ഭാരതത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതിക സര്‍വ്വകലാശാലയാണ് മദ്രാസ് ഐഐടി. 8000ല്‍പരം വിദ്യാര്‍ത്ഥികളും 550 അദ്ധ്യാപകരും 1250 ഓളം മറ്റ് ജീവനക്കാരുമുള്ള സ്ഥാപനമാണിത്. പഠനത്തിനൊപ്പം ബഹുവിധ നൈപുണ്യം സ്വായത്തമാക്കാനുള്ള സാഹചര്യവും സംവിധാനവും സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തിയ ലക്ഷക്കണക്കിനാളുകള്‍ ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്റെ പലഭാഗത്തുമുണ്ട്.
മികവിന്റെ കേന്ദ്രമായ മദ്രാസ് ഐഐടിയില്‍ പറയത്തക്ക സംഘര്‍ഷങ്ങളോ കലാപങ്ങളോ നടന്നതായി അറിവില്ല. എന്നാല്‍ അടുത്ത കാലത്തായി മദ്രാസ് ഐഐടിയില്‍ അന്തഃഛിദ്രം വിതയ്ക്കാന്‍ ഏതാനും ചില വിദ്യാര്‍ത്ഥികളുണ്ടാക്കിയ കൂട്ടായ്മ ശ്രമിച്ചുവരികയാണ്.
ഡോ.അംബേദ്കറുടെയും പെരിയോറിന്റെയും പേരിലുണ്ടാക്കിയ സ്റ്റഡിസര്‍ക്കിള്‍ വിദ്യാര്‍ത്ഥികളെ ജാതിതിരിച്ച് അവഹേളിക്കാനും അപമാനിക്കാനും ശ്രമിച്ചുവരികയായിരുന്നു. സംസ്കൃതത്തിനും ഹിന്ദിയ്ക്കുമെതിരെ നിരന്തരം ലഘുലേഖ വിതരണം ചെയ്യുകയും കാമ്പസിനകത്ത് പോസ്ററര്‍ ഒട്ടിക്കുകയും അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ പുറത്തു നിന്നുള്ളവരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടത്തുകയും പതിവായിരുന്നു. ഇതെല്ലാം കാമ്പസിന്റെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്.
ഗോവധം നിരോധിക്കുന്നത് സവര്‍ണ താല്പര്യം സംരക്ഷിക്കാനാണെന്നും അതിനെയെല്ലാം ചെറുത്തുതോല്‍പ്പിക്കാന്‍ തയ്യാറാകണമെന്നും ലഘുലേഖയില്‍ ആവശ്യപ്പെട്ടിരുന്നു. പരിപാടികള്‍ സംഘടിപ്പിക്കാനും മറ്റുമായി പണപ്പിരിവും പതിവായിരുന്നു.
വിദ്വേഷം ജനിപ്പിക്കുന്ന ഇക്കൂട്ടരുടെ ചെയ്തികള്‍ അക്കമിട്ട് നിരത്തി കേന്ദ്ര മാനവ വിഭവ വകുപ്പിന് ഒരു കത്ത് ലഭിച്ചിരുന്നു. ഈ കത്ത് മദ്രാസ് ഐഐടി അധികാരികള്‍ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറി പ്രിസ്കാ മാത്യു അയച്ചുകൊടുത്തു. ഈ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഐഐടി അംബേദ്കര്‍ പെരിയോര്‍ സ്റ്റഡിസര്‍ക്കിളിന്റെ പ്രവര്‍ത്തനം. താല്‍ക്കാലികമായി തടഞ്ഞത്. ഇത് സംബന്ധിച്ച വിവരം പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ കുപ്രചാരണം അഴിച്ചുവിട്ടത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുലാണ്. രാഹുല്‍ ട്വിറ്ററിലെഴുതി ‘ നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിസംഘടനയെ നിരോധിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടിക്കെതിരെ പ്രതിഷേധിക്കുക പ്രതികരിക്കുക’. ഇത് കണ്ട ഉടനെയാണ് എച്ച്ആര്‍ഡി മന്ത്രി സ്മൃതി ഇറാനിയുടെ വീട്ടിലേക്ക് എന്‍എസ്യുക്കാര്‍ മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് ശനിയാഴ്ച മദ്രാസ്ഐഐടിക്കു മുന്നിലും പ്രകടനവും വഴിതടയലും നടത്തി. എന്നാല്‍ മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളൊന്നും സമരത്തിനിറങ്ങിയിട്ടില്ല. നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനാണ് നിരോധിച്ചതെന്ന് നിരോധിക്കപ്പെട്ട സംഘടനയില്‍പ്പെട്ടവരും പറയുന്നില്ല. ഇവിടെ പ്രശ്നം അഭിപ്രായ സ്വാതന്ത്ര്യത്തിന്റേതല്ല. അച്ചടക്കത്തിന്റെതാണ്. പെരുമാറ്റച്ചട്ടത്തിന്റേതാണ്. അത് ഉറപ്പുവരുത്താന്‍ പരിപൂര്‍ണ്ണമായും സ്വതന്ത്ര ചുമതലയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ കടമയാണ്. അതാണ് അവിടെ സംഭവിച്ചിട്ടുള്ളത്.
പ്രശ്നം വഷളാക്കാന്‍ ബോധപൂര്‍വ്വം കള്ള പ്രചാരണം നടത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്തിട്ടുള്ളത്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് തുല്യമാണത്. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനും താന്‍ ഒളിവിലല്ലെന്ന് ബോധ്യപ്പെടുത്താനുമുള്ള ഇത്തരം തറവേലകള്‍ കോണ്‍ഗ്രസ്സിന്റെ അവശേഷിക്കുന്ന സ്വാധീനവും നഷ്ടപ്പെടുത്തുമെന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഭാവിതലമുറയെ വാളെടുക്കാന്‍ പഠിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് തീക്കൊള്ളിക്കൊണ്ടുള്ള തലചൊറിയലാണ്.
കോണ്‍ഗ്രസ് എന്ന പ്രായമേറിയ ദേശീയ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് ഈ ചെറിയ മനുഷ്യന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആപത്തുകള്‍ കണ്ടറിയാന്‍ ആ പാര്‍ട്ടിയിലെ കാര്യവിവരമുള്ളവര്‍ ശ്രദ്ധിക്കണം. കുടിവെള്ളത്തില്‍ പാഷാണം കലക്കുന്ന പണിയില്‍ നിന്നും രാഹുലിനെ പിന്തിരിപ്പിക്കാന് കഴിയണം. ജാതിപ്പോരും ഭാഷാ വിരോധവവും തുടര്‍ന്നുളവായേക്കാവുന്ന കലാപങ്ങളും കലാശാലകളെ കലുഷിതമാക്കും. മോഹഭംഗം വന്ന വ്യക്തികള്‍ക്കേ ഇമ്മാതിരി കൊള്ളരുതായ്മകള്‍ നടത്താന്‍ കഴിയൂ. അതോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാവാണെന്നത് കൗതുകമുളവാക്കുന്നതാണ്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനനേതാക്കളെ തുറുങ്കിലടച്ച് സപ്തസ്വാതന്ത്ര്യവും തച്ചുടച്ചവരുടെ പരമ്പരക്കാരന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് ചെകുത്താന് വേദമോതുന്നതിന് തുല്യമാണ്. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്ന് പറയാറുണ്ട്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള വിഷയദാരിദ്ര്യം മൂലം കോണ്‍ഗ്രസ് നേതാവിന് വക്രബുദ്ധിയെ ആശ്രയിക്കേണ്ടി വന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ലജ്ജാകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: