ഹിന്ദുക്കളും ഹിന്ദുത്വവും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് ഹിന്ദുക്കളില്‍നിന്നു തന്നെയാണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും ഈ അഭിപ്രായത്തെ ശരിവെക്കുന്നതാണ് ഹിന്ദുനാമധാരികളായ മതേതര രാഷ്ട്രീയക്കാരുടേയും സാഹിത്യ-സാംസ്കാരിക നായകന്മാരുടേയും ചെയ്തികള്‍. രാഷ്ട്രീയക്കാര്‍ ന്യൂനപക്ഷവോട്ടിനുവേണ്ടി ഹിന്ദുവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സാഹിത്യവിശാരദന്മാര്‍ മറ്റുപല നേട്ടങ്ങളും കാംക്ഷിച്ചുകൊണ്ടതു ചെയ്യുന്നുവെന്നുമാത്രം. ചിലപ്പോഴിവര്‍ അറിയാതെ വില്‍പ്പനക്കും വിധേയമാകുന്നു.
മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചതിന് ദൈവത്തിന്റെ സ്വന്തം നാട്ടിലാണു പ്രതിഷേധം. സെന്സസില്മാത്രം ഹിന്ദുക്കളായ സഖാക്കള്‍ നാടുനീളെ ബീഫ് മേളകള്‍ സംഘടിപ്പിച്ചുകൊണ്ട് അതിനോടു പ്രതികരിക്കുന്നു. ‘ഹലാലായി’ തയ്യാറാക്കപ്പെട്ട ബീഫ് വിഭവങ്ങളാണ് ആസ്വാദകര്ക്കിവര് നല്‍കുന്നത്. വയനാട്ടിലെ ഗണപതിപട്ടത്ത് ബ്രഹ്മഗിരി ബീഫ് സൊസൈറ്റിയിലൂടെ സോഷ്യലിസം നടപ്പാക്കുന്നവര്‍ അവിടെയും ഹലാല്‍ മാംസമാണ് വില്‍പ്പന നടത്തുന്നതെന്നതും ശ്രദ്ധേയം.
അതുപോലെ കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ ഗവേഷണം ചെയ്തു കണ്ടെത്തിയിട്ടുള്ളത് ഭഗവദ്ഗീത യുദ്ധവെറി വളര്‍ത്തുന്നതും അധഃസ്ഥിത ജനവിരുദ്ധവുമായ പുസ്തകമാണെന്നാണ്. അന്യമതഗ്രന്ഥങ്ങള്ക്ക് അതിവിശുദ്ധിയുണ്ടെന്ന നിരീക്ഷണമേ ഇദ്ദേഹത്തില്‍ നിന്നുണ്ടാകൂ എന്നും തറപ്പിച്ചുപറയാം. ഘര്വാപസിക്കെതിരായി ക്രൈസ്തവരേക്കാള്‍ വലിയ കോലാഹലം സൃഷ്ടിക്കുന്നത് ഇവിടുത്തെ ഹിന്ദുനാമധാരികളായ മതേതരവ്യാജന്മാരാണല്ലൊ. ഇവര്‍ നല്കുന്ന ഊര്‍ജത്തിന്റെ ബലത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരായി തിരുവസ്ത്രധാരികള്‍ ഉറഞ്ഞുതുള്ളുന്നു.
പക്ഷേ ഈ പ്രകടനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് മറ്റൊരു സാഹിത്യ-സാംസ്കാരിക ‘പ്രതിഭ’ അസ്ഥാനത്തു നടത്തിയിട്ടുള്ള ഇസ്ലാം മഹിമാഘോഷണം. ഈയിടെ അബ്ദു റഹ്മാന് എന്നുപേരായൊരു വ്യക്തി രാമന് എന്ന പരിചയക്കാരനെ റെയില്‍ പാളത്തില്‍ നിന്നും രക്ഷിക്കാന്‍ ഉദ്യമിക്കുകയും പ്രസ്തുത ഉദ്യമത്തില്‍ തീവണ്ടി തട്ടി മരിക്കുകയും ചെയ്തുവല്ലൊ. നല്ല മനുഷ്യരില്‍ അന്തര്‍ലീനമായിട്ടുള്ള സഹജീവിസ്നേഹത്തിന്റെ ഉദാത്തമായ ആവിഷ്കാരമായിരുന്നു റഹ്മാന്റേത്. എല്ലാ മതവിഭാഗക്കാരിലും ഇങ്ങനെയുള്ള നന്മകള് അനുഭവവേദ്യമാണ്. നിരീശ്വരവാദികള്‍പോലും ഇതിനപവാദമല്ല താനും. പ
ക്ഷേ പരേതനായ ഒരു നല്ല മനുഷ്യന്റെ ആത്മാവിനെ കുത്തിനോവിച്ചുകൊണ്ട് നമ്മുടെ സാഹിത്യമാര്ഗദീപം മേല്‍സംഭവത്തെ വ്യാഖ്യാനിച്ചത്, ലക്ഷണമൊത്ത മുസ്ലിമായി ജീവിച്ച അബ്ദു റഹ്മാന് രാമനെ രക്ഷിക്കാന്‍ തയ്യാറായത് തന്റെ മതവിശ്വാസം കാരണമാണ് എന്നായിരുന്നു!
സൂക്ഷ്മ വിശകലനത്തില്‍ മുസ്ലിങ്ങളെ അവഹേളിക്കാന്‍ പര്യാപ്തമായ ഈ വ്യാഖ്യാനത്തോട് എം.എന്‍.കാരശ്ശേരിയെപ്പോലൊരുവന് പ്രതികരിച്ചത് സ്വാഭാവികം മാത്രം. സ്വന്തം മതത്തെക്കുറിച്ച് രാമനുണ്ണിയേക്കാള്‍ നന്നായറിയാവുന്ന കാരശ്ശേരി ചോദിച്ചത് ഒരു മുസ്ലിം ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഇസ്ലാമിന്റെ കണക്കിലെഴുതാമെങ്കില് ആ മനുഷ്യന്റെ കൊള്ളരുതായ്മകളും അതേ മാനദണ്ഡം വച്ച് ഇസ്ലാമിന്റെ പേരിലല്ലേ എഴുതിച്ചേര്ക്കേണ്ടതെന്നാണ്. ഈ പ്രതികരണത്തില്‍ ക്ഷുഭിതനായ കഥാനായകന് ഇടശ്ശേരി കവിതയെ കൂട്ടുപിടിച്ച് വിമര്ശകന് മറുപടി നല്കി. മുസ്ലിമായ സഹപാഠി ഇടശ്ശേരിക്ക് ഭക്ഷിക്കാന്‍ പഴംനല്കിയിരുന്നതും അദ്ദേഹത്തോട് തികഞ്ഞ കൂറുപുലര്ത്തിയതും വിസ്തരിച്ചാണ് ഈ മറുപടി.
പക്ഷേ രാമനുണ്ണി സാറിന്റെ ചില സ്വഭാവവിശേഷങ്ങളല്ലാതെ മഹത്തായ പാഠമൊന്നും പ്രതിപാദ്യ കവിതയില്‍ വായിച്ചെടുക്കാനായില്ല. കുമാരനാശാനും മലയാളത്തിന്റെ മഹാകവിയാണല്ലൊ. അദ്ദേഹം ദുരവസ്ഥയിലെഴുതിയ
”കേരള ജില്ലയില്‍ കേദാരവും കാടു-
മൂരും മലകളുമാര്‍ന്ന ദിക്കില്‍
ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവ
ച്ചോരയാല്‍ ചോപ്പെഴുമേറനാട്ടില്”
എന്നുതുടങ്ങുന്ന കവിതാഭാഗത്തിന്റെ പശ്ചാത്തലമേതാണെന്ന് രാമനുണ്ണി സാറിനെ ആരും ബോധവല്‍ക്കരിക്കേണ്ടതില്ല. ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കില്‍ മാറാടിനെക്കുറിച്ചും ഇങ്ങനെയൊരു കവിത ആശാന് എഴുതില്ലായിരുന്നുവെന്ന് ആര്‍ക്കു നിശ്ചയിക്കാനാകും?
മലപ്പുറം ജില്ലയിലെ ഒരു സ്കൂളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളെ അറബിക് പഠിപ്പിക്കാന്‍ നിയുക്തയായ ഹിന്ദു അധ്യാപികക്കുണ്ടായ അനുഭവമെന്താണ്? ഇവിടെ കിഡ്നിക്കുപോലും മതമുണ്ടെന്ന് നിശ്ചയിച്ചിട്ടുള്ളതാരാണ്? അഞ്ചുലക്ഷം രൂപ വിലവരുന്നതായി പറയുന്ന ഷൂസിട്ടുകൊണ്ട് സെക്യൂരിറ്റി ജീവനക്കാരനായ പാവപ്പെട്ടൊരു ഹിന്ദുവിനെ ചവിട്ടിയും മര്‍ദ്ദിച്ചും കൊന്നതാരാണ്?
വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായൊരു മുസ്ലിം നാമധാരി കൊച്ചിയില്‍ ഒരു ഹിന്ദു വിദ്യാര്‍ത്ഥിനിയോടു പ്രണയം നടിക്കുകയും അവളോടൊത്ത് നിരവധി നാളുകള്‍ താമസിക്കുകയും ഇപ്പോള്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടി മരിക്കുകയും ചെയ്തത് വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. നമ്മുടെ സാഹിത്യ ശിരോമണി ഈ സംഭവങ്ങളെയെല്ലാം എന്തുപേരിട്ടു വിളിക്കുമെന്നറിയാന് താല്‍പ്പര്യമുണ്ട്.
ഭാര്‍ഗവ ക്ഷേത്രത്തിലുള്ളവര്‍ വെള്ളരിക്കാ പട്ടണവാസികളല്ല. ഭൂമിയില്‍ മതാന്ധത കാരണം എവിടെ എന്തെല്ലാം നടക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നവരും ആര്‍ക്കൊക്കെയാണ് രാമനുണ്ണിമാരുടെ പ്രബോധനങ്ങള്‍ ആവശ്യമായിട്ടുള്ളതെന്ന തിരിച്ചറിവുള്ളവരും വളരെയേറെയുണ്ടിവിടെ. ഭരതനോട് ചാര്വാകന്മാരുടെ ക്ഷേമമന്വേഷിച്ച ശ്രീരാമനെ ബഹുമാനമാണത്രെ കഥാനായകന്.
രാമന്റെ ഭാഗ്യം! പക്ഷെ എന്തുകൊണ്ടാണ് ചാര്‍വാകരുടെ ക്ഷേമവും ദാശരഥി അന്വേഷിക്കുന്നതെന്ന് രാമായണം വ്യക്തമാക്കുന്നതും ഇദ്ദേഹം വായിച്ചിരിക്കുമല്ലൊ. കൂടാതെ ബഹുഗുണസമ്പന്നനായ ശ്രീരാമനില്‍ ശ്ലാഘനീയമായ ഈ ഒരു ഗുണം മാത്രമാണോ രാമനുണ്ണി സാര്‍ ദര്‍ശിക്കുന്നത്? ഷേക് മുഹമ്മദ് കരേക്കുന്നേലും സഖാവ് സന്ദീപാനന്ദ ഗിരിയും കഥാനായകനും സമ്മേളിച്ചൊരു സ്നേഹ സംവാദം പട്ടാമ്പി ഗവ.സംസ്കൃത കോളേജ് ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ അവസാനവാരം നടത്തിയിരുന്നു, ഒരു ‘കടലാസു’സംഘടനയുടെ ബാനറില്‍. എന്തുലക്ഷ്യം വച്ചുള്ളതും ആരുടെ നന്മക്കുവേണ്ടിയുള്ളതുമായിരുന്നു ഈ ‘സംവാദ’മെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഹമീദ് ചേന്ദമംഗലൂര്‍ രചിച്ച ‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന കൃതിയുടെ അനുബന്ധം ഒന്ന് ജമാഅത്തെ ഇസ്ലാമിയുടെ ബൗദ്ധിക ജിഹാദിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. മൗദൂദിയന്‍ ആശയക്കാര്‍ എത്ര വിദഗ്ദ്ധമായാണ് ഹിന്ദുസമുദായത്തില്‍പ്പെട്ട വിദ്യാസമ്പന്നരേയും പേരെടുത്ത എഴുത്തുകാരേയും തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി ഉപയോഗപ്പെടുത്തുന്നതെന്ന് ഈ അനുബന്ധം തുറന്നുകാട്ടുന്നു.
1987 ല്‍ സ്വന്തമായി ഒരു ദിനപത്രം തുടങ്ങിയപ്പോള്‍ അത് തങ്ങളുടെ പത്രമാണെന്ന വസ്തുത മറച്ചുവക്കാനും പ്രച്ഛന്നത നിലനിര്‍ത്താനും ഇക്കൂട്ടര്‍ കണ്ടെത്തിയ മാര്‍ഗം ഗ്രന്ഥകാരന് വിവരിക്കുന്നതിങ്ങനെ. ”ജമാ അത്തുകാര്‍ വിരിച്ച വലയില്‍ ഒടുവില്‍ കുടുങ്ങിയത് പി.കെ.ബാലകൃഷ്ണനായിരുന്നു. പത്രത്തിന്റെ എഡിറ്റര്‍ ആരെന്നു വ്യക്തമാക്കുന്നിടത്ത് ബാലകൃഷ്ണന്റെ പേര് അച്ചടിച്ചുവന്നു. അതിന് അദ്ദേഹത്തിന് മാസപ്പടിയും കിട്ടി. പക്ഷേ പത്രത്തിന്റെ പക്ഷവും വീക്ഷണവും നിര്‍ണയിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു പങ്കും ഉണ്ടായിരുന്നില്ല. അതൊക്കെ ജമാ അത്തെ ഇസ്ലാമിയുടെ അന്തഃപുരവാസികള്‍ നിര്‍ണയിച്ചു.അന്തഃപുരവാസികളെ പ്രതിനിധാനം ചെയ്യുന്ന ഡിഫാക്ടോ എഡിറ്റര്‍ നിര്‍ണയിച്ചു എന്നുപറഞ്ഞാല്‍ കൂടുതല്‍ കൃത്യമാകും.” (ടി.പുസ്തകം പുറം.165). എന്‍.വി.കൃഷ്ണവാര്യര്‍, സുകുമാര്‍ അഴീക്കോട് എന്നീ പ്രഗത്ഭരെ സമീപിച്ചു പരാജയപ്പെട്ടപ്പോഴാണ് ബാലകൃഷ്ണനെ ജമാ അത്തുകാര്‍ ആശ്രയിച്ചതെന്നും ചേന്നമംഗലൂര്‍ വെളിപ്പെടുത്തുന്നുണ്ട്.
അതുപോലെ തങ്ങളുടെ തന്നെ മറ്റൊരു ജിഹ്വയായ വാരികയല്കൂടിയും വളരെ ചിട്ടയോടെ സ്വന്തം അജണ്ട നടപ്പിലാക്കാനുദ്യമിക്കുന്ന ജമാഅത്തെ ഇസ്ലാമി ദളിത് സ്നേഹം അഭിനയിക്കുന്നതും ഫെമിനിസത്തിന്റെ വക്താക്കളാകുന്നതും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും മറ്റുമായി അരങ്ങത്തെത്തുന്നതും എത്രയോ ഹിന്ദുനാമധാരികളെ ഇതിനെല്ലാം ചാവേറുകളാക്കുന്നതും സവിസ്തരം ബോധിപ്പിക്കുന്നു ചേന്നമംഗലൂര്‍ തന്റെ കൃതിയില്‍. ഇപ്പോള്‍ ഒരു ടെലിവിഷന്‍ ചാനലും ഇവരുടെ കൈപ്പിടിയിലുണ്ടത്രെ. അതിനാല്‍ കെ.പി.രാമനുണ്ണിയുടെ അക്ഷരങ്ങള്‍കൊണ്ടുള്ള അഭ്യാസത്തെ ഈ വെളിപാടുകളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നതില്‍ അപാകതയോ അനൗചിത്യമോ അശേഷമില്ലെന്നു കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: