ദ്വയോര്‍മദ്ധ്യ ഗതം നിത്യം അസ്തി നാസ്തി തിപക്ഷയോ:
പ്രകാശനം പ്രകാശാനാമാത്മാനം സമുപാസ് മഹേ
ഉണ്ട്-ഇല്ല എന്നിവയ്‌ക്ക് മദ്ധ്യമായി പ്രകാശങ്ങള്‍ക്കെല്ലാം പ്രകാശമായി സ്ഥിതിചെയ്യുന്ന പരമാത്മാവിനെ ഞങ്ങള്‍ ഉപാസിക്കുന്നു.
സന്ത്യജ്യഹൃദ്ഗൃഹേശാനം ദേവമന്യ പ്രയാന്തിയേ
തേരത്‌നഭിവാഞ്ഛന്തി ത്യക്ത്വാ ഹസ്തസ്യ കൗസ്തുഭം
ദേഹഭവനത്തില്‍ നിത്യവും ഇരുന്നരുളുന്ന ഊശ്വരനെ അനാദരിച്ച് മറ്റുദേവന്മാരെ തേടുന്ന മൂഡന്‍ കയ്യിലുള്ള കൗസ്തുഭത്തെ എറിഞ്ഞുകളഞ്ഞ് കല്‍ക്കഷ്ണത്തെ തേടിനടക്കുന്നവനാകുന്നു.
സര്‍വാശാ:കിലസന്ത്യജ്യ ഫലമേതദവാപ്യതേ
യേനാശാ വിഷവല്ലീനാം മൂലമാലാവിലൂയതേ
(മോക്ഷേച്ഛൂ ഐഹികകാമുഷ്മികങ്ങളായ സകല മനോരഥങ്ങളും ഉപേക്ഷിച്ച് ആത്മോപാസനയുടെ ഫലത്തെ പ്രാപിക്കുന്നത് ആകാശവിഷവള്ളികളുടെ നാരായവേരായ അജ്ഞാനത്തെ ഛേദിച്ചുകൊണ്ടാണ്.)
ബുദ്ധ്വാപ്യത്യന്ത വൈരസ്യം യ പരാര്‍ത്ഥേഷു ദുര്‍മതി:
ബദ്ധ്‌നാതി ഭാവനാം ഭൂവവനാം ഭൂനരോനാസൗസഗര്‍ദ്ദഭ:
(ഭോഗ്യ വസ്തുക്കളുടെ അത്യന്തമായ നിസ്സാരത്വം അറിഞ്ഞ ശേഷവും അവയില്‍ വാസനാ ബദ്ധനാകുന്നവന്‍ മനുഷ്യനല്ല, മറിച്ച് വെറും കഴുതയാണ്.)
ഉത്ഥിതാനുത്ഥിതാനേതാനിന്ദ്രിയാരീന്‍പുന:പുന:
ഹന്യാദ്വിവേകദണ്ഡേനവജ്രേണേവഹരിര്‍ഗിരീന്‍
(കീഴ്‌പ്പെടുത്താനായി വീണ്ടും വീണ്ടും തലപൊക്കുന്ന ഇന്ദ്രിയ ശത്രുക്കളെ ഇന്ദ്രന്‍ വജ്രത്താല്‍ പര്‍വതങ്ങളെ എന്നപോലെ വിവേകദണ്ഡിനാല്‍ അരിഞ്ഞുകളയണം.
”ഹസ്തം ഹസ്‌തേന സംപീഡ്യദന്തൈര്‍ദന്താന്‍ വിചൂര്‍ണ്യച
അഗാന്യംഗൈ: സമാക്രമ്യ ജയേദാദൗസ്വകംമന:”
(കൈകള്‍ തമ്മില്‍ കൂട്ടിത്തിരുമ്മിയും പല്ലുകള്‍ തമ്മില്‍ കടിച്ചും അംഗങ്ങളെ മറ്റംഗങ്ങളാല്‍ അമര്‍ത്തിയും മനസ്സിനെ ജയിക്കണം.)
മോക്ഷാര്‍ത്ഥിയായ പുരുഷന്‍ ആദ്യംതന്നെ ബാഹ്യഭ്യന്തര ഇന്ദ്രിയങ്ങളുടെ വ്യാപാരത്തെ അടക്കി ആത്മസുഖത്തെ നേടണം. അപ്പോള്‍ വിറകില്ലാത്ത അഗ്നിപോലെ മനസ്സ് ലയം പ്രാപിക്കും. മനസ്സ് ലയിച്ചാല്‍ അവന് നിരതിശയാനന്ദമായ തന്റെ പരമാര്‍ത്ഥ രൂപത്തില്‍ സ്ഥിതി സംഭവിക്കും. സിദ്ധന്മാരുടെ ഈ ഗാനത്തില്‍ ബോധിതനായ രാജാവ് പരിവാരങ്ങളെ ഒഴിവാക്കി ഏകാകിയായി തന്റെ മണിമാളികയില്‍ പ്രവേശിച്ചു. ലോകഗതി ചഞ്ചലമാണെന്നു മനസ്സിലാക്കിയ അദ്ദേഹം തന്റെ തുച്ഛമായ ജീവിതത്തെയോര്‍ത്ത് ദീനമായി വിലപിച്ചു. ലോകത്തിന്റെ അല്പാംശമായ തന്റെ രാജ്യം എത്ര തുച്ഛമാണെന്നും അതുകൊണ്ട് എന്താണ് പ്രയോജനം? ബുദ്ധിശൂന്യനെപ്പോലെ ഞാന്‍ എന്തിനാണ് ഇതില്‍ അഭിമാനിക്കുന്നതെന്നും ചിന്തിച്ചു ഈ ലോകത്ത് പരമാര്‍ത്ഥമായോ രമ്യമായോ ഉല്‍കൃഷ്ടമായോ, അകൃത്രിമമായോ യാതൊന്നുമില്ലെന്നും ബ്രഹ്മമല്ലാതെ മറ്റൊന്നുമായും തനിക്കുമമതാബന്ധമില്ലെന്നും മനസ്സിലാക്കി.
മഹാന്മാരും ദിവ്യന്മാരും വരെ അല്പകാലം കൊണ്ട് അപ്രത്യക്ഷമാകുന്നു. പഴയകാലത്തനുഭവിച്ച ഭോഗങ്ങളും ആഢംബരങ്ങളും, സ്‌നേഹത്തോടെ വര്‍ത്തിച്ച ഉറ്റ ബന്ധുക്കളും,ചങ്ങാതികളും എങ്ങുമില്ലാത്തവിധം അപ്രത്യക്ഷമായിരിക്കുന്നു. പണ്ടത്തെ രാജാക്കന്മാരുടെ പ്രതാപ ഐശ്വര്യങ്ങളും ഭൂമിയിലെ മഹാന്മാരായിരുന്ന രാജാക്കന്മാരും എല്ലാം ഒടുങ്ങി. ഈ വിധത്തില്‍ നോക്കുമ്പോള്‍ എന്റെ അല്പകാല ജീവിതത്തില്‍ എന്ത് പ്രസക്തിയാണുള്ളത്, ദുഃസ്വപ്നം പോലെ യുള്ള എന്റെ ശൂന്യശരീരത്തില്‍ ഞാന്‍ ആശവെക്കുന്നുവെങ്കില്‍ എന്റെ ആനിര്‍മര്യാദ ശപിക്കപ്പെടേണ്ടതല്ലെ.
ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു. നാളേക്ക് നിലനില്‍ക്കുന്ന ഒരു ദിവസം പോലും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. വസ്തുക്കള്‍ ചിലത് ആരംഭത്തിലും മറ്റുചിലത് അന്ത്യത്തിലും ശോഭനമായിതോന്നിയേക്കാം. അവയെല്ലാം വിഷയസമ്പര്‍ക്ക ദൂഷ്യത്താല്‍ അശുദ്ധം തന്നെ മൂഢന്മാര്‍ ബാല്യം അജ്ഞാനത്താലും, യൗവനം നാരിമാരില്‍ ഭ്രമിച്ചും,വാര്‍ദ്ധക്യം ഭാര്യ പുത്രാദികളെ വളര്‍ത്താനുള്ള വ്യാകുലചിന്തയിലും കഴിച്ചുകൂട്ടുന്നു. ദു:ഖങ്ങള്‍ക്കെല്ലാം ഉത്ഭവസ്ഥാനം സംസാരമായിരിക്കെ അതിന്റെ നടുവില്‍ മുങ്ങിക്കിടക്കുന്ന ശരീരത്തിന് എങ്ങിനെ സുഖമുണ്ടാകും? സംസാര വൃക്ഷത്തിന്റെ നാരായ വേരായിരിക്കുന്നത് മനസ്സാണ്. മനസ് സങ്കല്പമല്ലാതെ മറ്റൊന്നുമല്ല. ഞാന്‍ എന്റേത് എന്നിങ്ങനെ ഉള്ളില്‍ തോന്നിയിട്ടുള്ളു അസത്യ പ്രത്യയങ്ങളെ ബലാല്‍ക്കാരേണ പുറത്താക്കി പ്രബല ശത്രുവായ മനസ്സിനേയും നിഗ്രഹിച്ച് നിത്യശാന്തിയെ പ്രാപിക്കുന്നുണ്ട്-അല്ലയോ വിവേകമേ നിനക്കു നമസ്‌കാരം.
ജനപ്രിയനായ ജനകന്‍ ഈ വിധത്തില്‍ ചിന്തിച്ചുവെച്ച് മനസ്സിന്റെ ചാപല്യങ്ങളടക്കി വളരെക്കാലം മൗനം ദീക്ഷിച്ചിരുന്ന ശേഷം ശാന്തഗംഭീരമായ ബോധത്തില്‍ ഇപ്രകാരം ചിന്തിച്ചു. ഇവിടെ എന്താണ് സ്വീകാര്യമായിട്ടുള്ളത്. സ്ഥിരനും, ശുദ്ധനും സദ്രൂപനുമായ എനിക്ക് എന്തൊരു കല്പനയാണ് നിറവേറ്റാനുള്ളത്. കിട്ടുന്നത് ഉപേക്ഷിക്കുകയോ കിട്ടാത്തതിനെ ആശിക്കുകയോ ചെയ്യാതെ സ്വച്ഛമായ ആത്മാവില്‍ ഞാന്‍ രമിക്കുന്നു. വരുന്നത് വരട്ടെ, എന്ന ചിന്തയോടെ ദൈവഗത്യാ വന്നെത്തുന്ന കര്‍ത്തവ്യങ്ങളെ മാത്രം അനുഷ്ടിച്ചു കൊണ്ട് വരാന്‍ പോകുന്നതിനെപ്പറ്റി ആശിക്കാതെ കഴിഞ്ഞുപോയതിനെപ്പറ്റി ചിന്തിക്കാതെ വര്‍ത്തമാനത്തില്‍ സസന്തോഷത്തോടെ വര്‍ത്തിച്ചു.
…. തുടരും
















