അച്ഛന് വിഡ്ഢി, മുത്തച്ഛന് ഭ്രാന്തന്, ഗ്രന്ഥങ്ങള്‍ കള്ളം- നമ്മുടെ ലോകം അഥവാ ആധുനികയുഗം ഇങ്ങനെയാണ്. ഇതിന് വിപരീതം അഥവാ നേര്വഴിയിലുള്ളവര് ആയിരത്തില്‍ 30 പേരുണ്ടാകാം എന്ന് കണക്കാക്കുന്നു.
ബാല്യം വഴിതെറ്റുന്നു. യുവത്വം വഴിമുട്ടുന്നു. വാര്‍ദ്ധക്യം വഴിയമ്പലം തേടുന്നു. നൂറുശതമാനം ശരിയെന്ന് പരിസരം തെളിയിക്കുന്നു.
ഒരു ശാസ്ത്രജ്ഞന് സത്യാന്വേഷകനായി കഠിനപ്രയത്നത്തിലാണ്. അതേ ജോലി ഒരു സന്യാസിയും ചെയ്യുന്നു. രണ്ടുപേരും അന്വേഷിക്കുന്നത് ഒരേ വിഷയം. രണ്ടുമാര്ഗങ്ങളിലാണ് എന്ന് മാത്രം. ശാസ്ത്രം പഠിച്ചു എന്നവകാശപ്പെടുന്നയാള്‍ സ്കെയില്‍, പ്രൊട്ടാക്ടര്‍, ടേപ്പ്, കോംപസ്സ് തുടങ്ങിയവ ഉപയോഗിച്ച് അളന്നും തൂക്കിയും നിരീക്ഷിച്ചും പഠിച്ചും തര്‍ക്കിച്ചും നേരിട്ടുകണ്ടതിനെ മാത്രം ശാസ്ത്രദൃഷ്ടിയിലൊതുക്കുകയും ശേഷിക്കുന്നവയെ തെളിവില്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്യുന്നു.
രണ്ടാമത്തെയാള്‍ സന്യാസി സ്വന്തം ബുദ്ധി പ്രപഞ്ചത്തോട് ബന്ധിപ്പിച്ചും നിരീക്ഷിച്ചും പഠിച്ചും ആസ്വദിച്ചും അനുഭവിച്ചും പരീക്ഷണത്തിലാണ്. പല സത്യങ്ങളും കണ്ടെത്തിയെങ്കിലും വേറൊരാളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ സ്വയം മാറിനിന്നു കാണുന്നു. ശാസ്ത്രജ്ഞനും സന്ന്യാസിയും ഒരിക്കല്‍ മുഖാമുഖം കണ്ടുമുട്ടി.
ശാസ്ത്രജ്ഞന് ചോദിച്ചു. ”വാട്ടീസ് വേള്‍ഡ്?” സന്യാസി ചോദിച്ചു. ”വാട്ടീസ് മാന്‍”-രണ്ടുപേരും രണ്ടുവഴിയിലാണെങ്കിലും തര്‍ക്കത്തിലായി. സന്യാസി പറഞ്ഞു, താങ്കള്‍ അന്വേഷിക്കുന്നത് ഇന്നലെ ഇവിടെയുണ്ടായിരുന്നതും ഇന്ന് നിലനില്ക്കുന്നതും നാളെ ഉണ്ടാകാനിടയില്ലാത്തതുമായ ശാസ്ത്രസത്യത്തെയാണ്.
എന്നാല്‍ ഞാന്‍ കണ്ടെത്തിയത് ഇന്നലെയും ഇന്നും നാളെയും ജീവിക്കുന്ന ആത്മാവിനെയാണ്. താങ്കള്ക്കത്രയും എത്താന്‍ വളരെദൂരം സഞ്ചരിക്കാനുണ്ട്.
അതിനാല്‍ ഞങ്ങള്‍ പറയും മനസ്സും ഭൗതിക പ്രപഞ്ചവും തമ്മിലാണ് ബന്ധമെന്ന്. അഥവാ മനസ്സാണ് പ്രപഞ്ചം. അതുകൊണ്ട് ആധുനികയുഗത്തില്‍ ഇന്നലെകളെ നിഷേധിക്കുന്നു. ഗീത ചുട്ടെരിക്കാന്‍ പറയുന്നു. ഭാഗവതം തട്ടിപ്പെന്ന് പറയുന്നു. മഹാഭാരതം കുടുംബവഴക്കെന്നു പറയുന്നു. രാമായണം വെറും കെട്ടുകഥ!
ഇപ്പോള്‍ പറയുന്നു മനുസ്മൃതി കത്തിക്കൂ. താലിപൊട്ടിച്ചെറിയൂ. ബീഫ് ഫെസ്റ്റ് നടത്തൂ. സ്ത്രീ സ്വാതന്ത്ര്യം വേണം! അന്തരീക്ഷത്തിലേക്കു കൈചുരുട്ടി എറിഞ്ഞ് ആക്രോശിക്കുന്നു. ”കെട്ടുതാലി പൊട്ടിച്ചെറിയൂ”. എറിയട്ടെ!
മാന്യതയുടെ പര്യായമായ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ബുദ്ധിജീവികളെ സൃഷ്ടിക്കാനായി. പക്ഷേ ദേശസ്നേഹികളെ കണ്ടെത്താനായില്ല. രാഷ്ട്രീയനേതാക്കളെ സൃഷ്ടിച്ചു. പക്ഷെ ഗാന്ധിയന്മാരെക്കാണാനില്ല. (ഗാന്ധിയും തര്‍ക്കത്തിലായതിനാല്‍ സുപ്രീംകോടതി ഇടപെടുന്നു). ബുദ്ധിവികസിച്ചു. പക്ഷേ ഹൃദയം വിശാലമായില്ല. പടിഞ്ഞാറിനെ അറിഞ്ഞു. പക്ഷേ കിഴക്കിനെ അറിയുന്നില്ല. ഭാരതത്തെ കണ്ടെത്താന്‍ ശ്രമിച്ചു. പക്ഷേ മഹാഭാരതത്തെ കണ്ടില്ല. ഷെയ്ക്സ്പിയറെ അറിഞ്ഞു. പക്ഷെ വാല്മീകിയെ അറിഞ്ഞില്ല. എന്നിട്ടും ഇവിടെ പഞ്ചഭൂത സിദ്ധാന്തത്തിലടിയുറച്ചുനിന്ന് ബാല്യം, കൗമാരം, യൗവനം, മദ്ധ്യം, വാര്‍ദ്ധക്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം, മുനി,യോഗി, ഋഷി, മഹര്‍ഷി എന്നീ ദശാസന്ധികളിലൂടെ നടത്തി. ഇടയിലെവിടെയോ വച്ച് വീണ്ടും പഞ്ചാഗ്നിസാക്ഷിയായി ഒരു വിവാഹം.
കുതിരയായി ഓടി, കഴുതയെപ്പോലെ ചുമന്നു. നായയായി തളര്‍ന്ന് വരാന്തയുടെ മൂലക്കിരിക്കുന്ന അവസ്ഥയില്‍ പിന്നിലേക്കു സഞ്ചരിക്കാന്‍ തുടങ്ങുന്നു. കല്ലുകരട് കാഞ്ഞിരക്കുറ്റി, മുള്ള് മുരട് മൂര്‍ഖന്‍ പാമ്പിലൂടെ ഇഴഞ്ഞും നിരങ്ങിയും എവിടെയോ വച്ച് നഷ്ടപ്പെട്ട സ്ഥൂലരൂപം. വീണ്ടും പഞ്ചാഗ്നിമധ്യേ എടുത്ത് കിടത്തി. എല്ലാവരും ചേര്‍ന്ന് ചൊല്ലി.
”ആഗ്നേയ സ്വാഹ
ഭൂമായസ്വാഹ”
തിരിഞ്ഞുനോക്കി. കാവു കത്തുന്നു. കുളം വറ്റിച്ചിരിക്കുന്നു, നികത്തി കോംപ്ലക്സുകള്‍ പണിത് കോംപ്ലിക്കേഷനുണ്ടാക്കുന്നു, തറവാടു മുടിച്ചു, വെള്ളമില്ല, മണലില്ല, മരമില്ല, മനുഷ്യത്വവുമില്ല. ശാസ്ത്രം വളര്‍ന്നപ്പോള്‍ സ്വത്വം നഷ്ടപ്പെട്ടു. സ്വബോധവുമില്ലാതായി. കെട്ടുതാലിയും ഉടുപുടവയും വലിച്ചെറിയാന്‍ പറഞ്ഞുതുടങ്ങി.
വരൂ, ഞങ്ങള്‍ ആയുധമുള്ളവരെല്ലാം സ്ഥാനാര്‍ത്ഥികളാണ്. രണ്ടുകയ്യും നീട്ടി ഞങ്ങള്‍ സ്വീകരിക്കും. ഏകാന്തതയുടെ ഒരു നിമിഷത്തേക്ക്. പിന്നീട് ഞങ്ങളും വലിച്ചെറിയും. പിച്ചിക്കീറും. കാരണം ആര്‍ക്കും ആരോടും കടപ്പാടില്ല. ആരും ആര്‍ക്കുവേണ്ടിയും കാത്തിരിക്കുന്നില്ല. കാരണം ശാസ്ത്രദൃഷ്ട്യാ തെളിയിക്കാനാവാത്തത് അവാച്യമായ അനുഭൂതിയുടെ ഒരുനിമിഷം.
പക്ഷേ ശരീരബോധമുണ്ടെന്ന് പറയുന്ന നിങ്ങള്‍ക്കിതു നിഷേധമാകുമ്പോള്‍ ആദ്യം പറഞ്ഞ അച്ഛന് വിഡ്ഢി, മുത്തച്ഛന് ഭ്രാന്തന്, ഗ്രന്ഥങ്ങള്‍ കത്തും എന്നതിലേക്കെത്തിച്ചേരുന്നു.
ഡോ.ഇ.സി.ജി. സുദര്ശന് ഒരിക്കല്‍ പ്രസംഗിച്ചത്. തന്റെ അടുത്ത ജൂനിയര്‍ സയന്റിസ്റ്റുകളുമായി കേരളത്തിലെ ഗ്രാമീണ ചെമ്മണ്‍പാതയിലൂടെ സായംസന്ധ്യക്ക് നടക്കുന്നു. 10 മീറ്റര്‍ നടന്നപ്പോള്‍ ചാറ്റല്‍മഴ, ചെമ്മണ്ണിന്റെ പുതുമണം. മുന്നില്‍ വളര്‍ന്നുപുളഞ്ഞ് എന്തോകിടക്കുന്നു. ”സാര്‍, പാമ്പ്!” ഒരു ജൂനിയര്‍ സയന്റിസ്റ്റ്. മറ്റൊരാള്‍ സുദര്‍ശന്റെ കയ്യില്‍ പിടിച്ചുനിന്നു. മൂന്നാമന് സൈഡിലേക്ക് ചാടിപകച്ചുനിന്നു.
സുദര്‍ശന്റെ മറുപടി. ഒരു ചെറിയ കമ്പെടുത്ത് കണ്ടതിനെ ഒന്നു തോണ്ടിനോക്കൂ. സൈഡില്‍ നിന്നയാള്‍ അപ്രകാരം ചെയ്തു. ”സര് ഇറ്റീസ് എ കൊയര്‍” അദ്ദേഹം ഉറക്കെ പറഞ്ഞു.
സുദര്ശന് പറഞ്ഞു. ഇതാണ് ആവരണം ചെയ്യപ്പെട്ട ശാസ്ത്രം. മായാപ്രപഞ്ചം. നിങ്ങള്‍ കണ്ടെത്തും. സത്യത്തിലേക്കിനിയും ദൂരമുണ്ട്. അതിനുമുന്പേ കത്തിച്ചുകളയാനും പൊട്ടിച്ചെറിയാനും ശ്രമിക്കരുത്. ഭാരതത്തിന്റെ തനതായ വിശ്വാസം, ആചാരം, അനുഷ്ഠാനം, ശാസ്ത്രം എല്ലാം കണ്ടെത്തേണ്ടതുണ്ട്.
കെട്ടുതാലി പൊട്ടിക്കുന്നവരും ഉടുതുണി ഉരിഞ്ഞെറിയുന്നവരും ഇത്രയെങ്കിലും ചെയ്താല്‍ അതാണ് ഭാരതീയം. മറിച്ചാണെങ്കില്‍ ആയുധമുള്ള സ്ഥാനാര്‍ത്ഥികള്‍ കാത്തിരിക്കുന്നു. ബാക്കി അവര്‍ക്കുള്ളതാണ്. ത്രിസന്ധ്യക്ക് ഒരു സീരിയല്‍ ഡയലോഗ്-”ഒരു കെട്ടുതാലി പൊട്ടിച്ചവന്റെ മുഖത്തേക്കൊരേറുകൊടു മോളേ..” കേരളത്തിന്റെ അമ്മ മനസ്സ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: