ഇന്ന് വി.എം. കൊറാത്ത് സ്മൃതി ദിനം
ചന്ദനമണം തൂവുന്ന അദൃശ്യസാന്നിദ്ധ്യമാണ് ഇന്ന് ‘കൊറാത്തി’ന്റേത്. അതെ, ആദ്യമായി വേലായുധ മേനോന് കൊറാത്ത് എന്ന വി.എം.കൊറാത്തിനെ ‘സാര്‍’ എന്ന് സംബോധന ചെയ്യാതെ ഓര്‍മിച്ചുപോകുന്നു. അത് മറ്റൊന്നുകൊണ്ടുമല്ല. ‘സാര്‍’ എന്ന സംബോധന അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്നതുകൊണ്ടുതന്നെ. ‘കൊറാത്ത് എന്ന് വിളിക്കടോ. സാര്‍ എന്ന് വിളിക്കാന്‍ തന്റെ മാഷൊന്നുമല്ലല്ലോ ഞാന്‍. ഞങ്ങള്‍ സാക്ഷാല്‍ കേശവമേനോനെപ്പോലും കേശവമേനോന് എന്ന് സംബോധന ചെയ്തിട്ടുണ്ട്. തെക്കന്മാര്വന്ന് ഒരോ ‘അശ്ലീല’ങ്ങള് ഉണ്ടാക്കിവക്കും.അല്ലെങ്കിലും പത്മനാഭന്റെ മണ്ണിലുള്ളവര് വിധേയത്വപ്രിയരാണല്ലോ.”ആദ്യമൊക്കെ അദ്ദേഹം ‘കൊറാത്ത് സാര്‍’ എന്ന സംബോധനയിലെ സാറിനെ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അതില്‍ വിജയിച്ചില്ലെന്ന് മാത്രം. തുടര്‍ന്ന് തെക്കുവടക്കു വ്യത്യാസമില്ലാതെ അദ്ദേഹം എല്ലാര്ക്കും കൊറാത്ത് സാര്‍ ആയി, ഗത്യന്തരമില്ലാതെ അതദ്ദേഹത്തിന് സ്വീകരിക്കേണ്ടിയും വന്നു. എമ്മേസാറിനൊപ്പം മറ്റൊരു സാര്‍ പദവിയില്‍ കൊറാത്ത് സാറും നമുക്കിടയിലെത്തി.
വലുപ്പചെറുപ്പമില്ലാത്ത തുല്യതയുടെ ആദരവ് അന്യര്ക്കേകണമെന്ന് അദ്ദേഹം ശഠിച്ചിരുന്നു.പദവികളും അധികാരങ്ങളും മനുഷ്യര്‍ക്കിടയില്‍ കെട്ടി ഉയര്‍ത്താനുള്ള കല്മതിലുകളല്ലെന്നും അദ്ദേഹം സ്വജീവിതത്തിലൂടെ എല്ലായിപ്പോഴും ഓര്‍മപ്പെടുത്തിയിരുന്നു. അധികാരംകൊണ്ടോ അറിവുകൊണ്ടോ മാറിനില്ക്കാനല്ല കൊറാത്ത് സാര്‍ ശ്രമിച്ചിരുന്നത്. പകരം കൂടെനില്ക്കുന്നവര്ക്കിടയിലേക്ക് പ്രത്യേകിച്ചും താഴോട്ടുള്ളവര്ക്കിടയിലേക്ക് അവയെ എത്തിച്ച് അവരെക്കൂടി തനിക്കൊപ്പം എത്തിക്കാനായിരുന്നു അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. ‘സാര്‍’എന്ന സംബോധനയെ ഇഷ്ടപ്പെടാത്തതില്പ്പോലുമുണ്ടായിരുന്ന വിചാരത്തിന്റെ രസമൂലിക ഇതല്ലാതെ മറ്റൊന്നായിരുന്നില്ല.
വാക്കുകളിലൂടെയല്ല അദ്ദേഹം പഠിപ്പിച്ചിരുന്നത്. ആവശ്യമുള്ളവര്‍ക്ക് പഠിക്കാനായി വലിയൊരു ഗുണപാഠത്തിന്റെ കര്മകാണ്ഡമായി അദ്ദേഹം തണല്വിരിച്ചുനിന്നു. തീക്ഷ്ണമായ പൊള്ളലേക്കും കാലത്ത് അനുഭവിച്ച ആ തണല്തഴുകലിനെക്കുറിച്ചുള്ള ഓര്‍മയില്‍ ആരിലും ഇന്ന് ചന്ദനമണം തിടംവച്ചുണരുമെന്ന് തീര്‍ച്ച.
അതെ, ഒരു വന്മരമായിരുന്നു അദ്ദേഹം. കാരുണ്യത്തിന്റെയും കരുതലിന്റെയും ഒരശ്വത്ഥംപോലെ. പന്തലിച്ച് നിറഞ്ഞ ചില്ലകളാലും ശതലക്ഷം ഹരിതാഭമാര്‍ന്ന ഇലച്ചാര്ത്തുകളാലും നിതാന്ത സൗന്ദര്യമിയന്ന കരുതലിന്റെ കാതല്‍ മരം. അത് കാറ്റേറ്റൊഴുകുന്ന മൃദുസംഗീതംപോലെ സദാസാന്ത്വനത്തിന്റെ ഉറവായിരുന്നു. അന്യരുടെ ഉഷ്ണത്തീക്കുമേല് ചൂടിയ തണലിന്റെ കാരുണ്യവും കരുതലുമായിരുന്നു. ആ വന്മരത്തില്നിന്ന് ആവശ്യക്കാരനുനേരെ നീണ്ടത് നിശ്ശബ്ദ ദാതാവിന്റെ ആയിരംപോന്ന ഫലം നിറഞ്ഞ ശിഖരഹസ്തങ്ങളായിരുന്നു. ഓര്‍മയില്‍പോലും ഇന്നും ഇതനുഭവിക്കാനാവുന്നു.
സ്വജീവിതത്തിലൂടെ മനുഷ്യത്വത്തെ പ്രകീര്‍ത്തിച്ച ജീവിതത്തിനുമാത്രമേ കാലാന്തരത്തില്‍ തന്റെ ഓര്‍മകളെ മരണമുഖത്തുനിന്ന് രക്ഷിക്കാനാവൂ. ഇത്തരത്തില്‍ അനശ്വരം മാത്രമല്ല അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍. അതിനപ്പുറം കാലംകഴിയുന്തോറും പ്രായോഗികാര്ഹമായ പ്രസക്തിയെ നിഷ്കര്‍ഷിക്കുന്ന പാഠങ്ങളുടെ പ്രഭാവത്തെയും അദ്ദേഹത്തിന്റെ ജീവിതവും വീക്ഷണവും അടിവരയിടുന്നു.
തന്റെ കര്മമേഖലയില് എന്തുകൊണ്ടും വലിയ മനുഷ്യനായിരുന്നു കൊറാത്ത് സാര്‍. അജയ്യനും പ്രമാണിയുമായ വലിയ മനുഷ്യന്. പക്ഷേ തീരെ ചെറിയവരില്നിന്ന് സമൂഹത്തിലെ പതിതരും അസ്വതന്ത്രരുമായവരില്നിന്ന് ഉരുവപ്പെടുത്തിയെടുത്ത മനസ്സായിരുന്നു ആ വലുപ്പത്തിനുള്ളത്. തീരെ ചെറിയ മനുഷ്യരുടെ ജീവിതംകൊണ്ടും അവരുടെ ജീവിതത്തിന് പച്ചപ്പിയറ്റിയിരുന്ന പ്രവര്‍ത്തനരീതികൊണ്ടും ജാഗ്രത്തായ മനസ്സായിരുന്നു അത്. അതുകൊണ്ടുതന്നെ തനിക്കുള്ള അധികാരം, അതെന്തായാലും അന്യരില്നിന്നകന്ന് നില്‍ക്കാനും അടിച്ചമര്‍ത്താനും ഉള്ളതല്ലെന്നദ്ദേഹം വിശ്വസിച്ചിരുന്നു. ഒപ്പം അടിച്ചമര്‍ത്തപ്പെടുന്നവന്റെ അവകാശസ്വാതന്ത്ര്യങ്ങള്ക്കുവേണ്ടി അവ പ്രയോഗിക്കപ്പെടണമെന്ന ശാഠ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അതിനായി തന്റെ കര്‍മമണ്ഡലത്തെ ആവോളം ജീവിതാന്ത്യംവരെ അദ്ദേഹം പ്രയോജനപ്പെടുത്തുകയും ചെയ്തു.
1980 കളുടെ പകുതിയില്‍ പുതിയ സംവിധാനങ്ങളുമായി ‘ജന്മഭൂമി’ ആരംഭിച്ചത് കൊറാത്ത് സാറിന്റെ നേതൃത്വത്തിലായിരുന്നു. ആയിടയ്ക്കായിരുന്നു അദ്ദേഹം ‘മാതൃഭൂമി’യില്നിന്ന് വിരമിച്ചത്. കൊറാത്ത് സാറിന്റെ സാന്നിദ്ധ്യം എന്നെപ്പോലുള്ള ഒട്ടേറെപേരെ ‘ജന്മഭൂമി’യിലേക്കാകര്ഷിക്കുകയും ചെയ്തു. അന്ന് പത്രാധിപസമിതിയില്‍ ചേര്‍ന്നവരില്‍ കെ.മോഹന്‍ ദാസ് മാത്രമേ ഇന്ന് തുടരുന്നുള്ളൂ. ബാലഗോപാല്‍, വാസവന്, പ്രകാശ് സി.ഇടിവട്ടം, ഭാഗ്യലക്ഷ്മി, ജയശങ്കര്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റുജോലികള്കിട്ടി പോവുകയും ചെയ്തു. എങ്കിലും കൊറാത്ത് സാറിന്റെ കീഴില്‍ പണിയെടുക്കാനായി എന്നത് വലിയ ഭാഗ്യങ്ങളിലൊന്നായി തന്നെ ഓരോരുത്തര്‍ക്കും അനുഭവപ്പെടും. അതുപോലെ നാരായണ്‍ജിയുടെ സാന്നിദ്ധ്യവും ഞങ്ങള്‍ക്ക് പല പുതിയ പാഠങ്ങളും നല്കി.
അന്ന് പത്രലോകത്തെ ആചാര്യനായിരുന്നു കൊറാത്ത് സാര്‍. ഞങ്ങള്‍ ആ രംഗത്തെ ‘ഹരിശ്രീ’ക്കാരും. അങ്ങനെയുള്ള ഞങ്ങളെ അദ്ദേഹം അദ്ദേഹത്തിന്റെ കീഴിലാക്കിയല്ല നിറുത്തിയിരുന്നതും പെരുമാറിയിരുന്നതും. അദ്ദേഹം ഞങ്ങളെ അദ്ദേഹത്തോടൊപ്പം കൂട്ടിയും ഒപ്പമിരുത്തിയും ഞങ്ങളിലൊരാളായിട്ടായിരുന്നു പത്രത്തിന്റെ ആധിപത്യം വഹിച്ചിരുന്നത്. ഒരു പത്രസ്ഥാപനത്തിലും ഒരു പത്രാധിപനിലുംനിന്നും ഒരിക്കലും കിട്ടാനിടയില്ലാത്ത ഈ മഹാഭാഗ്യമായിരുന്നു അക്കാലത്ത് ‘ജന്മഭൂമി’ നമുക്കേകിയ അമൂല്യവേതനം. അക്കാലത്ത് അദ്ദേഹം ‘ജന്മഭൂമി’യുടെ പത്രാധിപര്‍ മാത്രമായിരുന്നില്ല. പ്യൂണ്‍ പണി മുതല്ക്കങ്ങോട്ട് സര്വവേഷങ്ങളിലും സക്രിയമായി അദ്ദേഹം നിറഞ്ഞുനിന്നു.
സ്വന്തമായി മരുന്നുപോലും എടുത്തു കഴിച്ചിട്ടില്ലാത്ത, കഴിക്കാനറിയാത്ത ഈ മനുഷ്യന് സ്വന്തം വസ്ത്രമലക്കിയും ശൗചാലയം കഴുകിയും തട്ടുകടയിലെ ഭക്ഷണം കഴിച്ചുമൊക്കെ ഞങ്ങള്‍ക്കൊപ്പം രാപ്പകല്‍ പണിയെടുത്തിരുന്നുവെന്നത് ‘ജന്മഭൂമി’ക്ക് ലഭിച്ച ഭാഗ്യംമാത്രമല്ല ഞങ്ങള്ക്കുംകൂടെ ലഭിച്ച ഭാഗ്യമാണ്. ഏറെ സന്തോഷത്തോടെ പരിഭവമേതുമില്ലാതെയാണ് ഇക്കാര്യങ്ങളെ അദ്ദേഹം നേരിട്ടത്. എങ്കിലും കൂടെനിന്ന ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാരുടെ സേവന-വേതന വ്യവസ്ഥകളെക്കുറിച്ച് അദ്ദേഹം ഏറെ വ്യാകുലനായിരുന്നു. പത്രം ഉടമകളുമായി അദ്ദേഹം ഞങ്ങളുടെ വേതനവ്യവസ്ഥകള്ക്കുവേണ്ടി പലവുരു അതിശക്തമായി ഇടപെട്ടിട്ടുമുണ്ട്.പക്ഷേ അതൊന്നും നടന്നില്ലെന്ന് മാത്രം. അതില്‍ അദ്ദേഹം നിരാശനുമായിരുന്നു, ഞങ്ങളും. എന്നാല്‍ ഞങ്ങള്‍ കൊറാത്ത് സാര്‍ എന്ന പത്രാധിപരുടെ സ്നേഹസാന്നിദ്ധ്യത്താല് അത്തരം നിരാശകളെ ആശാഭരിതമാക്കിമാറ്റിയിരുന്നു. ഞങ്ങളുടെ വിശപ്പകറ്റിയും ആവശ്യങ്ങള്‍ നിറവേറ്റിയും കൊറാത്ത് സാറിന്റെ കീശ ഏറെ കാലിയായിട്ടുണ്ട്. മിക്കവാറും സന്ധ്യകഴിഞ്ഞ നേരത്ത് അടുത്തുള്ള ‘ബല്ലു’വിന്റെ ചെറിയ ദോശക്കടയിലാവും ഞങ്ങളുടെ പത്രാധിപസമിതിയോഗം. ചെലവെല്ലാം കൊറാത്ത് സാറിന്റെ വകതന്നെ.
അക്ഷരാര്‍ത്ഥത്തില്‍ അന്ന് അഹോരാത്രം പണിയെടുക്കുകയായിരുന്നു ഞങ്ങള്‍. അത്താഴം കഴിഞ്ഞും ആഫീസിലെത്തി പത്തുപതിനൊന്ന് മണിയോളം ഞങ്ങള്‍ക്കൊപ്പം കൂടുമായിരുന്നു. ഒടുവില്‍ അന്നത്തെ നമ്മുടെ ‘ഫലശ്രുതി’യായ നാലുപേജ് പത്രവുമായിട്ടാവും തൊട്ടടുത്ത കാര്യാലയത്തില്‍ അന്തിയുറങ്ങാനെത്തുക. അപ്പോഴും അദ്ദേഹം പറയുമായിരുന്നു ”മാതൃഭൂമിയേക്കാള്‍ സുഖവും രസവുമുണ്ടിവിടെ. പക്ഷേ ഈ ‘കടലാസ്'(പത്രം) കാണുമ്പോള്‍ വല്ലാതെ വിഷമം തോന്നുന്നു.” എങ്കിലും എല്ലാ വിഷമങ്ങളേയും അദ്ദേഹം ആര്‍ജവത്തോടെ രസാത്മകമായി നേരിടാന്‍ ശ്രമിച്ചിരുന്നു.
പിന്നീട്, ശാരീരിക വിഷമങ്ങള്‍ അധികമായി അലട്ടിതുടങ്ങിയപ്പോള്‍ ശുശ്രൂഷയ്ക്കെന്നവണ്ണം കൂടെയെത്തിയ സാറിന്റെ ഭാര്യ, പത്മിനി ടീച്ചര്‍ വളരെപ്പെട്ടെന്നുതന്നെ ഞങ്ങള്‍ക്കൊക്കെ അമ്മയായി മാറുകയും ചെയ്തു. പത്രാധിപരുടെ ഓഫീസും വീടും തൊട്ടടുത്തായതും ഇതിന് കാരണമായി. സഹധര്മിണിയെത്തിയതോടെ കൊറാത്ത് സാര്‍ ഉഷാറായി. വീട്ടുകാരണവരെന്നപോലെ ഞങ്ങളുടെ പത്രാധിപകാരണവരായി കൂടുതല്‍ ഊര്‍ജസ്വലമായി. ശിക്ഷണവും ശാസനയും ഭക്ഷണവും കളിതമാശയുമൊക്കെയായി ഞങ്ങള്‍ക്കുമേല്‍ സ്നേഹത്തിന്റെ അധികാരം അരക്കിട്ടുറപ്പിച്ചു. സ്വന്തം അച്ഛനമ്മമാരെപ്പോലെ സാറും ഭാര്യയും (അമ്മയും) ഞങ്ങളുടെ അത്ര ഭദ്രമല്ലാത്ത ഭാവിയുടെ കാര്യത്തില്‍ വ്യാകുലരായി.
ഇത്രത്തോളമെത്തിയ തികച്ചും ഔദ്യോഗികാന്യമായ ഒരു കുടുംബപശ്ചാത്തലമായിരുന്നു അന്ന് കൊറാത്ത് സാറിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ക്ക് കിട്ടിയിരുന്ന ജന്മഭൂമി ജീവിതം. അതിന്റെകൂടി ഫലമായിട്ടായിരുന്നു ഞങ്ങളില്‍ പലരും കൂടുതല്‍ സുരക്ഷിതവും വേതനത്തില്‍ മെച്ചപ്പെട്ടതുമായ ജോലിതേടി അവിടം വിട്ടത്. എങ്കിലും ജന്മഭൂമിയില്‍നിന്ന് കൊറാത്ത് സാറിന്റെ സാന്നിദ്ധ്യത്തില്‍ ലഭിച്ച അനുഭവപാഠങ്ങള്‍ പത്രപ്രവര്‍ത്തനത്തിന് മാത്രമല്ല സ്വകാര്യജീവിതത്തിലും ഒട്ടേറെ മികച്ച പാഠങ്ങളായി നിലകൊള്ളുന്നു.
അറിവിനേക്കാള്‍ തിരിച്ചറിവിന് പ്രാധാന്യം കൊടുക്കണമെന്നും വെളിച്ചത്തിനോടെന്നതിനേക്കാള് ഇരുള്‍മൂടിയ ഇടങ്ങളിലേക്കാവണം പത്രക്കാരുടെ കണ്ണുകള്‍ എത്തേണ്ടതെന്നും അദ്ദേഹം ഞങ്ങളെ സ്വജീവിതത്തിലൂടെ സദാ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. പത്രാധിപത്യം ധനാധിപത്യത്തിന് വഴിമാറിത്തുടങ്ങിയിരുന്ന കാലഘട്ടമായിരുന്നു അത്. അതില്‍ ഉത്കണ്ഠാകുലനായിരുന്നു താനും അദ്ദേഹം. മുതലാളിക്കുമുന്നില്‍ തൊഴിലാളിയായിക്കൊണ്ടുതന്നെ പത്രാധിപര്‍ക്കും പത്രാധിപസമിതിക്കും മുതലാളിയെ നിലയ്ക്കുനിറുത്താനായില്ലെങ്കില് പത്രധര്‍മം കേവലം ധനാര്ജനത്തിന്റെ അധര്മമാര്ഗത്തിലേക്കാവും വഴിതിരിയുകയെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു.
ആ നിരീക്ഷണം ശരിയാവാന്‍ ഏറെക്കാലം വേണ്ടിവന്നുമില്ല. അദ്ദേഹത്തിന്റെ കാലത്തുതന്നെ അത് സംഭവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്തെ പത്രപ്രവര്ത്തനരീതിയോ പത്രപ്രവര്‍ത്തക ലോകമോ അല്ല ഇന്നത്തേത്. മാറ്റങ്ങള്‍, സാങ്കേതികമായും അല്ലാതെയും ഏറെ സംഭവിച്ചിരിക്കുന്നു. വേഗത ഏറെയേറെ കൂടിയിരിക്കുന്നു. അധികാരവും പണാധിപത്യവും മതജാതി വര്‍ഗീയതയും മത്സരങ്ങള്‍ക്ക് നിറമേറെയേകുന്നു. മത്സരങ്ങള്‍ മത്സരങ്ങള്ക്കുമീതെ പറപറക്കുന്നു. അപ്പോഴും കൊറാത്ത് സാര്‍ ഇവിടെ ശേഷിപ്പിച്ചുപോയ സാംസ്കാരിക നിരീക്ഷണങ്ങളും പത്രധര്മചിന്തകളും കൂടുതല്‍ കൂടുതല്‍ ശ്രദ്ധേയവും പ്രസക്തവുമായിത്തീരുന്നതായിട്ടാണനുഭവം.
സ്വാതന്ത്ര്യസമര സേനാനിയും അതുവഴി ജയില്വാസമനുഭവിച്ചയാളുമായിരുന്നു കൊറാത്ത് സാര്‍. ഗാന്ധിജിയോടും ഗാന്ധിയന്‍ ദര്ശനാശയങ്ങളോടും ആരാധന മാത്രമല്ല, പൂജാരിയോളം ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു കൊറാത്ത് സാറിന്. അവയ്ക്കൊന്നും അല്‍പ്പംപോലും മങ്ങലേല്‍പ്പിക്കാതെയാണ് അദ്ദേഹം ആര്‍എസ്എസിന്റെ ആശയങ്ങളോട് അനുരഞ്ജനം ചെയ്തത്. ഗാന്ധിയന്‍ സ്വയംസേവകനായതിനെക്കുറിച്ച് അദ്ദേഹം ആത്മകഥയായ ‘ഓര്‍മയുടെ നിലാവില്’ രേഖപ്പെടുത്തിയിട്ടുമുണ്ട്.
തെളിഞ്ഞതും രാകിമൂര്പ്പിച്ചതുമായ കൊറാത്ത് സാറിന്റെ മലയാളത്തിന് വലിയ സര്‍വകലാശാലകളുടെ ബിരുദ പിന്തുണയൊന്നുമില്ല. പക്ഷേ വലിയ സര്‍വകലാശാലാ ബിരുദങ്ങളുടെ മേന്മയുംപേറി ജന്മഭൂമിയിലെത്തിയ ഞങ്ങള്‍ക്ക് പില്ക്കാലത്ത് നല്ല എഴുത്തും നല്ല വായനയും അല്‍പ്പമായിട്ടെങ്കിലും വശമായിട്ടുണ്ടെങ്കില് അത് ‘കൊറാത്ത് സ്കൂളി’ ന് അവകാശപ്പെട്ടതാണ്.
ഒരിക്കലും പിശുക്കില്ലാതെ ജീവിച്ചിരുന്ന കൊറാത്ത് സാര്‍ ഭാഷാപ്രയോഗങ്ങളില്‍ ഏറേ പിശുക്ക് കാണിച്ചിരുന്നു താനും. ആവശ്യമില്ലാത്ത പ്രയോഗങ്ങളും അലങ്കാരങ്ങളും സംസ്കൃതഭാഷാഭിനിവേശവുമൊക്കെ കാണുമ്പോള്‍ ആ ശാന്തചിത്തന്‍ അശാന്തനാവുമായിരുന്നു. അത് രൂക്ഷശാസനയായി നമുക്കുമേല്‍ പതിക്കുകയും ചെയ്തിരുന്നു. സ്വകാര്യവര്ത്തമാനത്തിലെന്നപോലെ എഴുത്തിലും വെണ്മയുറ്റ ഹാസ്യത്തിന്റെ നുരയൊഴുക്കുന്നതില് അദ്ദേഹം നിപുണത തെളിയിച്ചിരുന്നു. ഹാസാത്മകമായ വിമര്‍ശനങ്ങളുമായി ‘ലക്ഷ്മണന്’ എന്ന തൂലികാനാമത്തില്‍ അദ്ദേഹം മറഞ്ഞിരുന്നതും നാമൊക്കെ മറയേതുമില്ലാതെ കണ്ടകാര്യം.
ഇനി, ഇവയ്ക്കെല്ലാം ഓര്‍മയിലെ വസന്തങ്ങള്‍ക്ക് വളക്കൂറായി നില്ക്കാനല്ലേ ആവൂ. എനിക്ക് ഒരിക്കലും ഓര്‍ക്കേണ്ടതേയില്ല അദ്ദേഹത്തെ. ഓര്‍മയില്‍ മാഞ്ഞാലല്ലേ വീണ്ടുമൊരു ഓര്മപ്പെടുത്തലിനിടയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: