അഴിമതിക്കേസില്‍നിന്നും തടിയൂരാന്‍ കേരള ധനകാര്യമന്ത്രി മാണി തനിക്കനുകൂലമായി മൊഴി നല്കിയ ബാറുടമക്ക് കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അടക്കാനുണ്ടായിരുന്ന വായ്പാ കുടിശികയില്‍ ഒന്നരക്കോടിയോളം രൂപയുടെ വഴിവിട്ട ഇളവനുവദിച്ചതായ വാര്‍ത്ത ആരെയും ഞെട്ടിക്കുന്നതാണ്. അഴിമതിക്കേസില്‍നിന്നും രക്ഷതേടാനും അഴിമതിയെത്തന്നെ ആശ്രയിക്കുന്ന മാണി അഴിമതിയില്‍ ഒരു ഡോക്ടറേറ്റിനാണ് ശ്രമിക്കുന്നത് !
അഴിമതികള്‍ക്കു മാത്രമായി കേരളത്തില്‍ രണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചുവരുന്നുവെന്നത് മലയാളികള്‍ക്ക് അഭിമാനകരമായ കാര്യമാണ്. രണ്ടു പാര്‍ട്ടികളും ന്യൂനപക്ഷ വര്‍ഗ്ഗീയ പാര്‍ട്ടികളാണെന്നതും മതേതര കേരളത്തിന്റെ മാറ്റുകൂട്ടുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ സ്വന്തം കാര്യംമാത്രം നോക്കുന്ന വ്യക്തികളുടെ എണ്ണംകൊണ്ട് മാത്രം ഭൂരിപക്ഷമായിരിക്കുന്ന ഹൈന്ദവര്‍ കാല്‍ക്കീഴില്‍നിന്നും മണ്ണൊലിച്ചുപോകുന്നതറിയാതെ വടക്കുനോക്കികളായി കഴിയുന്നു.
ഇടക്കിടെ ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ തന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍വേണ്ടി മാത്രം കുമ്പസാരം നടത്തുന്ന ആന്റണി മലയാളികളില്‍ ചിലരെങ്കിലും തന്റെ കള്ളക്കളി കാണുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കോടാനുകോടി രൂപയുടെ അഴിമതികള്‍ ചെയ്തുകൂട്ടിയ തന്റെ സഹപ്രവര്‍ത്തകരുടെ അഴിമതിയെപ്പറ്റി പറയുകയോ കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവച്ചിറങ്ങുകയോ ചെയ്യാതെ ആന്റണിക്ക് മൗനം തുടരുന്നതുതന്നെയല്ലെ ഭൂഷണം.
അഡ്വ. ജയഭാനു. പി, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: