ഒന്നും രണ്ടും യുപിഎ ഭരണകാലത്ത് എണ്ണൂറില്‍പ്പരം വിദേശകപ്പലുകള്‍ക്കാണ് മത്സ്യബന്ധനത്തിന് അനുമതി കൊടുത്തത്. 1200 കപ്പലുകള്‍ക്കുവരെ അനുമതി കൊടുക്കാമെന്നും 500 മീറ്റര്‍ താഴെയുള്ള ചൂരമത്സ്യത്തെ പിടിക്കുവാന്‍ വിദേശ-ഇന്ത്യന്‍ സംയുക്ത സംരംഭം ആരംഭിക്കണമെന്നും ഇന്ത്യന്‍ മത്സ്യപ്രവര്ത്തകന് ഇതിന് പ്രത്യേക പരിശീലനം കൊടുക്കണമെന്നുമാണ് മീനാകുമാരി റിപ്പോര്‍ട്ടില്‍ പറയുന്നത്.
2013 ല്‍ നിലവില്‍ ഉണ്ടായിരുന്ന നിയമത്തില്‍നിന്നും വ്യത്യസ്തമായി മോദിസര്‍ക്കാര്‍ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. 800 കപ്പലുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതികൊടുത്ത കോണ്‍ഗ്രസ്സ്-ഇടത് നേതാക്കളാണ് മോദിക്കെതിരെ നുണപ്രചാരണം നടത്തുന്നത്. ഇപ്പോള്‍ പറയുന്നത് മത്സ്യബന്ധനനിരോധനദിനത്തെകുറിച്ചാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള മത്സ്യബന്ധനനിരോധനം ഏകീകരിച്ച് മത്സ്യങ്ങളുടെ കൂടുതല്‍ പ്രജനനത്തിന് പ്രയോജനകരമാകുന്ന രീതിയില്‍ ചില നിര്‍ദ്ദേശങ്ങള്‍ വച്ചതൊഴിച്ചാല്‍ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല.
മത്സ്യബന്ധനനിരോധന സമയത്ത് വിദേശകപ്പലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും പരമ്പരാഗത മത്സ്യബന്ധനം നിരോധിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. യുപിഎയുടെ കാലത്ത് ഒരു ഫിഷറീസ് മന്ത്രി ഉണ്ടായിട്ടും, ഡീസല്‍ കോട്ടപോലും അനുവദിച്ചിട്ടില്ല. 2003 ല്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങളല്ലാതെ വേറെ ഒന്നും ഒരു സര്‍ക്കാരും മത്സ്യതൊഴിലാളികള്‍ക്ക് ചെയ്തുകൊടുത്തിട്ടില്ല.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പേ റബ്ബറിന്റെ വില കുറഞ്ഞതാണ്, നിത്യേന കുറയുകയായിരുന്നു. റബ്ബര്‍കൃഷിയുടെ നേതാവിന്റെ മകന് അടക്കം കോണ്ഗ്രസ്സുകാര് ദല്‍ഹിയില്‍ തേരാപാരാ നടന്നിട്ടും എന്തുകൊണ്ട് യുപിഎ സര്‍ക്കാര്‍ വില കൂട്ടാന്‍ നടപടി സ്വീകരിച്ചില്ല എന്നതിനാണ് രാഹുല്‍ ഗാന്ധി ഉത്തരം പറയേണ്ടത്. രാഹുലിന്റെ പ്രസംഗം കേട്ടാല്‍ റബ്ബറിന്റെ വിലകുറച്ചത് മോദി സര്‍ക്കാരാണെന്ന് തോന്നും. ഇത് മര്യാദകെട്ട രാഷ്ട്രീയസമീപനമാണെന്നുള്ളത് മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി.
ഭൂമി ഏറ്റെടുക്കല്‍ നിയമമാണ് ഇന്ന് ഏറെ ചര്‍ച്ചാവിഷയം. കൃഷിക്കാരെ കുടിയൊഴിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് കൃഷിഭൂമി ദാനംചെയ്യുവാന്‍ മോദിസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് സര്‍ക്കാരിനെതിരെയുള്ള ക്രൂരമായ ആരോപണം. ഈ കുപ്രചാരണത്തെക്കുറിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നിയമം ബ്രിട്ടീഷുകാര്‍ 1894 ല്‍ കൊണ്ടുവന്നതും കഴിഞ്ഞ 126 കൊല്ലമായി ഭാരതത്തില്‍ നടപ്പിലാക്കിയിരുന്നതുമാണ്.
യുപിഎ സര്‍ക്കാര്‍ ഈ നിയമത്തിനുപകരം 2013 ല്‍ പുതിയ നിയമം കൊണ്ടുവന്നു. യുപിഎ കൊണ്ടുവന്ന നിയമത്തില്‍നിന്ന് വ്യത്യസ്തമായി കര്ഷകന് കൃഷിക്കാവശ്യമായ ജലസേചനവും വൈദ്യുതിയും യഥേഷ്ടം ലഭിക്കുവാന്‍ ആവശ്യമായ ഇറിഗേഷന്‍ പദ്ധതികളുള്‍പ്പെടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സമഗ്ര ഗ്രാമവികസനം ലക്ഷ്യമാക്കിക്കൊണ്ടാണ് 2015ല്‍ മോദി സര്‍ക്കാര്‍ നിയമത്തിന് ഭേദഗതികള്‍ കൊണ്ടുവന്നത്.
2015ലെ നിയമപ്രകാരം നിലവിലുള്ള കമ്പോളവിലയുടെ നാലിരട്ടി വില ഏറ്റെടുത്ത ഭൂമിക്ക് നല്‍കണമെന്നും കുടുംബത്തില്‍ ഒരാള്‍ക്ക് ഏറ്റെടുത്ത ഭൂമിയില്‍ വരുന്ന നിര്‍മ്മാണപ്രവര്‍ത്തനത്തിലും വ്യവസായത്തിലും ജോലി നല്‍കണമെന്നും വ്യവസ്ഥയുണ്ട്. റെയില്‍വേ, വൈദ്യുതി, റോഡ്, പ്രതിരോധം തുടങ്ങി അവശ്യസര്‍വീസ് മേഖലകള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ 2013 ലെ നിയമത്തില്‍ കര്ഷകന് കമ്പോളവിലയുടെ നാലിരട്ടി വില നല്‍കണമെന്ന് പറഞ്ഞിരുന്നില്ല. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഈ മേഖലകള്ക്കുംകൂടി കമ്പോളവിലയുടെ നാലിരട്ടി കര്ഷകന് നല്‍കണമെന്ന് ബാധകമാക്കിയിട്ടുണ്ട്.
2020-ഓടെ ഭാരതത്തിലെ എല്ലാവര്ക്കും പാര്‍പ്പിടവും വിദ്യാഭ്യാസവും ആരോഗ്യവും പ്രദാനംചെയ്യണമെങ്കില് ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതു തടയുകയാണ് മോദി വിരുദ്ധരുടെ ലക്ഷ്യം. ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി സര്‍ക്കാരിന്റെ ശക്തിയുടെ മറവില്‍ തട്ടിയെടുത്ത് റിയല്‍ എസ്റ്റേറ്റു നടത്തിയ കോണ്‍ഗ്രസ്സിന്റെ മരുമകന് വദ്രയുടെ തട്ടിപ്പിന് പച്ചക്കൊടി കാട്ടിയ രാഹുല്‍ഗാന്ധിക്കും, കോണ്‍ഗ്രസ്സിനും കര്ഷക്കരെക്കുറിച്ച് പറയാന്‍ എന്ത് അവകാശമാണുള്ളത്?
വെള്ളപ്പൊക്കവും വരള്‍ച്ചയുംകൊണ്ട് പൊറുതിമുട്ടിയ ഗ്രാമീണകര്‍ഷകര്‍ കൃഷിഭൂമി ഉപേക്ഷിച്ച് നഗരത്തിലേക്ക് കുടിയേറുന്ന കാഴ്ചയാണ് ബിഹാറും യുപിയും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളില്‍ കാണുന്നത്. കുടിയേറുന്ന ഭൂരിഭാഗവും കര്‍ഷകരുടെ മക്കളാണ്. കേരളത്തില്‍ മുക്കിലും മൂലയിലും കാണുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും ഗ്രാമത്തില്‍നിന്നും വരുന്നവരാണ്. ജലസേചനവും വൈദ്യുതിയും വിദ്യാലയങ്ങളും ആശുപത്രിയും ഗ്രാമത്തിലും ആദിവാസി കേന്ദ്രങ്ങളിലും ഉണ്ടായാല്‍ ഈ നഗരപലായനം ഇല്ലാതാവുകയും ഗ്രാമം ഉല്പാദനക്ഷമത കൈവരിക്കുകയും ചെയ്യും. 2015 നിയമത്തില്‍ ഏറ്റെടുക്കുന്ന ഭൂമി ഗ്രാമവികസനപദ്ധതികള്ക്കല്ലാതെ വിനിയോഗിക്കാന്‍ പാടില്ലെന്നുള്ളതും അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പായില്ലെങ്കില്‍ ഭൂമി കര്‍ഷകനു തിരിച്ചുകൊടുക്കണമെന്നും നല്കിയ നാലിരട്ടി ന്യായവില നഷ്ടപ്പെടുമെന്നും വ്യവസ്ഥയുണ്ട്.
നിലവിലുള്ള റോഡുകളുടെയും റെയില്‍വേ പാളങ്ങളുടെയും സമീപത്തുള്ള തരിശുഭൂമിയും, ഒറ്റവിള മാത്രമുള്ളതായ കൃഷിഭൂമിയും മാത്രമേ ഏറ്റെടുക്കാവൂ എന്ന് 2015ലെ നിയമം നിര്‍ദ്ദേശിക്കുന്നു. ആശുപത്രിയും വിദ്യാലയങ്ങളും ഇല്ലാതെ നരകയാതന അനുഭവിക്കുന്ന നൂറുകണക്കിന് ഗ്രാമീണര്‍ക്ക് അനുഗുണമാകുന്ന ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ പറയുന്നത് ഈ നിയമത്തില്‍ എസ്ഐഎ (സോഷ്യല്‍ ഇംപാക്ട് അസ്സസ്മെന്റ്) സാമുഹ്യപഠന റിപ്പോര്‍ട്ട് ഇല്ല എന്നാണ്. ഇത് ശരിയല്ല.
2013 ലെ നിയമപ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട സാമൂഹികപഠന റിപ്പോര്‍ട്ടിന്റെ കാലാവധി ആറു മാസമാണെങ്കിലും ഗ്രാമീണരിലെ 70-80 ശതമാനം ആളുകളെ കണ്ട് റിപ്പോര്‍ട്ട് ശേഖരിക്കുക എന്നത് അസാദ്ധ്യവും അപ്രായോഗികവുമാണ്. അതുകൊണ്ട് സാമൂഹിക പഠനം പ്രത്യേക ഏജന്‍സിയെ വച്ചുകൊണ്ട് നടപ്പാക്കുന്നതിനുപകരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായ സര്‍ക്കാര്‍ ഏജന്‍സികള്‍ ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കണമെന്നാണ് 2015ലെ നിയമത്തില്‍ സൂചിപ്പിക്കുന്നത്. ഇതാണ് പ്രായോഗികസമീപനം.
അതുകൊണ്ടാണ് 2013ലെ യുപിഎ സര്‍ക്കാരിന്റെ നിയമത്തിനെതിരെ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ഉമ്മന്‍ചാണ്ടിയടക്കം കേന്ദ്രത്തിന് കത്തയച്ചത്. ഈ കത്തുകളുടെയും പ്രായോഗിക വീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് 2015ലെ നിയമത്തില്‍ സാമൂഹിക പഠനത്തെക്കുറിച്ചുള്ള പുതിയ നിര്‍ദ്ദേശം വച്ചത്.
കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ യുപിഎ നിയമത്തിലെ സാമൂഹ്യപഠന റിപ്പോര്‍ട്ട് വേണ്ടെന്നു പറയുമ്പോള്‍ രാഹുല്‍ പറയുന്നതു തിരിച്ചാണ്. ഇവിടെയാണ് വൈരുദ്ധ്യം. മോദി സര്‍ക്കാര്‍ ലക്ഷ്യം സാധൂകരിച്ചാല്‍ റായ്ബറേലിയിലെ ഗ്രാമീണര്‍പോലും കോണ്‍ഗ്രസ്സിനെ കൈവിടുമെന്ന ഭയമാണ് ഇതിനു കാരണം. അതുകൊണ്ടു മോദിയെ തടയണം. രാഹുല്‍ഗാന്ധി പറയുന്നത് കേട്ടാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം ആദ്യം കൊണ്ടുവരുന്നത് മോദിയാണെന്നു തോന്നും.
ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനകള്‍ ഈ വിവാദത്തിനിയില് ഒരു ഇംഗ്ലീഷ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭൂമി ഏറ്റെടുക്കല്‍ കേന്ദ്ര സര്‍ക്കാരിന്റെ അവകാശമാണ്. ഇതിന് പ്രതിഫലം പോലും നല്‍കേണ്ടതില്ലെന്നുമാണ് പ്രസ്താവനയില്‍ നെഹ്റു പറഞ്ഞിട്ടുളളത്. രാഹുല്‍ഗാന്ധി ഈ പ്രസ്താവനയെ തള്ളിപറയാന്‍ തയ്യാറാണോ എന്ന് വ്യക്തമാക്കണം. പിപിപി പദ്ധതികള്‍ (പ്രൈവറ്റ് പബ്ലിക് പാര്‍ട്ടിസിപ്പേഷന്‍) ക്കെതിരയാണ് ഇടതുപക്ഷം ആരോപണം ഉന്നയിക്കുന്നത്. ഇന്ത്യയില്‍ ഇന്നുള്ള പല പദ്ധതികളും പിപിപിയായി വന്നിട്ടുള്ളതാണ്.
കേരളത്തിലെ നെടുമ്പാശ്ശേരി വിമാനത്താവളം ഏതെങ്കിലും സ്വകാര്യ വ്യക്തിയുടെതാണ് എന്ന് പറയുവാന്‍ കഴിയുമോ? കേരളത്തില്‍ സ്വകാര്യ റോഡ് നിര്‍മ്മാണം ആദ്യമായി അനുവദിച്ചത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണെന്നു മാത്രമല്ല ടാറ്റാ കമ്പനിയെ ബംഗാളിലേക്ക് ക്ഷണിച്ച് സിംഗൂരിലും നന്ദിഗ്രാമിലും ടാറ്റയ്ക്കുവേണ്ടി കര്‍ഷകരെ വെടിവെച്ചു കൊന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണ്. ഇവരാണ് മോദിയെ കര്‍ഷകവിരുദ്ധനെന്ന് മുദ്രകുത്തുന്നത്. വ്യവസായരംഗത്ത് വിദേശ കമ്പനികളെ കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്ന സിപിഎമ്മിന് ഈ നയം നടപ്പാക്കുന്ന ചൈനാ സര്‍ക്കാരിനെക്കുറിച്ചും ക്യൂബയെക്കുറിച്ചും എന്താണ് പറയാനുള്ളത്്? ചൈനക്കും ക്യൂബക്കും നടപ്പാക്കാം, മോദി മാത്രം നടപ്പാക്കരുത്. ഇത് ഇടതുപക്ഷ ഇരട്ടത്താപ്പാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: