ന്യൂദല്‍ഹി: പുറത്തുപോകലും പുറത്താക്കലും തുടരുന്ന ആം ആദ്മി പാര്‍ട്ടിയില്‍നിന്നു പുറത്തുവരുന്ന കഥകളധികവും ആ പാര്‍ട്ടിയെ കൂടുതല്‍ നാണം കെടുത്തുന്നു. പാദസേവയും കുതികാല് വെട്ടും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കാള്‍ കൂടുതലാണ് ഇന്നലെ പിറന്ന എഎപിയില്എന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയടെ പിന്തുണക്കാരായ പല പ്ര മുഖരും വൈകാതെ പാര്‍ട്ടിയോട് വിടപറഞ്ഞേക്കുമെന്നാണ് സൂചനകള്‍. അതേ സമയം എഎപി സര്‍ക്കാരിന് പരമാവധി രണ്ടു വര്‍ഷം ആയുസ്സെന്നു വിധിയെഴുതാനും രാഷ്ട്രീയ നിരീക്ഷകര്‍ തയ്യാറായി തുടങ്ങിയിട്ടുണ്ട്.
പാര്‍ട്ടിയില്‍നിന്നു പുറത്താകുമെന്നുറപ്പായപ്പോര് ‘മാന്യമായ പുറത്തുപോകലിന്’ അവസരം വേണമെന്ന് കേജ്രിവാളിനോട് യോഗേന്ദ്ര യാദവ് അപേക്ഷിച്ചതായി എഎപിയുടെ ദല്ഹിയൂണിറ്റ് കണ്‍വീനര്‍ കൂടിയായ അശുതോഷ് വെളിപ്പെടുത്തി. പാര്‍ട്ടിയെ താറടിക്കാന്‍ യോഗേന്ദ്ര യാദവ് നടത്തിയ പരിശ്രമങ്ങള്‍ കൈയോടെ പിടികൂടപ്പെട്ടതാണ് ഇതിനു കാരണമെന്നും അശുതോഷ് പറയുന്നു. പാര്‍ട്ടിയോടു കാണിച്ചത് കൊടും വഞ്ചനയാണെങ്കിലും കേജ്രിവാള് പൊറുക്കാനുള്ള മഹാമനസ്കത കാണിച്ചുവെന്ന് യാദവിനുള്ള തുറന്ന കത്ത് വിതരണം ചെയ്ത് അശുതോഷ് പറഞ്ഞു.
പാര്‍ട്ടിക്കും അരവിന്ദിനും എതിരായി ഓരോരോ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങി. ആദ്യമൊക്കെ നിസ്സാരമാക്കിയെങ്കിലും അതു കൂടുന്നുവെന്നു കണ്ടപ്പോള്‍ അന്വേഷണം തുടങ്ങി. അതിലെല്ലാം താങ്കളുടെ പങ്കു കണ്ടെത്തി. എന്നാല്‍ താങ്കള്‍ നിഷേധിച്ചുകൊണ്ടേയിരുന്നു, അശുതോഷിന്റെ തുറന്ന കത്തില്‍ യാദവിനെ കുറ്റപ്പെടുത്തുന്നു. ഒടുവില്‍ കള്ളനെ കണ്ടെത്താനുള്ള ശ്രമത്തില്‍ താങ്കള്‍ കുടുക്കിലായി. ഒരു റിപ്പോര്‍ട്ടറും താങ്കളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യപ്പെട്ടു. അതു നിഷേധിക്കാനാവാതെ വന്നപ്പോള്‍ മാന്യമായി പുറത്തുപോകാന്‍ അനുവദിക്കണമെന്ന് താങ്കള്‍ അരവിന്ദിനോട് അപേക്ഷിച്ചു, കത്തില്‍ വിശദീകരിക്കുന്നു.
കത്തിലൂടെ പുറത്തുവരുന്നത് എഎപിയുടെ വികൃത മുഖവും അതിന്റെ നേതാക്കളുടെ ദുഷിച്ച മനസ്സുമാണ്. ഹരിയാനയുടെ മുഖ്യമന്ത്രിയാകാന്‍ യോഗേന്ദ്ര യാദവ് ആഗ്രഹിച്ചുവെന്നും അതിനു മുന്നോടിയായി എഎപിയുടെ ഹരിയാന തലവനാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി കത്തില്‍ വെളിപ്പെടുത്തുന്നു.
അന്ന് നിങ്ങള്‍ അരവിന്ദിന്റെ കണ്ണും കാതുമായിരുന്നു, പ്രശ്ന പരിഹാരകനും. അരവിന്ദ് നിങ്ങളെ ഏറ്റവും വിശ്വസിച്ചു. ദല്‍ഹിക്കു ശേഷം എഎപി ഹരിയാന പിടിക്കുമെന്ന് എല്ലാവരും കരുതി. ഹരിയാനക്കാരനായ താങ്കള്‍ ഒരിക്കലും ആ ആഗ്രഹം അടക്കിവെച്ചില്ല; ഇന്നല്ലെങ്കില്‍ നാളെ ഹരിയാനയുടെ മുഖ്യമന്ത്രിയാകാന്‍ താങ്കള്‍ മോഹിച്ചു. അവിടെ അരവിന്ദിന്റെ നിദ്ദേശവും തീരുമാനവും മറികടന്ന് എല്ലാ സീറ്റിലും മത്സരിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു. അരവിന്ദ് കൂപ്പുകൈയോടെ അപേക്ഷിച്ചിട്ടും നിങ്ങള്‍ കേട്ടില്ല. ഒടുവില്‍ തോറ്റപ്പോള്‍ കുറ്റമേല്‍ക്കാനും താങ്കള്‍ തയ്യാറായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യാന്‍ യോഗം ചേരണമെന്ന് നിങ്ങള്‍ കടും പിടുത്തം നടത്തുമ്പോള്‍ അരവിന്ദ് ജയിലിലായിരുന്നു. ബിജെപി നേതാവ് നിതിന്‍ ഗഡ്കരി കൊടുത്ത മാനനഷ്ടക്കേസില്‍ പ്രതിയായി അരവിന്ദ് അകത്തു കിടക്കുമ്പോള്‍ തെരഞ്ഞെടുപ്പു വിശകലനം വേണമെന്ന് നിങ്ങള്‍ ശഠിച്ചത് മറ്റു പലതും ഉദ്ദേശിച്ചായിരുന്നുവെന്നു വ്യക്തം. അതെന്തായിരുന്നുവെന്ന് ചരിത്രം തെളിയിക്കും, അശുതോഷ് കത്തില്‍ വിശദീകരിക്കുന്നു.
അശുതോഷിന്റെ കത്തു വെളിപ്പെടുത്തുന്നത് എഎപിയിലെ ആരും അറിയാത്ത രഹസ്യങ്ങളാണ്. അധികാരക്കൊതിയും അതിനു കുതികാല് വെട്ടലും കാലുപിടുത്തവും നടത്താന്‍ മടിക്കാത്തവരാണ് എഎപിക്കാരുമെന്ന വിവരം ഞെട്ടലോടെയാണ് പുറംലോകം അറിയുന്നത്. എഎപിയില്‍നിന്നു വേറിട്ട പുതിയ സംഘടന ഉണ്ടാക്കാനുള്ള പരിശ്രമങ്ങളുമായാണ് യോഗേന്ദ്ര യാദവും പ്രശാന്ത് ഭുഷണും മുന്നോട്ടു പോകുന്നത്. അശുതോഷിന്റെ തുറന്ന കത്തിന് വൈകാതെ യാദവിന്റെ മറുപടി വരുമെന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ അതൊരു ബോംബായിരിക്കുമെന്നു പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. കാരണം, കേജ്രിവാളിന്റെയും എഎപിയുടെയും എല്ലാ ഉള്ളുകള്ളികളും അറിയാവുന്ന യാദവ് കൂടുതല്‍ കുഴപ്പങ്ങള്‍ പാര്ട്ടിക്കുണ്ടാക്കുമെന്നാണ് പലരും ഭയക്കുന്നത്. അതുകൊണ്ട് ആവേശത്തിന് എഎപിയോടൊട്ടി നിന്ന പല പ്രമുഖരും ഇപ്പോള്‍ പുനഃശ്ചിന്തയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: