാര്യാലയ പ്രമുഖ് എന്ന ചുമതലയാണ് ആദ്യമായി വഹിച്ചത്. എറണാകുളം നഗരത്തില്‍ ടി.ഡി. റോഡില്‍ സ്ഥിതിചെയ്തിരുന്ന കാര്യാലയം പിന്നീട് സ്വന്തമായി സ്ഥലംവാങ്ങി എളമക്കരയിലേക്ക് മാറ്റുകയായിരുന്നു.
‘മാധവ നിവാസ്’ എന്ന പുതിയ കാര്യാലയത്തിന്റെയും കാര്യാലയ പ്രമുഖ് മോഹന്ജിതന്നെയായി. ഈ ചുമതല ഒരു വെല്ലുവിളിയായിരുന്നു. കാര്യാലയത്തിന്റെ ഉദ്ഘാടനം നടക്കേണ്ട ദിവസം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആര്‍എസ്എസിനെ നിരോധിക്കുകയും ചെയ്തു. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും എത്തിച്ചേര്‍ന്നവര്‍ക്ക് പാലുകാച്ചല്‍ ചടങ്ങ് നടന്നയുടന്‍ പല ഭാഗങ്ങളിലേക്കും അപ്രത്യക്ഷരാകേണ്ടിവന്നു. അടിയന്തരാവസ്ഥയില്‍ അടച്ചുപൂട്ടിയിരുന്നെങ്കിലും മോഹന്‍ജി കാര്യാലയ പ്രമുഖായി തുടര്‍ന്നു. പോലീസിന്റെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും കണ്ണില്‍പ്പെടാതെ സംഘപ്രവര്‍ത്തനം തുടര്‍ന്ന കെ.ഭാസ്കര്‍ റാവു ഉള്‍പ്പെടെയുള്ള പ്രമുഖ ആര്‍എസ്എസ് പ്രചാരകന്മാരുടെ യാത്രകള്‍ക്കും താമസത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മോഹന്‍ജി വ്യാപൃതനായി.
പതിറ്റാണ്ടുകള്‍ പ്രചാരകനായി പ്രവര്‍ത്തിച്ചപ്പോഴും കാര്യാലയ പ്രമുഖ് എന്ന ചുമതലയില്‍ മോഹന്‍ജി തുടര്‍ന്നു. വര്‍ഷംതോറും മറ്റ് പ്രചാരകന്മാരുടെ സംഘടനാ ചുമതലകള്‍ മാറിക്കൊണ്ടിരുന്നപ്പോള്‍ മോഹന്‍ജിക്ക് മാത്രം മാറ്റമുണ്ടായില്ല. ഇടയ്ക്ക് ആര്‍എസ്എസിന്റെ പണസംബന്ധമായ ചുമതല നോക്കുന്ന വ്യവസ്ഥാപ്രമുഖായും കാര്യാലയത്തിന്റെയും തൊട്ടടുത്തുള്ള സരസ്വതി വിദ്യാനികേതന്‍ സ്കൂളിന്റേയും ഉടമസ്ഥത വഹിക്കുന്ന രാഷ്ട്രധര്‍മ പരിഷത്തിന്റെ സെക്രട്ടറിയായും മോഹന്‍ജി പ്രവര്‍ത്തിച്ചു.
ആര്‍എസ്എസിന്റെ ആശയാദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും അതില്‍ പരമാവധി വിജയിക്കുകയും ചെയ്തവരില്‍ ഒരാളായിരുന്നു മോഹന്‍ജി. കാര്യാലയം അദ്ദേഹത്തിന് സ്വന്തം വീടുതന്നെയായിരുന്നു. അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് തൃപ്പൂണിത്തുറയിലുള്ള സഹോദരന്റെ വീട്ടില്‍ പോയിരുന്നത്.
കാര്യാലയത്തിലെത്തുന്നവരുടെ താമസം, ഭക്ഷണം, യാത്രകള്‍ എന്നിവയുടെ മേല്‍നോട്ടവും ആശുപത്രിയില്‍ കിടക്കേണ്ടിവരുന്നവരുടെ ആവശ്യങ്ങളും അങ്ങേയറ്റത്തെ ശുഷ്കാന്തിയോടെ അദ്ദേഹം നിര്‍വഹിച്ചുപോന്നു. ഇക്കാര്യങ്ങളൊക്കെ ഒന്നുംരണ്ടും ദിവസമല്ല, വര്‍ഷങ്ങളും പതിറ്റാണ്ടുകളുമാണ് ആരോടും പരിഭവമില്ലാതെ മോഹന്‍ജി നിര്‍വഹിച്ചത്. ഒന്നിനുപുറകെ ഒന്നായി ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും മോഹന്‍ജിയുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയുണ്ടായതായി ഒരാളും പറഞ്ഞില്ല. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ സൂക്ഷ്മതയോടെയും കൃത്യതയോടെയും ചെയ്യുകയെന്നത് മോഹന്‍ജിയുടെ ജീവിതശൈലി തന്നെയായിരുന്നു. മറ്റാര്‍ക്കെങ്കിലും വേണ്ടിയാണ് താന്‍ ഇത് ചെയ്യുന്നതെന്ന ചിന്ത ലവലേശംപോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെ ആദര്‍ശത്തിന്റെ യജ്ഞവേദിയായി സങ്കല്പ്പിച്ചാല് ഒരിക്കലും അണഞ്ഞിട്ടില്ലാത്ത ഒരു ജ്വാലയായിരുന്നു മോഹന്‍ജിയുടെ ജീവിതം. നിഷ്കാമകര്മത്തിന് ഇതിലും മികച്ച ഉദാഹരണം അപൂര്‍വമായിരിക്കും. പ്രതിസന്ധികളില്‍ പതറാതെയും എതിര്‍പ്പുകള്‍ക്കു മുന്നില്‍ കീഴടങ്ങാതെയും ദേശീയദൗത്യത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാന്‍ ആര്‍എസ്എസിനു കഴിയുന്നത് മൂന്നാം സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസ് ‘ദേവദുര്‍ലഭര്‍’ എന്ന് വിശേഷിപ്പിച്ച ഇത്തരം ത്യാഗോജ്വല ജീവിതങ്ങള്‍ ഉള്ളതുകൊണ്ടാണ്. ഒരു മതിലിനപ്പുറവും ഇപ്പുറവുമായാണ് ആര്‍എസ്എസ് പ്രാന്തകാര്യാലയവും ‘ജന്മഭൂമി’യും സ്ഥിതിചെയ്യുന്നത്. കാര്യാലയത്തിലുള്ളവരെപ്പോലെ ‘ജന്മഭൂമി’യിലുള്ളവര്‍ക്കും മോഹന്‍ജി അവരുടെ കാരണവരായിരുന്നു.വേദനാജനകമാണ് മോഹന്‍ജിയുടെ വേര്പാടെങ്കിലും അറിയുന്നവര്‍ക്ക് സ്നേഹത്തിന്റെയും രാഷ്ട്രസേവനത്തിന്റെയും കെട്ടടങ്ങാത്ത നക്ഷത്രമായി അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ വഴികാട്ടും. ആ ദീപ്തസ്മരണയ്ക്കുമുന്നില്‍ ഞങ്ങളുടെ ഹൃദയാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: