പ്രാചീന കാലംതൊട്ട് ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരുടെ ഉണ്മയുടെ സ്വപ്നങ്ങള്‍ക്ക് ആസ്ഥാനവും അഭയവും അരുളിയ ഒരു നാട് ഭൂമുഖത്തെങ്ങാനുമുണ്ടെങ്കില് അത് ഇന്ത്യയാണ്’.ലോകപ്രശസ്ത ഫ്രഞ്ച് എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ റൊമെയ്ന്‍ റോളണ്ട് മാനവചരിത്രം ക്ലേശകരമായി പഠിച്ചപഗ്രഥിച്ചശേഷം നമ്മുടെ മഹത്തായ മാതൃഭൂമിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് മേലുദ്ധരിച്ചത്. ലോകമെമ്പാടും വിനാശത്തിന്റെ വിത്തുവിതറി വിളവെടുക്കാന്‍ ശ്രമിക്കുന്ന അല്‍ഖ്വയ്ദയുടെയും ലഷ്കര്‍ ഇ തോയിബയുടെയും ഹിറ്റ്ലിസ്റ്റിലാണ് ഭാരതമുള്ളത്.
ഇത്തരം മുസ്ലിം ഭീകരസംഘടനകളുടെ അടിസ്ഥാന പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ അവരാഗ്രഹിക്കുന്ന ‘പാന്‍ ഇസ്ലാമിക് സ്റ്റേറ്റ്’സൃഷ്ടിക്കപ്പെടണമെങ്കില്‍ അമേരിക്ക, ഭാരതം, ഇസ്രായേല്‍ തുടങ്ങി പല രാജ്യങ്ങളെയും അവര്‍ക്ക് ഇല്ലാതാക്കേണ്ടതുണ്ട്. മാനവരാശിയുടെ നന്മമാത്രം കാംക്ഷിക്കുന്ന ഭാരതം ഭീകരരുടെ ‘ടാര്‍ജറ്റ്’ ആയതിന്റെ പൊരുള്‍ ആരും അന്വേഷിക്കുന്നില്ല. ലോകക്രമത്തില്‍ മാറ്റമുണ്ടാക്കേണ്ടത് ആശയപ്രചാരണം കൊണ്ടല്ല മറിച്ച് പല്ലും നഖവും, ബുള്ളറ്റും ഉപയോഗിച്ചാണെന്നും അതുവഴി ലക്ഷ്യപ്രാപ്തി കൈവരിക്കണമെന്നും അല്‍-ഖ്വയ്ദയുടെ അടിസ്ഥാന പ്രമാണങ്ങള്‍ ഉദ്ഘോഷിക്കുന്നു.
കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് ഭീകരാക്രമണങ്ങള്‍ കുറെയൊക്കെ നിയന്ത്രിക്കാന്‍ ഭാരതത്തിനായിട്ടുണ്ട്. പക്ഷേ ഭീകരഭീഷണിയില്നിന്നും ഇപ്പോഴും മുക്തമായ രാജ്യമല്ല ഭാരതം. തരംകിട്ടുമ്പോഴൊക്കെ വിദേശനുഴഞ്ഞുകയറ്റക്കാരും ഭാരതത്തെ ദുര്ബലമാക്കാനാഗ്രഹിക്കുന്ന വിദേശ-ആന്തരികശക്തികളും അടിക്കടി ഇവിടെ കുഴപ്പങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ട്. ഇത്തരം ഭീഷണികളെ നേരിടാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കുമതീതമായി ഭാരതീയര്‍ ഒത്തുനീങ്ങേണ്ട സന്ദര്‍ഭമാണിത്.
എന്നാല്‍ കേരളത്തിലെ മുസ്സിം സമൂഹത്തില്‍ കാര്യമായ സ്വാധീനമുള്ള മുസ്ലിം ലീഗ് അവര്‍ അവകാശപ്പെടുന്ന മിതവാദ ശൈലിയില്‍നിന്ന് പിന്മാറി എസ്ഡിപിഐയെപോലെ തീവ്രനിലപാടിലേക്ക് ചുവടുമാറ്റാന്‍ തുടങ്ങിയിരിക്കുന്നു.അത്യന്തം ആപത്കരമായ ഒരു ചുവടുമാറ്റത്തിനാണ് ലീഗ് ഇപ്പോള്‍ ശ്രമിക്കുന്നത്.നാടിന്റെ വിഭജനത്തിലേക്ക് നയിച്ച 1940 ലെ ലാഹോര്‍ വിഭജന പ്രമേയത്തിന്റെ പ്ലാറ്റിനം ജൂബിലിയിലേക്കെത്തിയ അവസരത്തിലാണ് മുസ്ലിംലീഗ് രാജ്യതാല്‍പ്പര്യങ്ങളെ ഹനിക്കുന്ന ഇപ്പോഴത്തെ നിലപാടുമായി രംഗത്തുവന്നിട്ടുള്ളത്.
യുഎപിഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം പിന്‍വലിക്കണമെന്ന പ്രമേയം മുസ്ലിം ലീഗ് ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നു. ഭീകരര്‍ക്കെതിരെ പ്രത്യേകമായുള്ള നിയമവ്യവസ്ഥകള്‍ പാടെ ഇല്ലാതാകുക എന്നതാണ് പ്രസ്തുത നിയമം പിന്‍വലിച്ചാലുണ്ടാകുന്ന അപകടം. യുഎപിഎ നിയമത്തിന്‍കീഴില്‍ എന്‍ഐഎ നടത്തിയ കേസന്വേഷണങ്ങളില്‍ ഭൂരിപക്ഷത്തിലും പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ച ജുഡീഷ്യല്‍ നടപടി ചൂണ്ടികാട്ടിയാണ് നിലവിലുള്ള നിയമം പിന്‍വലിക്കണമെന്ന മുറവിളി ഇപ്പോള്‍ ഉയരുന്നത്.
അല്‍ഖ്വയ്ദയുടെയും എസ്ഡിപിഐയുടെയും സ്വരത്തില്‍ ഭരണകക്ഷിയായ ലീഗ് ആവശ്യങ്ങളുയര്ത്തുന്നത് നാടിന് ആപത്കരം തന്നെയാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മുഖംനോക്കാതെ നിലനിര്‍ത്താമെന്ന് അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റവരാണ് ഇപ്പോള്‍ ബോധപൂര്‍വ്വം രാജ്യതാല്‍പ്പര്യങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തുന്നത്. ആര്, എന്തിനുവേണ്ടി യുഎപിഎ നിയമം കൊണ്ടുവന്നു? എന്തിനുവേണ്ടി എപ്പോള്‍ നിയമം ഭേദഗതി ചെയ്ത് കര്‍ശനമാക്കി?
പാര്‍ലമെന്റിലെ ഭേദഗതികളെല്ലാം മുസ്ലിംലീഗ് ഉള്‍പ്പെടുന്ന മന്ത്രിസഭയില്പ്പെട്ടവര് പാസാക്കിയെടുത്തതല്ലേ? എന്നിട്ടുമെന്തേ ആ നിയമത്തിന്റെ കഥകഴിക്കാന്‍ ലീഗ് ഇറങ്ങിപുറപ്പെടുന്നു? തൊടുപുഴയിലെ പ്രഫസര്‍ ജോസഫിന്റെ കൈവെട്ടിയ കേസിലെ പത്ത് പ്രതികള്‍ യുഎപിഎ പ്രകാരം കുറ്റംചെയ്തുവെന്ന് കോടതി പ്രഖ്യാപിച്ച അവസരംനോക്കി എന്തിന് ഇത്തരം ഒരാവശ്യം ഉയര്‍ത്തി? ഇത്തരത്തിലുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കേരളത്തിലെ യുഡിഎഫും കേന്ദ്രത്തിലെ യുപിഎക്കാരും ബാദ്ധ്യസ്ഥരാണ്. ഹുബ്ലിയില്‍ യുഎപിഎ കുറ്റം ചുമത്തിയ കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്നുകണ്ട് ഈയടുത്ത് എന്‍ഐഎ കോടതി വിട്ടയച്ചിരുന്നു.
അഞ്ച് കൊല്ലം വിചാരണ തടവുകാരായി കിടന്നതിനുശേഷമാണ് ഇവര്‍ നിരപരാധികളെന്നുകണ്ട് വിട്ടയക്കപ്പെട്ടത്. ഇത്തരത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയതിന്റെ പേരുപറഞ്ഞാണ് ലീഗിപ്പോള്‍ മതവികാരമിളക്കി നിയമം പിന്വലിപ്പിക്കാനിറങ്ങിയിട്ടുള്ളത്. ഭീകരവാദ കേസുകളുംമറ്റും അന്വേഷിക്കുന്ന എന്‍ഐഎ എന്ന കുറ്റാന്വേഷണ ഏജന്‍സിയെ സൃഷ്ടിച്ചത് യുപിഎ ഭരണകൂടമാണ്. എന്‍ഐഎ ചാര്‍ജ് ചെയ്ത കേസുകളില്‍ ഭൂരിപക്ഷങ്ങളിലും പ്രതികളെ കോടതികള്‍ കുറ്റവിമുക്തരാക്കി വിട്ടയക്കുന്നു എന്നത് നിയമം പിന്‍വലിക്കാന്‍ കാരണമേയല്ല. സംശയത്തിന്റെ ആനുകൂല്യം നല്കി പ്രതികളെ വിട്ടയക്കുക സാധാരണമാണ്.
യുഎപിഎ കുറ്റം ചുമത്തി വിചാരണ തടവുകാരായി കിടക്കുന്നവരില്‍ എല്ലാ ജാതിമത വിഭാഗത്തില്‍പ്പെട്ടവരുമുണ്ട്. ഇവരുടെ വിചാരണ വേഗത്തിലാക്കുകയാണ് വേണ്ടത്. സ്ഫോടനക്കുറ്റാരോപണവിധേയരായ പുരോഹിതന്റെയും സന്യാസിയുടെയും പേരിലുള്ള യുഎപിഎ കുറ്റം സുപ്രീം കോടതി റദ്ദ് ചെയ്തിട്ടും അവരിപ്പോഴും തടവിലാണുള്ളത്. 2008 മുതല്‍ അവര്‍ വിചാരണ തടവുകാരാണ്. അവര്‍ കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നതാണ് ദേശീയവാദികളുടെ നിലപാട്.പക്ഷേ അവരുടെ മതംനോക്കി വിട്ടയക്കണമെന്നാരും ആവശ്യപ്പെടുന്നില്ല. പിന്നെന്തേ രാജ്യരക്ഷയ്ക്കുവേണ്ടി ശ്രമിക്കുന്നതിനെ മുസ്ലിം പ്രശ്നമാക്കി അവതരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു?
നിയമവിരുദ്ധ പ്രവര്‍ത്തന തടയല്‍ നിയമം ഭീകരവിരുദ്ധ നിയമമായി രൂപാന്തരപ്പെടുത്തിയതും ശക്തമായ ഭേദഗതികള്‍ കൊണ്ടുവന്നതും മന്‍മോഹന്‍സിംഗ് ഭരണകൂടമാണ്. ഭീകരവാദത്തിനെതിരായി ആഞ്ഞടിക്കാന്‍ കരുത്തുള്ള നിയമം സൃഷ്ടിക്കപ്പെട്ടു എന്ന് അവകാശപ്പെട്ടതും കേന്ദ്രത്തിലെ കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരായിരുന്നു.എന്നാലിപ്പോള്‍ മുസ്ലിംലീഗ് ഇക്കാര്യത്തില്‍ ഒരു ചുവടുമാറ്റത്തിന് ശ്രമിക്കയാണ്.നിയമങ്ങളുടെ ദുരുപയോഗം ഏത് നിയമത്തെ സംബന്ധിച്ചും പൊതുതത്വമായി മാറിയിട്ടുള്ള നാടാണ് നമ്മുടേത്. ഇത് നീതിനിഷേധവും ഭരണഘടനാ ലംഘനവും കൂടിയാണ്. അത്തരം ദുരുപയോഗങ്ങളുടെ ഇരകളായിത്തീരുന്ന നിരപരാധികള്‍ നിയമാധിഷ്ഠിത നീതി ലഭിക്കേണ്ടവരാണ്. പക്ഷേ ഇതിനര്‍ത്ഥം ഭീകരതയോടു മൃദുസമീപനം സ്വീകരിക്കണമെന്നതല്ല.
കേരളത്തില്‍ കൊലക്കുറ്റം ആരോപിച്ച് പ്രതികളാക്കപ്പെട്ടതിന്റെ ഫലമായി കൊടിയദുരിതങ്ങളനുഭവിച്ചവര് ഒട്ടേറെയുണ്ട്. കൊലക്കേസില്‍ വിചാരണയുടെ അന്ത്യത്തില്‍ കൊല്ലപ്പെട്ടുവെന്നു പറഞ്ഞ ഇര നാട്ടില്‍ തിരിച്ചെത്തിയ സംഭവങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരമൊരു സംഭവത്തില്‍ ന്യായാധിപനെന്ന നിലയില്‍ താന്‍ നിസ്സഹായനാകേണ്ടിവന്ന പാലക്കാട്ടെ അനുഭവം ജസ്റ്റിസ് യു.എല്‍. ഭട്ട് തന്റെ ജീവിതകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു കൊല്ലംമുന്പ് ത്സാന്സിയില്നിന്നുള്ള ഒരു കുടുംബത്തിലെ അച്ഛനും മകനും അമ്മാവനും കൊലക്കേസില്‍ പ്രതികളാക്കപ്പെട്ട് ജാമ്യം നിഷേധിക്കുകയും വിചാരണാ തടവുകാരായി ജയിലില്‍ കിടക്കുകയും സെഷന്‍സ് കോടതിയും ഹൈക്കോടതിയും അവര്‍ക്ക് ജീവപര്യന്തം തടവ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ അപ്പീല്‍ സുപ്രീം കോടതിയില്‍ നിലവിലിരിക്കെ കേസില്‍ ഇരയായി കൊല്ലപ്പെട്ടയാള്‍ തന്നെ നാട്ടില്‍ തിരിച്ചെത്തുകയുണ്ടായി. തുടര്‍ന്ന് സുപ്രീം കോടതി ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ കേസിലെ നിരപരാധികളായ ഹതഭാഗ്യര്‍ 11 കൊല്ലം തുടര്‍ച്ചയായി ജയിലില്‍കിടന്ന് യാതന അനുഭവിച്ചവരാണ്. ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് റദ്ദാക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത് എത്രമാത്രം അപഹാസ്യമായിരിക്കും?
1967 ലെ ‘ദ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്’്’ഡിസംബര്‍ 30 നാണ് നിലവില്‍വന്നത്. 1963 ല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിയമത്തിന്റെ ഉദയം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷിതമാക്കാന്‍ മൗലികാവകാശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് നിഷ്കര്‍ഷിച്ച ഭരണഘടനയുടെ പതിനാറാമത് ഭേദഗതി അക്കാലത്താണ് നിലവില്‍ വന്നത്. ദേശീയോദ്ഗ്രഥന കൗണ്‍സില്‍ ഉപസമിതി ഏകകണ്ഠമായി പാസാക്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയത്.
1967 ല്‍ നിയമം പാസ്സാക്കുമ്പോള്‍ ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. പിന്നീട് പ്രസ്തുത നിയമം സ്ഥാനത്തും അസ്ഥാനത്തും ദുരുപയോഗം ചെയ്ത ചരിത്രവുമുണ്ട്. 1992-93 ല്‍ ആര്‍എസ്എസിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് നിരോധന നടപടികള്‍ സ്വീകരിച്ചത് 1967 ലെ നിയമം ഉപയോഗിച്ചായിരുന്നു. എന്നാല്‍ പ്രസ്തുത നിരോധനത്തിന്റെ സാധുത പരിശോധിക്കാന്‍വേണ്ടി നിയമമനുശാസിക്കുന്ന ട്രൈബ്യൂണലിനെ നിയമിച്ച് തെളിവെടുത്തപ്പോള്‍ സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നുംതന്നെ സാധൂകരിക്കാനായില്ല. ട്രൈബ്യൂണല്‍ വിധിയനുസരിച്ച് ആര്‍എസ്എസിന്റെ മേലുള്ള നിരോധനം റദ്ദാക്കേണ്ടതായും വന്നു. ഭരണകൂടം കാട്ടിയ രാഷ്ട്രീയ പ്രേരിതമായ ഈ നിയമദുരുപയോഗം എന്തുകൊണ്ട് ചര്‍ച്ചചെയ്യപ്പെടാതെപോയി? നിയമങ്ങളുടെ ദുരുപയോഗത്തിന് തടയിടാന്‍ ജനങ്ങളും നീതിന്യായ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും നിയമപരമായി ജാഗ്രത പുലര്‍ത്തുകയുമാണു വേണ്ടത്.
2001 സെപ്റ്റംബര്‍ 11 ല്‍ അമേരിക്കന്‍ വേള്‍ഡ് സെന്ററിലും മറ്റും നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ 2001 സെപ്തംബര്‍ 28 ന് പാസ്സാക്കിയ 1373-ാം നമ്പര്‍ പ്രമേയപ്രകാരം അന്താരാഷ്ട്ര ഭീകരവാദത്തെ തുരത്താന്‍ നിയമനിര്‍മ്മാണമുള്‍പ്പെടെയുള്ള ഉപാധികള്‍ സ്വീകരിക്കാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബാദ്ധ്യസ്ഥരാണ്. തുടര്‍ന്നും ഭീകരസംഘടനകളെ നിരോധിക്കാനും നിയമംവഴി ഭീകരര്‍ക്ക് തടയിടാനും പ്രത്യേകമായി യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരപ്രസ്ഥാനങ്ങളുടെ ഉന്നവും ഉറവിടവുമായി ഭാരതം മാറിയപ്പോഴാണ് 1987 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ടാഡാ നിയമം പാസ്സാക്കി നടപ്പില്‍ വരുത്തിയത്.
യുഎന്‍ പ്രമേയത്തിന്റെയും പാര്ലമെന്റാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ഭീകരവാദം നേരിടാന്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ പോട്ട എന്ന നിയമം പാസ്സാക്കിയിരുന്നു. 2004 ല്‍ ‘പോട്ട’ റദ്ദാക്കി ചിലരുടെ കയ്യടിയും പിന്തുണയും വാങ്ങുകയും അതേസമയം റദ്ദുചെയ്യപ്പെട്ട നിയമത്തിലെ പലതും യുഎപിഎ ഭേദഗതിയില്പ്പെടുത്തി അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ നല്ലപിള്ള ചമയുകയുമാണ് കോണ്‍ഗ്രസ് ഭരണകൂടം ചെയ്തത്. ഭാരതത്തില്‍ ഇപ്പോള്‍ ഭീകരവാദത്തെ നേരിടാന്‍ നിലവിലുള്ള ഏക കേന്ദ്രീകൃത പ്രത്യേക നിയമം യുഎപിഎയാണ്. അത് റദ്ദാക്കണമെന്നുള്ള വാദം പൊതുവില്‍ ഭീകര പ്രസ്ഥാനങ്ങളാണ് ഉയര്‍ത്തുന്നത്. പ്രസ്തുത ദുരുദ്ദേശ്യാധിഷ്ഠിത വാദം അംഗീകരിക്കപ്പൈട്ടാല് രാജ്യം അതിന് കനത്ത വില നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: