ആലപ്പുഴ: സംസ്ഥാനത്ത് പോലീസിനെ ജനസൗഹാര്‍ദമാക്കാന്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യ കുറവാണ് പ്രധാന പ്രശ്നം. പല സ്റ്റേഷനുകളിലും ആവശ്യത്തിന് പോലീസുകാരില്ലാത്തതും പദ്ധതിക്ക് തിരിച്ചടിയായി.
സ്വതവേ ജോലിഭാരം ഏറെയുള്ള പോലീസുകാരില്‍ നല്ലൊരു ശതമാനവും ജനമൈത്രി പോലീസിനോട് താത്പര്യവും കാണിക്കുന്നില്ല. ചില സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മുന്കൈയെടുക്കുന്നതിനാലാണ് നാമമാത്രമായെങ്കിലും പദ്ധതി നിലനില്‍ക്കുന്നത്.
പോലീസും പൊതുജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 2008ലാണ് പദ്ധതി തുടങ്ങിയത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്റ്റേഷനാണ് ആദ്യ ജനമൈത്രി പോലീസ് സ്റ്റേഷന്. നിലവില്‍ 248 സ്റ്റേഷനുകളില്‍ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. 75,000 രൂപ മുതല്‍ 1.25 ലക്ഷം രൂപ വരെയാണ് പ്രതിവര്‍ഷം പദ്ധതി നടത്തിപ്പിനായി ജനമൈത്രി സ്റ്റേഷനുകള്‍ക്ക് നല്‍കുന്നത്.
വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും മറ്റും നടത്തിയിരുന്നത് ഈ തുക ഉപയോഗിച്ചാണ്. വാര്‍ഡുകള്‍ തോറുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബീറ്റ് ഓഫീസര്‍മാര്‍ക്ക് 500 രൂപ ബാറ്റയുമുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പിമാര്‍ക്കാണ് ജില്ലാ തലത്തില്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല.
എന്നാല്‍ ഒരു വര്‍ഷത്തോളമായി ജനമൈത്രി സുരക്ഷാ പദ്ധതി അവതാളത്തിലായിരിക്കുകയാണ്. ജോലിഭാരവും പോലീസുകാരുടെ എണ്ണക്കുറവുമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകുന്നുമില്ല. നിലവില്‍ പല ജനമൈത്രി സ്റ്റേഷനുകളും നാട്ടുകാരുടെ പേടി സ്വപ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: