പെണ്മലയാളം എന്ന് പേരുകേട്ട കേരളം ഇപ്പോള്‍ വെറും മലയാളമായി മാറാന്‍ പോകുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 107 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികളാണുള്ളത്. ഇതിന് പ്രധാനകാരണം ഒരിക്കല്‍ കേന്ദ്രം അവതരിപ്പിച്ച ”നാം രണ്ട് നമുക്ക് രണ്ട്” എന്ന നയമാണത്രെ. കേരളം അത് ”നമുക്ക് ഒന്ന്” എന്നാക്കി.
ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മൂല്യമില്ല. മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന നായര്‍ സമുദായംപോലും ഇന്ന് മക്കത്തായ രീതിയിലേക്ക് മാറി. പെണ്‍കുട്ടികളുടെ നേരെ വിവേചനം നിലനിന്നിരുന്ന കാലത്ത് അവള്‍ക്ക് പരിഗണന കിട്ടിയിരുന്നു. പണ്ട് ഇത്രയധികം വിവാഹമോചനങ്ങളോ വിവാഹേതര ബന്ധങ്ങളോ ഇല്ലായിരുന്നു. ഒരു കുട്ടി എന്ന നയം വ്യാപകമായതോടെയാണ് ഉണ്ടാകുന്ന കുട്ടി ആണ്കുട്ടിയായിരിക്കട്ടെ എന്ന മാനസികാവസ്ഥ രൂപപ്പെട്ടത്.
ഭാരതത്തില്‍ സ്ത്രീകളുടെ മരണനിരക്ക് കൂടുതലാണ്. 972 സ്ത്രീകള്‍ക്ക് 1000 പുരുഷന്മാരായിരുന്നത് 1901 ലെ സെന്‍സസ് പ്രകാരം 1000 പുരുഷന്മാരുള്ളപ്പോള് 933 സ്ത്രീകളെ ഉള്ളൂ. എന്തുകൊണ്ട് കേരളം ആണ് മലയാളമായി? അതിനുള്ള പ്രധാനകാരണം ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രം നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായം ഹൈന്ദവരും സ്വീകരിച്ചതിനാലാണ്. പുത്രന്മാര്ക്കാണ് ഇപ്പോള്‍ കൂടുതല്‍ പരിഗണന. ഒരു പെണ്‍കുട്ടിയുണ്ടായാല്‍ അവള് അച്ഛനമ്മമാര്‍ക്ക് ബാധ്യതയാകുന്നത് സ്ത്രീധന സമ്പ്രദായം മൂലമാണ്.
പെണ്‍കുട്ടികളെ കല്യാണം കഴിച്ചയയ്ക്കുന്നതിന് ഇന്ന് ജാതിഭേദമെന്യേ സ്ത്രീധനം അനിവാര്യമാണ്. എത്ര അഭ്യസ്തവിദ്യയായാലും എത്ര നല്ല ജോലിയുണ്ടെങ്കിലും കുടുംബത്തിന്റെ സാമൂഹ്യപദവി അനുസരിച്ച് സ്ത്രീധനം നല്‍കേണ്ടിവരുന്നു. ഡോക്ടറായാലും എഞ്ചിനീയറായാലും ഐഎഎസ്-ഐപിഎസ് ആയാലും വിവാഹത്തിന് സ്ത്രീധനവും സ്ത്രീധനതുകക്ക് അനുയോജ്യമായ സ്വര്‍ണാഭരണങ്ങളും നല്‍കേണ്ടിവരുന്നു. പെണ്ണ് പുരനിറഞ്ഞുനില്ക്കുന്നത് കുടുംബത്തിന് മാനക്കേടാണ്. അതുകൊണ്ട് കടംവാങ്ങിയാലും പരിമിതമായ സ്ഥലം വിറ്റാണെങ്കിലും പെണ്‍കുട്ടികളെ വിവാഹംകഴിച്ചയയ്ക്കേണ്ട ബാധ്യത കുടുംബത്തിനു വരുന്നു.
ഇതാണ് പെണ്‍കുട്ടികളുടെ നശീകരണായുധമായത്. ഈ ആധുനികകാലത്ത് ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമാകും; ലിംഗ നിര്‍ണയ പരിശോധനകള്‍ നിയമം അനുവദിക്കുന്നതല്ലെങ്കിലും.
ഗര്‍ഭസ്ഥശിശു പെണ്ണാണെന്നറിയുമ്പോള്‍ അതിനെ അലസിപ്പിച്ചുകളയുന്ന സമ്പ്രദായം ഇന്ന് വ്യാപകമാണ്. എന്തുകൊണ്ട് ഈ മഹാപാതകത്തിന് തയ്യാറാകുന്നു എന്ന എന്റെ ചോദ്യത്തിന് ഒരു സെമിനാറില്‍ ഒരു സ്ത്രീ മറുപടി പറഞ്ഞത് ”പെണ്ണാണെങ്കില്‍ കല്യാണത്തിന് ലക്ഷങ്ങള്‍ കൊടുക്കേണ്ടിവരും. ആണ്കുട്ടിയാണെങ്കില് അവന് ലക്ഷങ്ങള്‍ കൊണ്ടുവരും” എന്നാണ്. പെണ്ണ് അയല്‍പറമ്പിലെ ചെടിയാണ് എന്നും അവര്‍ പറഞ്ഞു. അതിനെന്തിന് വെള്ളമൊഴിക്കണം? ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം പരിശോധിച്ച് ഗര്‍ഭഛിദ്രം നടത്തുന്നത് കേരളത്തില്‍ മാത്രമല്ല, ദല്‍ഹിയിലും ഗുജറാത്തിലും ഹരിയാനയിലും ഹിമാചല്‍പ്രദേശിലും അത് വ്യാപകമാണ്. ഇങ്ങനെ ചെയ്താല്‍ ഒന്നരക്കൊല്ലം തടവുശിക്ഷയോ 50000 രൂപ പിഴയോ അനുഭവിക്കേണ്ടിവരും. പക്ഷേ നിയമം ഇക്കാര്യത്തില്‍ നിഷ്പ്രയോജനമായി.
ഞാന്‍ ദല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലിചെയ്തിരുന്ന കാലത്ത് സ്ത്രീധനം കുറച്ചുമാത്രം കൊണ്ടുവരുന്ന വധുവിനെ തീകൊളുത്തിയും വിഷംകൊടുത്തും ഗ്യാസ് തുറന്നുവിട്ടും കൊല്ലുന്ന വാര്‍ത്തകള്‍ വ്യാപകമായിരുന്നു. ഈ പ്രതിഭാസം വടക്കേ ഇന്ത്യയില്‍ മാത്രമാണെന്നും കേരളം വ്യത്യസ്തമാണെന്നും ഞാന്‍ ഉദ്ഘോഷിച്ചിരുന്നു. എന്റെ ഓര്‍മയില്‍ നായര്‍ തറവാടുകളില്‍ നിലനിന്ന സ്ത്രീകളോടുള്ള പരിഗണനയായിരുന്നു. പക്ഷേ ഞാന്‍ കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ ഇവിടെയും ഇത് വ്യാപകമാണെന്നറിഞ്ഞു. ഞാന്‍ മറന്നുപോയത് മലയാളികള്‍ അനുകരണഭ്രമം ഉള്ളവരാണ് എന്ന വസ്തുതയാണ്.
പക്ഷേ 107 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികള്‍ എന്ന അവസ്ഥ വന്നാല്‍ ഭാര്യാക്ഷാമം പുരുഷന്മാര്ക്ക് നേരിടേണ്ടിവരും. ശൈശവവിവാഹം വ്യാപകമായ മലപ്പുറത്ത് പെണ്‍കുട്ടികളെ വിവാഹം കഴിച്ചുകൊണ്ടുപോകുന്നതു പെണ്‍കുട്ടികള്‍ കുറവുള്ള ബീഹാറില്‍നിന്നും മൈസൂറില്‍നിന്നും മറ്റുമുള്ള പുരുഷന്മാരാണ്. അറബികള്‍ പെണ്‍കുട്ടിയെ വിവാഹംകഴിച്ച്, കുറച്ചുദിവസം അവളോടൊപ്പം താമസിച്ചശേഷം മൊഴി ചൊല്ലി മടങ്ങിപ്പോകും. ഇപ്പോള്‍ മലപ്പുറത്ത് ഈ ദുരവസ്ഥ മാറിക്കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇന്ന് സ്ത്രീ-പുരുഷ അനുപാതം ആരോഗ്യപരമാണെങ്കിലും സ്ത്രീപീഡനങ്ങള്‍ ഇവിടെ തുടര്‍ക്കഥയാണ്. രാജ്യത്ത് പ്രതിവര്‍ഷം 25000 ത്തോളം ലൈംഗിക പീഡന കേസുകള്‍ കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ തെളിയിക്കുന്നു; 24943 ബലാത്സംഗങ്ങളും. ഇതില്‍ 24400 എണ്ണവും നടത്തിയത് ബന്ധുക്കളായിരുന്നുവത്രെ. അല്ലെങ്കില്‍ അയല്‍വാസികള്‍. കളങ്കഭീതിമൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ലൈംഗിക പീഡനം വേറെയും ഉണ്ടാകാം. സ്ത്രീകള്‍ കുറഞ്ഞാല്‍ ബഹുഭാര്യാത്വവും വധുവില്പ്പനയും എല്ലാം തുടര്‍ക്കഥകളാകും.
മറ്റൊന്ന് പുത്രന് വേണം കുടുംബത്തിന്റെ തുടര്‍ച്ചയ്ക്ക് എന്ന ചിലരുടെ വിശ്വാസമാണ്. പെണ്‍കുട്ടി വിവാഹിതയായാല്‍ അവള് ആ കുടുംബത്തിലെ അംഗമല്ല. മരിച്ചവരുടെ ചിതയ്ക്ക് തീകൊളുത്താനും മരണാനന്തര കര്‍മങ്ങള്‍ ചെയ്യാനും മകന്‍തന്നെ വേണം. ആണ്‍കുട്ടികളെ വേണമെന്നുള്ള സാമൂഹിക നിര്‍ബന്ധത്തിന് ഇതും ഒരു കാരണമാണ്.
പുത്രനെ പ്രസവിക്കാത്ത സ്ത്രീയ്ക്ക് പീഡനവും അനുഭവിക്കേണ്ടി വന്നേക്കാം. ഇന്ന് 117 ദശലക്ഷം സ്ത്രീകള്‍ അപ്രത്യക്ഷരായത് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. അമര്‍ത്യാസെന്നും പറയുന്നത് 100 ദശലക്ഷം സ്ത്രീകള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയ നടപടികള്‍ കാരണം അപ്രത്യക്ഷമായിട്ടുണ്ട് എന്നാണ്. ഗര്‍ഭസ്ഥശിശുവിനെ കൊല്ലല്‍ ഗര്‍ഭഛിദ്രം മാത്രമല്ല, പെണ്‍കുട്ടികളാണെങ്കില്‍ കൊല്ലുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നതും വ്യാപകമാണ്.
അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്നത് പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളെ കാട്ടിലും പുഴയിലും എല്ലാം ഉപേക്ഷിക്കുന്ന അമ്മമാരും ഉണ്ട്. കൊച്ചികായലിന്റെ പരിസരത്ത് ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയെ ഒരു ജര്‍മന്‍ ദമ്പതികള്‍ എടുത്തുവളര്‍ത്തി അഭ്യസ്തവിദ്യയാക്കി. അവള് വലുതായപ്പോള്‍ തന്നെ പ്രസവിച്ച അമ്മയെ അന്വേഷിച്ച് കേരളത്തില്‍ വന്നെങ്കിലും കണ്ടെത്താനാകാതെ അവളെ ഉപേക്ഷിച്ച സ്ഥലം സന്ദര്‍ശിച്ച് മടങ്ങിപ്പോയ വാര്‍ത്ത ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തയിടെ ആ അമ്മ തന്റെ മകളെ കാണാന്‍ തനിക്ക് ഭാഗ്യമുണ്ടായില്ലല്ലോ എന്നോര്‍ത്ത് ഖേദിക്കുന്നതായി വാര്‍ത്ത കണ്ടു.
ഭാരതം പിതൃദായക്രമമാണ് തുടരുന്നത്. മാതൃദായ ക്രമം കേരളത്തില്‍നിന്നും അപ്രത്യക്ഷമാകുകയാണ്. തറവാട് ഏതാണെന്ന് ചോദിച്ചാല്‍ അമ്മയുടെ തറവാടിന്റെ പേരു പറയും എന്നുമാത്രം. പെണ്‍കുട്ടികള്‍ ഇന്ന് അഭ്യസ്തവിദ്യരാണ്. ജോലിയുള്ളവരാണ്. പലപ്പോഴും ഭര്ത്താക്കന്മാരെക്കാള് നല്ല ജോലി. പക്ഷേ അടുക്കളപ്പണി മുഴുവന്‍ തീര്‍ത്തിട്ടുവേണം അവര്‍ക്ക് ജോലിക്ക് പോകാന്‍. കുട്ടികളെ നോക്കുന്നതും ട്യൂഷന് നല്‍കുന്നതും എല്ലാം അവളുടെ കടമയാണ്.
അപ്പോള്‍ സ്ത്രീ-പുരുഷ അനുപാതം കുറഞ്ഞ് സ്ത്രീകള്‍ കുറഞ്ഞാല്‍ അവര്‍ നേരിടേണ്ടിവരുന്ന ഭയാനകമായ അവസ്ഥയെപ്പറ്റി ചിന്തിക്കുമ്പോള്‍ സ്ത്രീസമൂഹം വിറകൊള്ളും. ഇപ്പോഴും പുരുഷന്മാര്ക്ക് സ്ത്രീ എന്നാല്‍ ശരീരമാണ്. അവള് അമ്മയല്ല, പെങ്ങളല്ല, മകളല്ല. അപ്പോള്‍ സ്ത്രീകള്‍ കുറഞ്ഞാല്‍ ഉണ്ടാകാവുന്ന ലൈംഗിക അരാജകത്വം ആര്‍ക്കും വിഭാവനചെയ്യാനാവും.
അതുകൊണ്ട് സ്ത്രീകള്‍ നടത്തുന്ന ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗപരിശോധനയ്ക്ക് വിരാമമിടണം. നാം രണ്ട് നമുക്ക് രണ്ട് എന്ന ഉദ്ബോധനം ശ്രവിച്ചത് ഹിന്ദുസമൂഹം മാത്രമായിരുന്നല്ലോ. മുസ്ലിം-ക്രിസ്ത്യന്‍ സമൂഹങ്ങള്‍ അവരുടെ മതതത്വങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുകയും മുസ്ലിംസമൂഹം ബഹുഭാര്യത്വം തുടരുകയും ചെയ്യുന്നു. ഇതിന്റെ അനന്തരഫലം ഹൈന്ദവര്‍ മതന്യൂനപക്ഷമാകുമോ എന്ന ഭയമാണ്. ഇന്ന് നായന്മാര് സമൂഹത്തിലെ വെറും 16 ശമാനമായില്ലേ? ഹൈന്ദവര്‍ ന്യൂനപക്ഷമായാലും ന്യൂനപക്ഷ പരിഗണനയ്ക്ക് അര്‍ഹരല്ല. നിയമം അത് അനുശാസിക്കുന്നില്ല.
സ്ത്രീകളും രാജ്യത്തിന്റെ സമ്പത്താണ്. അഭിവൃദ്ധിക്കും പുരോഗതിക്കും സംഭാവന തരുന്നവരാണ്. ഇന്ന് കേരളം സാക്ഷര കേരളമാണ്. പക്ഷേ സാക്ഷരത ബുദ്ധിയോ സംസ്കാരമോ വികസിക്കാന്‍ സഹായിക്കുന്നില്ല എന്ന് കേരളം തെളിയിക്കുന്നു. കേരളത്തില്‍ സാക്ഷരതായജ്ഞം തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ ഉത്സാഹത്തോടെ സാക്ഷരത നേടി. എന്തിനാണിതെന്ന് ഞാന്‍ അവരോട് ചോദിച്ചപ്പോള്‍ പൈങ്കിളി വാരികകള്‍ വായിക്കാനാണെന്നായിരുന്നു മറുപടി. ചേരിയില്‍ ഒരു മണ്ണെണ്ണ വിളക്കിന് ചുറ്റുമിരുന്നു ഒരു സ്ത്രീ പൈങ്കിളി കഥ വായിക്കുന്നത് മറ്റുള്ളവര്‍ ശ്രദ്ധയോടെ കേള്‍ക്കും.
സ്ത്രീകളുടെ മനഃശാക്തീകരണത്തിന് സ്ത്രീ സംഘടനകള്‍ മുന്‍കൈ എടുക്കണം. അവര്‍ വോട്ട് ബാങ്കുകള്‍ മാത്രമല്ല, രാജ്യത്തിന്റെ സമ്പത്തുമാണ്. സ്ത്രീകള്‍ക്ക് മാനസിക വികസനവും മാനസിക ശാക്തീകരണവും അത്യന്തം ആവശ്യമാണെന്ന് വനിതാ സംഘടനകള്‍ തിരിച്ചറിഞ്ഞ് മുന്‍കൈ എടുത്ത് അവരെ മുഖ്യധാരയില്‍ എത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: