കൊട്ടാരക്കര: അസാധ്യമായി ഒന്നുമില്ലെന്ന് വിശ്വസിക്കുന്ന അനാഥയുവാവിനെ തേടി സഹായ പെരുമഴ. ജോലി നല്കുവാനും ജീവിതയാത്രയില്‍ ഇനി മുതല്‍ ഒറ്റയ്ക്കല്ലന്ന് പറയാനും ഒരു സമൂഹം തന്നെ മുന്നോട്ട് വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കുളത്തൂര്‍ ശ്രീശങ്കര ബാലസദനത്തില്‍ നിന്ന് വളര്‍ന്ന് ഇപ്പോള്‍ കൊട്ടാരക്കര ഉമ്മന്നൂരിലുള്ള ബിജെപി പഞ്ചായത്ത് സെക്രട്ടറി കൂടിയായ അനിലിന്റെ സംരക്ഷണയില്‍ കഴിയുന്ന ജയപ്രകാശ് എന്ന ഇരുപത്തി രണ്ടുകാരനെ തേടി ഇന്നലെ ജന്മഭൂമി മുഖേനയും നേരിട്ടും നിരവധി അവസരങ്ങളും സഹായവാഗ്ദാനങ്ങളും ആണ് എത്തിയത്.
കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റ ചീഫ് കോഓര്‍ഡിനേറ്റര്‍ മേജര്‍ ലാല്‍കൃഷ്ണ, ജയപ്രകാശിന് കേന്ദ്രത്തില്‍ ജോലിയും പഠനസൗകര്യവും താമസവും നല്‍കാനുള്ള സന്നദ്ധത അറിയിച്ചു. യുവാവിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ കേന്ദ്രം പ്രവര്‍ത്തകനെ ചുമതലപ്പെടുത്തുകയും ചെയ്തു.
കോയമ്പത്തൂര്‍ ശ്രീകൃഷ്ണ സ്വീറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സോണല്‍ മാനേജര്‍ ശിവകുമാര്‍ ജോലിയും തുടര്‍സൗകര്യങ്ങളും നല്‍കുമെന്ന് അറിയിച്ചു. കമ്പനിയുടെ സഹായത്തോടെ മുന്നോട്ടുള്ള യാത്രയില്‍ വീട് ഉള്‍പ്പടെയുള്ള ജയപ്രകാശിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിആര്‍വി എഞ്ചിനീയറിംഗ് കമ്പനി ഇന്നലെത്തന്നെ ജയപ്രകാശുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. നിരവധി പേര് സര്‍ക്കാര്‍ ജോലി ലഭിക്കും വരെ സഹായങ്ങള്‍ നല്കാമെന്നറിയിച്ചു. ചിലര്‍ അര്‍ഹതപെട്ട ജോലി നേടിയെടുക്കാനുള്ള പോരാട്ടത്തിന് പിന്തുണ അറിയിച്ചു.
പിഎസ്സിയുടെ വിഇഒ ലിസ്റ്റിലെ മൂന്നാം സ്ഥാനക്കാരനായ ജയപ്രകാശ് നിയമനം ലഭിക്കുവാന്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ കണ്ട് നിരാശനാകാതെ മറ്റ് വാതിലുകള്‍ തേടി അലയുന്നതും അനാഥനെന്ന പേരില്‍ അവസരങ്ങള്‍ നിഷേധിക്കുന്നതിനെപ്പറ്റിയും ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരവധി സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചത്.
കോഴിക്കോട് പേരാവൂര്‍ സത്രത്തില്‍ പിറന്നുവീണ് അനാഥനായാണ് ജയപ്രകാശ് വളര്‍ന്നത്.
ഭിക്ഷ യാചിച്ച് ജീവിക്കുന്നതിനിടയില്‍ കുളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയാണ് ആശ്രമത്തിലേക്ക് കൈപിടിച്ചുകൊണ്ട് പോയി ശ്രീശങ്കര ബാലസദനത്തിലെ ഒരംഗമാക്കി നല്ല ചികിത്സ നല്കി വിദ്യാഭ്യാസം ചെയ്യിച്ചത്. ദേവഗിരി കോളേജില്‍ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായി ചേര്‍ന്നതോടെ ദൂരക്കൂടുതല്‍ കാരണം ആശ്രമം വിട്ട് അധ്യാപകരുടെ സഹായത്തോടെ താമസവും പഠനവും തുടര്‍ന്നെങ്കിലും അപകടം മൂലം പഠനം ഇടയ്ക്ക് മുടങ്ങി. നല്ല സാമര്‍ത്ഥ്യവും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും മൂലം പലസ്ഥാപനങ്ങളും ജോലിക്ക് ക്ഷണിച്ചെങ്കിലും അനാഥനെന്ന കാരണത്താല്‍ ആരും ജോലി നല്കാന് തയാറായില്ല.
പിന്നീട് സര്‍ക്കാര്‍ ജോലിക്കായി നടത്തിയ കഠിന പ്രയ്ത്നമൂലം അംഗപരിമിതര്‍ക്കുള്ള പിഎസ്സിയുടെ വിഇഒ ലിസ്റ്റില്‍ മൂന്നാമതെത്തി. എന്നാല്‍ ഈ ലിസ്റ്റില്‍ നിന്നും ഒരാളെ നിയമിച്ച പിഎസ്സി ഇനി ഒഴിവില്ലന്നാണ് കഴിഞ്ഞ ഒരു വര്‍ഷമായി ജയപ്രകാശിനോട് പറയുന്നത്. ആരും കനിയായതോടെ ജീവിതം തന്നെ മടുത്ത ജയപ്രകാശിന് ജന്മഭൂമി വാര്‍ത്തയോടെ പുതുജീവന്‍ കൈവന്ന സന്തോഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: