നമ്മള്‍ ചിന്തിച്ചേക്കാം, അന്ധകാരം നിറഞ്ഞ ഈ സമൂഹത്തില്‍ ഞാന്‍ ഒരാള്‍ ശ്രമിച്ചതുകൊണ്ട് എന്ത് മാറ്റം സംഭവിക്കാനാണെന്ന്. നമ്മുടെ കൈവശം ഒരു മെഴുകുതിരിയുണ്ട്. മനസ്സാകുന്ന മെഴുകുതിരി. അതില്‍ വിശ്വാസമാകുന്ന ദീപം കത്തിക്കുക. അന്ധകാരം നിറഞ്ഞ ഇത്രയധികം ദൂരം ഈ ചെറിയ ദീപംകൊണ്ടു എങ്ങനെ താങ്ങാനാകും എന്നു സംശയിക്കേണ്ടതില്ല. ഓരോ അടിയും മുന്നോട്ടുവയ്‌ക്കുക, നമ്മുടെ പാതയില്‍ പ്രകാശം തെളിഞ്ഞു കിട്ടും.
ഒരാള്‍ വളരെ ദുഃഖിതനായി, നിരാശനായി എന്തുചെയ്യണമെന്നറിയാതെ വഴിയരികില്‍ നില്‍ക്കുകയായിരുന്നു. ആ സമയം അതുവഴി നടന്നുപോയ ഒരാള്‍ അയാളെ നോക്കി ഒന്നു ചിരിച്ചു. എല്ലാവരാലും തഴയപ്പെട്ടു ജീവിതാശതന്നെ വെടിഞ്ഞുനിന്ന ആ മനുഷ്യന് ആ ചിരി എന്തെന്നില്ലാത്ത ആശ്വാസമാണ് നല്‍കിയത്. ഒരാളെങ്കിലുംതന്നെ നോക്കി ചിരിക്കുവാനുണ്ടല്ലോ എന്ന ചിന്തതന്നെ അദ്ദേഹത്തിന് ഉന്മേഷം പകര്‍ന്നു. ഈ സമയം അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്‍പു തന്റെ കഷ്ടപ്പാടില്‍ തന്നെ സഹായിച്ച ഒരു സുഹൃത്തിനെക്കുറിച്ചോര്‍ത്തു. അദ്ദേഹം ഉടനെ തന്നെ ഒരു കത്ത് എഴുതി തന്റെ പഴയ സുഹൃത്തിന് അയച്ചു.
കുറേക്കാലമായി യാതൊരു വിവരവുമില്ലാതിരുന്ന സുഹൃത്തിന്റെ കത്തു കിട്ടിയപ്പോള്‍, കൂട്ടുകാരനു വളരെ സന്തോഷം തോന്നി. അദ്ദേഹം ഉടനെ അടുത്തുനിന്ന ഒരു സാധുവിനു പത്തുരൂപ എടുത്തു കൊടുത്തു. അയാള്‍ ആ തുകകൊണ്ട് ഒരു ലോട്ടറി ടിക്കറ്റു വാങ്ങി. അത്ഭുതകരമെന്നു പറയട്ടെ നറുക്കെടുപ്പുഫലം വന്നപ്പോള്‍ ലോട്ടറി അയാള്‍ക്കുതന്നെ.
ലോട്ടറിത്തുകയും വാങ്ങിപ്പോകുമ്പോള്‍ വഴിയരികില്‍ ഒരു യാചകന്‍ അസുഖമായി കിടക്കുന്നതു കണ്ടു. ദൈവം തനിക്കു തന്ന പണമല്ലെ, അതില്‍ കുറച്ചു ആ പാവത്തിനു ഉപകരിക്കട്ടെ എന്നു ചിന്തിച്ചു. അയാള്‍ ആ യാചകനെ ആശുപത്രിയില്‍ എത്തിച്ചു. ശുശ്രൂഷയ്‌ക്കുവേണ്ട പണവും നല്‍കി. ആ യാചകന്‍ അസുഖം ഭേദമായി ആശുപത്രിയില്‍നിന്നും മടങ്ങുമ്പോള്‍ വഴിയരികില്‍ ഒരു നായ്‌ക്കുട്ടി വെള്ളത്തില്‍ വീണു നനഞ്ഞു കുതിര്‍ന്നു നടക്കുവാന്‍പോലുമാകാതെ തളര്‍ന്നു കിടക്കുന്നതു കാണാനിടയായി.
തണുപ്പും വിശപ്പും കാരണം അതു നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. യാചകന്‍ ആ നായ്‌കുട്ടിയെ തന്റെ വസ്ത്രത്തില്‍ പൊതിഞ്ഞു തൊളിലെടുത്തു നടന്നു. വഴിയരികില്‍ അല്പം തീ കൂട്ടി തണുപ്പകറ്റാന്‍ അതിനെ സഹായിച്ചു. തന്റെ ഭക്ഷണത്തോടൊപ്പം ആ നായയ്‌ക്കും ആഹാരം നല്‍കി. തണുപ്പും മാറി ആഹാരവും കിട്ടിക്കഴിഞ്ഞപ്പോള്‍ നായ്‌കുട്ടിയുടെ തളര്‍ച്ച മാറി. അത് ആ യാചകന്റെ പിന്നാലെകൂടി. അവര്‍ രാത്രി അന്തിയുറങ്ങാന്‍ ഒരു വീട്ടുപടിക്കല്‍ അനുവാദം ചോദിച്ചു.
ആ വീട്ടുകാര്‍ വീട്ടുവരാന്തയില്‍ അവര്‍ക്കു കിടക്കുവാന്‍ അനുവാദം നല്‍കി. അന്നുരാത്രി നായയുടെ നിലയ്‌ക്കാത്ത കുര കേട്ട് ആ യാചകനും വീട്ടുകാരും ഉണര്‍ന്നുനോക്കുമ്പോള്‍ വീടിന്റെ ഒരു ഭാഗത്തു തീ പടരുന്നു. ആ വീട്ടിലെ കുട്ടി കിടന്നുറങ്ങുന്ന മുറിയുടെ ഭാഗത്താണ് തീ പടര്‍ന്നു പിടിച്ചിരിക്കുന്നത്. വീട്ടുകാര്‍ ചെന്നുനോക്കുമ്പോള്‍ ആ മുറിയുടെ ഒരു ഭാഗത്തു തീ ആളിപ്പടരുകയാണ്. അവര്‍ വേഗം തന്നെ കുട്ടിയെ പുറത്തെടുത്തു. എല്ലാവരുംകൂടി ഒത്തുചേര്‍ന്നു ശ്രമിച്ചതിന്റെ ഫലമായി തീ പടര്‍ന്നു പിടിക്കാതെ അണയ്‌ക്കുവാന്‍ സാധിച്ചു.
ആ യാചകനും നായയ്‌ക്കും കിടക്കാനിടം നല്‍കിയത്. ആ വീട്ടുകാര്‍ക്കു രക്ഷയായി. തീയില്‍നിന്നും രക്ഷപ്പെട്ട ബാലന്‍ വളര്‍ന്നു വലുതായപ്പോള്‍ ഒരു മഹാത്മാവായി തീര്‍ന്നു. അദ്ദേഹത്തിന്റെ സാമീപ്യത്തിലൂടെ എത്രയോ ജനങ്ങള്‍ ശാന്തി നേടി. ഇതിന്റെയെല്ലാം തുടക്കം നോക്കുമ്പോള്‍ ആദ്യത്തെ ആളുടെ ചിരിയാണെന്നു കാണാം. അദ്ദേഹം ഒരു പൈസപോലും ചെലവു ചെയ്തില്ല. നടന്നുപോകുമ്പോള്‍ വഴിയരികില്‍ നിന്ന ഒരാളെ നോക്കി ഒന്നുചിരിക്കുക മാത്രമേ ചെയ്തുള്ളൂ. അത് ഏതൊക്കെ രീതിയിലാണു മറ്റുള്ളവരുടെ ജീവിതത്തെ സ്വാധീനിച്ചത്.
അവരുടെ ജീവിതത്തില്‍ പ്രകാശം പരത്തിയത്. നമ്മള്‍ മറ്റുള്ളവര്‍ക്കു വേണ്ടിചെയ്യുന്ന ഏറ്റവും നിസ്സാരമായ പ്രവൃത്തിപോലും മഹത്തായ സ്വാധീനമാണു സമൂഹത്തില്‍ വരുത്തുന്നത്. പെട്ടെന്ന് നാം അറിഞ്ഞെന്നു വരില്ല. തീര്‍ച്ചയായും ഏതൊരു പ്രവൃത്തിക്കും ഫലമുണ്ട്. അതിനാല്‍ നമ്മുടെ ഏതൊരു പ്രവൃത്തിയും മറ്റുള്ളവര്‍ക്കു നന്മവരുത്തുന്ന വിധമാകാന്‍ ശ്രദ്ധിക്കണം.
ഒരു പുഞ്ചിരിക്കുപോലും മഹത്തായ വിലയാണുള്ളത്. അതു നല്‍കുന്നതില്‍ നമുക്കാകട്ടെ യാതൊരു നഷ്ടവുമില്ല. എന്നാല്‍ ഇന്നു പലപ്പോഴും നമ്മുടെ ചിരി മറ്റുള്ളവരെ കളിയാക്കിയുള്ളതാണ്. അതല്ല വേണ്ടത്, നമ്മുടെതന്നെ വിഡ്ഢിത്തം ഓര്‍ത്തു ചിരിക്കാന്‍ നമുക്കു സാധിക്കണം.
















