ഭാരതത്തിന്റെ ഭൂസമ്പത്തില്‍ നാലുശതമാനം മാത്രമാണ് വ്യാവസായികമായി ഉപയോഗിക്കുന്നത്. തരിശായി കിടക്കുന്ന 368 മില്യണ്‍ ഹെക്ടര്‍ ഭാരതത്തിലുണ്ട്. ഒരു മാസം 15 ലക്ഷം യുവതയാണ് തൊഴില്‍ തേടുന്നത്. ഒരു വര്‍ഷം 1.50 കോടി തൊഴിലവസരങ്ങളാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുണ്ടാവണമെങ്കില്‍ ആധുനിക സാങ്കേതിക വികസനത്തിലധിഷ്ഠിതമായ വ്യവസായങ്ങള്‍ ഉണ്ടാവണം.ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 55000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കാണ് ഉണ്ടായിരുന്നത്.
70 വര്‍ഷം കഴിഞ്ഞിട്ടും ആകെ 10000 കിലോമീറ്റര്‍ റെയില്‍വേ പാളമാണ് വികസിപ്പിക്കാന്‍ കഴിഞ്ഞത്. ഇതേസമയം ചൈന ഇതിന്റെ മൂന്നിരട്ടിയാണ് വര്‍ദ്ധിപ്പിച്ചത്. ഈ കാഴ്ചപ്പാടില്‍ റെയില്‍വെയുടെ അടിസ്ഥാനവികസനത്തിനും റോഡ് ഗതാഗതത്തിനും ഭൂമി ഏറ്റെടുത്തേ മതിയാകൂ. 2013ല്‍ കോണ്‍ഗ്രസ്സ് കൊണ്ടുവന്ന നിയമത്തില്‍ കര്ഷകന് അനുഗുണമായ ഭേദഗതികള്‍ മാത്രമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. പിന്നെ എന്തിന് ഈ കുപ്രചരാണങ്ങളും കലാപവും? നരേന്ദ്രമോദിയെ ‘കോര്‍പ്പറേറ്റ് സഹയാത്രികന്’ എന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ അഭിസംബോധന ചെയ്യുന്നത്.
ഇതുപറയുന്ന മാദ്ധ്യമഗവേഷകര്‍ കോട്ടും ടൈയും കെട്ടി കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ കസേരയില്‍ ഇരുന്ന് കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍നിന്നും ശമ്പളം വാങ്ങിക്കൊണ്ടാണ് നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്നത്. എന്താണ് കോര്‍പ്പറേറ്റ്? ആരാണ് കോര്‍പ്പറേറ്റ്? കോര്‍പ്പറേറ്റുകള്‍ ഇത്ര വലിയ കുഴപ്പക്കാരോ? ഒരു സ്ഥാപനം ഒറ്റക്കുനടത്തിയാല് അത് പ്രൊപ്രൈറ്റര്‍ഷിപ്പ് ആണ്. കുറച്ചുപേര്‍ ഒരുമിച്ചു നടത്തിയാല്‍ അത് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം സ്ഥാപനത്തിന്റെ ഷെയര്‍ ജനങ്ങള്ക്കുനല്കി പണം സ്വരൂപിച്ച് സ്ഥാപനം നടത്തിയാല്‍ അത് കമ്പനി. ഈ കമ്പനിയുടെ ആസ്തി ചെറുതും വലുതുമാകാം. ഭൂരിഭാഗം ഷെയര്‍ ആസ്തിയാക്കി സൂക്ഷിച്ച് നടത്തുന്ന കമ്പനിയെ കോര്‍പ്പറേറ്റ് എന്നുവിളിക്കുന്നു. അങ്ങനെയെങ്കില്‍ ഭാരതത്തിലെ എല്ലാ പ്രധാന കമ്പനികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തന്നെയാണ്. റിലയന്‍സ് അടക്കമുള്ള കമ്പനികളുടെ ഷെയറുകള്‍ എടുക്കാത്തവര്‍ കേരളത്തില്‍ വിരളമാണ്.
തൊഴിലില്ലായ്മ പരിഹരിക്കാന്‍ വ്യവസായം കൂടിയേ തീരൂ. അതിന് സ്വകാര്യമേഖലയില്‍ വ്യവസായ കമ്പനികളുണ്ടാകണം. റെയില്‍വെ അടക്കമുള്ള കേന്ദ്രഗവമ്മേണ്ട് സ്ഥാപനങ്ങളിലെ മൊത്തം ജീവനക്കാര്‍ 20 ലക്ഷത്തില്‍ കവിയില്ല. ഭാരതമെന്ന ജനാധിപത്യരാജ്യത്ത് കോര്‍പ്പറേറ്റുകളെ നിരോധിക്കണമെന്ന് പറയുന്നതിന്റെ അര്‍ത്ഥമില്ലായ്മ ആര്‍ക്കാണ് മനസ്സിലാക്കാന്‍ കഴിയാത്തത്. കല്ലായി പുഴയുടെ തീരത്ത് ഗ്വാളിയോര്‍ റയോണ്‍സിന് ഇ.എം.എസ്.നമ്പൂതിരിപ്പാട് അനുമതി നല്കിയതും അസംസ്കൃത വസ്തു തുഛമായ നിരക്കില്‍ ഇറക്കികൊടുത്തതും ഇടതുപക്ഷം മറന്നുപോയോ? ഭാരതത്തിലെ ഉന്നത തൊഴില്‍ദാന പ്രസ്ഥാനമാണ് ‘ടാറ്റാ കണ്‍സള്‍ട്ടന്‍സി’ എന്ന കോര്‍പ്പറേറ്റ് സ്ഥാപനം.
എഞ്ചിനിയറിംഗ് ബിരുദം നേടിയ മൂന്നുലക്ഷം യുവതയ്ക്കാണ് ഈ സ്ഥാപനം തൊഴില്‍ നല്‍കിയിരിക്കുന്നത്. മൂന്നുലക്ഷവും അവരുടെ കുടുംബത്തിന്റെ കണക്കുംകൂടി കൂട്ടിയാല്‍ ഏകദേശം 12 ലക്ഷം പേര് ഭാരതത്തില്‍ ഈ കോര്‍പ്പറേറ്റ് സ്ഥാപനം വഴി മാത്രം ജീവിതം നയിക്കുന്നവരാണ്. 125 കോടി ജനസംഖ്യയില്‍ 65 ശതമാനം വരുന്ന യുവതയ്ക്കു ഭാരതത്തില്‍ തൊഴില്‍ കൊടുക്കുകയാണ് ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് പണം വേണം. ഈ പണമാണ് വിദേശി-സ്വദേശി നിക്ഷേപകരില്‍നിന്നും കണ്ടെത്തുന്നത്.
യവസായം ലാഭകരമായി മുന്നോട്ടുപോകുമ്പോള്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. വ്യവസായ ഉല്‍പ്പന്നങ്ങള്‍ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ വിദേശനാണ്യം ലഭിക്കും. ഇതോടെ പണപ്പെരുപ്പം കുറയുകയും വളര്‍ച്ചാനിരക്ക് കൂടുകയും ചെയ്യും. സാമ്പത്തികശാസ്ത്രം അറിഞ്ഞാല്‍ മാത്രം പോരാ, അത് രാജ്യത്തിനുവേണ്ടി ഫലപ്രദമായി പ്രയോഗിക്കാനും കഴിയണം. മന്‍മോഹന്‍സിങ്ങിന് സാമ്പത്തിക ശാസ്ത്രം നന്നായി അറിയാമായിരുന്നു. അത് രാജ്യത്തിനുവേണ്ടി വിനിയോഗിക്കുന്നതിനു പകരം ഒരു കുടുംബത്തിനും കുറെ കള്ളന്മാര്ക്കും വേണ്ടി വിനിയോഗിച്ചപ്പോഴാണ് കോണ്‍ഗ്രസ്സ് ഭരണം ‘സ്കാം ഇന്ത്യ’ ഭരണമായി മാറിയത്. ഇത് തടയുകയും ഭാരതത്തിന്റെ വളര്‍ച്ചാനിരക്ക് 10 ശതമാനം എത്തിക്കുകയും അതിലൂടെ പണപ്പെരുപ്പവും ധനകമ്മിയും കുറയ്ക്കുകയുമാണ് മോദിയുടെ പ്രാഥമികലക്ഷ്യം.
ഭാരതം ഇന്ന് ഈ ലക്ഷ്യം നേടാനുള്ള പ്രയാണത്തിലാണ്. വളര്‍ച്ചാനിരക്ക് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഉയര്‍ന്ന് ചൈനയ്ക്കൊപ്പം എത്തിയിരിക്കുന്നു. 2014 മേയ് മാസം 10.8 ശതമാനം ഉണ്ടായിരുന്ന പണപ്പെരുപ്പം കുറഞ്ഞ് ഇന്ന് 4.18 ശതമാനമായി മാറിയിരിക്കുന്നത് ശുഭകരമായ സമ്പത്ത് വ്യവസ്ഥയുടെ ലക്ഷണമായിട്ടാണ് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിദേശി-സ്വദേശി നിക്ഷേപകര്‍ ഇന്ത്യയില്‍ വ്യവസായം തുടങ്ങണമെങ്കില്‍ അയല്‍രാജ്യങ്ങളുമായി നാം മത്സരിക്കേണ്ടതുണ്ട്.
ചൈന അടക്കമുള്ള അയല്‍രാജ്യങ്ങളില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ടാക്സ് കുറക്കുകയും ശരാശരി 22 ശതമാനമാകുകയും ചെയ്തപ്പോഴാണ് 30 ശതമാനം ഉണ്ടായിരുന്ന കോര്‍പ്പറേറ്റ് ടാക്സ് കഴിഞ്ഞ കേന്ദ്രബജറ്റില്‍ 25 ശതമാനമായി കുറച്ചത്. ഇതിനെയാണ് കോണ്‍ഗ്രസ്സും ഇടതുപക്ഷവും കോര്‍പ്പറേറ്റ് ബജറ്റ് എന്നുപറഞ്ഞ് ആക്ഷേപിച്ചത്. എന്നാല്‍ മുദ്ര ബാങ്ക് വഴി സ്വയംസംരംഭകര്‍ക്ക് നല്കിയ വായ്പ പദ്ധതിയെക്കുറിച്ച് ഈ കൂട്ടര് മിണ്ടിയിട്ടില്ല. ഇന്ത്യയിലെ സ്വയംസംരംഭക ചെറുകിടസ്ഥാപനങ്ങള്‍ക്ക് 65 ശതമാനം ജനങ്ങളും എസ്സി/എസ്ടി വിഭാഗത്തില്പ്പെട്ടവരാണെന്നുള്ളതാണ് ഈ പദ്ധതിയുടെ മഹിമ.
ആസൂത്രണകമ്മീഷന് പിരിച്ചുവിട്ടതിനെ വിമര്‍ശിക്കുന്നവര്‍ സംസ്ഥാനങ്ങള്‍ ചോദിച്ച പദ്ധതി വിഹിതം പതിനാലാം ധനകമ്മീഷന് അനുവദിച്ചതിനെക്കുറിച്ച് മൗനം പാലിക്കുന്നു. ഒന്നും രണ്ടും യുപിഎ ഭരണത്തില്‍ സംസ്ഥാനങ്ങള്‍ക്കു നല്കിയ പദ്ധതിവിഹിതം ഒരു ശതമാനം മാത്രം വര്‍ദ്ധിച്ചപ്പോഴാണ് മോദി സര്‍ക്കാര്‍ 10 ശതമാനം വര്‍ദ്ധിപ്പിച്ച് 42 ശതമാനമാക്കിയത്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ മൊത്തം വികസനത്തിന്റെ അടിസ്ഥാനമെന്ന കാഴ്ചപ്പാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.
മോദി സര്‍ക്കാര്‍ പാര്‍ലിമെന്റിനെ ബഹുമാനിക്കാതെ ഓര്‍ഡിനന്‍സ് ഇറക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. വാസ്തവത്തില്‍ 62 വര്‍ഷം മുമ്പ് 637 ഓര്‍ഡിനന്‍സ് കൊണ്ടുവന്നതില്‍ 456 എണ്ണം 50 വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണത്തിലാണ്. 1950 ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തില്‍തന്നെ ജവഹര്‍ലാല്‍ നെഹൃ മൂന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. 1971-77 കാലഘട്ടത്തില്‍ എല്ലാ രണ്ടുമാസം കൂടുമ്പോഴും മൂന്നോ നാലോ ഓര്‍ഡിനന്‍സ് വച്ച് 77 ഓര്‍ഡിനന്‍സ് കൊണ്ടുവന്നു.
ഇതെല്ലാം വിസ്മരിച്ചുകൊണ്ടാണ് മോദിക്കെതിരെ ഇടതും വലതും അര്‍ത്ഥശൂന്യമായ അപവാദങ്ങള്‍ പരത്തുന്നത്. മോദിയുടെ വിദേശയാത്രയെക്കുറിച്ചാണ് പുതിയ പ്രചാരണം. മോദി എപ്പോഴും വിദേശയാത്രയിലാണത്രെ. മന്‍മോഹന്‍സിങ് ഒരു വര്‍ഷത്തില്‍ 47 ദിവസമാണ് വിദേശയാത്ര നടത്തിയത്. മോദി 51 ദിവസവും. വ്യത്യാസം വെറും നാല് ദിവസം. എന്നിട്ടും ആരോപണങ്ങള്‍ അരങ്ങുതകര്‍ക്കുകയാണ്. ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നൊരു ചൊല്ലുണ്ട്. ഇതാണ് ഇവിടെ നടക്കുന്നത്.
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: