മനുഷ്യസമൂഹത്തിന് നന്മചെയ്താല്, ചെയ്തത് നന്മതന്നെയാണ് എന്ന് പറയുവാന്‍ നിഷ്പക്ഷതയും ധീരതയും കാണിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അപൂര്‍വ്വമാണ്. ഇവിടെ, മുതലാളിയുടെ മനം അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍നിന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നു ഐപ്പ് വള്ളിക്കാടന്റെ ‘പറയാതെ നിവൃത്തിയില്ല’ എന്ന കുറിപ്പ്.
കാക്കത്തൊള്ളായിരം പത്രങ്ങളും ചാനലുകളും കേരളത്തിലുണ്ട്. വാര്‍ത്തകളും സംഭവങ്ങളും പ്രസ്താവനകളും പദ്ധതികളും, വക്രീകരിച്ച്, കോക്രീകരിച്ച് എത്രത്തോളം വികൃതമാക്കാം എന്നതിനുള്ള മകുടോദാഹരണമാണ് നിത്യചാനലുകളും നിത്യപത്രങ്ങളും. അവരെ സംബന്ധിച്ചിടത്തോളം, ഭാരതസര്‍ക്കാരിന് ഇന്ന് നേതൃത്വം നല്കുന്നവര് ചെയ്യുന്ന ഭാവാത്മകവും പുരോഗമനാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ അതേപടി റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുക എന്ന നിലപാടിനോടൊപ്പം ധീരോദാത്തമായ രക്ഷാപ്രവര്‍ത്തനങ്ങള്‍പോലും പരമപുച്ഛത്തോടെ കൈകാര്യം ചെയ്യപ്പെടണം എന്ന കുനിഷ്ട് ബുദ്ധിയുള്ളവരാണ് തങ്ങള്‍ എന്ന് മാലോകരെ വിളിച്ചറിയിക്കുന്നതില്‍ വാശിയുള്ളവര്കൂടിയാണ്. ഈ സമയത്ത് പ്രത്യക്ഷപ്പെട്ട രജതരേഖയാണ് ഐപ്പ് വള്ളിക്കാടന്റെ ‘പറയാതെ നിവൃത്തിയില്ല’ എന്ന കുറിപ്പ്. ഐപ്പിന് ശതകോടി പ്രണാമം, ഒപ്പം ജന്മഭൂമിക്കും.
ഐപ്പ് വള്ളിക്കാടന്റെ ‘പറയാതെ നിവൃത്തിയില്ല’ എന്ന കുറിപ്പ് ഒരു ദൗത്യം ജന്മഭൂമിയെ ഏല്‍പ്പിക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനം ജന്മഭൂമിയുടെ വായനക്കാരില്‍ എത്തിക്കുക എന്നതാണ് ആ ദൗത്യം. പ്രധാനമന്ത്രി ആയതിന് ശേഷമുള്ള മോദിയുടെ പ്രഭാഷണങ്ങള്‍, പ്രസ്താവനകള്‍, വിവിധ രാജ്യങ്ങളുമായുള്ള ഉടമ്പടികള്‍, വിശകലനങ്ങള്‍, രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍, അവയുടെ സൃഷ്ടിപരത തുടങ്ങി ഒട്ടേറെ ധിഷണാപരമായ ചര്‍ച്ചകളുടെ നേതൃത്വം ജന്മഭൂമി ഏറ്റെടുക്കണം. ഇത് സാധാരണക്കാര്‍ക്ക് ഉഷാര്‍ നല്‍കും.
അഭിമാനത്തോടെ തലയുയര്ത്തിനില്ക്കുന്ന ഭാരതാംബയുടെ മക്കളാണ് ഞങ്ങള്‍, തികച്ചും വ്യത്യസ്തമായ ദൗത്യം ഞങ്ങള്‍ക്ക് നിര്‍വഹിക്കാനുണ്ട് എന്നൊരു അവബോധം ജാതിമതഭേദമെന്യേ ഉണര്‍ത്തുവാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: