രാജ്യത്ത് ബാലവേല നിയമം ഭേദഗതിചെയ്ത് 14 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലിചെയ്യിപ്പിക്കുന്നത് വിലക്കുന്ന ബില്‍ വരുന്നതോടെ രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ബാല്യം തിരിച്ചുകിട്ടുകയാണ്. പുതിയ നിയമമനുസരിച്ച് 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അപകടരഹിതമായ തൊഴില്‍മേഖലകളില്‍ അവധിദിവസങ്ങളിലും സ്കൂള്‍സമയം കഴിഞ്ഞും ജോലിചെയ്യാനാകും.
2012 ലെ ബാലവേല നിരോധന-നിയന്ത്രണ നിയമത്തിലെ ഭേദഗതികള്‍ക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. കുടുംബപരമായ തൊഴിലിടം, ദൃശ്യ-ശ്രാവ്യ വ്യവസായം (ടിവി, സിനിമ), സര്‍ക്കസ് ഒഴികെയുള്ള കായിക ഇനങ്ങള്‍ എന്നിവ നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയിരിക്കുന്നു. ഭാരതമാണ് ബാലവേലക്ക് കുട്ടികളെ ഉപയോഗിക്കുന്നതില്‍ മുന്നില്‍.
ഇവിടെ 45 ദശലക്ഷം കുട്ടികള്‍ നിര്‍ബന്ധിതമായി ബാലവേല ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്. ഭാരതത്തില്‍ 12.6 ദശലക്ഷം കുട്ടികള്‍ വീട്ടുജോലിക്കും ഫാക്ടറികളിലും വയലുകളിലും ജോലിചെയ്യുന്നു. ഇവര്‍ക്ക് ബാല്യം മാത്രമല്ല, വിദ്യാഭ്യാസം ലഭിക്കാതെ ഭാവികൂടി നഷ്ടപ്പെടുകയാണ്. 2011 സെന്‍സസ് പ്രകാരം ഭാരതത്തില്‍ അഞ്ചുവയസ്സിനും 14 വയസ്സിനും മധ്യേയുള്ള കുട്ടികള്‍ 4.35 ദശലക്ഷമാണ്.
ലോകത്തൊട്ടാകെ 217 ദശലക്ഷം കുട്ടികള്‍ ജോലിചെയ്യുന്നുണ്ട്. കുട്ടികളെക്കൊണ്ട് ജോലിചെയ്യിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. നിയമം പുസ്തകത്തില്‍ മാത്രം നിലനില്ക്കുമ്പോള്, ഭരണഘടനപോലും ബാലവേല നിരോധിച്ചിട്ടും ഏറ്റവുമധികം കുട്ടികള്‍ ഭാരതത്തില്‍ ബാലവേല ചെയ്യുന്നുവെന്നാണ് യൂണിസെഫ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍തന്നെ ഏറ്റവുമധികം ചൂഷണവിധേയര്‍ പെണ്‍കുട്ടികളാണ്. ആഗോളതലത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമഭേദഗതി പെണ്‍കുട്ടികളെ സ്കൂള്‍വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കും.
ഭാരതത്തില്‍ ബാലവേല നിലനില്‍ക്കുന്നതിന് പ്രധാന കാരണം ജനങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യമാണ്. കൃഷിയ്ക്കാണ് കുട്ടികളെ ഏറ്റവുമധികം ഉപയോഗിക്കുന്നത്. 70 ശതമാനം കുട്ടികള്‍ ഈ മേഖലയില്‍ േജാലിചെയ്യുന്നു. ഇത് അവരുടെ വിദ്യാഭ്യാസവും ഭാവിയും മാത്രമല്ല, ആരോഗ്യ പരിരക്ഷയും ബൗദ്ധിക വികസനവും അപകടത്തിലാക്കുന്നു. ഐഎല്‍ഒ പറയുന്നത് ദരിദ്രര്‍ക്ക് കുട്ടികളെ സ്കൂളില്‍ അയക്കാനുള്ള സാമ്പത്തികശേഷിയില്ല എന്നാണ്. ബാലാവകാശം മനുഷ്യാവകാശമാണ്. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ മുതലായവ അവരുടെ അവകാശങ്ങളാണ്.
അഞ്ചിനും 14 നും ഇടയിലുള്ള 211 ദശലക്ഷം കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സമ്പാദനം നടത്തുന്നു. കുട്ടികള്‍ രാജ്യത്തിന്റെ ഭാവി മാനവശേഷിയാണ്, രാജ്യത്തിന്റെ സമ്പാദ്യമാണ്. ഭാരതത്തിലെ കുട്ടികളെ സംബന്ധിക്കുന്ന 1974 ലെ ദേശീയനയവും ബാലവേല നിരോധനനിയമവും കുട്ടികളെ സംരക്ഷിക്കാന്‍ പര്യാപ്തമല്ല. കുട്ടികള്‍ ബാലവേലക്കും ബാലഭിക്ഷാടനത്തിനും കടത്തിക്കൊണ്ടുപോകലിനും ലൈംഗികപീഡനത്തിനും ഇരകളാണ്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 374 അനുസരിച്ച് ബാലവേല ശിക്ഷാര്‍ഹമാണ്.
സുപ്രീംകോടതിയും 1996 ലെ വിധിയില്‍ കുട്ടികളെ അപകടകരമായ ജോലികളില്‍ ഉപയോഗിക്കരുതെന്നും അവര്‍ സ്കൂളില്‍ നിര്‍ബന്ധമായി പോയിരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. പക്ഷെ കുട്ടികളെയാണ് ചൂഷണംചെയ്യാന്‍ എളുപ്പമെന്ന തിരിച്ചറിവ് അവരെ ഉപയോഗിക്കുന്നവര്‍ക്കുണ്ട്.
നിരക്ഷരരായ മാതാപിതാക്കള്‍ തങ്ങളുടെ ഗതികേടുകൊണ്ടാണ് കുട്ടികളെ ജോലിക്ക് വിടുന്നത്. ഇന്ന് കേരളത്തില്‍ ബംഗാളില്‍നിന്നും ബീഹാറില്‍നിന്നുമുള്ള കുട്ടികള്‍ പ്ലൈവുഡ് ഫാക്ടറികളിലും മില്ലുകളിലും ജോലിചെയ്യുന്നു. അവര്‍ക്ക് നിശ്ചിത ജോലിസമയംപോലുമില്ലാതെ ജോലിചെയ്യേണ്ടിവരുന്നു.
അന്യസംസ്ഥാന കുട്ടികളെ ഗോഡൗണില്‍ പൂട്ടിയിട്ട് പണിയെടുപ്പിച്ചിരുന്നത് വാര്‍ത്തയായല്ലോ. നിയമം ഏട്ടിലൊതുങ്ങുമ്പോള്‍ ബാലവേല നിയന്ത്രണവിധേയമാവില്ല. ഇളംപ്രായത്തില്‍ ഭിക്ഷാടനവും ലൈംഗികതൊഴിലും നടത്തി ജീവിക്കേണ്ടിവരുന്നവര്‍ക്ക് സാധാരണ ജീവിതത്തിലേക്കുള്ള മടക്കയാത്ര അസാധ്യമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍പ്രകാരം അപകടകരമല്ലാത്ത കുടുംബസ്ഥാപനങ്ങളിലും കൃഷി, കരകൗശലം മുതലായ മേഖലകളിലും ജോലിചെയ്യാന്‍ കുട്ടികളെ അനുവദിക്കുന്നത് അവര്‍ ഒരു തൊഴില്‍ പഠിക്കുമെന്നതിനാലാണ്.
1986 ലെ ബാലവേല നിരോധന നിയന്ത്രണ നിയമപ്രകാരം കുട്ടികളെ പതിനെട്ടിനം തൊഴിലുകളും 65 ഇനം സംസ്കരണ ജോലികളും ചെയ്യിക്കുന്നതിന് വിലക്കുണ്ട്. അങ്ങനെയല്ലാത്ത മേഖലകളില്‍ ഇപ്പോള്‍ അവര്‍ ജോലിചെയ്യുന്നത് തനിക്കും കുടുംബത്തിനും ഭക്ഷ്യസുരക്ഷപോലും ഉറപ്പുതരാത്ത വ്യവസ്ഥയെ വെല്ലുവിളിച്ചാണ്. ദരിദ്രകുടുംബങ്ങളില്‍ അടുപ്പെരിയുന്നതുപോലും ഇവരുടെ വിയര്‍പ്പിന്റെ ഫലമായാണ്.
പുതിയ നിയമഭേദഗതി കുറ്റംചെയ്യുന്ന തൊഴിലുടമക്ക് പിഴ 20,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തി. കുറ്റം ആവര്‍ത്തിച്ചാല്‍ ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷംവരെ തടവും. ഇതെല്ലാം രാജ്യാന്തരതലത്തില്‍ ഇന്ത്യന്‍ ബാലവേലക്കെതിരെ നിലനിന്ന അതൃപ്തി കുറയ്ക്കും. അതേസമയം, ബാലവേലയുടെ മറപിടിച്ച് ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയെ വന്‍തോതില്‍ പിന്തുണക്കുന്ന കുടില്‍വ്യവസായത്തെ തകര്‍ക്കാനുള്ള വികസിതനാടുകളുടെ അജണ്ടക്ക് തിരിച്ചടിയേറ്റിരിക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: