ഭാരതരാഷ്ട്രീയത്തില്‍ ഉരുക്കുമനുഷ്യനെന്ന് പേരെടുത്തത് ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപ പ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ പട്ടേലാണ്. പട്ടേലിന്റെ ധീരമായ തീരുമാനവും ശക്തമായ നടപടിയുമുണ്ടായിരുന്നില്ലെങ്കില് ഇന്നുകാണുന്ന ഭാരതം ദിവാസ്വപ്നമായേനെ. സ്വതന്ത്രഭാരതത്തില്‍ ലയിക്കാന്‍ മടിച്ച നാട്ടുരാജ്യങ്ങളെ വരുതിയിലാക്കാന്‍ പട്ടേല്‍ സ്വീകരിച്ച അടവും തന്ത്രങ്ങളും ഭാരതചരിത്രത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായമെന്നുതന്നെ പറയാം.
രണ്ടാമതൊരു ഉരുക്കുമനുഷ്യനെന്ന് വിശേഷിപ്പിക്കപ്പെടാന്‍ അരനൂറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി തിളങ്ങിയ എല്‍.കെ.അദ്വാനി സര്‍ദാര്‍ പട്ടേലിന്റെ പുനരവതാരമാണോ എന്നാരും സംശയിച്ചുപോകും. നിശ്ചദാര്‍ഢ്യം, ആദര്‍ശനിഷ്ഠ, ധാര്‍മ്മികത എന്നിവ അടിമുടി ആവാഹിച്ചിരുന്ന അദ്വാനിയുടെ സാന്നിദ്ധ്യം കേരളത്തിന് ആവേശകരം തന്നെയാണ്.
കോട്ടയം ആനിക്കാടിനടുത്ത് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സീനിയര്‍ സെക്കണ്ടറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്വാനി എത്തുന്നത്. ലാല്‍ കൃഷ്ണ അദ്വാനി എന്ന ഉരുക്കുമനുഷ്യന് ഭാരതമാകെ തൊട്ടറിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്ന് നിസ്സംശയം പറയാം. അദ്ദേഹം എത്താത്ത ജില്ലകളും മണ്ഡലങ്ങളുമില്ല.
ഇടപെടാത്ത ജനങ്ങളില്ല, കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. അവിഭക്ത ഭാരതത്തില്‍ കറാച്ചിയിലാണ് അദ്വാനി ജനിച്ചത്. 1947 ല്‍ ഭാരത വിഭജനകാലത്ത് ചോരച്ചാലുകള്‍ നീന്തിക്കടന്ന് ഭാരതത്തിലെത്തിയ അദ്വാനി രാജസ്ഥാനില്‍ ആര്‍എസ്എസ് പ്രചാരകനായാണ് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മുഴുകിയത്. 1951 ല്‍ ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘമെന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കിയപ്പോള് ആര്‍എസ്എസ് അദ്വാനിയെ രാഷ്ട്രീയത്തിലേക്ക് നിയോഗിച്ചു.
ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ രക്തസാക്ഷിത്വത്തിനുശേഷം പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയോടൊപ്പവും അടല്‍ബിഹാരി വാജ്പേയിയോടൊപ്പവും ജനസംഘം പടുത്തുയര്‍ത്തുന്നതിന് തുല്യപങ്ക് അദ്വാനിയും വഹിച്ചു. രാജസ്ഥാനിലും ദല്‍ഹിയിലും പ്രവര്‍ത്തനമണ്ഡലമായിരുന്ന അദ്വാനി ഭാരതീയ ജനസംഘത്തിന്റെ അദ്ധ്യക്ഷനുമായി. ദല്‍ഹി മെട്രോപോളിറ്റന്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അദ്വാനി 1970 ല്‍ രാജ്യസഭാംഗമായി. രാജ്യസഭയില്‍ ജനസംഘം കക്ഷിനേതാവായും പ്രവര്‍ത്തിച്ചു.
ഇന്ദിരാഗാന്ധിയുടെ ദുര്‍ഭരണത്തിനെതിരെ ജയപ്രകാശ് നാരായണന് ആരംഭിച്ച ‘ലോക്സംഘര്ഷത്തിന്’ പൂര്‍ണപിന്തുണ നല്കിയ ജനസംഘം അഴിമതിക്കെതിരായ പോരാട്ടത്തിന് ചൂടും ചൂരും പകര്‍ന്നു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തതോടെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ജനാധിപത്യത്തെ കുഴിച്ചുമൂടി. ജയപ്രകാശ് നാരായണനടക്കം ആയിരക്കണക്കിനു നേതാക്കളെയും കല്തുറുങ്കിലടച്ചു.
പാര്‍ലമെന്ററി കമ്മറ്റിയില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലുണ്ടായിരുന്ന അദ്വാനി, വാജ്പേയി തുടങ്ങിയ നേതാക്കളെയും തടവിലാക്കി. 1975 ജൂണ്‍ 26ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അവസാനിച്ചത് രണ്ടുവര്‍ഷത്തോളം കഴിഞ്ഞാണ്. ഈ സമയമത്രയും അദ്വാനിയടക്കമുള്ള നേതാക്കള്‍ ജയിലില്‍ കിടക്കേണ്ടിവന്നു.
1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. ഏകാധിപതിയായിവാണ ഇന്ദിരാഗാന്ധിയും തോറ്റു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപംകൊണ്ടു. അദ്വാനി, അടല്‍ജി എന്നിവര്‍ കാബിനറ്റ് മന്ത്രിമാരായി. ഇനിയൊരു ഭരണാധികാരിക്കും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയാത്തവണ്ണം നിയമനിര്‍മ്മാണം നടത്തിയതിന്റെ മുഖ്യപ്രേരക ശക്തിയായിരുന്നു അദ്വാനി. സര്‍ക്കാര്‍ രൂപംകൊണ്ടശേഷമാണ് ജനസംഘം, സംഘടനാ കോണ്‍ഗ്രസ്, സ്വതന്ത്രാപാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവ ചേര്‍ന്ന് ജനതാപാര്‍ട്ടിക്ക് രൂപംനല്കിയത്.
ജനതാപാര്‍ട്ടി മോരും മുതിരയും പോലെയായിരുന്നു. പരസ്പരം തര്‍ക്കിക്കുന്ന ആള്‍ക്കൂട്ടം. എന്നാല്‍ ജനതാഭരണം മികച്ചതായിരുന്നു. അതില്‍ ഏറെ മികവ് പ്രകടിപ്പിച്ച രണ്ടുപേരായിരുന്നു അദ്വാനിയും വാജ്പേയിയും. ജനതാപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആര്‍എസ്എസില്‍ അംഗമാകാന്‍ പാടില്ലെന്ന ചിലരുടെ പിടിവാശി അംഗീകരിക്കാന്‍ അദ്വാനിയും വാജ്പേയിയും അടക്കമുള്ള ജനസംഘ വിഭാഗം തയ്യാറായില്ല. തുടര്‍ന്നാണ് 1980ല്‍ ഭാരതീയ ജനതാപാര്‍ട്ടി രൂപംകൊള്ളുന്നത്. വാജ്പേയി പ്രഥമ പ്രസിഡന്റും അദ്വാനി ജനറല്‍ സെക്രട്ടറിയും.
1927 നവംബര്‍ 8ന് ജനിച്ച അദ്വാനി ഇന്ന് ഭാരതീയ ജനതാപാര്‍ട്ടിയുടെ പരമാചാര്യനാണ്. ശരിക്കും ഒരവതാരം. താന്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്നത് കാണാനുള്ള സൗഭാഗ്യത്തോളം സന്തുഷ്ടി മറ്റൊന്നിനുമുണ്ടാകില്ല. അദ്വാനി ഇന്നനുഭവിക്കുന്നതും അതാകും. അവിശ്രമം, അനവരതം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തുപോന്ന അദ്വാനി വിശ്രമമെന്തെന്നറിയുന്നത് ഇപ്പോഴാണ്. പ്രായം 88ലെത്തിയ അദ്വാനിയുടെ ശക്തിക്കും ബുദ്ധിക്കും ഒരു ഉലച്ചിലും ഉണ്ടായിട്ടില്ല.
ഇന്ദിരാഗാന്ധിയുടെ മരണത്തെതുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് രണ്ട് സീറ്റ് മാത്രമായിരുന്നു. അവിടന്നിങ്ങോട്ട് പാര്‍ലമെന്റിനകത്തും പുറത്തും സമ്മേളനങ്ങളിലും സമരങ്ങളിലും ശക്തമായി ഇടപെട്ട അദ്വാനിയുടെ നീക്കം തന്നെയാണ് ബിജെപിയെ ഭരണകക്ഷിയാക്കിയത്. മൂന്നുതവണ വാജ്പേയി പ്രധാനമന്ത്രിയായത് ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിലാണ്. ഇന്ന് സ്ഥിതിമാറി.
അദ്വാനി വളര്‍ത്തിയെടുത്ത ബിജെപി നിശ്ചയിച്ച നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്നത് വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ടാണ്. 1984 ല്‍ 2 സീറ്റുണ്ടായിരുന്ന ബിജെപിക്ക് 282 അംഗങ്ങള്‍ ലോക്സഭയിലെത്തി. 14 ഓളം സംസ്ഥാനങ്ങളിലും ഭരണകക്ഷി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ അംഗത്വമുള്ള പ്രസ്ഥാനമാണ് ഇന്ന് ബിജെപി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനപ്രതിനിധികളുള്ള രാഷ്ട്രീയ പാര്‍ട്ടി. അദ്വാനിയുടെ അനുഗ്രഹവും ആശീര്‍വാദവും ലഭിക്കുവോളം ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഉത്തരോത്തരം വളര്ച്ചതന്നെയാകുമെന്നതില് സംശയമില്ല.
ആള്‍ബലം മാത്രമല്ല, ആശയദാര്‍ഢ്യവും വേണമെന്ന് നിഷ്കര്‍ഷിച്ച നേതാവാണ് അദ്വാനി. അഴിമതിക്കെതിരായ വികാരം അദ്വാനിയുടെ ശബ്ദത്തില്‍ മാത്രമല്ല രക്തത്തിലും അടങ്ങുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ഹവാലാ പണം സംബന്ധിച്ച വിവാദം കൊഴുത്തപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ദുഷ്ടലാക്ക് അദ്വാനിക്ക് നേരെയായി. അന്ന് പ്രതിപക്ഷനേതാവായിരുന്നു അദ്വാനി. ഹവാലാക്കാരന്റെ ഡയറിയില്‍ ‘ എല്‍.കെ’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് അദ്വാനിയെക്കുറിച്ചെന്നായി കോണ്‍ഗ്രസ്. ആരോപണം ശരിയല്ലെന്ന് തെളിഞ്ഞാലേ താനിനി രാഷ്ട്രീയത്തിലുള്ളൂവെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കുകയായിരുന്നു അദ്വാനി.
ഇന്ന് കേരളത്തിലടക്കം അഴിമതി ആരോപണം കേള്‍ക്കാത്ത മന്ത്രിമാരില്ല. നാടാകെ അഴിമതിയാണെന്ന് എ.കെ.ആന്റണി വിലപിക്കുന്നു. ആരോപണം പേറുന്ന മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം ആന്റണിക്കുമില്ല. ആന്റണിയുടെ ആദര്‍ശം തൊലിപ്പുറത്ത് മാത്രമാണല്ലോ. മന്‍മോഹന്‍സിംഗിന്റെ വലംകയ്യായിരുന്ന ആന്റണി എല്ലാ അഴിമതിയും കണ്ണടച്ച് അംഗീകരിച്ചത് കണ്ടതാണല്ലോ. വ്യക്തിശുദ്ധിയും ആദര്‍ശനിഷ്ഠയും അക്ഷരംപ്രതി പാലിച്ചുപോരുന്ന അദ്വാനിക്ക് അഴിമതിരഹിത ഭാരതമാഗ്രഹിക്കുന്ന സര്‍വ്വരുടെയും പിന്തുണയും പ്രാര്‍ത്ഥനയും നിശ്ചയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: