ലക്നൗ: ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്റെ(യു.പി.പി.എസ്.സി) പ്രാഥമിക പരീക്ഷ ഒന്നാം പേപ്പര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി. ഇന്ന് രാവിലെ 9.30ന് നടക്കേണ്ട പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ 9.15ന് പുറത്തായി. വാട്സ് ആപ്പ് മെസേജിംഗ് സര്‍വീസിലൂടെ വിതരണം ചെയ്യപ്പെട്ടതായി കണ്ടെത്തിയ ചോദ്യപ്പേപ്പര്‍ യഥാര്‍ത്ഥ ചോദ്യപ്പേപ്പര്‍ തന്നെയെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
തുടര്‍ന്ന് യു.പി.പി.എസ്.സി നടത്തുന്ന പരീക്ഷ റദ്ദാക്കിയതായി ചീഫ് സെക്രട്ടറി അലോക് രാജന് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ പരീക്ഷാ തീയതി ഉടനെ തീരുമാനിക്കും. പിന്നീട് ഉച്ചയ്ക്ക് 2.30ന് പരീക്ഷയുടെ രണ്ടാം ഷിഫ്റ്റ് നടത്തി. വാട്സ് ആപ്പിലൂടെ ചോദ്യപ്പേര്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
സംഭവത്തില്‍ നിര്‍ണ്ണായകമായ സൂചനകള്‍ ലഭിച്ചതായും ഉടനെ അറസ്റ്റു രേഖപ്പെടുത്തുമെന്നും യു.പി പൊലീസ് ചീഫ് എ.കെ. ജയിന് അറിയിച്ചു. ഒരു കോപ്പിക്ക് അഞ്ചു ലക്ഷം രൂപ നിരക്കിലാണ് ചോദ്യപ്പേപ്പര്‍ വിറ്റുപോയത്. സംസ്ഥാന സര്‍ക്കാരിന്റെ സിവില്‍ സര്‍വീസ് തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയില്‍ ഇത്തവണ നാലു ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: