ഭാരതം ഒരു കാര്‍ഷികരാജ്യമാണ് എന്നാണല്ലോ പ്രസിദ്ധി. നമ്മെ സദാ ആക്ഷേപിക്കാന്‍ വേണ്ടി ജനിച്ച സായ്പ്പുപോലും ഒരിക്കല്‍ പറഞ്ഞു:”I have seen only one culture in India and that is Agriculture.’
സായ്പ്പിന് എന്തും പറയാം. തൊലിവെളുത്തവരെ അരിയിട്ടുവാഴിക്കുക എന്ന അടിമത്തബോധം നമുക്ക് ഒരു ശീലമായിപ്പോയി.
പക്ഷേ, ഈ പറഞ്ഞ സായ്പ്പിനും വിശക്കുമ്പോള്‍ മൂന്നുനേരം മൂക്കുമുട്ടെ തിന്നാന്‍ വല്ലതും വേണ്ടേ? അതാരു കൊടുക്കും? ഉണ്ണുന്ന ഓരോ പിടി ചോറിനും പിന്നില്‍, നമുക്കുവേണ്ടി വിയര്‍ത്തു നരകിക്കുന്ന ഒരു കൃഷിക്കാരനുണ്ട് എന്നൊരു ബോധം നമുക്കുണ്ടായാല്‍, നമ്മള് പിന്നെ ഒരു രാഷ്ട്രീയക്കാരനെയും തൊഴാന്‍ നില്‍ക്കില്ല. കാരണം ഒരു രാഷ്ട്രത്തെ നിലനിര്‍ത്തുന്നത് രാഷ്ട്രീയക്കാരല്ല, പാവപ്പെട്ട കൃഷിക്കാരാണ്.
പക്ഷേ, കലിയുഗത്തില്‍ എല്ലാം തലതിരിഞ്ഞുപോയി. കൃഷിക്കാരനെ ചോറുതരുന്ന ദൈവമായിക്കണ്ട് താണുതൊഴേണ്ടതിനു പകരം, ഉള്ള ചോറു മുട്ടിക്കുന്ന രാഷ്ട്രീയക്കാരനെ ദൈവമായിക്കണ്ട് എന്ന് നമ്മള് താണുവീണു തൊഴാന്‍ തുടങ്ങിയോ, അന്നുതുടങ്ങി നമ്മളുടെ അധഃപതനം. അതിനുകാരണം, ദൈവശാപം. കൃഷിക്കാരന് എന്ന ദൈവത്തിന്റെ ശാപം!
എന്നെ സ്കൂളില്‍ ചേര്‍ക്കുന്ന കാലത്ത്, പൂരിപ്പിച്ചുകൊടുക്കേണ്ട അപേക്ഷാഫോറത്തില്‍, ഒരു കോളം ഉണ്ടായിരുന്നു. ‘രക്ഷാകര്‍ത്താവിന്റെ തൊഴില്‍…’ അന്തസ്സോടെ എന്റെ അച്ഛന് അതു പൂരിപ്പിച്ചുകൊണ്ട് എഴുതി- ‘കൃഷി’.
അക്കാലത്തെ രക്ഷാകര്ത്താക്കള് നൂറിനു നൂറും അതുതന്നെ എഴുതിയിട്ടുണ്ടാവും.
പക്ഷേ, വന്നുവന്ന് കൃഷി ഒരു നാണക്കേടായിരിക്കുന്നു. കൃഷിക്കാരന് എന്നു പറഞ്ഞാല്‍ നാലയലത്തുപോലും അടുപ്പിച്ചുകൂടാത്ത ഒരു കുഷ്ഠരോഗിയെപ്പോലെ!
ഇന്നാണെങ്കില്‍, അത്തരം ഒരപേക്ഷാഫോറത്തില് ആള്ക്കാര് എന്താവും എഴുതി പൂരിപ്പിക്കുക? രാഷ്ട്രീയം, (അതാണല്ലോ വ്യാപകമായ ഒരു തൊഴില്‍.) കള്ളക്കടത്ത് (സേഫ്റ്റിലോക്കറായ മലദ്വാരത്തില്‍വരെ ഒരു വിഭാഗക്കാര്‍ എഴുപതും നൂറും പവന് ഒളിപ്പിച്ചുകടത്തുന്നു എന്നു വാര്‍ത്ത.), കുഴല്‍പ്പണ ഇടപാട്, കള്ളനോട്ടു വ്യാപാരം, ആയുധക്കടത്ത്, കൈക്കൂലി, മനുഷ്യക്കടത്ത്, മതംമാറ്റ വ്യവസായം, ആയുധക്കടത്ത്, കള്ളവാറ്റ്, പെണ്‍വാണിഭം എന്നുവേണ്ട, ഭീകരപ്രവര്ത്തനംവരെയുള്ള നൂറുനൂറു കാര്യങ്ങള്‍ പൂരിപ്പിക്കാന്‍ കിടക്കുന്നു.
ഇല്ലാത്തത് നാണംകെട്ട കൃഷി മാത്രം!
തമിഴ് സാഹിത്യചരിത്രത്തിലെ ഒരു ചേരരാജാവിന്റെ വിശേഷണം ‘പെരുഞ്ചോറ്റുതിയന്‍’ എന്നാണ്. മഹായുദ്ധങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം അവിടെ നേരിട്ട് എഴുന്നള്ളി താമസിച്ച് ഇരുഭാഗത്തുമുള്ള യോദ്ധാക്കള്‍ക്കും സമൃദ്ധമായി ചോറുകൊടുക്കുമായിരുന്നത്രേ!
കണ്ടമാനം തിന്നുകൊഴുത്താലല്ലേ, മറ്റൊരു പണിയുമില്ലാതെ, പരസ്പരം കൊന്നൊടുക്കാന്‍ തോന്നൂ? തിന്നതു ദഹിക്കണ്ടേ?
‘നഹി നഹി ബഹുദാനം അന്നദാനസ്സമാനം’ എന്നാണ്. പുണ്യങ്ങളില്വച്ച് അന്നദാനത്തിലൂടെ ലഭിക്കുന്നതിനെക്കാള്‍ മികച്ച മറ്റൊരു പുണ്യമില്ല.
ഭൂമി ധാരാളം വിളവുതന്ന് ഞങ്ങളെ പോറ്റുമാറാകട്ടെ എന്ന് ഋഗ്വേദത്തിലെ പ്രാര്‍ത്ഥന. ‘ബ്രഹ്വന്നം കുര്‍വീത’ എന്നാണ്. ഇനിയും ധാരാളം അന്നമുണ്ടാകട്ടെ എന്നാണ്. ഇനിയും ധാരാളം അഴിമതി ഉണ്ടാകട്ടെ എന്നല്ല.
അങ്ങനെ, രാഷ്ട്രത്തില്‍ ഒന്നാമനായി തലയുയര്ത്തിനില്ക്കേണ്ട ദൈവതുല്യനായ കൃഷീവലനെ നന്ദികേടിന്റെ അവതാരങ്ങളായ നമ്മള് പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി. തലമറന്ന് നമ്മള് എണ്ണ തേയ്ച്ചുതുടങ്ങി. നിലമറന്ന് പ്രസംഗിച്ചു പ്രസംഗിച്ച് നാടു കുളംതോണ്ടാന്‍ തുടങ്ങി.
അന്നദാതാവായ കൃഷിക്കാരന് അതു തിന്നുമുടിക്കുന്ന ഉദ്യോഗസ്ഥനെ ‘സാര്‍’ എന്നു വിളിക്കുന്ന വൈപരീത്യം! അയാള്‍ക്കു വിശക്കുമ്പോള്‍ ചോറുവേണ്ടേ? അതാരു കൊടുക്കുന്നു? കൊടുക്കുന്നവനല്ലേ യജമാനന്? വാങ്ങുന്നവന് ഭൃത്യനും. ഇത്തരം കാക്കത്തൊള്ളായിരം ഭൃത്യന്മാരെ നിരന്തരമായി ‘സാര്‍! സാര്‍’ എന്നു വിളിച്ചുതുടങ്ങിയേടത്താണ് നമ്മുടെ നാടിന്റെ സാംസ്കാരികവും ധാര്‍മ്മികവുമായ അധഃപതനവും തുടങ്ങുന്നത്.
പറഞ്ഞിട്ടു കാര്യമില്ല. കാലം അതാണ്. എല്ലാം തലതിരിഞ്ഞുപോയി! ഉടമ അടിമയായി. അടിമ ഉടമയും!
എനിക്ക് അഭിമാനം തോന്നുന്നു. ഒപ്പം ലജ്ജയും. എട്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത്, ആദ്യമായി എന്നെ അച്ഛന് കലപ്പപിടിച്ച് ഉഴാന് പഠിപ്പിച്ചു. എന്തൊരഭിമാനമായിരുന്നു എനിക്കന്ന്! പക്ഷേ, ഭാഗ്യദോഷംകൊണ്ട് എനിക്ക് അതുതുടരാന്‍ കഴിഞ്ഞില്ല. ഇന്ന് ലജ്ജയോടെ ഞാന്‍ തിരിച്ചറിയുന്നു- ഒരു പൊട്ടക്കവിയാവുന്നതിലും എത്രയോ ഭേദമാണ് ഒരു നല്ല കൃഷിക്കാരനാവുക എന്നത്, നല്ല ഒരു മനുഷ്യനാവുക എന്നത്. അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നു പറയുംപോലെ, നാടിന് ഒരുപിടി ചോറു കൊടുക്കാന്‍ കഴിയുക എന്നത്!
എന്താണ് ഇന്നത്തെ കൃഷിക്കാരുടെ അവസ്ഥ? അവര്‍ക്കു സമൂഹത്തില്‍ എന്തു വിലയുണ്ട്? ആരാണ് അവരെ ഈ പതനത്തില്‍ എത്തിച്ചത്? എന്തൊക്കെ ഭാരങ്ങളാണ് അവരുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നത്? പോരാത്തതിന്, കൂനിന്മേല് കുരു എന്നു പറയുംപോലെ, ഒരു മന്ത്രിക്കു ചെലവിനു കൊടുക്കേണ്ട കാര്യവും!
ദൈവങ്ങള്‍ ആത്മഹത്യ ചെയ്യുന്നു എന്നു പറയുമ്പോലെയാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്ന വാര്‍ത്ത. നമ്മെ ചോറുതന്ന് വാഴിക്കേണ്ട അവരെ പരോക്ഷമായി കൊന്നൊടുക്കുന്നത് ആരാണ്? അവര്‍ക്കുനേരെ ആത്മഹത്യക്കുള്ള പ്രേരണാക്കുറ്റത്തിന് കേസെടുക്കേണ്ടതല്ലേ? കൊലപാതകക്കുറ്റത്തിനു ശിക്ഷിച്ച് ജയിലിലടയ്ക്കേണ്ടതല്ലേ?
ഓരോ കര്‍ഷക ആത്മഹത്യയെക്കുറിച്ച് കേള്‍ക്കുമ്പോഴും നഖശിഖാന്തം വെറുങ്ങലിച്ച് ഇരുന്നുപോവുകയാണ്. ഒരു പാപവും ചെയ്യാത്ത പശുക്കളെ തലയ്ക്കടിച്ചു കൊല്ലുംപോലെ, ഭരണം അവരെ തലയ്ക്കടിച്ചുകൊല്ലുകയാണ്. ഗോശാപം പോലെ, മാതൃശാപം പോലെ, കര്ഷകശാപംകൊണ്ടും ഈ നാടു മുച്ചൂടും മുടിഞ്ഞുപോകും എന്നുതന്നെ തോന്നുന്നു.
വാഴുകയും വാഴിക്കുകയും ചെയ്യേണ്ട കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ചെയ്യേണ്ടവര്‍ കൊടിയുംപിടിച്ച് രാജാക്കന്മാരായി സസുഖം വാണരുളുന്നു. എന്തൊക്കെ വൈപരീത്യം!
അവരുടെ ശാപം ഫലിച്ചുതുടങ്ങി. അന്യനാട്ടില്‍നിന്ന് ടണ്‍കണക്കിന് വിഷം നിത്യേനയെന്നോണം ഇവിടെ വന്നുകുമിഞ്ഞുകൊണ്ടേയിരിക്കുന്നു. പോരാത്തതിന് ലോറിക്കണക്കിന് പ്ലാസ്റ്റിക് അരിയും! മതി. നമക്കതുതന്നെ ധാരാളം. വിഷമേ നമുക്ക് വിധിച്ചിട്ടുള്ളൂ. സന്തോഷത്തോടെ ഭക്ഷിച്ചുമരിക്കാം.
ഒരു കര്‍ഷകനെ കൊല്ലുന്നത് ഒരു ഫലവൃക്ഷത്തെ മുറിച്ചുതള്ളുന്നതുപോലെ! ആ നഷ്ടം നികത്താന്‍ പകരം ഒരായിരം രാഷ്ട്രീയക്കാരെക്കൊണ്ടു കഴിയുമോ? ഫലവൃക്ഷത്തിനു പകരമാവുമോ വിഷവൃക്ഷം?
ഇടയ്ക്ക്, മൊറട്ടോറിയം പ്രഖ്യാപിക്കല്‍ എന്നൊരു അശ്ലീലത്തെക്കുറിച്ചു കേള്‍ക്കാറുണ്ട്. എന്തോ ആവട്ടെ. വളരെ വിനീതനായി, എത്രയും ആത്മാര്‍ത്ഥതയോടെ, ഒരു അപേക്ഷ സമര്‍പ്പിക്കട്ടെ?
നമ്മുടെ നാട്ടില്‍ രാഷ്ട്രീയത്തിന് ഒരഞ്ചുവര്ഷം മോറട്ടോറിയം പ്രഖ്യാപിക്കുവാന്‍ അവര്‍ക്കു സന്മനസ്സുണ്ടാവുമോ? ആ അഞ്ചുവര്‍ഷം കൃഷിക്കാരായി മണ്ണിനെ സ്നേഹിച്ച് അധ്വാനിച്ച്, അവര്‍ക്ക് ജീവിക്കുവാന്‍ പറ്റുമോ? നല്ലതു വല്ലതും വിളയിക്കുവാന്‍ നോക്കുമോ? എങ്കില്‍, ഒരു സംശയവും വേണ്ട, നാടു രക്ഷപ്പെടും. അല്ലാത്തപക്ഷം വെറും കുട്ടിച്ചോറാവും, മൂന്നുതരം! അതല്ലേ അനുഭവം?
പരന്നുനിരന്നു കിടക്കുന്ന വിശാലമായ കൃഷിപ്പാടങ്ങളെ ഒന്നടങ്കം കണ്ണില്‍ച്ചോരയില്ലാതെ വ്യവസായമേഖലയായി പ്രഖ്യാപിക്കുന്ന അധികാരഭ്രാന്തിനു ചികിത്സയുണ്ടോ? ആ ദേശദ്രോഹ പ്രഖ്യാപനത്തിന് പിന്നില്‍ എത്ര കോടി? നമ്മളൊക്കെ ചത്തുമുടിയും സാര്‍. എന്റെയും നിങ്ങളുടെയുമൊക്കെ പിന്‍തലമുറക്ക് ഇവിടെ ജീവിക്കണ്ടേ? അവര്‍ക്കു ചോറു വേണ്ടേ? അതോ അവര്‍ മണ്ണുതിന്നുമോ? വാങ്ങിക്കൂട്ടുന്ന കോടികള്‍ ചാവുമ്പോള്‍ കൂടെകൊണ്ടുപോകാം എന്നാണോ വിചാരം? ലോകം മുഴുവന്‍ കിടുകിടെ വിറപ്പിച്ച് കീഴടക്കിയ അലക്സാണ്ടറുടെ കഥ നിങ്ങളാരും കേട്ടിട്ടില്ലേ? അങ്ങേര് അവസാനം എത്ര തുകയാണ്
കൊണ്ടുപോയത്….പ്ലീസ്….ദയവായി ഇനിയെങ്കിലും നിറുത്തൂ സാര്‍, ഇതൊക്കെ.
രണ്ടായിരം വര്‍ഷംമുമ്പ് ഋഷികവിയായ തിരുവള്ളുവര്‍ പറഞ്ഞുവെച്ച ഒരു കാര്യംകൂടി ഉദ്ധരിച്ചുകൊള്ളട്ടെ. (ക്ഷമിക്കണം. അതിനും ഇപ്പോള്‍ പുതിയ കയ്യേറ്റക്കാര്‍ വന്നിരിക്കുന്നു. ഏതോ ഒരു ക്രിസ്തുശിഷ്യനായ പുണ്യാളച്ചനാണത്രേ ‘തിരുക്കുറള്‍’ എഴുതിയത്.) സൂക്തം ഇതാണ്: 104-ാം അധികാരം-ഉഴവ്-അതായത് കൃഷി.
‘ഉഴുതുണ്ടു വാഴ്വാരേ വാഴ്വാര്‍ മറ്റെല്ലാം
തൊഴുതുണ്ടു പിന്‍ചെല്ലുവോര്‍.
അതിന് എന്റെ തര്‍ജ്ജിമ ഇങ്ങനെ:
‘ഉഴുതുണ്ടു വാഴ്വോരേ
വാഴുവോര്‍, മറ്റെല്ലാം
തൊഴുതുണ്ടു പിന്‍ചെല്ലുവോര്‍.’
സാരം: യഥാര്‍ത്ഥത്തില്‍ അന്തസ്സോടെ ജീവിക്കുന്ന ഒരൊറ്റ വിഭാഗമേ ഈ ഭൂമിയില്‍ ഉള്ളൂ. ഉഴുതു ജീവിക്കുന്ന കൃഷിക്കാര്‍. തങ്ങള്‍ക്കും അന്യര്‍ക്കും വേണ്ട ഭക്ഷണം അവര്‍ ഉണ്ടാക്കുന്നു. (ഭരണം ഇല്ലാതെയും ജീവിക്കാം. ഭക്ഷണമില്ലാതെ ജീവിക്കാന്‍ കഴിയുമോ?)
ഈ കൃഷിക്കാരനെപ്പോലെയാണോ മറ്റുള്ളവരുടെ കഥ? അവര്‍ സ്വന്തം കാര്യത്തിനും നിലനില്‍പ്പിനുംവേണ്ടി മറ്റുള്ളവരെ, പ്രത്യേകിച്ചും ആ കൃഷിക്കാരനെ, തൊഴുതുണ്ട് ജീവിക്കുന്നു. ആര്‍ക്കാണു മഹത്വം?
ആ കൃഷിക്കാരനെയാണ് അധികാരപീഠങ്ങളിലെ മന്ദബുദ്ധികള്‍ തിരിച്ചറിയാതെപോകുന്നത്. അവര്‍ ചോദിക്കുന്നു, പണ്ടത്തെ സായ്പ്പിനെപ്പോലെ- ‘കൃഷിക്കാരനോ? അതാര്?’
ഞാന്‍ സമ്മതിക്കുന്നു. യാതൊരദ്ധ്വാനവും വേണ്ടാതെ, വിയര്പ്പുചിന്താതെ, വിത്തിറക്കാതെ, വളവും വെള്ളവുമില്ലാതെ നൂറുമേനി വിളയുന്ന കൃഷിതന്നെയാണു രാഷ്ട്രീയം! പക്ഷേ, നമുക്ക് ഉണ്ണാന്‍ അതുപോരല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: