കാലവര്‍ഷത്തിന് കാതോര്‍ത്തിരിക്കുന്ന കേരളത്തില്‍ അതിന് മുമ്പേ എത്തിയത് വിവിധതരം പനികളാണ്. ഡെങ്കിപ്പനി, എച്ച്1എന്‍1, മറ്റ്തരം പകര്‍ച്ചപ്പനികള്‍ എന്നിവ കേരളത്തെ ഗ്രസിക്കുമ്പോള്‍ ആരോഗ്യവകുപ്പ് ഇനിയും ജാഗ്രത്തായിട്ടില്ല. എച്ച്1എന്‍1 ബാധിച്ച് കഴിഞ്ഞമാസം 16 പേര് മരിച്ചിരുന്നു. ഇത് വര്‍ഷകാല പ്രതിഭാസം ആണെന്നിരിക്കെ, രോഗംപരത്തുന്നത് കൊതുകുകള്‍ ആണെന്നത് പരസ്യമായ അറിവായിരിക്കെ എന്തുകൊണ്ട് ആരോഗ്യകേരളം അനാരോഗ്യകേരളമായി മാറുന്നു? ഇതിന് മറുപടിപറയാന്‍ വിവാദങ്ങളില്‍ മുങ്ങിത്താഴുന്ന, അഴിമതിക്കറ പുരണ്ട, സ്വന്തം ധനലാഭം മാത്രം ലക്ഷ്യമിടുന്ന സര്‍ക്കാരിനാകുന്നില്ല. ഇടതു-വലതുഭേദമില്ലാതെ വരുന്ന ഭരണാധികാരികള്‍ ഈ വര്‍ഷക്കാല പ്രതിഭാസത്തെ തടയാനോ ജനങ്ങളെ രക്ഷപ്പെടുത്താനോ ശ്രമിക്കുന്നില്ല.
ഡെങ്കിപ്പനി, എച്ച്1എന്‍1, മലേറിയ എല്ലാം കൊതുകുജന്യ രോഗങ്ങളാണ്. വേനല്‍മഴ പകര്‍ച്ചപ്പനിബാധിതരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ചെള്ളുപനി, കുരുങ്ങുപനി മുതലായ പുതിയ പനികളും കേരളത്തിന്റെ മാത്രം പ്രതിഭാസമാണ്. ഡെങ്കിപ്പനി ഈഡിസ് എന്ന കൊതുകിലൂടെയാണ് വരുന്നത്. ചെള്ളുപനി ബാധിച്ച് വയനാട്ടില്‍ ഏഴുമരണവും കുരങ്ങുപനിമൂലം 10 പേരും മരിച്ചു. ഡെങ്കിപ്പനി തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇടുക്കിയിലും വയനാട്,കണ്ണൂര്‍, കാസര്‍കോട് മുതലായ സ്ഥലങ്ങളിലും വ്യാപകമാണ്. 600 ഡെങ്കിപ്പനി ബാധിതര്‍ തിരുവനന്തപുരത്തും 300 പേര് കോട്ടയത്തും 144 പേര് ഇടുക്കിയിലുമാണ്. ചിക്കന്‍ഗുനിയ വയനാട്ടിലും മലപ്പുറത്തുമാണ്. എച്ച്1എന്‍1 പനി ഇപ്പോള്‍തന്നെ 58 പേരുടെ ജീവന് അപഹരിക്കുകയും 1100 പേര് പനിബാധിതരാകുകയും ചെയ്തു. ലെപ്റ്റോസ്പൈറോസിസ് എന്ന പനിയും വയനാട്ടില്‍ 180 പേര്‍ക്ക് ബാധിക്കുകയുണ്ടായി.
ഇത്തരം രോഗപരിശോധനക്കുള്ള ഉപകരണങ്ങള്‍പോലും ഗ്രാമപ്രദേശങ്ങളിലില്ല. ഡെങ്കിപ്പനിപ്രതിവര്ഷ പ്രതിഭാസമാണെങ്കിലും മരണം കുറവായതിനാല്‍ അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഈ സമീപനം ശരിയല്ല. സര്‍ക്കാരിന്റെ ആരോഗ്യസംവിധാനം കുറെക്കൂടി ജാഗ്രതപുലര്‍ത്തിയിരുന്നെങ്കില്‍ വര്‍ഷക്കാലത്തെ ഈ പനിബാധ നിയന്ത്രണവിധേയമാക്കാമായിരുന്നു. പനിനിയന്ത്രണത്തില് പ്രധാനം കൊതുകുകളുടെ വളര്‍ച്ചയെ തടയുക എന്നതാണ്.
പണ്ട് ചെളിവെള്ളത്തിലും മറ്റും വളര്‍ന്നിരുന്ന കൊതുക് ഇന്ന് വീടിനകത്തും പ്രത്യുല്പാദനം നടത്താന്‍ ശീലിച്ചപ്പോള്‍ കൊതുകിന്റെയത്ര പുരോഗതി പനിനിയന്ത്രണത്തിന്റെ കാര്യത്തില്‍ ആരോഗ്യവകുപ്പിനില്ല.ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം ഇപ്പോള്‍ പിടിക്കുന്നുണ്ട്.പക്ഷെ ജനങ്ങള്‍ അജ്ഞരായി ഭക്ഷണംകഴിച്ച് രോഗാതുരരാകുന്നു. മഴക്കാലം തുടങ്ങുന്നതിന് മുമ്പായി മഴക്കാലപൂര്‍വ്വ ശുചീകരണത്തിനനുവദിച്ച പണം തദ്ദേശസ്ഥാപനങ്ങള്‍ ഉപയോഗിക്കുകയോ ശുചീകരണം നടപ്പാക്കുകയോ ചെയ്തില്ല. കഴിഞ്ഞവര്‍ഷം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവര്‍ 11 ആയിരുന്നു. ഈ പ്രതിഭാസത്തെപ്പറ്റി എന്റമോളജിസ്റ്റുകള്‍ മൗനംപാലിക്കുന്നതേയുള്ളൂ. എന്റമോളജി വകുപ്പില്‍ ഈ പ്രതിഭാസത്തെപ്പറ്റി ഗവേഷണം നടത്തി കൊതുക് ഉന്മൂലനത്തിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതാണ്.
സംസ്ഥാന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും പൊതുജനാരോഗ്യ വിദഗ്ധരും ഈ ആരോഗ്യത്തകര്‍ച്ചയില്‍ ഉല്ക്കണ്ഠാകുലരാണെങ്കിലും ഫലപ്രദമായ ഒരു നടപടിയും ഒരുഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നില്ല. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും സംയോജിതമായ ഒരു നിവാരണനടപടികളുമില്ല എന്നതും ശ്രദ്ധേയമാണ്. ഡോക്ടര്‍മാര്‍ ചികിത്സിക്കുകയല്ലാതെ രോഗ പ്രതിരോധത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല. കോര്പ്പറേഷന് കാനകള്പോലും ശുദ്ധീകരിക്കുന്നില്ല. കേരളത്തിന് അത്യാവശ്യമായി വേണ്ടത് സമര്‍പ്പണ മനോഭാവമുള്ള, ജനങ്ങളുടെ ആരോഗ്യത്തെപ്പറ്റി ഉല്‍കണ്ഠാകുലരും സമയബന്ധിത സേവനം നല്കാന് തയ്യാറുള്ളവരായ, പരിചയസമ്പന്നരായ ആരോഗ്യവിദഗ്ധരെയാണ്. കൂടാതെ പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍ ജാഗ്രത പുലര്‍ത്തുന്ന ഒരു നിരീക്ഷണസംവിധാനം വേണം. ഇതെല്ലാം പറയുമ്പോഴും മലയാളികള്‍ ശരീരത്തിന്റെ വൃത്തിയല്ലായ്മയെക്കുറിച്ചും പരിസരശുദ്ധീകരണത്തെപ്പറ്റിയും ബോധവാന്മാരല്ല. അവര്‍ കക്കൂസ് മാലിന്യം കുടിവെള്ളത്തില്‍വരെ തള്ളുന്നു.
സ്വന്തം വീട്ടിലെ മാലിന്യം വഴിയോരത്തും അയല്പക്കത്തെ പറമ്പിലും തോടുകളിലും തള്ളുന്നു. തോടുകളില്‍ ഒഴുക്ക് നിലച്ചാലും മാലിന്യനിക്ഷേപവും കൊതുകുകളെ വളര്‍ത്തുമെന്ന് സാക്ഷര മലയാളി ചിന്തിക്കുന്നില്ല. സാക്ഷരത ചിന്താശക്തിയെ ഉദ്ദീപിക്കുന്നില്ല എന്നതിന്റെ തെളിവാണ് മലയാളികള്‍. അല്ലെങ്കില്‍ തങ്ങള്‍ ഉല്പാദിപ്പിക്കുന്ന 180 ടാങ്കര്‍ കക്കൂസ് മാലിന്യം കുടിവെള്ളത്തില്‍ തള്ളുമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: